ശ്രീബുദ്ധന്റെ തിരുശേഷിപ്പ് മഹാബോധി സൊസൈറ്റിക്ക് ഒരു വിഹാരം പണിതു സംരക്ഷിക്കണമെന്ന് ഒരു നിര്‍ദ്ദേശം മാത്രംവെച്ച് ഏല്‍പ്പിച്ചതില്‍ ശങ്കരന്‍നായരുടെ നിഷ്പക്ഷത തെളിയുന്നുണ്ട്. ശ്രീലങ്കയിലേയും തെക്ക്കിഴക്കന്‍ ഏഷ്യയിലേയും ബുദ്ധിസ്റ്റ് സൊസൈറ്റികള്‍ ശങ്കരന്‍നായരുടെ ഈ ഉദാരമനഃസ്ഥിതിയെ അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രകാരനും മരുമകനമായിരുന്ന കെ.പി.എസ് മേനോന്റെ കൂടെയായിരുന്നു കുറച്ചുകാലം അദ്ദേഹം ചിലവിട്ടത്. മേനോന്‍ അന്ന് ശ്രീലങ്കയില്‍ കാന്‍ഡി എന്ന സ്ഥലത്തായിരുന്നു. അവിടെ താമസിക്കുമ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട ശങ്കരന്‍നായര്‍ പാലിഭാഷ പഠിക്കുവാനും പാലിഭാഷയിലൂടെ ബുദ്ധമതത്തിന്റെ മൂലപാഠങ്ങളെ ഗ്രഹിക്കാനും ശ്രമിച്ചിരുന്നു. അദ്ദേഹം ജിജ്ഞാസുവായിരുന്നു; അല്ലാതെ മതമൗലികവാദിയല്ലായിരുന്നു എന്ന് സാരം. ബഹായ് വിശ്വാസത്തിന്റെ സ്ഥാപകയേയും അദ്ദേഹം പരിചയപ്പെട്ടിരുന്നു. ഇവരെ പിന്നീട് വധശിക്ഷക്കു വിധിച്ചു. ശങ്കരന്‍നായരുടെ നിഷ്പക്ഷത, ക്യാബിനറ്റ് പദവിയില്‍ ഇരിക്കുമ്പോള്‍തന്നെ തെളിഞ്ഞിരുന്നു. ഒന്നാംലോകമഹായുദ്ധം ജയിച്ചപ്പോള്‍ വൈസ്രോയ്, ആഗ്ലിക്കന്‍ സഭക്ക് (CHURCH OF ENGLAND) നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പ്രാര്‍ത്ഥനക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം കൊടുക്കാന്‍ തീരുമാനിച്ചു. അതില്‍ ഒപ്പു വെക്കുവാന്‍ നായര്‍ വിസമ്മതിച്ചു. വൈസ്രോയിയുടെ ശ്രദ്ധയില്‍ വന്നപ്പോള്‍ മതപരമായ വിഷയങ്ങള്‍ നായരുടെ ചുമതലയില്‍നിന്നും മാറ്റി ഉത്തരവ് ഇറങ്ങിയപ്പോള്‍, സിംലയിലെ റോമന്‍ കാത്തോലിക് ബിഷപ്പ് സ്റ്റേറ്റ്‌സ്മാന്‍ എന്ന പത്രത്തിന് എഴുതിയ കത്തില്‍, താന്‍ മതപരമായ നിര്‍ദ്ദേശങ്ങള്‍ മതഭ്രാന്തരായ പ്രൊട്ടസ്റ്റന്റ്കാരില്‍ നിന്നല്ലാതെ സംസ്‌കാരസമ്പന്നരായ ഹിന്ദുവില്‍നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് വെട്ടിത്തുറന്നെഴുതി. (KPS P/61) മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ പുറമേക്കെന്തു നിലപാടെടുത്താലും, സംസ്‌കാരസമ്പന്നരായ ഹിന്ദുക്കള്‍ മതഭ്രാന്തരല്ല എന്ന് സമ്മതിച്ചിരുന്നു. മഹാകവി കുമാരനാശാന്‍ തന്റെ വിവേകോദയം ദ്വൈമാസികയില്‍ (ജൂണ്‍-ജൂലായ് 15) ഇപ്രകാരം എഴുതി: ‘ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഓഫീസര്‍മാരുടേയും ഭരണാധികാരികളുടേയും ഇടയില്‍ ഒരു വിശിഷ്ടവ്യക്തിത്വമാണ്. കാരണം എല്ലാ ഇന്ത്യക്കാരോടും ജാതിമതവ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ സമീപനം നിഷ്പക്ഷമാണ്. ബനാറസ് ഹിന്ദുസര്‍വ്വകലാശാലയുടെ ലക്ഷ്യം സംസ്‌കൃതവും ഹിന്ദു സംസ്‌കാരവുമാണ്. അല്ലാതെ ഒരു പ്രത്യേക സമുദായത്തിന്റെ പ്രോത്സാഹനമല്ല എന്നറിഞ്ഞപ്പോള്‍ ഗ്രാന്റ് അനുവദിക്കാനും മടിച്ചില്ല. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശവും അനുസന്ധാനശ്രമങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ബ്രിട്ടീഷ് ഭരണകര്‍ത്താക്കളോടുള്ള നായരുടെ സമീപനം
ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥരും ആംഗ്ലോ-ഇന്ത്യക്കാരും നായരെ വെറുത്തിരുന്നുവെങ്കിലും ഹൗസ് ഓഫ് കോമണ്‍സിലും ഇംഗ്ലണ്ടിലെ സാധാരണക്കാരുടെയിടയിലും നായര്‍ക്ക് ശുഭചിന്തകരുണ്ടായിരുന്നു. അന്ന് സിക്രട്ടറി സ്റ്റേറ്റ്‌സ് ഫോര്‍ ഇന്ത്യ മൊണ്‍ടാഗോ പ്രഭുവായിരുന്നു. അദ്ദേഹം ശങ്കരന്‍നായരെ തന്റെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ആയിടക്കാണ് യൂറോപ്പില്‍ ഫ്രാന്‍സിന്റെ രക്ഷക്കായി ജര്‍മ്മനിക്കെതിരെ വിന്യസിച്ച ഇന്ത്യന്‍ ആര്‍മിയുടെ ഭക്ഷണച്ചിലവ്, ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും സമാഹരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നായര്‍ ഈ നയത്തിനെതിരെ ശക്തമായി പ്രതികരിച്ചു. റേഷന്‍ വസ്തുക്കള്‍ വളരെ താഴ്ന്ന നിരക്കില്‍ ഇന്ത്യയില്‍ നിന്ന് സംഭരിച്ച് അത് സഖ്യ ശക്തികള്‍ക്ക് അതിവിലക്ക് വിറ്റ് ബ്രിട്ടീഷ് സാമ്രാജ്യം ലാഭം കൊയ്യുകയായിരുന്നു. അതായത്, സഖ്യശക്തികളുടെ ഭക്ഷണച്ചിലവും ഇന്ത്യ വഹിക്കണമായിരുന്നു. നായര്‍ വ്യക്തമായി പറഞ്ഞത്, ഈ യുദ്ധം ഇന്ത്യക്കാരുടേതല്ലായിരുന്നു. ഫ്രാന്‍സിനുവേണ്ടി ഇന്ത്യക്കാര്‍ അവരുടെ രക്തം ഒഴുക്കുകയായിരുന്നു. അതുകൊണ്ട് അവരുടെ ഭക്ഷണച്ചിലവും ബ്രിട്ടണ്‍ വഹിക്കണം. സഖ്യശക്തികള്‍ക്കു റേഷന്‍ വിറ്റ ലാഭവിഹിതം മാത്രം മതി ഇതു നികത്താന്‍. ബ്രിട്ടീഷ് സര്‍ക്കാറിനു വഴങ്ങേണ്ടിവന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ചര്‍ച്ചിലിന്റെ മുഷ്‌ക്കിനുമുന്നില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് ആര്‍മിക്കും സഖ്യകക്ഷികള്‍ക്കും വേണ്ട റേഷന്‍ മൊത്തം ഇന്ത്യയില്‍ നിന്നും സംഭരിച്ച്, ഇവിടെ കൃത്രിമക്ഷാമം സൃഷ്ടിച്ച് പ്രതിരോധനയം നടപ്പാക്കി. ബാക്കിവന്ന ധാന്യശേഖരം വെള്ളത്തില്‍ കളഞ്ഞു. പട്ടിണി കിടക്കുന്ന ബംഗാളിലേക്ക് താന്‍ റേഷന്‍ എത്തിക്കാമെന്ന് നേതാജി പറഞ്ഞെങ്കിലും അതിനുവേണ്ടി യുദ്ധവിരാമത്തിന് മൗണ്ട്ബാറ്റണ്‍പ്രഭു തയ്യാറായില്ല. മുപ്പതുലക്ഷം ബംഗാളികള്‍ പട്ടിണി കിടന്നു മരിച്ചു. അതേസമയത്ത് ഗ്രീക്കുകാരെ ക്ഷാമത്തില്‍നിന്നും രക്ഷിക്കാന്‍ യുദ്ധവിരാമത്തിനു ഇതേ സാമ്രാജ്യം തയ്യാറായി. എന്തെന്നാല്‍ ഗ്രീക്കുകാര്‍ പാശ്ചാത്യരാണ്. ചര്‍ച്ചിലിന്റെ മുഷ്‌ക് ഇന്ത്യക്കാര്‍ക്കെതിരെ നടപ്പായതിനുകാരണം, പ്രതിഷേധിക്കാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയക്കാരില്ലായിരുന്നു. ചേറ്റൂര്‍ ശങ്കരന്‍നായരുടെ പ്രാപ്തിയും തന്റേടവും അങ്ങനെ തുലനാത്മകരീതിയില്‍ ബോദ്ധ്യപ്പെടുന്നു.
ഖിലാഫത്തും, ഗാന്ധിയും, ചേറ്റൂര്‍ ശങ്കരന്‍നായരുടെ വിയോജിപ്പും
ഖിലാഫത്ത് പ്രസ്ഥാനം നിയന്ത്രണാതീതമായി ഹിന്ദുവിരുദ്ധ അക്രമങ്ങളിലും പ്രത്യേകിച്ച് ക്രൂരമായ വംശഹത്യയിലും കലാശിച്ചത്, ഏറനാട്, വള്ളുവനാട് താലൂക്കുകളിലായിരുന്നുവല്ലോ. കലാപം സ്വല്പം കുറഞ്ഞ രീതിയില്‍ വടക്കു പടിഞ്ഞാറന്‍ പഞ്ചാബിലും (ഇന്നത്തെ പാകിസ്ഥാന്‍) അരങ്ങേറിയിട്ടുണ്ട്. പക്ഷെ തെക്കേ മലബാറില്‍ നടന്നത് അപ്രതീക്ഷിതം മാത്രമല്ല, വംശഹത്യക്കു സമാനമായ ക്രൂരനടപടികള്‍ ആയിരുന്നു. അപ്രതീക്ഷിതം എന്തുകൊണ്ടെന്നാല്‍ മലബാറിലെ മുഹമ്മദീയര്‍ ഭൂരിപക്ഷവും അറബികളായ കച്ചവടക്കാര്‍ക്ക് , ഇന്നാട്ടിലെ സ്ത്രീകളില്‍ ഉണ്ടായ സന്താനങ്ങളായിരുന്നു. അറബികള്‍ക്ക് ഈനാട്ടില്‍ താമസിക്കുവാനും ഇവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുവാനും സാമൂതിരിയുടെ അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് പൊതുവെ എല്ലാവരും പ്രതീക്ഷിച്ചത് മലബാറിലെ മാപ്പിളമാര്‍ അറബികള്‍ ഏതുപക്ഷത്താണോ ആ പക്ഷത്ത് നിലയുറപ്പിക്കും എന്നാണ്. അറബികള്‍ ഇംഗ്ലീഷുകാരനൊപ്പമായിരുന്നു. തുര്‍ക്കികളെ ഖിലാഫത്ത് തട്ടിയെടുത്ത വിശ്വാസവഞ്ചകരായിട്ടാണ് അവര്‍ കണ്ടിരുന്നത്. മെക്കയിലെ ഷെരീഫ് കൂടി അതുതന്നെയാണ് വ്യക്തമായി പറഞ്ഞത്. ഈ ഷെരീഫ് പ്രവാചകന്റെ പിന്‍തലമുറയാണെന്നുകൂടി ഓര്‍ക്കണം. അതനുസരിച്ച് ഇന്ത്യയിലെ ചില മുസ്ലീം പ്രമാണിമാര്‍ ഒഴിച്ച് ഒരു മുസ്ലീം രാജ്യവും ഖിലാഫത്തിനെ പിന്തുണച്ചില്ല. ഇതില്‍നിന്നും ഒന്നു വ്യക്തമാകുന്നുണ്ട്. അക്ഷരാഭ്യാസമില്ലാത്ത മലബാറി മുസ്ലീം ആകട്ടെ, വടക്കെ ഇന്ത്യയിലെ മുസ്ലീം പ്രമാണിയാകട്ടെ, രാജ്യാതിര്‍ത്തികള്‍ക്കും ദേശീയ അസ്തിത്വങ്ങള്‍ക്കും അതീതമായ ഇസ്ലാമിന്റെ ഭരണമായിരുന്നു ലക്ഷ്യംവെച്ചത്. ഒരു കാര്യം കൂടി നാം ഓര്‍ക്കണം. ഇസ്ലാമിന്റെയും ഖാലീഫയുടേയും നല്ലകാലത്തും, ഇന്ത്യയിലെ മുസ്ലീം രാജാക്കന്മാര്‍ ഖലീഫയുടെ നിയന്ത്രണത്തിലായിരുന്നില്ല. ഇതുതന്നെയായിരുന്നു കാര്‍ദോബയിലെ മുസ്ലീം രാജവാഴ്ചയുടേയും സ്ഥിതി.
ഖിലാഫത്ത്, പുനഃസ്ഥാപിക്കാന്‍, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശേഷിച്ച കബന്ധം, അതായത് തുര്‍ക്കി, തയ്യാറല്ലായിരുന്നു. യുവതുര്‍ക്കികള്‍ 1909ല്‍തന്നെ സുല്‍ത്താനെ പുറത്താക്കിയിരുന്നു. ഖലിഫയില്ലാതെ തന്നെ, ഇസ്ലാമിന്റെ പേരില്‍ മറ്റുരാജ്യങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു എന്നത് വാസ്തവം. പക്ഷെ ഇന്ത്യക്കാരായ മുഹമ്മദീയര്‍ ഒഴിച്ച് ആരും ഇവരെ പിന്തുണച്ചില്ല. 1920ല്‍ കെമാല്‍ പാഷാ തുര്‍ക്കിയെ ഒരു പുരോഗമന, മതേതര റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. ഭരണത്തിന്റെ ഇടനാഴികളില്‍ നിന്നും ഇസ്ലാമിനെ പുറംതള്ളി. അതുകൊണ്ട് തുര്‍ക്കിക്കു കൂടി വേണ്ടാത്ത, ഖലീഫക്ക ്‌വേണ്ടി, ഇന്ത്യയിലെ മുഹമ്മദീയര്‍ മുറവിളി കൂട്ടിയത് ഖിലാഫത്തിനു വേണ്ടിയായിരുന്നില്ല. പാന്‍-ഇസ്ലാമിക് അജണ്ടക്കുവേണ്ടിയുള്ള ഒരു പുകമറ മാത്രമായിരുന്നു ഖിലാഫത്ത്പ്രസ്ഥാനം. ഇതുതന്നെയാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. ഗാന്ധി കോണ്‍ഗ്രസ്സ് സംഘടനയെ ഈ പ്രസ്ഥാനത്തിന്റെ ഉഴവുകാളയാക്കി തികച്ചും വര്‍ഗ്ഗീയമായ ആശയത്തിനുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ തെക്കെ മലബാറില്‍ ഈ സമരം ഹിന്ദുവംശഹത്യയില്‍തന്നെ കലാശിച്ചു. മതപരിവര്‍ത്തനങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ബലാത്സംഗങ്ങളും മറ്റു അതിക്രമങ്ങളും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, മുഹമ്മദീയരുടെ അക്രമങ്ങളെ തള്ളിപ്പറയുന്നതിനു പകരം ഗാന്ധിജി അവരെ ന്യായീകരിച്ചു. ഗാന്ധിജി പറഞ്ഞത് വിശ്വാസികളായ മുസ്ലീം സഹോദരന്മാര്‍, അവരുടെ മതശാസന ഉള്‍ക്കൊണ്ട് പ്രതികരിക്കുകയായിരുന്നു എന്നാണ്. ഇരകളാക്കപ്പെട്ട്, മാനഭംഗപ്പെട്ട സ്ത്രീകളുടെ ഭാഗത്തുനിന്നും ചിന്തിച്ചാല്‍ ഹൈന്ദവരുടെ വ്രണങ്ങളില്‍ ഉപ്പുതേക്കുകയാണ് ഗാന്ധിജി ചെയ്തത്. 1920 ആഗസ്റ്റ് 20ന് മുസ്ലീം കലാപകാരികള്‍ തിരൂരങ്ങാടിയില്‍വെച്ച് ചെറിയൊരു പോലീസ് സംഘത്തെ തോല്‍പ്പിച്ച് ഓടിച്ചപ്പോള്‍, നേതാക്കളുടെ ആവേശംകൂടി. അവര്‍ അലിമുസലിയാരെ ഖലീഫയായി അവരോധിച്ചു. അവരുടെ ഭരണപരിധിയില്‍പ്പെട്ട വള്ളുവനാട്ടിലേയും ഏറനാട്ടിലേയും രണ്ടു താലൂക്കുകള്‍ക്ക് അല്‍ ദൗല എന്നുപേരിട്ടു. ഖുറാന്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങി. ഹിന്ദുക്കളെ ആക്രമിക്കാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും നിര്‍ബന്ധിത പരിവര്‍ത്തനത്തിനു വിധേയരാക്കാനും ആരംഭിച്ചു. പുതിയ ഖലീഫ വിധിച്ചത് തന്റെ രാജ്യത്ത് ഇസ്ലാമല്ലാതെ വേറെ ഒരു മതവും പാടില്ല എന്നായിരുന്നു. പിന്നെ നടന്നത് 1572ല്‍ ഫ്രാന്‍സില്‍ നടന്ന ബാര്‍ത്ത്‌ലോമിയോ കൂട്ടക്കൊലയിലും കൂടുതല്‍ ക്രൂരമായ അക്രമങ്ങളായിരുന്നു. എന്നിരുന്നാലും ഗാന്ധിജി കലാപകാരികളെ ന്യായീകരിക്കുകയാണ് ചെയ്തത്.
brave God-fearing Moplas who were fighting for what they consider as religion and in a manner they consider as religious”(Ambedkar, P/178).
(ധീരരായ, ഈശ്വരവിശ്വാസികളായ മാപ്പിളമാര്‍ മതത്തിനുവേണ്ടി, മതപരമെന്ന് അവര്‍ വിശ്വസിച്ച രീതിയില്‍ സമരം ചെയ്യുകയായിരുന്നു)
ഒരു പുച്ഛരസത്തില്‍ ആനിബസന്റ് ഈ പ്രസ്താവനയോടു പ്രതികരിച്ചു:
Brave God-fearing Moplas whom Mr.Gandhi so much admires, who are fighting for what they consider as religion and in a manner they consider religious. Men who consider it religious to murder, to rape, loot to kill women and little children cutting down families have to be put under restraint in any civilised society.(Appx III Gandhi Anarchy p/94)
(ധീരരും, ഈശ്വരവിശ്വാസികളുമായ മാപ്പിളമാരെ ഗാന്ധിജി വളരെയധികം പ്രശംസിക്കുന്നു. അവര്‍ മതത്തിനുവേണ്ടി മതപരമെന്നു കരുതിയ രീതിയില്‍ സമരം ചെയ്യുകയാണ്. കൊലപാതകവും കൊള്ളയും കൊലയും സ്ത്രീകളെ മാനഭംഗപ്പെടുത്തലും കുട്ടികളെയും കുടുംബങ്ങളെ മൊത്തത്തിലും, കൊലപ്പെടുത്തുന്നവരെ പരിഷ്‌കൃത സമാജം തുറങ്കലില്‍ അടച്ചിട്ടിരിക്കണം). നിരായുധരെ കൊലചെയ്യുന്നതും സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതുമൊക്കെ ധീരപ്രവൃത്തികളാണോ? ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വ്യാപനമാണല്ലോ ഇസ്ലാമിന്റെ പ്രബുദ്ധതയുടെ പ്രമാണം. ബള്‍ക്കന്‍ മേഖലയിലൂടെ ക്രിസ്ത്യന്‍സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രമായ വിയന്നയില്‍നിന്നും കേവലം 100 കി.മീ വരെ തുര്‍ക്കി മുന്നേറി. ഈ മുന്നേറ്റം ഭാരതത്തില്‍ ഇംഗ്ലീഷുകാരുടെ ആധിപത്യത്തിനു സമാനമായിരുന്നു. പരസ്പരം കലഹിച്ച ്കഴിഞ്ഞിരുന്ന ഭാരതത്തിലെ നാട്ടുരാജാക്കന്മാരെക്കൊണ്ട് ബ്രിട്ടീഷുകാര്‍ അവരുടെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ചതുപോലെ കത്തോലിക്കസഭയും ഗ്രീക്ക്-റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും പരസ്പരം മത്സരിച്ച് ശോഷിച്ച ബല്‍ക്കന്‍ നാടുകളില്‍ തുര്‍ക്കി വളരെ എളുപ്പം അവരുടെ ആധിപത്യം ഉറപ്പിച്ചു. പാന്‍ഇസ്ലാമിക് (ആഗോള ഇസ്ലാമിന്) പാന്‍-സ്ലാവിസം (ആഗോള സ്ലാവ് ഐക്യം) എന്ന മറുമരുന്നു വന്നപ്പോള്‍, 1908ഓടെ ഒട്ടോമന്‍ സാമ്രാജ്യം ചിതറിപ്പോയി.
ഓട്ടോമന്‍ തുര്‍ക്കികള്‍ ഓഘസ്ഖാനെന്ന ഐതിഹാസിക വ്യക്തിയുടേയും സല്‍ജുക്ക് തുര്‍ക്കികളുടേയും പിന്തുടര്‍ച്ചക്കാരാണ്. ഏറ്റവും ഒടുവില്‍ ഇസ്ലാം സ്വീകരിച്ചവരാണ് ഇവര്‍. അറബികള്‍ക്ക് അബ്ബാസിദ് ഖാലീഫിനുശേഷം, പ്രതാപികളായ ആരും അവരുടെ സമുദായത്തില്‍ ഇല്ലാതെവന്നപ്പോള്‍, ഖലീഫയെ സഹായിക്കുവാന്‍ വന്ന സന്നദ്ധ സേവകരാണ് സല്‍ജുക് തുര്‍ക്കികള്‍. അവര്‍ സൂത്രത്തില്‍ ഖിലാഫത്ത് തട്ടിയെടുത്തു. അതുകൊണ്ട് പതിനാലാംനൂറ്റാണ്ടുമുതല്‍തന്നെ അറബികള്‍ക്ക്, തുര്‍ക്കികളോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.
ജിന്ന, അന്നുവരെ കറതീര്‍ന്ന മതേതരവാദിയും ദേശീയവാദിയുമായിരുന്നു. കോണ്‍ഗ്രസ്സ് സമരം അംഗീകരിച്ചപ്പോള്‍ അദ്ദേഹം നിരാശനായി. ഖിലാഫത്ത്പ്രസ്ഥാനം പിന്തിരിപ്പന്മാരായ മുല്ലമാരെ മുന്‍നിരയിലേക്ക് കൊണ്ടുവരും. ഹിന്ദുക്കളായ നേതാക്കള്‍ ഈ പ്രസ്ഥാനം പാന്‍ ഇസ്ലാമിക് (ഇസ്ലാമിന്റെ ദേശീയ അതിരുകളില്ലാത്ത വ്യാപന) വികാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും, മുസ്ലീങ്ങളുടെ ദേശീയബോധത്തില്‍ വെള്ളം ചേര്‍ക്കുമെന്നും എന്തുകൊണ്ട ് മനസ്സിലാക്കുന്നില്ല എന്ന് ചോദിച്ചു (DD P/64). ഗാന്ധിജിക്ക് എല്ലാ നേതാക്കളുടേയും പിന്തുണയില്ലായിരുന്നു. ഗാന്ധിജിയെ അനുകൂലിക്കാത്തതു കൊണ്ടുമാത്രം ചേറ്റൂര്‍ ശങ്കരന്‍നായര്‍ എന്ന ധീരദേശാഭിമാനിയെ അവഗണിച്ചത് ശരിയായില്ല എന്നുതന്നെ പറയണം.
മലബാര്‍ കളക്ടര്‍ കൊണോലിയുടെ കൊലപാതകം മുതലുള്ള മാപ്പിളമാരുടെ മതഭ്രാന്തു പിടിച്ച പ്രവൃത്തികളും അതിനും 30 വര്‍ഷംമുമ്പുവരെ നടന്ന ഹാലിളക്കമെന്ന മതഭ്രാന്തിന്റെ പൊട്ടന്‍ചാടലുകളും കണ്ടറിഞ്ഞവനായിരുന്നു ചേറ്റൂര്‍ ശങ്കരന്‍നായര്‍. പാവങ്ങളായിരുന്നുവെങ്കിലും അങ്ങേയറ്റത്തെ മതഭ്രാന്തിന്റെ ഇരകളായിരുന്നു. അതുകൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനവുമായി കോണ്‍ഗ്രസ്സ് സഹകരണത്തെ ശങ്കരന്‍നായര്‍ എതിര്‍ത്തത്. ശങ്കരന്‍നായര്‍ മാത്രമല്ല, ജിന്നയടക്കം നിരവധിപേര്‍ ഇതിനെ എതിര്‍ത്തു. ഗാന്ധിജിക്ക് താന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുഹമ്മദീയരുടെ കൂടി നേതാവാകണമെന്ന മഹത്വകാംക്ഷയുണ്ടായിരുന്നു. തനിക്ക് മുസ്ലീം നേതൃസ്ഥാനംകൂടി നഷ്ടപ്പെടുമെന്നു വന്നപ്പോള്‍ ജിന്ന തന്റെ രാഗം മാറ്റി മുസ്ലീം ലീഗിലേക്ക ്‌ചേക്കേറി. അതോടെ ഹിന്ദു മുസ്ലീം ഐക്യമെന്ന പ്രതീക്ഷ ഇല്ലാതായി. ദേശീയ സമഭാവന നഷ്ടമായി. ഗാന്ധിജിതന്നെ മുസ്ലീം വിഭാഗീയതക്കും ദ്വിരാഷ്ട്രവാദത്തിനും വഴിമരുന്നിട്ടു. പ്രതീക്ഷിച്ചതുപോലെ ശങ്കരന്‍നായരുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായി. രാഷ്ട്രവിഭജനത്തില്‍ കലാശിച്ചു. എന്നിരുന്നാലും കോണ്‍ഗ്രസ്സുകാര്‍ ശങ്കരന്‍നായരെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ശങ്കരന്‍നായര്‍ ആരംഭത്തില്‍തന്നെ വ്യക്തമാക്കിയത,് നിസ്സഹകരണപ്രസ്ഥാനം വിജയിക്കണമെങ്കില്‍ വിവിധ സമുദായങ്ങള്‍ക്ക് സമാനമനഃസ്ഥിതി ഉണ്ടായിരിക്കണം. ഒരു വിഷയത്തിലോ സമരമുറയിലോ അവര്‍ ഐക്യപ്പെട്ടിരിക്കണം, നായര്‍ കൂട്ടിച്ചേര്‍ത്തു: ഇവിടെ അഹിംസ തൊലിപ്പുറത്തു മാത്രമാണ്. അത് കഴിവില്ലാത്തവന്റെ ഉപായം ആയി കണക്കാക്കാം. ഫയര്‍ബ്രാന്‍ഡ് നേതാവായ ആനിബസന്റ്, ഇതുവരെ എല്ലാവരും മാനിക്കുന്ന നിയമത്തിന്റെ ലംഘനം സമുദായത്തില്‍ കലഹങ്ങള്‍ക്കു കാരണമായി, ലഹളകളില്‍ കലാശിക്കും എന്ന് മുന്നറിയിപ്പ് നല്‍കി യിരുന്നു (New Light on Punjab Disturbances p/101 vol II).-
അവിഭാജ്യ ഇന്ത്യയുടെ 25% വരുന്ന മുഹമ്മദീയര്‍ അവഗണിക്കാനാവാത്ത ഒരു ജനവിഭാഗമാണെന്നിരിക്കെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് അവരുടെ വികാരത്തെ മാനിക്കേണ്ടതായിട്ടുണ്ടായിരുന്നു എന്നു വാദിച്ചാല്‍കൂടി, ഖിലാഫത്ത് പുനഃസ്ഥാപിക്കുക അസാധ്യമായിരുന്നുവല്ലോ. യങ്ങ്ടര്‍ക്ക്‌സ് (CUP) 1908-ല്‍ തന്നെ സുല്‍ത്താനില്‍ നിന്നും അധികാരം പിടിച്ചെടുത്തിരുന്നു. 1918ല്‍ കെമാല്‍പാഷ, സുല്‍ത്താനെയും ഖാലിഫയേയും മാത്രമല്ല ഇസ്ലാമിനെതന്നെ അധികാരത്തിന്റെ അന്തഃപുരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നു. അതുകൊണ്ട് ഒരു പുരോഗമന രാഷ്ട്രമായ തുര്‍ക്കിക്ക് ഖലീഫയുടെ ആവശ്യമില്ല. അറബികള്‍ക്കും വേണ്ട. ഷിയാ വിഭാഗികളായ ഇറാനിലും ഖലിഫക്കു സ്വീകാര്യത ഇല്ല. ഇന്ത്യയില്‍ ഏതു സാമ്രാജ്യത്തിന്റെ ഭരണത്തിലും ഖാലിഫയുടെ നാമമാത്രമായ മേല്‍ക്കോയ്മ കൂടി ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്ന സദുദ്ദേശമുണ്ടായിരുന്നുവെങ്കില്‍പോലും, ആഗോള ഇസ്ലാമിനു വേണ്ടി മുഹമ്മദീയരുടെമേല്‍ ഖലിഫയെ അടിച്ചേല്‍പ്പിക്കുക അസാധ്യമായിരുന്നു. അലിസഹോദരന്മാരുടെ സൗഹൃദത്തിനുവേണ്ടി ഗാന്ധിജിയും കോണ്‍ഗ്രസ്സും പുരോഗമനപരമായി ചിന്തിക്കുവാന്‍ തുടങ്ങിയ മുഹമ്മദീയരുടെ ഇച്ഛക്കുമുന്നില്‍ എന്തിനു വിലങ്ങടിച്ചുനിന്നു?
ജനങ്ങളെ ഇണക്കിച്ചേര്‍ക്കാന്‍, ഇസ്ലാമിനുള്ളത്ര ശക്തി വേറെ ഏതൊരു വിശ്വാസത്തിനുമില്ല. അതു ദേശീയവും ഭാഷാപരവുമായി അതിരുകള്‍ക്കതീതമായി വ്യാപിക്കും. എന്നിരുന്നാലും അറബികള്‍ മാത്രമല്ല, പഴയ മൊസൂളും സിറിയയും പാലസ്തീനും ഈജിപ്തും കൂടി തുര്‍ക്കികളില്‍നിന്നും മോചനത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം അവരെ സഹായിച്ചു. ഓട്ടോമന്‍ തുര്‍ക്കിക്കെതിരെ നിലപാടെടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഖലീഫയുടെ ഭാവിയില്‍ യാതൊരു ഉത്കണ്ഠക്കും വകയില്ലല്ലോ? വിശുദ്ധ മക്കയുടെ പുരോഹിതനും അദ്ദേഹത്തിന്റെ പുത്രന്മാരും സമരത്തിനിറങ്ങിയപ്പോള്‍, തുര്‍ക്കിസൈന്യം ദേവാലയംതന്നെ വളഞ്ഞു. വിശുദ്ധമക്കയില്‍ പൊതുജനങ്ങളെതന്നെ ആക്രമിച്ച് ലോകമൊട്ടാകെയുള്ള മുഹമ്മദീയരുടെ വികാരം വ്രണപ്പെടുത്തി. എന്നിരുന്നാലും ഇന്ത്യയിലെ മുഹമ്മദീയര്‍ക്ക ്ഖിലാഫത്ത് പുനഃസ്ഥാപിക്കുക തന്നെയായിരുന്നു ലക്ഷ്യം. ജീവിതത്തിന്റെ സായാഹ്നവേളയില്‍ ശങ്കരന്‍നായര്‍ മകള്‍ക്കൊപ്പം ശ്രീലങ്കയിലായിരുന്നു. മരുമകന്‍ കെ.പി.എസ്‌മേനോന്‍, ശങ്കരന്‍നായര്‍ പറഞ്ഞതായി രേഖപ്പെടുത്തുന്നുണ്ട്.:
”ഇന്ന് നടപ്പില്‍ വന്ന ഭരണപരിഷ്‌കാരങ്ങള്‍ എന്റെ ഇടപെടലുകള്‍ കാരണമാണ് സംഭവിച്ചത്. പക്ഷെ ആ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് എനിക്ക് പ്രവേശനംകൂടി നിഷേധിച്ചു. കാരണം, ഞാന്‍ ഗാന്ധിജിയെ എതിര്‍ത്തു.” ഈ വാക്കുകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കോണ്‍ഗ്രസ്സിന്റേയും ഗാന്ധിജിയുടെ തന്നെയും രീതികള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
വ്യത്യസ്ത അഭിപ്രായമാണെങ്കിലും രാഷ്ട്രനന്മമാത്രം ലക്ഷ്യംവെച്ച ഒരു വ്യക്തിത്വത്തെ അവഗണിച്ചത് ശരിയായിരുന്നുവോ എന്ന് പുനഃപരിശോധിക്കണം.
(അവസാനിച്ചു)
For reference:
1. Autobiography By : C.S. Nair 1966 P/35
2. P/300
3. P/304 “
4. K.P.S.MENON, CHETTUR SANKARAN NAIR-BUILDERS OF MODERN INDIA SERIES
5. P/85
6. K.P.S.MENON, CHETTUR SANKARAN NAIR – BUILDERS OF
MODERN INDIA SERIES p/106
7. p/108
8. C.S.NAIR AUTOBIOGRAPHY p/289
9. p/38
10. p/166
11. SWAMY VIVEKANANDA p/134
12. P/135
13. K.P.S.MENON,TRIBUTE DT 18/7/76
14. C.S. NAIR AUTOBIOGRAPHY p/127
15. CHETTUR SANKARAN NAIR BY K.P.S. MENON p/61
16. PAKISTAN OR PARTITION OF INDIA BY B.R. AMBEDKER p/178
17. GANDHI AND ANARCHY BY C.S. NAIR p/94
18. INDIA FROM CURZON TO NEHRU BY DURGADAS p/64
19. NEW LIGHT ON PUNJAB DISTURBANCES VOL II BY DUTTA p/101





















