”സോƒകാമയത ബഹുസ്യാം
പ്രജായേയേതി!”
പ്രപഞ്ച സൃഷ്ടിയുടെ കാരണത്തെക്കുറിച്ച് തൈത്തിരീയോപനിഷത്ത് (ബ്രഹ്മാനന്ദ വല്ലി – അനുവാകം 6) നല്‍കുന്ന വ്യാഖ്യാനമാണിത്.
”ഞാന്‍ പലതായി തീരണം, ഞാന്‍ ജനിക്കണം എന്ന് ആ ആത്മാവ് ആഗ്രഹിച്ചു” എന്നാണിതിന്റെ അര്‍ത്ഥം. ”ഈശാവാസ്യമിദം സര്‍വം” എന്ന് ഈശാവാസ്യോപനിഷത്തിന്റെ ആദ്യശ്ലോകവും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് ഉണ്മ മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തെ ഹിന്ദുവിന് അംഗീകരിക്കാന്‍ കഴിയുന്നത്. ഏതൊരു സേവനത്തെയും ഈശ്വരോപാസനയായി ഹിന്ദു കാണുന്നതും ഇതുകൊണ്ടാണ്. ഈ പശ്ചാത്തലത്തില്‍ വേണം മറ്റേതൊരു കാര്യത്തേയുമെന്ന പോലെ ഹിന്ദുവിന്റെ സേവന ചിന്തയേയും പ്രവര്‍ത്തനങ്ങളേയും കാണാന്‍. സക്ഷമ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും ഇതിനൊരപവാദമല്ല.
ഏതൊരു കുട്ടിയുടേയും ശാരീരികവും മനഃശാസ്ത്രപരവുമായ വികാസത്തില്‍ സുപ്രധാനമായ പങ്ക് നിര്‍വഹിക്കുന്നത് അതിന്റെ ജീവിതത്തിലെ ആദ്യത്തെ ആറു വയസ്സാണെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അപഗ്രഥനം നടത്തിയ മരിയ മോണ്ടിസോറിയുടെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ‘ദ എബ്‌സോര്‍ബന്റ് മൈന്‍ഡ്’ എന്ന ഗ്രന്ഥത്തില്‍ അവര്‍ പറയുന്നു: ”ഒരിക്കല്‍ പ്രാദേശിക മോണ്ടിസോറി സ്‌കൂളിന്റെ പൂന്തോട്ടത്തില്‍ രണ്ടു വയസ്സിലും അല്പം കൂടുതല്‍ പ്രായമുള്ള ഒരു ഹിന്ദുകുട്ടി തന്റെ ശ്രദ്ധ പൂര്‍ണ്ണമായും നിലത്ത് കേന്ദ്രീകരിച്ചുകൊണ്ട് വിരല്‍കൊണ്ട് മണ്ണില്‍ വരയ്ക്കുന്നതു കാണാറായി. രണ്ടു കാലുകള്‍ നഷ്ടപ്പെട്ട ഒരു ഉറുമ്പ് അത്യന്തം ക്ലേശം സഹിച്ച് മുന്നോട്ടു നീങ്ങുന്നതു കണ്ട ആ ബാലന്‍ ആ ഉറുമ്പിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിന് സുഗമമായി നീങ്ങാന്‍ സഹായിക്കുമാറാണ് മണ്ണില്‍ വരച്ചിരുന്നത്. മൃഗ(ജീവജാലങ്ങള്‍)ങ്ങളോടുള്ള ആ പ്രിയം പ്രസ്തുത ഹിന്ദുബാലന് ‘പൈതൃകമായി’ ലഭിച്ചതാണെന്ന് ആ രും കരുതിയേക്കാം. ആ ബാലന്‍ ചെ യ്യുന്ന കാര്യം കണ്ട് കൗതുകം തോന്നി അവിടെ വന്ന മറ്റൊരു ബാലന്‍ ഉറുമ്പിനെ കണ്ടതും തന്റെ കാലുകൊണ്ട് അതിനെ ഞെരിച്ചുകൊന്നു. അവനൊരു മുസ്ലിം കുട്ടിയായിരുന്നു. ഒരു പക്ഷെ, ഒരു ക്രിസ്ത്യന്‍ കുട്ടി അവിടെ എത്തിയിരുന്നെങ്കില്‍ അവനും ഇപ്രകാരം തന്നെ ചെയ്യുകയോ, തികച്ചും നിസ്സംഗനായി കടന്നു പോവുകയോ ചെയ്യുമായിരുന്നു. ജീവനോട് ഭാരതത്തിനുള്ള ആദരവ് മൃഗങ്ങളെ (എല്ലാ ജീവജാലങ്ങളെയും) പോലും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതും ഈ ഭാവം ജനഹൃദയങ്ങളില്‍ അങ്ങേയറ്റം വേരൂന്നിയതുമാണെന്നതുമാണ് ആ ഹിന്ദുബാലന്റെ പ്രസ്തുത നടപടിക്കു കാരണം എന്നാണ് മോണ്ടിസോറി പറഞ്ഞുവെയ്ക്കുന്നത് (പുറം 73).
ഏതൊരു സംഘടനയുടേയും പ്രവര്‍ത്തനം സക്ഷമമായിത്തീരുക സംഘടനയുടെ ലക്ഷ്യം, മാര്‍ഗ്ഗം, പ്രവര്‍ത്തന പദ്ധതി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അറിവ് പ്രസ്തുത സംഘടനയുടെ പ്രവര്‍ത്തകര്‍ക്കുണ്ടാകുമ്പോള്‍ മാത്രമാണ്. ‘സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍’ അഥവാ ‘സക്ഷമ’യുടെ പ്രവര്‍ത്തകരെ സംബന്ധിച്ച്, സംഘടനയുടെ ഇപ്പോഴത്തെ കോഴിക്കോട് ജില്ല അദ്ധ്യക്ഷനായ ആര്‍. രാമചന്ദ്രന്‍ രചിച്ചതും സക്ഷമ – കേരളം പ്രസിദ്ധീകരിച്ചതുമായ ‘ദിവ്യാംഗദീപ്തി – ഭിന്നശേഷി ഒരു സമഗ്രപഠന’മെന്ന ഗ്രന്ഥം സക്ഷമക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും ഒരു വലിയ മുതല്‍ക്കൂട്ടാണ്.
രാമചന്ദ്രനെ സംബന്ധിച്ച് ഈ ഗ്രന്ഥത്തിന്റെ രചന കേവലം ഒരു ബൗദ്ധിക വ്യായാമമായിരുന്നില്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ജ്ജിച്ച പ്രായോഗിക പരിജ്ഞാനത്തെ സമൂഹവുമായി പങ്കുവെക്കുന്ന ദൗത്യം കൂടിയാണ്. കുഞ്ഞുനാള്‍ മുതല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച മകന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ കണ്ടെത്തി വികസിപ്പിച്ച് അവനെ പ്രാപ്തനാക്കുന്നതില്‍ വിജയം വരിച്ച വ്യക്തിയാണ് രാമചന്ദ്രന്‍ എന്നു കൂടി നാം ഇത്തരുണത്തില്‍ ഓര്‍ക്കണം.
2016ലെ ഭിന്നശേഷി അവകാശനിയമം അംഗീകരിക്കുന്ന വൈവിധ്യമാര്‍ന്ന 21 വൈകല്യങ്ങളാല്‍ ബാധിതരായവരെ കണ്ടെത്തി, അവരോട് കേവലം സഹതപിക്കുന്നതിന് പകരം, അവരില്‍ അന്തര്‍ലീനമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ അവരുടെയും കൂടി അമൂല്യമായ സംഭാവന ഉറപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് സക്ഷമ ഏറ്റെടുത്തിരിക്കുന്ന മഹത്തായ ദൗത്യം. ഈ കാരണം കൊണ്ടു തന്നെയാണ് ‘വികലാംഗര്‍’, ‘ഭിന്നശേഷിക്കാര്‍’ എന്നീ സംജ്ഞകള്‍ക്ക് പകരം അവരെ ‘ദിവ്യാംഗ’രായി പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന വിശേഷണം സക്ഷമക്ക് അവകാശപ്പെട്ടതാകുന്നത്.
ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട 27 അദ്ധ്യായങ്ങളിലൂടെ രാമചന്ദ്രന്‍ ഭിന്നശേഷിയെ സംബന്ധിച്ച തന്റെ പഠനത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമഗ്രമാക്കി തീര്‍ത്തിട്ടുണ്ട്.