ഭാരതത്തിനകത്തും പുറത്തും കോടിക്കണക്കായ വിശ്വാസികള്‍ അത്യന്തം ശ്രേഷ്ഠവും പവിത്രവുമായി കരുതുന്ന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യ സങ്കേതമായ ശബരിമല. ഒരു ക്ഷേത്രം മാത്രമല്ല; സഹസ്രാബ്ദങ്ങളായി ഈ ഭാരത രാഷ്ട്രത്തെ ഏകീകരിച്ചു നിര്‍ത്തുന്ന തീര്‍ത്ഥസ്ഥാനങ്ങളിലൊന്നാണിത്. അയോദ്ധ്യയും കാശിയും മധുരയും പോലെ കാഞ്ചിയും കാമാഖ്യയും പോലെ, ബദരിയും കേദാറും സോമനാഥും പോലെ ലക്ഷാവതി തീര്‍ത്ഥാടകര്‍ക്ക് ആധ്യാത്മികാനുഭൂതി പകര്‍ന്നു നല്‍കുന്ന പുണ്യതീര്‍ത്ഥം. ഹിമാലയത്തിനും ഗംഗയ്ക്കും സമാനമായ ഔന്നിത്യത്തില്‍ നില്‍ക്കുന്നു എന്നതുകൊണ്ടാണ് ശബരിമല ദക്ഷിണ ഹിമവാനും പമ്പ ദക്ഷിണ ഭാഗീരഥിയുമായത്. ഹൈന്ദവ ആദ്ധ്യാത്മിക സാധനാ പഥത്തില്‍ ആനന്ദദായകായ ആത്മസായൂജ്യമാണ് ഓരോ തീര്‍ത്ഥസ്ഥാനങ്ങളും നല്‍കുന്നത്. ഹിമവാനും ഗംഗയുമില്ലാത്ത ഭാരതം ഭാരതമാവില്ലെന്നതുപോലെ ശബരിമലയും പമ്പയും ഇല്ലാത്ത ഭൃഗുരാമക്ഷേത്രം വികൃതമായിത്തീരും.
ഭാരതത്തിന്റെ സാംസ്‌കാരിക ഏകതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളെ എക്കാലത്തും ആദരവോടെ പരിപാലിച്ചുപോന്നതാണ് നമ്മുടെ രാഷ്ട്രീയ ചരിത്രം. ഇതിനപവാദമായി തീര്‍ന്നത് ഇസ്ലാമിക അധിനിവേശക്കാലം മാത്രമാണ്. രാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാന്‍ രാജഭരണകാലത്ത് പരസ്പരം പോരടിച്ചിരുന്നെങ്കിലും തീര്‍ത്ഥസ്ഥാനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന ശ്രമങ്ങള്‍ ഒരു കാലത്തും നടന്നിരുന്നില്ല.
ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ സന്നിധിയാണ്. ഹരിഹരസുതന്‍, ആനന്ദചിത്തന്‍, അയ്യനയ്യപ്പസ്വാമിയെ ശരണം പ്രാപിച്ചെത്തുന്ന തീര്‍ത്ഥാടകരുടെ വിളിപ്പേര്‍ തന്നെ സ്വാമി അയ്യപ്പന്മാര്‍ എന്നാണ്. അദ്വൈത ഭാവത്തിന്റെ ഉല്‍കൃഷ്ടതലമാണത്. ഉപാസനാമൂര്‍ത്തിയും ഉപാസകനും ഒന്നായിതീരുന്ന ദിവ്യത്വമാണ് ശബരിമല തീര്‍ത്ഥാടനമഹത്വം. അയ്യപ്പ മന്ത്രം ഉരുവിട്ട് മാലചാര്‍ത്തി, കറുപ്പണിഞ്ഞ്, കഠിനവ്രതാനുഷ്ഠാനങ്ങളിലൂടെയാണ് ഒരു ഭക്തന്‍ അയ്യപ്പസ്വാമിയായി മാറുന്നത്. പരപ്രേരണയിലല്ല; സ്വയംപ്രേരിതമായ ഒരുമാറ്റമാണത്. ആചാരാനുഷ്ഠാനങ്ങളുടെ കണിശത സ്വയം പാലിക്കുന്ന സ്വാമി ഭക്തരുടെ ജീവിതചര്യ കൊണ്ടാണ് മണ്ഡലകാലം വ്രതശുദ്ധിയുടെതായിത്തീരുന്നത്.
ഇത്രമേല്‍ പവിത്രവും പ്രാധാന്യവുമുള്ളതാണെങ്കിലും അതിന്റെ മഹത്വവും വിശുദ്ധിയും ഒട്ടും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത; വകതിരിവ് നഷ്ടപ്പെട്ട ഒരു ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്നു എന്നതാണ് ശബരിമലയുടെ ദൗര്‍ഭാഗ്യം. നാസ്തികന്മാരായ കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്കു കീഴില്‍ ക്ഷേത്ര സങ്കേതങ്ങളുടെയും സങ്കല്പങ്ങളുടെയും അസ്ഥിത്വം തന്നെ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നുവെന്നത് കേരളത്തിലെ ഹൈന്ദവ വിശ്വാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ ഇത്തരം വെല്ലുവിളികളൊന്നും ഇതര മത സമൂഹങ്ങള്‍ക്ക് നേരിടേണ്ടിവരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് ഏറ്റവും വലിയ അവഗണന ഹൈന്ദവസമാജം നേരിട്ടത്. ശ്രീധര്‍മ്മശാസ്താവിന്റെ സന്നിധി സ്ത്രീ പ്രവേശനത്തെ വിലക്കിയിട്ടില്ലെന്നും, അയ്യപ്പ സങ്കല്പവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി പ്രത്യേക പ്രായപരിധിയില്‍പ്പെട്ട യുവതികള്‍ സ്വമേധയാ പോകാനിഷ്ടപ്പെടാത്ത ഒരിടമാണതെന്നുമുള്ള ധാരണക്കുറവുകൊണ്ട് പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സ്ത്രീ പ്രവേശനാനുകൂല ഉത്തരവിന്റെ പിന്‍ബലത്തില്‍ വളരെ ധൃതിപിടിച്ചും ധാര്‍ഷ്ട്യത്തോടുമാണ് 2018ല്‍ പിണറായി സര്‍ക്കാര്‍ സ്ത്രീപ്രവേശന നടപടികള്‍ സ്വീകരിച്ചത്.
ഇതര മത സമൂഹങ്ങളുടെ ആരാധനാലയങ്ങളുമായുണ്ടാകുന്ന തര്‍ക്കത്തിലും കോടതി ഉത്തരവിലും വളരെ സംയമനത്തോടെ ഇടപെടുകയും മതനേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യാറുള്ള സര്‍ക്കാര്‍ പക്ഷേ ശബരിമല വിഷയത്തില്‍ അത്തരം മാന്യതകളൊന്നും കാണിച്ചില്ല. ഹൈന്ദവ ആചാര്യന്മാരുമായോ അയ്യപ്പ ഭക്തരുമായോ ശാന്തവും സമാധാനപൂര്‍ണ്ണവുമായ ആശയവിനിമയം ഒരു തവണ പോലും നടത്തിയില്ല. മറിച്ച് ശബരിമലയില്‍ യുവതികളെ കൊണ്ടുപോയേ അടങ്ങൂ എന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍. അതിനുവേണ്ടി എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി. നാമം ജപിച്ച് പ്രതിഷേധിച്ച അയ്യപ്പ സ്വാമിമാരെ ക്രൂരമായി തല്ലിച്ചതച്ചു. പോലീസിന്റെ പൂര്‍ണ്ണ സംരക്ഷണത്തില്‍ ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയെയും, കനകദുര്‍ഗയെയും സര്‍ക്കാര്‍ മലകയറ്റി. അയ്യപ്പ സങ്കല്പത്തെ പുച്ഛിക്കുന്ന സമീപനമായിരുന്നു മന്ത്രിമാരില്‍ നിന്നും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി നേതാക്കളില്‍ നിന്നും നിരന്തരം നാം കേട്ടുകൊണ്ടിരുന്നത്.
ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്പിച്ച്, കണ്ണുനീര്‍ കുടിപ്പിച്ച അതേ സര്‍ക്കാര്‍ ഇപ്പോഴിതാ ശബരിമലയുടെ തീര്‍ത്ഥാടന സങ്കല്പത്തെ വീണ്ടും അവഹേളിക്കാനും, അപമാനിക്കാനും ഒരുങ്ങുകയാണ്. അതാണ് ‘ലോക അയ്യപ്പസംഗമം’ എന്ന് പേരിട്ട് നടത്താന്‍ പോകുന്ന സമ്മേളനം.
അയ്യപ്പനിലോ, ക്ഷേത്രസങ്കല്പങ്ങളിലോ, ഉപാസനാസമ്പ്രദായങ്ങളിലോ വിശ്വാസമില്ലാത്തവര്‍ നടത്തുന്ന ‘അയ്യപ്പസംഗമം’ ആത്മാ ര്‍ത്ഥതയുള്ളതാവുമോ? അയ്യപ്പസംഗമത്തില്‍ സര്‍ക്കാര്‍ മലകയറ്റിയ ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ലെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്കു മാത്രമേ പ്രവേശനം നല്‍കൂ എന്നുമാണ് ഒരു മന്ത്രി തന്നെ പറയുന്നത്. അപ്പോള്‍ യഥാര്‍ത്ഥ വിശ്വാസിയല്ലാത്ത ഒരാളെ സര്‍ക്കാര്‍ സംവിധാനത്തില്‍ മലകയറ്റി അയ്യപ്പ വിശ്വാസികളെ വെല്ലുവിളിച്ച സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് മുമ്പ് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുമോ?
അയ്യപ്പ സംഗമത്തിന്റെ താല്‍പര്യം കച്ചവടമാണ്. തീര്‍ത്ഥാടനത്തിന് ആളെ കൂട്ടി സര്‍ക്കാര്‍ ഖജനാവ് നിറക്കാനുള്ള കുതന്ത്രം. മണ്ഡലമാസക്കാലം കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വരണം. രണ്ടും മൂന്നും ദിവസം കേരളത്തില്‍ തങ്ങണം. അങ്ങിനെ ശബരിമലയെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമാക്കണം. സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാനാവശ്യമായ തരത്തില്‍ വാണിജ്യ കേന്ദ്രമാക്കി ശബരിമലയെ മാറ്റുക എന്നതാണ് ഈ സംഗമ സംഘാടനത്തിനു പിന്നിലെ താല്‍പര്യം.
ഹൈന്ദവ ക്ഷേത്രസങ്കേതങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളുമെല്ലാം ഇന്ന് വലിയ ചൂഷണകേന്ദ്രങ്ങളായി (അഥവാ അങ്ങിനെയാക്കി) മാറിക്കൊണ്ടിരിക്കയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സര്‍വതിലും കൊള്ള ലാഭം കൊയ്‌തെടുക്കുന്ന കഴുത്തറപ്പന്‍ വിപണിയാക്കി മാറ്റിയിരിക്കുന്നു.
അയ്യപ്പഭക്തരോടുള്ള സര്‍ക്കാര്‍ സമീപനം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവരുടെ യാത്രാസൗകര്യങ്ങളെയും താമസ-ഭക്ഷണ സംവിധാനങ്ങളെയും, ആരോഗ്യപരിപാലനത്തെയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സൗകര്യമൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കച്ചവട-വാണിജ്യ താല്‍പര്യം പോലെ രാഷ്ട്രീയവും അയ്യപ്പസംഗമത്തിന്റെ ഒളി അജണ്ടയാണ്. അതുകൊണ്ടാണ് നിരീശ്വരവാദിയും കടുത്ത സനാതന ധര്‍മ വിരോധിയുമായ ഇന്ത്യാമുന്നണി നേതാവ് എം.കെ. സ്റ്റാലിനെ ഈ സംഗമത്തിലേയ്ക്ക് ക്ഷണിച്ചത്.
ഹൈന്ദവ ആധ്യാത്മിക തീര്‍ത്ഥാടനങ്ങള്‍ രൂപം കൊണ്ടതും നിലനില്‍ക്കുന്നതും ഏതെങ്കിലും ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടല്ല. തീര്‍ത്ഥാടനം സ്വയംപ്രേരിതമാണ്. അത് ആത്മീയാനുഭൂതി തേടിയുളള യാത്രയാണ്. ശബരിമല തീര്‍ത്ഥാടനവും അത്തരത്തിലുള്ളതാണ്.
ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാതെ ഇത്തരം കപട നാടകങ്ങള്‍ തട്ടിക്കൂട്ടുമ്പോള്‍ അതില്‍ കൂടിയാടി കൂത്താടാന്‍ ആളുകള്‍ വന്നേയ്ക്കാം. പക്ഷേ അക്കൂട്ടത്തില്‍ യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ഉണ്ടായിരിക്കില്ല. കൂറുനരികള്‍ ഓരിയിടുന്നിടത്ത് ആട്ടിന്‍ പറ്റങ്ങള്‍ എത്താറില്ല.





















