കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മകന്‍ ശ്യാംജിത്ത്, മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് തുടങ്ങി നിരവധി പ്രമുഖരെ പ്രതിക്കൂട്ടിലാക്കുന്ന കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ആരോപണങ്ങളും ഇനി ഒരുവര്‍ഷം മാത്രം കാലാവധിയുള്ള മന്ത്രിസഭയെ പോലും പ്രതിസന്ധിയിലാക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഉള്‍പ്പാര്‍ട്ടി പോരിന്റെ ഭാഗമായി ഇതുസംബന്ധിച്ച കത്തുകളും ആരോപണങ്ങളും പുറത്തുവരുന്നതും മുഖ്യധാരാ മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കുന്നതും.
സിപിഎമ്മിന്റെ യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആണ് ഗുരുതരമായ സാമ്പത്തിക ആരോപണം അടക്കമുള്ള പരാതി ഉന്നയിച്ചിരിക്കുന്നത്. ഷര്‍ഷാദ് തമിഴ്‌നാട്ടില്‍ നിന്നുള്ള പിബി അംഗമായ അശോക് ധാവളെയ്ക്ക് നല്‍കിയ കത്താണ് പുറത്തായത്. കത്ത് പുറത്താക്കിയതിന് പിന്നില്‍ രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനുമായ ശ്യാംജിത്ത് ആണെന്നാണ് ഷര്‍ഷാദ് ആരോപിക്കുന്നത്. കത്ത് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് ഷര്‍ഷാദ് പരാതി നല്‍കിയിട്ടുണ്ട്. അശോക് ധാവളെയ്ക്ക് ഷര്‍ഷാദ് കത്ത് നല്‍കിയതിനെ തുടര്‍ന്ന് മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തുനിന്നും രാജേഷ് കൃഷ്ണയെ ഒഴിവാക്കിയിരുന്നു. ഒരു സംസ്ഥാന ഘടകത്തിന്റെ പദവിയുള്ള യുകെ യൂണിറ്റിന്റെ പ്രതിനിധി എന്ന നിലയിലാണ് രാജേഷ് കൃഷ്ണയെ സമ്മേളനപ്രതിനിധി ആക്കിയത്. വിവാദം ഉയര്‍ന്നതോടെ രാജേഷ് കൃഷ്ണയെ പ്രതിനിധിസ്ഥാനത്തുനിന്ന് ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ രാജേഷ് കൃഷ്ണ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ പരാതിയില്‍ കത്തിന്റെ പകര്‍പ്പ് രാജേഷ് കൃഷ്ണ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
ഷര്‍ഷാദ് അശോക് ധാവളെയ്ക്ക് നല്‍കിയ പരാതിയില്‍ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ച സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് കമ്പനിയുടെ 74 ശതമാനം ഓഹരികള്‍ക്കുള്ള പണം രാജേഷ് ഇംഗ്ലണ്ടില്‍ നിന്ന് അയച്ചു. ഈ പണം തിരഞ്ഞെടുപ്പ് സമയത്തടക്കം ഇടതുപക്ഷത്തെ പ്രധാന നേതാക്കള്‍ക്ക് കൈമാറി. കണ്‍സള്‍ട്ടന്‍സി, സേവനങ്ങള്‍ എന്നീ പേരുകളിലാണ് പണം കൈമാറിയത്. വിദേശനിക്ഷേപ നിയമം ലംഘിച്ചതിന് കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ലഭിച്ച തിരഞ്ഞെടുപ്പ് ഫണ്ട് മറ്റ് സഹായങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെയും അടിത്തറയേയും അത് ബാധിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, എം.ബി. രാജേഷ്, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, പി. ശ്രീരാമകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, പി.ശശി, ടി.എന്‍.സീമ, എം.സ്വരാജ്, ടി.വി. രാജേഷ്, സേവിയര്‍ ചിറ്റിലപ്പള്ളി, എ.പ്രദീപ്കുമാര്‍, എ.എ. റഹീം എന്നുവരുമായി രാജേഷിന് അടുപ്പം ഉണ്ടെന്നും ആരോപണമുണ്ട്. ആദ്യ പിണറായി സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പിന്റെ പദ്ധതിക്കായി ലണ്ടനിലെ കടലാസ് കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ കൈമാറിയത്രെ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയതാണ് ആഴക്കടല്‍ മീന്‍പിടുത്ത പദ്ധതി. അന്ന് ഒപ്പിട്ട രണ്ട് കരാറുകളും ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ലണ്ടനില്‍ നിന്നുള്ള ഒരു കമ്പനിയുടെ സഹായവും പങ്കാളിത്തവും ഉണ്ടായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വ്യവസായി സംഘം എന്ന നിലയില്‍ സന്ദര്‍ശനം നടത്തിയ സംഘത്തില്‍ മാത്യൂസ് എന്ന ഒരു ഇംഗ്ലീഷുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലത്തും മറ്റും നടന്നുവന്നിരുന്ന സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും സംഘത്തിന് കാട്ടിക്കൊടുത്തു ലണ്ടന്‍ സംഘം എന്ന നിലയ്ക്ക് അവതരിപ്പിച്ചത് പദ്ധതിയുടെ ആശയങ്ങളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ലോക കേരളസഭാംഗം എന്ന പദവിയും രാജേഷ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി, അന്നത്തെ ധനമന്ത്രി തോമസ് ഐസക്, എം.വി. ഗോവിന്ദന്‍, മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും ആയുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിച്ച് ദുരുപയോഗം ചെയ്തതായും ഷര്‍ഷാദ് പരാതിയില്‍ പറയുന്നുണ്ട്.
കോടിയേരിയുടെ കാലത്ത് പരാതിയെ തുടര്‍ന്ന് നടപടിയെടുത്ത് ഒതുക്കിയിരുന്ന രാജേഷ് കൃഷ്ണയെ വീണ്ടും പാര്‍ട്ടി സംവിധാനത്തിലേക്ക് കൊണ്ടുവന്നതും വന്‍തോതില്‍ സാമ്പത്തിക ഇടപാടും കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കിയതും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് എന്ന ആരോപണമാണ് ഷര്‍ഷാദ് പ്രധാനമായും ഉയര്‍ത്തിയിട്ടുള്ളത്. കോടിയേരിയുടെ കാലത്ത് ഒതുക്കിയിരുന്ന രാജേഷ്, ഗോവിന്ദന്‍ ജനറല്‍ സെക്രട്ടറി ആയതിനുശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയും വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നുമാണ് ആരോപണം. രാജേഷിന് വേണ്ടി ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇടപെട്ടുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. താന്‍ ഡയറക്ടറായുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് തോമസ് ഐസക്കിനെക്കൊണ്ട് ബാങ്ക് ചെയര്‍മാനെ വിളിപ്പിച്ച് റദ്ദാക്കിയതായി അദ്ദേഹം ആരോപിച്ചു. തന്റെ അനുവാദമില്ലാതെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതെന്നും ഇത് തോമസ് ഐസക്ക് നേരിട്ട് ബാങ്ക് ചെയര്‍മാനെ വിളിച്ചാണ് ചെയ്യിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുമായി എം.വി. ഗോവിന്ദനെ കാണാന്‍ പോയെങ്കിലും എല്ലാം അന്വേഷിക്കാം എന്ന വാഗ്ദാനം ആണ് അദ്ദേഹം നല്‍കിയത്. പക്ഷേ, പിന്നീട് തന്നെ കാണാന്‍പോലും എം.വി. ഗോവിന്ദന്‍ കൂട്ടാക്കിയില്ല എന്ന് ഷര്‍ഷാദ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും തനിക്കെതിരെ ഈ കേസുകളില്‍ ഇടപെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.
കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് വിദേശത്തുനിന്നുള്ള വന്‍ പണം വരവിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ തന്നെ സിപിഎമ്മും അതിന്റെ പ്രമുഖ നേതാക്കളും ചെയ്തുവെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. ആരോപണം ഉയര്‍ത്തിയതും പരാതി നല്‍കിയതും പാര്‍ട്ടി നേതൃത്വത്തിന് തന്നെയാണ് എന്നതും ആ കത്ത് ചോര്‍ത്തി നല്‍കിയതിലൂടെയാണ് അത് പുറത്തുവന്നത് എന്നതും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെയും അതിന്റെ ധനസ്രോതസ്സുകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. ഇത്രയും വ്യക്തമായ തെളിവുകളോടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാതിരിക്കാനാവില്ല എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു ജനകീയ രാഷ്ട്രീയകക്ഷി എന്ന നിലയില്‍ നിന്ന് കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും സ്വര്‍ണക്കള്ളക്കടത്തുകാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ഒക്കെ പ്രസ്ഥാനമായി സിപിഎം എന്ന പാര്‍ട്ടി അധഃപ്പതിച്ചിരിക്കുന്നു എന്നതാണ് ഷര്‍ഷാദിന്റെ പരാതിയും രാജേഷ് കൃഷ്ണയുടെ മാനനഷ്ടക്കേസും ഉയര്‍ത്തുന്ന അല്ലെങ്കില്‍ തുറക്കുന്ന വിവാദത്തിന്റെ കവാടം.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ സംഘടനയായി, പിടിയരിയും വെട്ടുതേങ്ങയും ലെവി പിരിവും അടക്കം ഉള്ള ചെറിയ വരുമാനത്തിലൂടെ വയറുനിറയെ ഭക്ഷണം കഴിക്കാന്‍ പോലും നേതാക്കള്‍ക്ക് പണമില്ലാതിരുന്ന ഒരു ഭൂതകാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. പക്ഷേ, അന്നത്തെ നേതൃത്വം ജനങ്ങളോടൊപ്പമായിരുന്നു. എല്ലാ ജനകീയ സമരങ്ങളിലും ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രവുമായി പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന നേതാക്കളുടെ നിരയല്ല ഇപ്പോഴത്തേത്. സിംഗപ്പൂരില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ കൈലിമുണ്ട് ഉടുത്തു പോയ ആര്‍. സുഗതനും പാര്‍ട്ടി ഓഫീസിന്റെ ബെഞ്ചുകളില്‍ ഉറങ്ങിയിരുന്ന പി.കൃഷ്ണപിള്ള അടക്കമുള്ള നേതാക്കളുടെയും പാരമ്പര്യം അന്യം നിന്നിരിക്കുന്നു. പാലോറ മാതയുടെ പശുവിനെ വിറ്റ് ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരംഭിച്ച പാര്‍ട്ടി പത്രത്തില്‍, പണം നിക്ഷേപിച്ച കുപ്രസിദ്ധ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും സ്വന്തമായി റിസോര്‍ട്ടും വിദേശ നിക്ഷേപവും ബിനാമി വ്യവസായ സ്ഥാപനങ്ങളും ഉള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ഒക്കെ സിപിഎമ്മിന്റെ മാറുന്ന കാലത്തിന്റെയും മുഖത്തിന്റെയും പ്രതീകങ്ങളാണ്.
സാധാരണക്കാരില്‍ നിന്ന് എന്നോ അകന്ന പ്രസ്ഥാനത്തെ ഇന്ന് നയിക്കുന്നത് പണക്കാരും അവരുടെ പിണിയാളുകളും പാര്‍ട്ടി സംവിധാനത്തില്‍ പണം പമ്പ് ചെയ്യുന്ന പ്രമുഖ വ്യവസായികളുമാണ്. വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് പ്രക്ഷോഭം നടത്തിയ കോവളം കൊട്ടാരം ആരോരുമറിയാതെ സ്വകാര്യ വ്യവസായിക്ക് തിട്ടൂരം ചാര്‍ത്തിക്കൊടുത്തു. കുത്തകകള്‍ക്കെതിരെ എന്ന പേരില്‍ നടത്തിയിരുന്ന സമരങ്ങള്‍ ഇന്ന് കാണാനില്ല. ഏതു പ്രമുഖ വ്യവസായിയെയും വെല്ലുന്ന സാമ്പത്തിക വളര്‍ച്ചയും ഭൗതിക ജീവിത സംവിധാനങ്ങളും കൊട്ടാരസദൃശമായ വീടുകളും ഇന്ന് സിപിഎം നേതാക്കള്‍ക്കുണ്ട്. അഴിമതിയുടെ കറപുരളാത്ത, സ്വജനപക്ഷപാതത്തിന്റെ പേരില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി അതിന്റെ പേരില്‍ ആക്ഷേപത്തിനിരയാകാത്ത എത്ര നേതാക്കള്‍ ഇന്ന് സിപിഎമ്മില്‍ ഉണ്ട്? സ്റ്റാര്‍ ഹോട്ടലുകളുടെ ഉടമസ്ഥതയും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും അടക്കമുള്ള ലളിതജീവിതം ഇന്ന് സിപിഎമ്മിലെ തുടര്‍ക്കഥയാണ്. ആദര്‍ശത്തിന്റെയും പോരാട്ടത്തിന്റെയും പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നേതാക്കന്മാരുടെ പിന്നില്‍ പോലും വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉണ്ടായിരുന്നു എന്ന സത്യം ഇനിയും പുറത്തുവരാനുണ്ട്. ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎം. നേരത്തെ യുഡിഎഫിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ സിപിഎമ്മിനെതിരെയും ഉയരുന്നു. രണ്ടു മുന്നണികളും വ്യത്യസ്തതരല്ല എന്നും രണ്ടുപേരും ഒരേ തൂവല്‍പ്പക്ഷികള്‍ ആണെന്നുമുള്ള തിരിച്ചറിവിലേക്ക് ജനങ്ങളും പൊതുസമൂഹവും എത്തിച്ചേരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ സിപിഎം അതിന്റെ അവസാന റൗണ്ടിലേക്ക് കേരളത്തിലും എത്തുകയാണ്. സിപിഎമ്മിനെ തുറന്നു കാട്ടാനും അവരുടെ ഇത്തരം മുഖങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിയും സാധാരണക്കാര്‍ക്ക് ഇനിയും ബോധ്യപ്പെടേണ്ടതുണ്ട്. കോര്‍പ്പറേറ്റ് പ്രചാരണ സംവിധാനത്തിന്റെ മുഖം മിനുക്കലിലും മോടി പിടിപ്പിക്കലിനും എത്രകാലം ഈ പ്രതിച്ഛായ നിലനിര്‍ത്താനാകും. അഴിമതിയില്ലാത്ത, കെടുകാര്യസ്ഥതയില്ലാത്ത, ആര്‍ജ്ജവമുള്ള രാഷ്ട്രീയ നേതൃത്വത്തെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള ഒരു വാതില്‍ കൂടി മലയാളികളുടെ മുന്നില്‍ തുറക്കുകയാണ്. ഇനിയെങ്കിലും അത് അവസരമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം ഒരു മരീചികയായി തന്നെ നിലകൊള്ളും. പാവപ്പെട്ടവരെയും സാധാരണക്കാരെയും അമ്പരപ്പിച്ച്, പരിഭ്രമിച്ച് തകര്‍ത്തെറിയുന്ന സ്വപ്‌നങ്ങളുടെ മരീചിക.






















