വിമോചന പോരാട്ടത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത മറ്റൊരു വനിതാ പോരാളിയായിരുന്നു ‘ജമാനീബെന്‍ വാര്‍ത്ത’. ഇവര്‍ വര്‍ളി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ‘മെമ്പറിന്‍ ബായ്’ എന്നാണ് അറിയപ്പെട്ടത്. ഗുജറാത്തിലെ ‘ബോര്‍ളിയ’ എന്ന ഗ്രാമത്തില്‍ ജനിച്ച അവര്‍ വിവാഹശേഷം ദാദ്ര-നാഗര്‍ ഹവേലിയില്‍ ‘സില്ലിയില്‍’ താമസമാക്കി. ജന്മനാല്‍ തന്നെ പോരാട്ടവീര്യം ഉള്‍ക്കൊണ്ട അവര്‍ വലിയ യോഗങ്ങള്‍ വിളിച്ചു കൂട്ടി ”നിങ്ങള്‍ക്ക് മോചനം നേടണമെങ്കില്‍ ഈ അവസരം ഉപയോഗിക്കണം! അടിമത്തഭരണം അവസാനിപ്പിക്കണം. ഇപ്പോള്‍ അതിന് പറ്റിയില്ലെങ്കില്‍ ഇനി ഒരിക്കലും അതിന് കഴിയില്ല എന്ന് തന്റെ നാട്ടുകാരോട് പറഞ്ഞ്! പോരാട്ട വീര്യം ഉയര്‍ത്തി. ദാദ്ര-നാഗര്‍ ഹവേലിയുടെ വിമോചനത്തിനായി രൂപീകരിച്ച ജനകീയ വിപ്ലവ സമിതിയില്‍ ‘ആസാദ് ഗോമന്തക് ദള്‍, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍, ഹിന്ദുമഹാസഭയിലെ പ്രവര്‍ത്തകര്‍, ആര്യസമാജിസ്റ്റുകള്‍, ഡോ.ലോഹ്യയുടെ അനുയായികളായ സോഷ്യലിസ്റ്റുകള്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. കുറെ ആധുനികമായ തോക്കുകളും, പിസ്റ്റളുകളും, സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ ആസാദ് ഗോമന്തക് ദളിലെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ പോര്‍ച്ചുഗീസുകാരെ നേരിടാന്‍ അതുപോരായിരുന്നു. വര്‍ളി ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ നായാട്ടിനുപയോഗിക്കുന്ന നാടന്‍ തോക്കുകളും, മഴു, വാള്‍, കത്തികള്‍ എന്നിവയും, നാടന്‍ ബോംബുകളും ശേഖരിച്ചു, പോരാട്ടവീര്യമുള്ള ഒരു സൈന്യം അവര്‍ ഒരുക്കി.
ദാദ്ര-നാഗര്‍ ഹവേലിയിലെ പോലീസ് സ്റ്റേഷനുകളുടെ എണ്ണവും ആയുധബലവും, അവിടത്തെ ഭടന്മാരുടെ എണ്ണവും അറിയാനും തന്ത്രപ്രധാനമായ പ്രദേശങ്ങളെ പറ്റിയും, അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും, ഓരോ ഗ്രാമങ്ങളിലെയും ജനസംഖ്യയും ജനങ്ങളുടെ ജീവിത നിലവാരവും അവരുടെ ആശയങ്ങളും മനസ്സിലാക്കാനുമായി ഒരു സര്‍വ്വേ നടത്തുവാന്‍ തീരുമാനിച്ചു. അതിനായി യാചകരായും, ചന്ദനത്തിരി, വളകള്‍, പൊട്ടുകള്‍ എന്നിവ വില്‍ക്കുന്നവരായും അവിടെ ഒന്നു രണ്ടു ദിവസം ചുറ്റിക്കറങ്ങി പോര്‍ച്ചുഗീസ് സൈനികബലത്തെ പറ്റിയും ഓരോ ഗ്രാമങ്ങളിലെ പോലീസ് സ്റ്റേഷനിലെ അംഗബലം, ആയുധബലം എന്നിവയെ പറ്റിയും മനസ്സിലാക്കി. ഗ്രാമങ്ങളിലെ പോലീസ് പോസ്റ്റുകളില്‍ നാലോ, അഞ്ചോ പോലീസുകാര്‍ മാത്രമെയുണ്ടായിരുന്നുള്ളൂ. ഭരണകേന്ദ്രമായ സില്‍വാസയില്‍, 350 പോലീസുകാരും, ക്യാപ്റ്റനും ഉണ്ടായിരുന്നു. ഓരോ സ്റ്റേഷനും ആക്രമിക്കേണ്ട തന്ത്രപ്രധാനമായ മാര്‍ഗ്ഗങ്ങളും അവര്‍ മനസ്സിലാക്കി. സുധീര്‍ ഫട്‌കേയുടെ ഭാര്യ ‘ലളിതാബായ്’ ഫട്‌കേ വേഷംമാറി എത്തി ആ ഭാഗങ്ങളുടെ പ്രകൃതിയുടെ ഫോട്ടോകള്‍ എടുത്തു. ഇത് ഗറില്ലായുദ്ധതന്ത്രങ്ങള്‍ മെനയാന്‍ സഹായകരമായി. ”വിശ്വനാഥ ലവന്‍ഡെ, മെസറിന്‍ ബായ്, സാന്‍ജി ഭായ് ദേല്‍ക്കര്‍, രംഗല്യാഭായ് പട്ടേല്‍, അരവിന്ദ് മനോല്‍ക്കര്‍” എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് ആക്രമണം ആരംഭിച്ചു. ‘നരോളി പിപ്പിലിയ’ എന്നീ പോലീസ് സ്റ്റേഷനുകള്‍ കീഴടക്കി. അതോടെ 72 ഗ്രാമങ്ങള്‍ ഉള്ള ഈ പ്രദേശത്തിന്റെ ഭരണസിരാകേന്ദ്രമായ സില്‍വാസയെ വലയം ചെയ്യാന്‍ വിപ്ലവകാരികള്‍ക്ക് സാധിച്ചു.
മൂന്നോ, നാലോ പോലീസ് ഗാര്‍ഡുകള്‍ മാത്രമുള്ള സ്റ്റേഷനുകളില്‍ നാലുപാട് നിന്നും ആക്രമണം ആരംഭിച്ചപ്പോള്‍ എണ്ണത്തില്‍ ചുരുക്കമായ പോലീസുകാര്‍ വിരണ്ടുപോയി. ഗറില്ലാ പോരാളികള്‍ സാധാരണ ദീപാവലിക്ക് ഉപയോഗിക്കുന്ന പടക്കങ്ങളാണ് പൊട്ടിച്ചത്. അത് ഗ്രനേഡുകള്‍ ആണെന്ന് പോലീസുകാര്‍ ധരിച്ചു. വന്ദേമാതരം വിളികളോടെ പോരാളികള്‍ ഓരോ സ്റ്റേഷനും കീഴടക്കി. അവിടെ ദേശീയ പതാക ഉയര്‍ത്തി. കീഴടങ്ങിയ പോലീസുകാരോട് അതിര്‍ത്തി കടന്ന് ഭാരതത്തിലെ പോലീസ് സ്റ്റേഷനുകളില്‍ ചെന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
ഭരണകേന്ദ്രമായ സില്‍വാസയിലെ പോലീസ് ക്യാമ്പിനു നേരെ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞു ക്യാപ്റ്റന്‍ അവിടെ കുറച്ചു പേരെ മാത്രം നിര്‍ത്തി ബാക്കിയുള്ളവരെയും കൊണ്ട് സ്റ്റേഷന് പിന്നിലുള്ള കാട്ടില്‍ ഉയര്‍ന്ന പ്രദേശത്ത് താവളമടിച്ചു. ഇതിനിടയില്‍ ഒരു പുഴയുണ്ടായിരുന്നു. ശത്രുക്കള്‍ വരുന്നത് ദൂരെ നിന്നും കാണാമെന്നും അവര്‍ പുഴമുറിച്ചു കടക്കുന്ന സമയം ആക്രമിക്കാമെന്നും അതിനിടയില്‍ ഗോവ, ദാമന്‍, ദിയു ഇവിടങ്ങളില്‍ നിന്നും പോര്‍ച്ചുഗീസ് സൈന്യം എത്തുമെന്നും ഉള്ള ശുഭാപ്തി വിശ്വാസത്തില്‍ ആണ് ക്യാപ്റ്റന്‍ മുഴുകിയത്. സില്‍വാസ ക്യാമ്പില്‍ ആക്രമണം തുടങ്ങിയ ഗറില്ലകള്‍, ക്യാമ്പിന്റെ മേല്‍ക്കൂരയില്‍ കയറി താഴേക്ക് ആക്രമണം തുടങ്ങി. വാതിലുകള്‍ ചവുട്ടിപൊളിച്ച് പോരാളികള്‍ അകത്തുകയറി. മുകളില്‍ നിന്നും വശങ്ങളില്‍നിന്നും ആക്രമണം ഒരു പോലെ രൂക്ഷമായപ്പോള്‍ നിസ്സഹായരായ പോലീസുകാര്‍ കീഴടങ്ങി. തങ്ങളെ ഉപദ്രവിക്കാതെ അതിര്‍ത്തി കടന്ന് പോയി കീഴടങ്ങാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. അവിടെയും വിപ്ലവകാരികള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. കാട്ടില്‍ സുരക്ഷിതരാണെന്ന് ധരിച്ച ക്യാപ്റ്റനും, ഭടന്മാരും, രാത്രി മഴ കനത്തതോടെ വിഷമിത്തിലായി. പുഴയില്‍ വെള്ളം പൊങ്ങി. ഈ സമയം വര്‍ളികള്‍ അടക്കമുള്ള പോരാളികളുടെ വലിയ സംഘം ഇവരെ വളഞ്ഞു. വെടിവയ്പ്പ് ആരംഭിച്ചു. വര്‍ളികള്‍ ആദിവാസിഗോത്രവര്‍ഗ്ഗക്കാരാണ്. അവര്‍ക്ക് കാട് സ്വന്തം വീടുപോലെയാണ്. അവര്‍ പുഴമുറിച്ച് കടന്നു ക്യാപ്റ്റനേയും സംഘത്തേയും വളഞ്ഞു. ക്യാപ്റ്റനും ഭടന്മാരും കീഴടങ്ങാന്‍ തയ്യാറായി. ദാമനിലെ ഗവര്‍ണ്ണരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രശസ്ത മറാത്തി സാഹിത്യകാരനായ ‘ബാബുഭായ് ഭണ്ഡാരി’ ഇരുവര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി. കീഴടങ്ങാനുള്ള അഭ്യര്‍ത്ഥന മാനിച്ച് ഭാരതത്തിന്റെ അതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ ധാരണയായി. ഇത് ദല്‍ഹിയിലെ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. 1954 ആഗസ്റ്റ് 11-ാം തീയതി ദാദ്ര-നാഗര്‍ ഹവേലി അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതത്തിന്റെ ഭാഗമായി.
ഈ പ്രദേശത്തെ താല്‍ക്കാലിക ഭരണത്തിനായി ആസാദി ഗോമന്തക് ദള്‍ നേതാവ് ‘വിശ്വനാഥ ലവണ്ടെയുടെ’ നേതൃത്വത്തില്‍ 72 പഞ്ചായത്തുകള്‍ ചേര്‍ന്നു വിമോചിത മേഖലയുടെ ഭരണത്തിനായി ഒരു സമിതിയെ തിരഞ്ഞെടുത്തു. അദ്ദേഹം ആദ്യ പ്രസിഡന്റും ആയി, ഇരുപത് സര്‍ പഞ്ചായത്ത് പ്രമുഖര്‍ അടങ്ങിയ സമിതിയെ ഭരണത്തിനായും തിരഞ്ഞെടുത്തു. വര്‍ളിഗോത്ര വര്‍ഗ്ഗ നേതാവും വിമോചനസമരത്തില്‍ ധീരോദാത്തമായ പങ്കുവഹിച്ച വനിതയുമായ മെമ്പറിന്‍ ബായിയെ വരിഷ്ഠ പഞ്ചായത്തിലും പ്രമുഖസ്ഥാനം നല്‍കി. 1962 വരെ അവര്‍ ആസ്ഥാനത്ത് തുടര്‍ന്നു. പ്രധാനമന്ത്രി നെഹ്‌റുവിനെ കണ്ട പ്രതിനിധിസംഘത്തിലും അവര്‍ അംഗമായിരുന്നു. അവര്‍ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. അവിടത്തെ ജീവിതം അറിയാനായി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. ആദിവാസികളുടെ ജോവര്‍ റൊട്ടിയും, ദാള്‍ സബ്ജിയും കഴിച്ചു നോക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനുശേഷം ആദിവാസി ജനതയുടെ സര്‍വ്വ തോന്മുഖമായ പുരോഗതിക്കായി അവര്‍ ജീവിതം ഉഴിഞ്ഞു വച്ചു. അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസംപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസപരമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിച്ചു. 105-ാമാത്തെ വയസ്സിലാണ് അവര്‍ മരിച്ചത്.
പോര്‍ച്ചുഗീസ് ഏകാധിപതിയായിരുന്ന ‘അന്റോണിയോ ഡി ഒലിവറെ സലാസര്‍’ തികഞ്ഞ സാമ്രാജ്യത്വ പക്ഷപാതിയും, കടുത്ത കത്തോലിക്കാ മതവിശ്വാസിയും ആയിരുന്നു. അദ്ദേഹം ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറുമായും, ഇറ്റാലിയന്‍ ഏകാധിപതി മുസ്സോളിനിയുടെയും സ്‌പെയിനിലെ ഏകാധിപതി ജനറല്‍ ഫ്രാന്‍സിസ് കോഫ്രാങ്കോയുമായും വലിയ സൗഹൃദം പുലര്‍ത്തിയിരുന്നു. എന്നാല്‍ പോര്‍ച്ചുഗലും, സ്‌പെയിനും, രണ്ടാം ലോകമഹായുദ്ധത്തില്‍ തികച്ചും നിഷ്പക്ഷത പാലിച്ചു. അതിനാല്‍ യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല. ഗോവ ഭാരത സൈന്യം 1961ല്‍ കീഴടക്കിയതും, 1954ല്‍ പോര്‍ച്ചുഗീസ് അധിനിവേശപ്രദേശങ്ങള്‍ ആയ ദാദ്ര-നാഗര്‍ ഹവേലി ഭാരതത്തിലെ ചെറുപ്പക്കാര്‍ കീഴടക്കിയതും അയാളുടെ കോപം ആളിക്കത്തിച്ചു. നാറ്റോ സൈനിക സഖ്യത്തിലും ഐക്യരാഷ്ട്രസഭയിലും അംഗമായ പോര്‍ച്ചുഗല്‍ ഗോവയും, നഷ്ടപ്രദേശങ്ങളും വീണ്ടെടുക്കാന്‍ അവര്‍ സഹായിക്കുമെന്ന് കരുതി. ഭാരത സേന ഗോവയില്‍ കടന്ന ഉടന്‍ പോര്‍ച്ചുഗലിന്റെ ആഫ്രിക്കയിലെ കോളനികള്‍ ആയ മൊസാംബിക്ക്, അംഗോള എന്നിവിടങ്ങളില്‍ നിന്നും, ചൈനയിലെ കോളനിയായ മെക്കാവോയില്‍ നിന്നും, ഇന്തോനേഷ്യയിലെ ടെമുവില്‍ നിന്നും ആയിരക്കണക്കിന് പടയാളികളെ കപ്പലുകളില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സൂയസ് കനാലില്‍ വച്ച് കപ്പലുകള്‍ ഈജിപഷ്യന്‍ പ്രസിഡന്റ് നാസര്‍ തടഞ്ഞു. രണ്ടുദിവസം കൊണ്ട് ഭാരത സേന ഗോവയിലും, ദാമനിലും, ദിയുവിലും ആധിപത്യം ഉറപ്പിച്ചു. ‘സലാഡര്‍’ ഗോവയിലെ പോര്‍ച്ചുഗീസ് ഗവര്‍ണ്ണര്‍ ജനറല്‍ ആയിരുന്ന ‘മാനുവല്‍ അന്റോണിയോ വാസ്ലോ ഇസിന്‍വക്ക്’ ഒരിക്കലും കീഴടങ്ങരുത്, പൊരുതി മരിക്കാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ പ്രതിരോധം തന്റെയും നൂറുകണക്കിന് പോര്‍ച്ചുഗീസ് പൗരന്മാരുടെയും ജീവന് ഭീഷണിയാകുമെന്ന് അറിഞ്ഞ് ഗവര്‍ണ്ണര്‍ ജനറല്‍ ‘ഇഡില്‍വാ’ ഇന്ത്യന്‍ സേനക്ക് മുമ്പില്‍ കീഴടങ്ങി. ഇതറിഞ്ഞു സലാഡര്‍ കോപത്തോടെ പ്രതികരിച്ചു: ”ഇസില്‍വ അടക്കമുള്ള സര്‍വ്വരേയും, പോര്‍ച്ചുഗല്ലില്‍ എത്തിയാല്‍ പരസ്യമായി തൂക്കികൊല്ലുമെന്ന്.” ഒരു ഏകാധിപതിക്ക് സ്വന്തം സാമ്രാജ്യം തകരുമ്പോള്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയായി അതിനെ കണ്ടാല്‍ മതി.
എന്തുകൊണ്ട് ഗോവ വിമോചിപ്പിക്കാന്‍ 1961 വരെ കാത്തിരുന്നു. അതിന് മുമ്പ് ആകാമായിരുന്നില്ലേ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. അതിന്റെ പ്രധാനകാരണങ്ങളില്‍ ചിലത് പറയാം. (1) ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച ഉടന്‍ തന്നെ കാശ്മീരില്‍ പാകിസ്ഥാന്റെ കയ്യേറ്റശ്രമം തുണയായി, അതിനാല്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. (2) ഭാരതത്തിലെ 564 നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യത്തില്‍ ഉപപ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ആയിരുന്ന സര്‍ദാര്‍ പട്ടേലും, ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്ന വി.പി. മേനോനും മുഴുകിയ കാലത്ത് അവര്‍ക്ക് അതിനു കഴിഞ്ഞില്ല. (3) പോര്‍ച്ചുഗലിന്റെ ഭാരതത്തിലെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി പോലെ കോളനിയായിരുന്നില്ല. 17-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗലിലെ റാണിയുടെ ഭരണകാലത്ത് ഈ പ്രദേശങ്ങള്‍ പോര്‍ച്ചുഗല്‍ രാജ്യത്തിലെ ജില്ലകള്‍ ആയിട്ടാണ് കണക്കാക്കിയത്. ഇതിന്റെ പ്രമാണം പോര്‍ച്ചുഗീസ് ഭാഷയിലുള്ളതില്‍ രാജ്ഞിയുടെ ഒപ്പും ഉണ്ടായിരുന്നു. (4) പോര്‍ച്ചുഗല്‍ പാശ്ചാത്യശക്തികള്‍ ഉള്‍പ്പെട്ട നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായിരുന്നു. അതിനാല്‍ ‘നാറ്റോ’ സംഖ്യത്തിലെ ഏതെങ്കിലും രാഷ്ട്രം ആക്രമിക്കപ്പെട്ടാല്‍ മറ്റു രാഷ്ട്രങ്ങള്‍ സഹായത്തിന് എത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. (5) പോര്‍ച്ചുഗല്‍ ഭാരതത്തിന്റെ സൈനിക നടപടിക്കെതിരായി ഐസിജെയില്‍ (ഇന്റര്‍ നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) ഭാരതത്തിന് എതിരായി കേസ് കൊടുത്തു. ഐക്യരാഷ്ട്ര സഭയിലും അവര്‍ ഭാരതത്തിനെതിരെ പാശ്ചാത്യ ശക്തികളെ അണിനിരത്താന്‍ ശ്രമിച്ചു. അമേരിക്കയും, ഫ്രാന്‍സും, ബ്രിട്ടനും, ഇറ്റലിയും, പശ്ചിമ ജര്‍മ്മനിയും പോര്‍ച്ചുഗലിനെതിരായ ആക്രമണത്തെ എതിര്‍ത്തു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ വിറ്റോ ഉപയോഗിച്ച് അടച്ചു. (6) പോര്‍ച്ചുഗലും, സ്‌പെയിനും മതപരമായി ഉറച്ച കത്തോലിക്കാ രാജ്യങ്ങളായിരുന്നു. ‘മാര്‍പ്പാപ്പയുമായി’ വളരെ സുദൃഢമായ ബന്ധം പുലര്‍ത്തിയിരുന്ന പോര്‍ച്ചുഗീസ് ഏകാധിപതി സലാഡര്‍, ഭാരതത്തില്‍ പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികള്‍ നല്ലൊരു ശതമാനമുള്ള കേരളത്തില്‍ ഭാരതം ഗോവ ആക്രമിച്ചത് പ്രതിഫലനം ഉണ്ടാകും എന്നത് വ്യക്തമായിരുന്നു.
(തുടരും)





















