പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊട്ടിഘോഷിച്ച് നടത്തുന്ന അയ്യപ്പ സംഗമവും കഴിഞ്ഞ് നീലിമല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശിക്കാന്‍ ശ്രീകോവിലിനുള്ളില്‍ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ഉണ്ടാകുമോ? അതിനിടയില്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ക്ലിഫ്ഹൗസില്‍ സ്വാധീനമുള്ള ചില സ്‌പോണ്‍സര്‍മാരും കൂടി അയ്യപ്പനെ ചെന്നൈയിലേക്ക് കൊണ്ടുപോയി ഉരുക്കാന്‍ കൊടുത്തിരിക്കുമോ? പത്രങ്ങളിലൂടെ ശബരിമലയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ വായിക്കുന്ന മലയാളികള്‍ ഇങ്ങനെ സംശയിക്കുന്നതില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണ്ണപാളികള്‍ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിനോട് ചോദിക്കുക പോലും ചെയ്യാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സില്‍ബന്തികളുംകൂടി അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി ഉരുക്കിക്കഴിഞ്ഞു. അവിടുത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നത് ഗുണകരമല്ല എന്ന് ദേവസ്വം കമ്മീഷണര്‍ ജൂലായ് 30 ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ചതാണ്. ഇത്തരം അറ്റകുറ്റപ്പണി സന്നിധാനത്തു വെച്ച് നടത്തണം എന്നാണ് ദേവസ്വം മാന്വലില്‍ പറയുന്നത്. 40 വര്‍ഷത്തെ ഗ്യാരണ്ടിയില്‍ 2019-ല്‍ ഒരു സ്‌പോണ്‍സര്‍ വഴി ഒരു ചെന്നൈ കമ്പനിയെക്കൊണ്ട് സ്വര്‍ണ്ണം പൂശിച്ച പാളിയാണ് ആറു വര്‍ഷം പിന്നിട്ടപ്പോള്‍ കേടായത്. അതേ പണി അതേ കക്ഷികളെ തന്നെ വീണ്ടും ഏല്പിച്ചതില്‍ ദുരൂഹതയില്ലേ? ഇന്ന് ദ്വാരപാലകന്റെ മേല്‍ കൈവെച്ചവര്‍ നാളെ അയ്യപ്പനെ തന്നെ ഉരുക്കാന്‍ കൊണ്ടുപോകില്ലേ?
അയോധ്യ പ്രക്ഷോഭകാലത്ത് ഹിന്ദുക്കളെ അധിക്ഷേപിക്കാന്‍ കാശ്മീരിലെ ഹര്‍ഷന്‍ എന്ന ഒരു രാജാവിന്റെ ചരിത്രം മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ പ്രചരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ ഉരുക്കിവില്‍ക്കാന്‍ ഹര്‍ഷന്‍ ഒരു പ്രത്യേക വകുപ്പു തന്നെ ഉണ്ടാക്കി എന്നാണവര്‍ പറഞ്ഞത്. ആ ഹര്‍ഷന്‍ കേരളത്തില്‍ കാരണഭൂതനായി പുനര്‍ജനിച്ചോ എന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരനായ ദേവസ്വംമന്ത്രിക്കു കീഴില്‍ ദേവസ്വം ബോര്‍ഡുകള്‍ വിഗ്രഹം ഉരുക്കുന്ന പ്രത്യേക വകുപ്പായി മാറിയോ എന്നും സംശയിക്കുന്നതില്‍ തെറ്റുണ്ടോ? ഇത് മൂടിവെക്കാനാണ് അയ്യപ്പ സംഗമം. അമ്പലങ്ങള്‍ കഴിഞ്ഞാല്‍ പള്ളികളിലേക്കുകൂടി ഈ പ്രക്രിയ വ്യാപിപ്പിക്കാനാണോ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ സംഗമങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്?


വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)


















