കേരളത്തില്‍ പല തലങ്ങളില്‍ നടന്ന ലൗ ജിഹാദ്, മതംമാറ്റ വിഷയത്തെ സമഗ്രമായി അഭിസംബോധന ചെയ്ത ‘ദി കേരളാ സ്റ്റോറി’ എന്ന പാന്‍ ഇന്ത്യന്‍ ചലച്ചിത്രം അതിന്റെ തീയറ്റര്‍ പ്രദര്‍ശന വേളകളില്‍ തന്നെ രാജ്യത്തെ ഹിന്ദുവിരുദ്ധ കപട മതേതര ഇസ്ലാമിസ്റ്റ് കോക്കസിനെ വിറളി പിടിപ്പിച്ചിരുന്നു. ഒരു വിഭാഗം ആളുകള്‍ തങ്ങളുടെ ജന്മാവകാശം പോലെ കൊണ്ടു നടന്നിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ചില ഗൂഢ പ്രവൃത്തികളെ യാതൊരു മയവും ഇല്ലാതെ വെളിച്ചത്തു കൊണ്ടുവന്നു എന്നതായിരുന്നു ആ ചലച്ചിത്രത്തിന്റെ ചരിത്ര നിയോഗം. ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗവാരിക്കര്‍ 71-മത് (2023) ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചപ്പോള്‍ കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന് മികച്ച സംവിധായകനും, അതിന്റെ ഛായാഗ്രാഹകന്‍ പ്രശാന്തനു മഹാപാത്രയ്ക്ക് മികച്ച ഛായാഗ്രാഹകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു.
എന്നാല്‍ കേരള സ്റ്റോറിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ വിറളി പൂണ്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂറിയുടെ തീരുമാനത്തെ വിമര്‍ശിച്ചു. ‘കേരളത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും വര്‍ഗീയ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതക്കുകയും ചെയ്യുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടുകൂടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സിനിമയെ ആദരിക്കുന്നതിലൂടെ ജൂറി ആ ആഖ്യാനത്തിന് നിയമസാധുത നല്‍കിയിരിക്കുകയാണ്’ എന്നായിരുന്നു പിണറായിയുടെ പരാതി. പിണറായി വിജയന്റെ വാക്കുകളുടെ പ്രതിധ്വനിയുമായി കേരള സ്റ്റോറിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആലപ്പുഴയില്‍ നിന്നുള്ള എംപിയായ കെ.സി. വേണുഗോപാലും രംഗത്തെത്തി.
കേരളത്തില്‍ നടന്നുവന്നിരുന്ന പ്രണയ വിവാഹങ്ങളോടനുബന്ധിച്ചുണ്ടായിരുന്ന മതം മാറ്റങ്ങളുടെ കള്ളി വെളിച്ചത്തായതിന്റെ, അക്കാര്യങ്ങള്‍ ഒരാള്‍ ധൈര്യസമേതം എഴുന്നേറ്റ് നിന്ന് പറയാന്‍ തുനിഞ്ഞതിന്റെ അന്ധാളിപ്പിലായിരുന്നു ഇസ്ലാമികശക്തികള്‍. അവരെ സമാശ്വസിപ്പിക്കുവാനാണ് പിണറായി വിജയന്റെയും പ്രതിപക്ഷ നേതാക്കളുടെയും ഇത്തരം പ്രസ്താവനകള്‍ വന്നത്.
ഇരുമതങ്ങളില്‍ പെട്ടവരുടെ പ്രണയവും അതിനുശേഷം ആ പ്രണയം വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മതംമാറ്റവും ഒരു സ്വാഭാവിക പ്രക്രിയപോലെ നടന്നുകൊണ്ടിരുന്ന സമയത്താണ് കേരളം ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഘടിത കുറ്റകൃത്യത്തെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ഹിന്ദു – ക്രിസ്ത്യന്‍ യുവതികളെ ലക്ഷ്യമിട്ട് പ്രണയവും അതിനോടനുബന്ധിച്ചുള്ള മതംമാറ്റവും പല കോളേജുകളിലും നിത്യസംഭവങ്ങളായി മാറിയ സാഹചര്യമായിരുന്നു അത്. ഇക്കാര്യത്തില്‍ ഒരു അപകടകരമായ തുടര്‍ച്ച ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളില്‍ പ്പെട്ട ലൗ ജിഹാദ് ഇരകളുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ആ കാലഘട്ടത്തില്‍ ഹൈന്ദവ-ക്രൈസ്തവ യുവതികളെ മുസ്ലിം യുവാക്കള്‍ ആസൂത്രിതമായി പ്രണയിക്കുകയും മതം മാറുവാനായി ചില നിഗൂഢ കേന്ദ്രങ്ങളില്‍ കൊണ്ടു ചെല്ലുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ശ്രദ്ധയില്‍പ്പെട്ട പല പ്രണയങ്ങളിലെയും പ്രണയം എന്നത് ഒരു കെണിയായിരുന്നു എന്നും മുസ്ലിം യുവാക്കള്‍ക്ക് ഇതര മതങ്ങളിലെ പെണ്‍കുട്ടികളെ പ്രണയിക്കുവാന്‍ സാഹചര്യവും സഹായവും ഒരുക്കുന്ന പെണ്‍കുട്ടികളുടെ ഒരു സംഘം തന്നെയുണ്ട് എന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു.
കേരള സമൂഹം ഗൗരവമായി ശ്രദ്ധിക്കാതെ കിടന്നിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള മുസ്ലിം അധിനിവേശ വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് സാക്ഷാല്‍ വി.എസ്.അച്യുതാനന്ദനായിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവെയാണ് വി.എസ്.അച്യുതാനന്ദന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2010 ഒക്ടോബര്‍ 24-ാം തീയതി ദല്‍ഹിയില്‍ വച്ചുനടന്ന ഒരു പത്രസമ്മേളനത്തില്‍ മുസ്ലിം പത്രത്തില്‍ നിന്നുള്ള പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ലൗ ജിഹാദിനെ വി.എസ്. അച്യുതാനന്ദന്‍ തുറന്നു കാട്ടിയത്. ‘ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ കല്യാണം കഴിച്ച്, 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം പ്രദേശമാക്കി മാറ്റും എന്നായിരുന്നു അച്യുതാനന്ദന്‍ പറഞ്ഞത്.’ ”20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലീം യുവതികളെ കല്യാണം കഴിക്കുക, മുസ്ലീം ജനിക്കുക…ആ തരത്തിലിങ്ങനെ… മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി”- ഇതായിരുന്നു വി.എസ്സിന്റെ വാക്കുകള്‍.
അച്യുതാനന്ദന്റെ ഈ വസ്തുതാപരമായ വെളിപ്പെടുത്തലിനെ ഇന്നേവരെ സി.പി.എം എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന വസ്തുതയും വി.എസ്. തന്നെയാണ് വെളിപ്പെടുത്തിയത്.
എന്നാല്‍ കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ലൗ ജിഹാദിന്റെ ഉള്ളുകള്ളികളിലേക്ക് അന്വേഷണങ്ങള്‍ ചെന്നെത്തിയില്ല. എങ്കിലും പ്രണയിക്കുന്നതിന് എതിരല്ലാത്ത കേരള സമൂഹത്തിന്റെ ഉള്ളില്‍ പ്രണയത്തിനുശേഷം എന്തിന് പെണ്‍കുട്ടി മാത്രം മതം മാറണം എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരുന്നു. പ്രണയികളില്‍ പുരുഷന്‍ മുസ്ലിമാണെങ്കില്‍ വിവാഹത്തോടനുബന്ധിച്ച് പുരുഷന്‍ സ്ത്രീയുടെ മതത്തിലേക്ക് മാറിയ സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത് മാത്രമല്ല പ്രണയം അതിന്റെ ഏറ്റവും കടുത്ത അവസ്ഥയിലെത്തുമ്പോള്‍ വേട്ടക്കാരനായ ഈ മുസ്ലിം കാമുകന്‍ അവന്റെ ഇരയായ ഈ അന്യമതസ്ഥയായ പെണ്‍കുട്ടിയോട് മതം മാറണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. കുടുങ്ങി ഗത്യന്തരമില്ലാതാകുന്ന പെണ്‍കുട്ടി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറാവുകയും ചെയ്യും.
ഇതര മതസ്ഥരായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ആ ഇര ഇസ്ലാമായി മാറണം എന്ന ആവശ്യം മുസ്ലിം പുരുഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതോടെ ഇവിടെ പ്രണയം ജൈവികമായ ഒരു പ്രക്രിയയല്ലാതാകുന്നു. പുരോഗമന നാട്യം നടത്തുകയും, അതേസമയം തന്നെ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് കുഴലൂതുകയും ചെയ്തിരുന്ന കേരളത്തിലെ ഇടതു-നക്‌സലൈറ്റ് വിഭാഗമാകട്ടെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മതം മാറുന്നതും ഒക്കെ അവരവരുടെ സ്വകാര്യതകളല്ലേ എന്നുള്ള വ്യാജ ചോദ്യമുന്നയിക്കുകയാണ് ചെയ്തത്. പ്രണയിക്കുന്ന മുസ്ലിം പുരുഷന്‍ മറ്റൊരു മതത്തിലേക്ക് മാറുന്നില്ലല്ലോ എന്ന ചോദ്യം അവരില്‍ ഒരാളുപോലും ഉന്നയിച്ചില്ല. ഇതില്‍ മതപരിവര്‍ത്തനത്തിനും അപ്പുറത്തുള്ള ഒരു ലിംഗനീതിയുടെ വസ്തുത തെളിഞ്ഞു തന്നെ കിടന്നിട്ടും കേരളത്തിലെ വനിതാ പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ ഈ വിഷയത്തെ അഭിമുഖീകരിച്ചില്ല. ലൗ ജിഹാദ് എന്നൊരു വസ്തുത ഇല്ല എന്ന് ആന്റോ ആന്റണിയും ബെന്നി ബഹനാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുകയോ, സമാനമായ ഉത്തരങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് സമ്പാദിക്കുകയോ ചെയ്തു. ലൗ ജിഹാദ് എന്ന് മിണ്ടുന്നവരെ കേസില്‍ കുടുക്കും എന്ന രീതിയില്‍ പോലും പ്രചാരണമുണ്ടായി.
എന്നിരുന്നാലും കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ രക്ഷിതാക്കളുടെ ജാഗ്രതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഇത്തരത്തിലുള്ള ലൗ ജിഹാദിന് എതിരായ അവബോധം വളര്‍ത്തുവാന്‍ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. 2007 – 2010 കാലഘട്ടത്തില്‍ ആദ്യത്തെ വെളിപ്പെട്ട ലൗ ജിഹാദ് കേസുകളുടെ സാഹചര്യത്തില്‍ നിന്ന് ഇന്നത്തെ യുവജനത ഏറെ മുന്നോട്ടു നീങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ്, കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദ് കേസുകളുടെ പശ്ചാത്തലത്തില്‍ ദി കേരള സ്റ്റോറി എന്ന പേരില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമ ഇറങ്ങിയത്. വസ്തുതകള്‍ ഏറെക്കുറെ സത്യസന്ധമായി അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയ്ക്ക് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള, ഇസ്ലാമിക തീവ്രവാദികളുടെ കുഴലൂത്തുകാര്‍ കാണുന്ന കുറ്റം. സത്യത്തില്‍ മലയാള സിനിമയെ ജിഹാദികള്‍ ഹൈജാക്ക് ചെയ്തിട്ട് ഏതാണ്ട് ഒന്നര പതിറ്റാണ്ടായി. ഹിന്ദു ജീവിത പശ്ചാത്തലങ്ങളില്‍ ചിത്രീകരിച്ചിരുന്ന മലയാള സിനിമകളില്‍ എല്ലാം തന്നെ ഫാസിസവും സവര്‍ണ്ണതയും ആരോപിച്ചുകൊണ്ട് രണ്ടായിരത്തിന്റെ ആദ്യ ദശകത്തില്‍ തന്നെ അവര്‍ അതിനുള്ള കളമൊരുക്കിയിരുന്നു. ‘ചെമ്പട്ടും കിണ്ടിയും കുങ്കുമവും പൂണൂലും ഗായത്രീ മന്ത്രവും കൊടിമരവും, തകര്‍ന്ന് നിലമ്പൊത്താറായ ഇല്ലങ്ങളുടെ അകങ്ങളും’ ഒക്കെ ഫാസിസവും സവര്‍ണ്ണതയുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജിഹാദികള്‍ക്ക് എളുപ്പം കഴിഞ്ഞു. ഈ പ്രചാരണം നടത്താന്‍ അവര്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തെ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തു.
അത്തരം നിരന്തരമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഒടുവില്‍ കറതീര്‍ന്ന ജമാഅത്തെ ഇസ്ലാമിക്കാരായ ഒരു വിഭാഗവും, മട്ടാഞ്ചേരി മാഫിയ എന്ന വിശേഷിപ്പിക്കപ്പെടുന്ന, പകല്‍ മാര്‍ക്‌സിസ്റ്റും രാത്രി മൗദൂദിസ്റ്റുമായി ജീവിതം നയിക്കുന്ന ചിലരും രണ്ടു വശത്തു നിന്നായി മലയാള സിനിമയെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. ഇക്കാലത്ത് മലയാളസിനിമയിലേക്ക് ഒഴുകിയ പണത്തിന്റെ സ്രോതസ്സും സംശയാസ്പദമായിരുന്നു. അങ്ങനെ ഏതാണ്ട് പൂര്‍ണ്ണമായും ഹരിതവത്കരിക്കപ്പെട്ട മോളിവുഡിലെ പ്രമാണികള്‍ക്ക് ‘ദി കേരള സ്റ്റോറി’ എന്ന പാന്‍ ഇന്ത്യന്‍ സിനിമയും അതിന്, ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലഭിച്ച സ്വീകാര്യതയും തലവേദനയായി മാറി.

ദേശീയ വികാരം ഉയര്‍ത്തിയിരുന്ന നിരവധി ചലച്ചിത്രങ്ങള്‍ ഈ കാലയളവില്‍ ഭാരതത്തില്‍ റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഇവയില്‍ ‘ഉറി’ പോലെയുള്ള സാങ്കേതിക പെര്‍ഫെക്ഷന്‍ ഉള്ള ചലച്ചിത്രങ്ങള്‍ പോലും കേരളത്തില്‍ സ്വീകരിക്കപ്പെട്ടില്ല. കൂടാതെ, ദേശാഭിമാന പശ്ചാത്തലത്തില്‍ വന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പോലും കേരളത്തിലെ തീയേറ്ററുകള്‍ മടിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടത്-ജിഹാദി ഗൂഢസംഘം സിനിമാ മേഖലയെ കയ്യടക്കിയതിന്റെയും മലയാളികളുടെ ആസ്വാദന ശീലത്തെ അപനിര്‍മ്മിച്ചതിന്റെയും ലക്ഷണങ്ങളാണ്. ഇതോടുകൂടി, കേരളത്തിലെങ്കിലും തങ്ങളുടെ പദ്ധതി വിജയിച്ചു എന്ന് ധരിച്ചു വശായിരുന്ന ഇക്കൂട്ടര്‍ക്ക് കിട്ടിയ അടിയായിരുന്നു ദി കേരള സ്റ്റോറി. ആ ചിത്രത്തിന് ദേശീയ അംഗീകാരം ലഭിക്കുകയും കൂടി ചെയ്തപ്പോള്‍ ആ താഡനത്തിന്റെ ആഘാതം കൂടി. അതിന്റെ ഫലമാണ് കേരള സ്റ്റോറിക്കെതിരായ പരാമര്‍ശങ്ങള്‍.
കേരളാ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത് പോലെ, ഈ ചലച്ചിത്രം കേരളത്തിനെതിരെയുള്ള ഒരു നീക്കമോ പ്രൊപ്പഗണ്ടയോ ഒന്നുമല്ല. അങ്ങനെ വരുത്തി തീര്‍ക്കേണ്ടത് പിണറായി വിജയന്റെയും വി.ഡി.സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും സംയുക്ത ആവശ്യമാണ്. എന്നാല്‍ കൂടി, ഈ സിനിമയോ അതിന്റെ അണിയറക്കാരോ അതിന് അവാര്‍ഡ് നല്‍കിയവരോ കേരളത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ സംഘടിതമായി പ്രണയത്തില്‍ കുടുക്കി മതംമാറ്റിയ സംഭവങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ തന്നെ ഉള്ളപ്പോള്‍ അത്തരം കാര്യങ്ങളെ തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്യും എന്നുള്ള ഒരു കൂട്ടം മനുഷ്യരുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ ചിത്രം. അത്തരം ദൃഢനിശ്ചയക്കാരുടെ എണ്ണം ഇനിയങ്ങോട്ടുള്ള കാലത്ത് വര്‍ദ്ധിച്ചു വരിക തന്നെ ചെയ്യും.
ഹൈന്ദവ-ക്രൈസ്തവ യുവതികളെ പ്രണയക്കെണിയിലാക്കി മതംമാറ്റുന്ന കിരാതത്വത്തിനെതിരെയുള്ള സാംസ്‌കാരിക പ്രതിരോധമാണ് ദി കേരളാ സ്റ്റോറി. ഇത് പ്രതിരോധത്തിന്റെ ഒരു തുടക്കം മാത്രമാണ്. പ്രണയക്കെണിയില്‍ കുടുക്കി മതംമാറ്റുകയെന്നത് ഏതെങ്കിലും തരത്തിലുള്ള അവകാശമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ആ തോന്നല്‍ വെറുതെയാണെന്നും അങ്ങനെയൊരവകാശം ആര്‍ക്കുമില്ലെന്ന വസ്തുത ഊട്ടിയുറപ്പിക്കുന്ന പ്രതിരോധങ്ങളും പ്രതിക്രിയകളും നിരന്തരം ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട.






















