ജിഹാദികളും മാവോവാദികളും ഒപ്പം ക്രൈസ്തവ മതപരിവര്‍ത്തന ലോബിയും ഒത്തുചേര്‍ന്ന് ഹിന്ദുധര്‍മ്മത്തെയും ഹിന്ദു സ്ഥാപനങ്ങളെയും സമൂഹത്തിലെ ഏറ്റവും ഉന്നതരും മാന്യന്മാരുമായ ഹൈന്ദവ നേതാക്കളെയും അപമാനിക്കാനും അവരുടെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള ആസൂത്രിത ശ്രമത്തിന്റെ നേര്‍ചിത്രമാണ് നമ്മള്‍ ധര്‍മ്മസ്ഥലയില്‍ കണ്ടത്. ധര്‍മ്മസ്ഥലയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഹൈന്ദവസമൂഹത്തിന് പാഠമാണെന്ന് മാത്രമല്ല, വരാന്‍പോകുന്ന സംഭവവികാസങ്ങളുടെ ഒരു മുന്നറിയിപ്പ് കൂടിയാണ്.
ദക്ഷിണ കന്നഡ ജില്ലയില്‍ മംഗലാപുരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവും അതിനോടൊപ്പമുള്ള ആശുപത്രികളും കോളേജുകളും അടക്കമുള്ള സംവിധാനം ധര്‍മ്മരാജ്യത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്. ആ രീതിയിലാണ് ധര്‍മ്മസ്ഥലയിലെ ജീവിതം വിന്യസിച്ചിട്ടുള്ളതും ആസൂത്രണം ചെയ്തിട്ടുള്ളതും. കോടതിയും വ്യവഹാരങ്ങളും പോലീസും ഇല്ലാത്ത, ഏതാണ്ട് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ധര്‍മ്മസ്ഥലയില്‍ മദ്യഷോപ്പുകളും പുകയില ഉല്‍പ്പന്നങ്ങളും ഇല്ല. ഓരോ ദിവസവും ഈ പ്രദേശത്തിന്റെ കേന്ദ്രമായ മഞ്ജുനാഥ ക്ഷേത്രത്തില്‍ ഏതാണ്ട് 25000 ത്തിനും 50,000 ത്തിനും ഇടയില്‍ ഭക്തര്‍ എത്തുന്നു. എത്തുന്ന എല്ലാ ഭക്തര്‍ക്കും സൗജന്യമായി ഭക്ഷണവും താമസത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ജൈനസമുദായക്കാരനായ വീരേന്ദ്ര ഹെഗ്‌ഡേ ആണ് ഇവിടത്തെ ധര്‍മ്മാധികാരിയായി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതും പരിപാലിച്ചതും, ബല്‍ത്തങ്ങാടി എന്ന കുഗ്രാമത്തെ ആഗോള ശ്രദ്ധയിലേക്ക് ഉയരുന്ന രീതിയിലുള്ള ധര്‍മ്മത്തിന്റെ കര്‍മ്മക്ഷേത്രമായി മാറ്റിയതും. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം ഏതാനും വര്‍ഷം മുമ്പ് വീരേന്ദ്ര ഹെഗ്‌ഡെയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ബിജെപി അനുഭാവി ആയിട്ടാണ് വീരേന്ദ്ര ഹെഗ്‌ഡെയും കുടുംബവും അറിയപ്പെട്ടിരുന്നത്. സനാതനധര്‍മ്മത്തിന്റെയും ഹിന്ദുത്വത്തിന്റെയും ഉജ്ജ്വലപ്രതീകമായ ധാര്‍മികജീവിതം ഒരു ഗ്രാമത്തില്‍നിന്ന് ഒരു നഗരത്തിലേക്ക് വളര്‍ത്തിയെടുത്ത മാതൃകായാണ് ധര്‍മ്മസ്ഥലയില്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശം ഇസ്ലാമിക തീവ്രവാദത്തിനും ക്രൈസ്തവ മതപരിവര്‍ത്തനത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത രീതിയില്‍ ധര്‍മ്മാധിഷ്ഠിതവുമാണ്.
കുറേക്കാലമായി ധര്‍മ്മസ്ഥലയെയും അവിടുത്തെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയെയും പലരും ലക്ഷ്യമിട്ട് തുടങ്ങിയിട്ട്. പക്ഷേ, ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാത്ത ജീവിതമാതൃക ആയതുകൊണ്ട് ഏതെങ്കിലും തരത്തില്‍ കുറ്റം ചാര്‍ത്താനോ ആരോപണം ഉന്നയിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വളരെ ആസൂത്രിതമായി ശക്തമായ വിദേശ ഫണ്ടിംഗോടെ ധര്‍മ്മസ്ഥലക്കെതിരെ അടുത്തിടെ ഉയര്‍ന്ന വിവാദം എങ്ങനെയാണ് ഹിന്ദുധര്‍മ്മ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഏതാണ്ട് ഇതേ തരത്തിലുള്ള ആക്രമണവും അവഹേളനവുമാണ് മാതാ അമൃതാനന്ദമയി ദേവിക്കും ആശ്രമത്തിനും എതിരെയും ഉണ്ടായതെന്ന് കാണുമ്പോഴാണ് എത്രമാത്രം ശക്തമാണ് ഇവരുടെയൊക്കെ അന്തര്‍ധാരകള്‍ എന്ന് വ്യക്തമാവുക. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം സ്ഥാപനത്തില്‍ ശമ്പളമില്ലാതിരിക്കുമ്പോഴും അമേരിക്കയിലേക്ക് പറന്ന് മദാമ്മയെ അഭിമുഖം നടത്തി ഇല്ലാക്കഥ പ്രചരിപ്പിച്ച് അമൃതാനന്ദമയി മഠത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ധനസ്രോതസ്സ് എന്തായിരുന്നുവെന്ന് അന്വേഷിക്കേണ്ടതാണ്.
2025 ജൂണ്‍ 22 ന് ബാംഗ്ലൂരിലെ അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിന്‍ ദേശ്പാണ്ഡേയും ധര്‍മ്മസ്ഥലയില്‍ നടന്ന അസാധാരണമായ മരണങ്ങളെക്കുറിച്ച് അറിയുന്ന ഒരു ഇടപാടുകാരന്‍ തങ്ങള്‍ക്കുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് അയാള്‍ ഒളിവിലാണെന്നും പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ജൂലായ് മൂന്നിന് ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയായ സി.എന്‍.ചിന്നയ്യ, താന്‍ നിരവധി പെണ്‍കുട്ടികളുടെ മൃതദേഹം ധര്‍മ്മസ്ഥല പ്രദേശത്ത് പലഭാഗത്തായി അടക്കം ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാവരും തന്നെ ലൈംഗികപീഡനത്തിന് ഇരയായവരാണെന്നും പീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ടവരാണെന്നും മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കി. ഒപ്പം താന്‍ അടക്കം ചെയ്ത പെണ്‍കുട്ടിയുടെ വീണ്ടെടുത്ത തലയോട്ടിയും അധികൃതര്‍ക്ക് മുന്‍പാകെ ഹാജരാക്കി. ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. ജൂലായ് നാലിന് തന്നെ ഇത് സംബന്ധിച്ച അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് യൂട്യൂബര്‍മാരുടെയും ദേശവിരുദ്ധ ജിഹാദി ചാനലുകളുടെയും തേര്‍വാഴ്ചയാണ് ഉണ്ടായത്. ഒപ്പം കേരളത്തിലെ പല പ്രമുഖ ചാനലുകളും ധര്‍മ്മസ്ഥലക്കെതിരായ പ്രചാരണവും വാര്‍ത്തകളുമായി എത്തി. ശശികല ടീച്ചറും ഹിന്ദുസംഘടനകളും എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് പ്രതികരിക്കാത്തതെന്ന പരാമര്‍ശവുമായി സാമൂഹ്യമാധ്യമങ്ങളിലെ ജിഹാദി ഹാന്റിലുകളും നന്മമരങ്ങളും രംഗത്തെത്തി. യുക്തിസഹമായി ആരോപണങ്ങള്‍ വിലയിരുത്താനോ തെളിവുകള്‍ സൂക്ഷ്മതയോടെ പരിശോധിക്കാനോ തയ്യാറാകാതെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരികള്‍ക്കും ക്ഷേത്രാധികൃതര്‍ക്കും എതിരെ വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. 1994 നും 2014 നും ഇടയില്‍ നൂറ് സ്ത്രീകളുടെ മൃതദേഹം അടക്കം ചെയ്തു എന്നാണ് ചിന്നയ്യ അവകാശപ്പെട്ടത്. മുഖം മറച്ചുള്ള അയാളുടെ വാക്കുകള്‍ ചാനലുകള്‍ ചൂടപ്പം പോലെ വാരിവിതറി. അപായസാധ്യത കണക്കിലെടുത്ത് ചിന്നയ്യക്ക് പോലീസ് സംരക്ഷണം ഒരുക്കുകയും ചെയ്തു. മൈനറായ സ്വന്തം കുടുംബക്കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യേണ്ടി വന്നപ്പോഴാണ് താന്‍ ജോലി വിട്ട് ഒളിവില്‍ പോയതെന്നാണ് ചിന്നയ്യ മാധ്യമങ്ങളോടും പോലീസിനോടും പറഞ്ഞത്. ഇതിനിടെ മരണസംഖ്യ 100 ല്‍ നിന്നും 200 ആയും 500 ആയും 1000 ആയും മാധ്യമങ്ങള്‍ ഉയര്‍ത്തി. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നമ്മുടെ പഴയ ലോറി നായകന്‍ നന്മമരം മനാഫും യൂട്യൂബറായ സമീറും മീഡിയ വണ്ണും ഒക്കെ ധര്‍മ്മസ്ഥലക്കെതിരായ ആരോപണങ്ങളും അന്വേഷണ ആവശ്യങ്ങളും ഒക്കെയായി രംഗത്തെത്തി. ഇതിനിടെയാണ് ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടങ്ങളെ കുറിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ വാര്‍ത്തയുമായി ഇസ്ലാമിക ജിഹാദി ചാനലായ അല്‍ ജസീറ രംഗത്ത് വരുന്നത്.
സംഭവത്തിന് അന്താരാഷ്ട്രമാനം കൈവന്നപ്പോള്‍ നൂറുകണക്കിന് യൂട്യൂബ് ചാനലുകാരും ഓണ്‍ലൈന്‍ ജേണലിസ്റ്റുകളും പിന്നെ കേരളത്തില്‍ നിന്നുള്ള ആവേശത്തൊഴിലാളികളും അവിടെയെത്തി. ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കാര്യങ്ങളില്‍ എന്തോ പന്തികേട് അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണസംഘം ചിന്നയ്യ ചൂണ്ടിക്കാട്ടിയ 17 സ്ഥലങ്ങളിലും കുഴിച്ചു. ഒരു പുരുഷന്റെ മൃതദേഹം ഒഴികെ കാര്യമായ ഒന്നും ലഭിച്ചില്ല. ഇവിടെ കുഴിക്കലും അന്വേഷണവും നടക്കുന്നതിനിടെ ചിന്നയ്യയുടെ പശ്ചാത്തലവും ബന്ധങ്ങളും ഒക്കെ അന്വേഷണ വിഷയമായി. ഇതോടൊപ്പം ഒന്നാംവര്‍ഷ എംബിബി എസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യ ഭട്ടും മരണമടഞ്ഞെന്ന പരാതിയുമായി സുജാത ഭട്ട് എന്ന അമ്മയും എത്തി. മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മകളെന്നും താന്‍ സിബിഐയുടെ കൊല്‍ക്കത്ത ഓഫീസിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. ഹിന്ദു ആചാരമനുസരിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എങ്കിലും വിട്ടുതരണം എന്നായിരുന്നു അവരുടെ ആവശ്യം. ചിന്നയ്യ ആകട്ടെ കോടതിയില്‍ തലയോട്ടിക്കൊപ്പം താന്‍ സംസ്‌കാരം നടത്തി എന്ന് സത്യവാങ്മൂലവും നല്‍കിയിരുന്നു.
അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ഥിനിയും മണിപ്പാലില്‍ പഠിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒപ്പം സുജാത ഭട്ട് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥയും സിബിഐയില്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പഴയ ചില പത്രക്കട്ടിംഗുകള്‍ അടക്കം ലഭിച്ച തെളിവുകളില്‍നിന്ന് സുജാത മാവോവാദി സംഘടനകളുമായി ബന്ധമുള്ളവരാണെന്നും അവര്‍ക്ക് മക്കള്‍ ഇല്ലെന്നും വ്യക്തമായി. തുടര്‍ന്നാണ് ചീട്ടുകൊട്ടാരം പോലെ നുണക്കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നത്. ചിന്നയ്യ, തോമസ് എന്ന പേരില്‍ മതം മാറിയിട്ടുണ്ടെന്നും മതപരിവര്‍ത്തനലോബി ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പരിശീലനത്തിന് ശേഷം ഇത്തരം ആരോപണവുമായി രംഗത്ത് വന്നതെന്നും പോലീസിനോട് പറഞ്ഞു. പ്രശസ്തിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് ഭാര്യ അവകാശപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
ദക്ഷിണ കന്നഡയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയി ജോലി ചെയ്തിരുന്ന ശശികാന്ത് സെന്തില്‍ 2019 ല്‍ ഐഎഎസില്‍ നിന്ന് രാജിവെച്ചിരുന്നു. മണല്‍ ലോബിയുമായുള്ള ഇടപാടുകളും സാന്‍ഡ് ബസാര്‍ ആപ്പില്‍ നടത്തിയ ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി ആരംഭിക്കാനിരിക്കെയായിരുന്നു രാജിവെച്ചത്. രാജിക്കുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് കാശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ്. രാഷ്ട്രീയ കാരണങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഒരു ഐ എഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചത് ശ്രദ്ധേയമായിരുന്നു. അതിന്റെ പിന്നാമ്പുറക്കഥകള്‍ അന്ന് പുറത്തുവന്നിരുന്നില്ല. ജന്മനാടായ തമിഴ്‌നാട്ടിലേക്ക് പോയ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തിരുവാലൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കോണ്‍ഗ്രസ് എംപിയായി. സൗത്ത് കന്നഡയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ തന്നെ മംഗലാപുരത്തെയും പ്രദേശത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും അവര്‍ക്കുവേണ്ടി ഒത്താശ ചെയ്യുന്നു എന്നും ആരോപണം ഉണ്ടായിരുന്ന ആളാണ് ശശികാന്ത് സെന്തില്‍. വീരേന്ദ്ര ഹെഗ്‌ഡെക്ക് എതിരെ ഇത്രയും ആസൂത്രിതമായ ഒരു നീക്കവുമായി ഇദ്ദേഹം രംഗത്ത് വരാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പ്രദേശത്തെ ബിജെപി എം എല്‍എമാരും നേതൃത്വവുമടക്കം ശശികാന്ത് സെന്തിലിന്റെ ഇടപെടലിനെ കുറിച്ച് പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വളരെ വ്യാപകമായ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ധര്‍മ്മസ്ഥലയിലേതെന്ന് പറഞ്ഞ് തോമസ് എന്ന ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണുപോലും ധര്‍മ്മസ്ഥലയിലേതല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തി. തലയോട്ടി സ്ത്രീയുടേതല്ലെന്നും പുരുഷന്റേതാണെന്നും പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ യുവതിയുടേതെന്ന് പറഞ്ഞ് കൈമാറിയ തലയോട്ടി മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്നും ഒരുസംഘം ആളുകള്‍ വീട്ടിലെത്തി ധര്‍മ്മസ്ഥലയെ ആക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ചെയ്തതാണെന്നും തുറന്നുപറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് കൊണ്ട് സംഭവത്തിന്റെ പിന്നിലെ ആളുകളെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തെ അടക്കം സ്വാഗതം ചെയ്ത ഭരണാധികാരി വീരേന്ദ്ര ഹെഗ്‌ഡേയും കുടുംബവും ഏതുതരത്തിലുള്ള അന്വേഷണത്തോട് സഹകരിക്കാനും തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് വ്യക്തമായിരുന്നു. വന്‍തോതില്‍ വിദേശഫണ്ട് ഉപയോഗിച്ചാണ് ഇത്തരമൊരു ആരോപണത്തിനും വന്‍ പ്രചാരണത്തിനും കോപ്പുകൂട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്‍ ഐഎ അന്വേഷണമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ആരോപണം ഉയര്‍ന്നപ്പോള്‍ ചിന്നയ്യയുടെ പശ്ചാത്തലമോ വിശ്വാസ്യതയോ പരിശോധിക്കാതെ ഹിന്ദു വിരോധത്തിന്റെ പേരില്‍ വാര്‍ത്തകള്‍ ആളിക്കത്തിച്ച മാധ്യമങ്ങളും ജിഹാദി ഓണ്‍ലൈന്‍ ചാനലുകളും ഹിന്ദുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്. കേരളത്തില്‍ നിന്നുള്ള മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ പോലും അനന്യ ഭട്ടിന്റെ പരാതിയുമായി വന്ന സുജാത ഭട്ടിനോട് ആ പെണ്‍കുട്ടിയുടെ ഒരു പഴയ ചിത്രമോ തിരിച്ചറിയല്‍ കാര്‍ഡോ സ്‌കൂള്‍ വിവരങ്ങളോ ഒന്നും ചോദിക്കാതെ അവരുടെ മകളെ ബലാത്സംഗം ചെയ്തു കൊന്നു എന്ന ആരോപണം അതേപടി വിഴുങ്ങി ധര്‍മ്മസ്ഥലയുടെ അധികാരികള്‍ക്കെതിരെ പടയൊരുക്കം നടത്തുകയായിരുന്നു. ഇങ്ങനെയൊരു വിദ്യാര്‍ത്ഥിനി ഇവര്‍ പറയുന്ന കാലഘട്ടത്തില്‍ പഠിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ പോലും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്ത് ധാര്‍മികതയും ഉത്തരവാദിത്തവുമാണ് ഈ മാധ്യമങ്ങള്‍ പുലര്‍ത്തുന്നത്. സത്യത്തിന്റെ പടവാളാകേണ്ട, സത്യാന്വേഷണത്തിന്റെ വഴികാട്ടികള്‍ ആകേണ്ട, അസത്യത്തിന്റെ തരിമ്പുപോലും കണ്ടെത്തേണ്ട, വിളക്കുമരങ്ങളായി മാറേണ്ട മാധ്യമങ്ങള്‍ അധഃപതിക്കുന്നു എന്നുമാത്രമല്ല, ഹിന്ദുവിരുദ്ധ അജണ്ടയില്‍ പത്രധര്‍മ്മത്തിന്റെ അടിസ്ഥാനശിലകള്‍ പോലും ചവിട്ടിമെതിക്കപ്പെടുന്നു എന്നതാണ് വാസ്തവം. ഒന്നിന് പിറകെ ഒന്നായി ഹൈന്ദവധര്‍മ്മ സ്ഥാപനങ്ങള്‍ക്കും ധര്‍മാചാര്യര്‍ക്കും ആശ്രമങ്ങള്‍ക്കും എതിരെ ഉയരുന്ന ഇത്തരം നുണഗോപുരങ്ങളും നന്മമരങ്ങളും വെറും പാഴ്മരങ്ങള്‍ അല്ല അവരുടെ പിന്നില്‍ അന്താരാഷ്ട്ര ശക്തികള്‍ ഉണ്ട്. അവര്‍ തന്നെയാണ് നരേന്ദ്രമോദിയെയും ദേശീയശക്തികളെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സനാതനധര്‍മ്മത്തെ പരിരക്ഷിക്കാനും നിലനിര്‍ത്താനും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാനും ഹൈന്ദവസമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ധര്‍മ്മസ്ഥല നല്‍കുന്നത്.






















