‘1961’ കാലത്ത് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളില്‍ ഈ ലേഖകന്‍ എട്ടാം ക്ലാസില്‍ പ്രവേശിച്ച സമയമാണ്. മേജര്‍ ജനറല്‍ കുഞ്ഞിരാമന്‍ കാന്‍ണ്ടെത്ത് എന്ന മലയാളിയായ സൈനിക ജനറലിന്റെ നേതൃത്വത്തില്‍ നമ്മുടെ സേന ഗോവ കീഴടക്കി. ഈ വിവരം അറിഞ്ഞ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനകത്ത് തന്നെ വിജയാഹ്ലാദ പ്രകടനം നടത്തി. ‘ഭാരത് മാതാകീ ജയ്’ വിളികളോടെ വളരെ ആവേശത്തോടെ ഞാന്‍ അതിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. അതുകഴിഞ്ഞ് ക്ലാസില്‍ കയറിയപ്പോള്‍ സാമൂഹ്യപാഠം അദ്ധ്യാപകനായ ജോര്‍ജ് മാസ്റ്റര്‍ ക്ലാസിലെത്തി. എന്നോട് എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു. മാഷ് വളരെ ദേഷ്യത്തില്‍ ചോദിച്ചു. ”താന്‍ ആഹ്ലാദം സഹിക്കവയ്യാതെ അലറി തിമിര്‍ക്കുന്നുണ്ടായിരുന്നല്ലോ? ഗോവ പോര്‍ച്ചുഗീസുകാര്‍ 450 വര്‍ഷമായി ഭരിക്കുന്ന സ്ഥലമാണ്. അവിടെ പാശ്ചാത്യ രീതിയിലുള്ള മികച്ച വിദ്യാഭ്യാസം അവര്‍ നല്‍കുന്നുണ്ട്. ഇത്രയും ചിട്ടയോടെ ആചാര്യമര്യാദകള്‍ കാത്തുസൂക്ഷിക്കുന്നയിടമാണ് ഗോവ. ഇത്രയും വൃത്തിയുള്ള ഒരു സ്ഥലം ഇന്ത്യയിലില്ല. അവിടെ അധ്യാപകര്‍ക്ക് വളരെ ഉയര്‍ന്ന ശമ്പളമാണ്. മറ്റൊരു രാജ്യത്തില്‍ സൈനികമായ ആക്രമണം മുന്നറിയിപ്പ് ഇല്ലാതെ നടത്തിയത് തെറ്റാണ്.” എന്നോട് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഞാന്‍ മറുപടി പറഞ്ഞു. ”സര്‍ ഞാന്‍ ഭാരതീയനാണ്. പോര്‍ച്ചുഗീസുകാരനല്ല. ഗോവയില്‍ ഇവര്‍ എന്തിന് അധികാരം സ്ഥാപിച്ചു എന്ന കഥയെല്ലാം എനിക്കറിയാം. എനിക്ക് കത്തോലിക്കാമതത്തിനോടല്ല കൂറ്! എന്റെ രാജ്യത്തിനോടാണ്.” സാര്‍ കോപം സഹിക്കാനാവാതെ അലറി ”പുറത്തിറങ്ങിപോടോ.” ഇത് സ്‌കൂളില്‍ വലിയ വാര്‍ത്തയായി. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും, അദ്ധ്യാപകരില്‍ ഭൂരിഭാഗവും ഗോവ വിമോചിപ്പിച്ചതിനെ അംഗീകരിക്കുന്നവര്‍ ആയിരുന്നു. വീണ്ടും ക്ലാസില്‍ എത്തിയപ്പോള്‍ എന്റെ കൂടെ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നവനും, എന്റെ ഉറ്റസുഹൃത്തുമായ ജോസ് എന്നോട് പറഞ്ഞു. ‘ഞാന്‍ സാറിനോട് അങ്ങിനെ പറഞ്ഞത് ശരിയായില്ലെന്ന്’. ഇതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ വാഗ്വാദം ഉണ്ടായി. നമ്മുടെ കേരളത്തിലും അന്ന് ഇത്തരം ചിന്താഗതിക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് കാലം മാറിയതിനാല്‍ ”കട്ടിംഗ് സൗത്ത്” ‘ടുക്കടാ ടുക്കടാ ഗ്യാങ്ങ്’ ‘ആസാദി വിഭാഗം’, ‘ഹമാസിന് ജയ് വിളിക്കുന്നവര്‍’ ഇതെല്ലാം സമൂഹത്തില്‍ വലിയ തോതിലുണ്ട്.
ഐസിജെ എന്ന ലോക കോടതിയില്‍ പോര്‍ച്ചുഗല്‍ കേസ് കൊടുത്തു. അവര്‍ 17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗല്‍ രാജ്ഞി ഒപ്പുവച്ച പ്രമാണത്തിന്റെ, പോര്‍ച്ചുഗീസ് ഭാഷയിലുള്ള പതിപ്പാണ് തെളിവായി കാണിച്ചത്. അതില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പോലെയോ, ഭാരതത്തില്‍ അവര്‍ക്ക് കോളനികള്‍ ഉണ്ടായിരുന്നില്ലെന്നും, അവരുടെ കൈവശമുള്ള പ്രദേശങ്ങള്‍ എല്ലാം പോര്‍ഗച്ചുഗലിലെ ജില്ലകള്‍ ആയിരുന്നെന്നും വാദിച്ചു. എന്നാല്‍ ഗോവ, പല കാലഘട്ടങ്ങളിലായി പോര്‍ച്ചുഗീസുകാര്‍ കീഴടക്കിയ പ്രദേശങ്ങള്‍ ആയിരുന്നെന്നും, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍, ദിയു പ്രദേശങ്ങള്‍ പൂനയിലെ പേര്‍ഷ്വവംശത്തിലെ അധികാര തര്‍ക്കങ്ങള്‍ കാരണം അതില്‍ ഇടപെട്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സംരക്ഷണം നേടാന്‍ പേര്‍ഷ്വയുടെ പിന്തുടര്‍ച്ചാവകാശി പോര്‍ച്ചുഗീസ് സംരക്ഷണം തേടിയതിന് പകരം പാട്ടത്തിന് കൊടുത്തതാണെന്നും ആയിരുന്നു ഭാരതം വാദിച്ചത്. അതില്‍ പേര്‍ഷ്വയുടെ അനന്തരാവകാശിയുടെ കയ്യൊപ്പുണ്ടായിരുന്നു. ആ പ്രമാണം മറാട്ടിഭാഷയില്‍ ആയിരുന്നു.
അടുത്തത് ‘നാറ്റോ’വിലെ പ്രബല ശക്തികളായ അമേരിക്കയും, സഖ്യരാജ്യങ്ങളും വീണ്ടും ഭാരതത്തിനു നേരെ സൈനിക നടപടികള്‍ക്ക് ഒരുക്കമല്ലായിരുന്നു. പശ്ചിമേഷ്യന്‍ അറബ് രാഷ്ട്രങ്ങളും സോവിയറ്റ് യൂണിയനും, വാഴ്‌സാ പാക്ടില്‍പ്പെട്ട രാജ്യങ്ങളും ഭാരതത്തിനെ പിന്താങ്ങി. അതോടെ വീണ്ടും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാമെന്നു സാലസര്‍ എന്ന പോര്‍ച്ചുഗീസ് സാമ്രാജ്യത്വവാദിയുടെ മോഹങ്ങള്‍ പൊളിഞ്ഞടങ്ങി.
ഭാരതത്തിലെ ‘പോര്‍ച്ചുഗിസ്’ അധിനിവേശം പൂര്‍ണ്ണമായി അവസാനിച്ചു എന്ന് ഔദ്യോഗികമായി ലോകത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. അതിനായി ‘കെ.ജി. ഭണ്ഡാരി’ യെന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ, ഒരു ദിവസത്തേക്ക് ഈ ഭാഗങ്ങളുടെ പ്രധാനമന്ത്രിയായി നിയമിച്ചു. അതോടെ ദീര്‍ഘകാലം നീണ്ട പോര്‍ച്ചുഗീസ് അധിനിവേശം ഭാരത മണ്ണില്‍ നിന്നും മാഞ്ഞുപോയി.
ആഫ്രിക്കയിലും, കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളിലും, പസഫിക് തീരത്തുമുള്ള കോളനികള്‍ എല്ലാം പോര്‍ച്ചുഗലിന് നഷ്ടമായതോടെ, കോളനികളെ ചൂഷണം ചെയ്ത് സാമ്പത്തിക നിലഭദ്രമാക്കാനുള്ള ഉപായം, ഇല്ലാതായി. അതോടെ സലാസറിന്റെ ഭരണത്തിനെതിരെ ജനരോഷം പോര്‍ച്ചുഗലില്‍ ആളിക്കത്തി. വളരെക്കാലത്തെ ഏകാധിപത്യഭരണത്തിനു ശേഷം 1970ല്‍ സലാസര്‍ അന്തരിച്ചു. അതിനുശേഷമാണ് പുതിയ പോര്‍ച്ചുഗീസ് ഭരണകൂടം ഭാരതത്തിലെ തങ്ങളുടെ അധിനിവേശ സ്ഥലങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ചത്.
”Uprising history behind liberation of dadra nagar hawali” എന്ന പുസ്തകത്തിന്റെ രചയിതാവ് ‘നീലേഷ് കുല്‍ക്കര്‍ണി’യെ പറ്റി ഒരു വിവരണം നല്‍കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. പ്രമുഖനായ ഒരു ക്രിക്കറ്റ് കമന്ററേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം പ്രസിദ്ധനാണ്. ചെറുകഥാകൃത്ത്, നാടകരചയിതാവ്, കലാസംവിധായകന്‍, മാനേജ്‌മെന്റ് രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തി. ഹാര്‍പ്പര്‍ കോളിന്‍സ് – വെസ്റ്റ് ലാന്‍ഡ് ബുക്ക്‌സ് എന്നീ ലോകപ്രസിദ്ധ പ്രസിദ്ധീകരണ ശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രതിഭാശാലിയായ പ്രസാധകന്‍. ദേശീയ വാദിയായ ചരിത്രകാരന്‍ എന്ന നിലക്ക് അദ്ദേഹം വളരെ മുമ്പുതന്നെ ഭാരതീയ ചിന്തകളെ പറ്റിയുള്ള പഠനത്തില്‍ തല്പരനാണ്. ആര്‍.എസ്.എസ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം ഉണ്ട്. ‘വീര്‍ സാവര്‍ക്കറുടെ’ ആശയങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ സ്വാധീനിച്ചു. ഇതെല്ലാമാണെങ്കിലും ഇന്നും മലയാളി വായനക്കാര്‍ക്ക് അദ്ദേഹം അത്ര പരിചിതനല്ല. ഭാരത സ്വാതന്ത്രസമര ചരിത്രത്തിലെ വീരേതിഹാസങ്ങള്‍ ആയ സായുധ വിപ്ലവ പോരാട്ടങ്ങളെ, വായനക്കാരിലെത്തിക്കാന്‍ ഉള്ള കഠിനമായ പരിശ്രമം ആണ് അദ്ദേഹം നടത്തുന്നത്. സമാനചിന്താഗതിക്കാരനായ ഈ ലേഖകന്‍ അദ്ദേഹത്തിന്റെ പുസ്തകത്തെ പറ്റിയുള്ള വീഡിയോ കണ്ടപ്പോള്‍ അതിനെ പറ്റി ഒരു ലേഖനം എഴുതാന്‍ കാരണം ഈ ആശയപൊരുത്തമാണ്. നമ്മുടെ ധീരദേശാഭിമാനികളെ പറ്റിയുള്ള സ്വാതന്ത്ര്യസമര ചരിത്രം മറച്ചു പിടിച്ച് കപടമായ ചരിത്രം എഴുതുന്നവര്‍ക്കുള്ള ഒരു താക്കീതാണ് ആസാദ് ഗോമന്തക് ദള്‍ എന്ന സായുധ വിപ്ലവ സംഘടന രൂപീകരിച്ച്, പോര്‍ച്ചഗീസ് അധീനതയില്‍ ഇരുന്ന മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയിലെ ദാദ്ര-നാഗര്‍ ഹവേലി എന്നീ പ്രദേശങ്ങള്‍ പതിനഞ്ചിനും, ഇരുപതിനും ഇടക്ക് പ്രായമുള്ള ചെറുപ്പക്കാര്‍ മോചിപ്പിച്ചത്. ഈ ചരിത്രം വായനക്കാര്‍ അറിയണമെന്നുള്ളതിനാലാണ് ഇത്രയും വിശദമായ ലേഖനം എഴുതിയത്. നീലേഷ് കുല്‍ക്കര്‍ണ്ണിയുടെ അടുത്ത പുസ്തകം ‘In the footsteps of Rama’- യാണ്.
സ്വാതന്ത്രസമര ചരിത്രത്തിലെ പൂഴ്ത്തിവക്കപ്പെട്ട സായുധവിപ്ലവ ധാരയുടെ ചരിത്രം തേടി നടന്ന ‘നീലേഷ് കുല്‍ക്കര്‍ണിക്ക്’ വളരെ അവിചാരിതമായിട്ടാണ് ‘ദാദ്രാ-നാഗര്‍ ഹവേലിയുടെ’ വിമോചന ചരിത്രം അറിയാന്‍ ഇടവന്നത്. അതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങിനെയാണ്; ”ഒരിക്കല്‍ അദ്ദേഹം ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നേരെ എതിര്‍ സീറ്റില്‍ ഇരുന്ന മദ്ധ്യവയസ്സു കഴിഞ്ഞ മഹാരാഷ്ട്രക്കാരനായ വ്യക്തിയുമായി പരിചയപ്പെട്ടു. അദ്ദേഹത്തോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞു! ഞാന്‍ ഒരു സ്വാതന്ത്ര സമരസേനാനിയാണ്. ഇതുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ ധരിക്കും ഞാന്‍ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ നേതൃത്വം അംഗീകരിച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന്. ഒരിക്കലുമല്ല. ഞാന്‍ ചെറുപ്പം മുതല്‍ ബല്‍വന്ത് ഫാട്‌കേ, ചാപ്പേക്കര്‍ സഹോദരന്മാര്‍, സാവര്‍ക്കര്‍ സഹോദരന്മാര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ആരാധകനായിരുന്നു. 1947 ആഗസ്റ്റ് 15-ാം തീയതി നടന്നത്; ബ്രിട്ടീഷ് ഭരണകൂടം, അവര്‍ക്ക് താല്പര്യമുള്ളവര്‍ക്ക് അധികാരം കൈമാറ്റം ചെയ്തു എന്നതാണ്. എന്നാല്‍ 1954 ആഗസ്റ്റ് 11-ാം തീയതി സായുധ വിപ്ലവത്തിലൂടെ പോര്‍ച്ചുഗീസുകാര്‍ വളരെക്കാലം ഭരണം കയ്യടക്കി വച്ചിരിക്കുന്ന മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയിലെ ദാദ്ര-നാഗര്‍ ഹവേലി എന്ന പ്രദേശം മോചിപ്പിച്ച ആസാദ് ഗോമന്തക് ദള്‍ എന്ന വിപ്ലവ സംഘടനയില്‍ ഞാന്‍ സജിവമായിരുന്നു. എന്നാല്‍ വളരെ അടുത്തുകിടക്കുന്ന ‘ദാമന്‍, ദിയു’ അന്ന് മോചിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതില്‍ മനഃസ്ഥാപം ഉണ്ട്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് 15 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള സ്‌കൂള്‍ – കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഞങ്ങള്‍ ആവേശം ഉള്‍ക്കൊണ്ടത് ആര്‍.എസ്.എസ്സിന്റെ ശാഖകളില്‍ നിന്നും, വീരസാവര്‍ക്കറില്‍ നിന്നും അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ നിന്നുമാണ്. ‘ആസാദി ഗോമന്തക്ദള്‍’ എന്ന വിപ്ലവ സംഘടനയില്‍ ഞങ്ങള്‍ ചേരാന്‍ പ്രചോദനം ആയതും ദേശീയതയോടുള്ള തീവ്രമായ വികാരമാണ് ‘ആസാദ് ഗോമന്തക് ദള്‍’ എന്ന സായുധ വിപ്ലവ സംഘടന; ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് തന്നെ ഗോവയുടെയും ഹൈദരാബാദിന്റെയും വിമോചന പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്നു. ഇവര്‍ ആവേശം ഉള്‍ക്കൊണ്ടത് ദേശീയതയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ‘ആര്‍.എസ്.എസ്സില്‍’ നിന്നും ആയിരുന്നു. ‘അരവിന്ദ മനോല്‍ക്കര്‍’ എന്നായിരുന്നു ആ വിമോചന പോരാളിയുടെ പേര്. നീലേഷ് കുല്‍ക്കര്‍ണ്ണി അദ്ദേഹത്തിന്റെ മേല്‍വിലാസം വാങ്ങി. അതിനുശേഷം വന്ന പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യത്വങ്ങള്‍ക്കെതിരെ നടന്ന വീറുറ്റ പോരാട്ടങ്ങളും എല്ലാം വിശദമായ പഠനത്തിന് വിധേയമാക്കി. ബൃഹത്തായ ഭാരതത്തിന്റെ ചരിത്രം വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എന്നെപ്പോലെയുള്ള ദേശീയവാദിയായ ചരിത്രകുതുഹിക്ക് വിലപ്പെട്ട വിവരങ്ങളാണ് അദ്ദേഹത്തിന്റെ വീഡിയോയിലൂടെ ഗ്രഹിക്കാന്‍ കഴിഞ്ഞത്. ഇതെല്ലാം നമ്മുടെ വളര്‍ന്നു വരുന്ന തലമുറകള്‍ അറിയണം.
(അവസാനിച്ചു)





















