ദേശീയ പൗരത്വ നിയമത്തിന് എതിരായ കേരളത്തിലെ സമരം പതിവുപോലെ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഭീകരരെ മുന്നില്‍ നിര്‍ത്തി പിന്നില്‍ സി പി എം അണിനിരന്നതായിരുന്നു. കേന്ദ്രസര്‍ക്കാരിന് എതിരായ എല്ലാ സമരങ്ങളിലും ന്യൂനപക്ഷ സമുദായാംഗങ്ങളെ അണിനിരത്തി, തെറ്റിദ്ധാരണ പരത്തി സംഘര്‍ഷം സൃഷ്ടിക്കുക എന്ന പതിവ് നിലപാട് തന്നെയാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തിലും ഇടത് ജിഹാദി കൂട്ടുകെട്ട് അനുവര്‍ത്തിച്ചത്. ദേശീയ പൗരത്വ നിയമ ഭേദഗതി ഭാരതത്തിലെ ഒരു പൗരനെയും ഒരു മുസ്ലീമിനെയും ബാധിക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിട്ടും ഭാരതത്തില്‍ ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങളില്‍ പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ ജിഹാദി ഇടത് കൂട്ടായ്മയ്ക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.
1950 ല്‍ ഭാരതം സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയപ്പോള്‍ രൂപീകരിക്കപ്പെട്ടതാണ് ദേശീയ പൗരത്വ നിയമം. ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉയര്‍ത്തിയവരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മറ്റു കോണ്‍ഗ്രസ് നേതാക്കളും മാത്രമല്ല, സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരിക്കെ പ്രകാശ് കാരാട്ട് പോലും ഉള്‍പ്പെടുന്നു എന്നതാണ് വസ്തുത. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നാണ് നേരത്തെ ആസാമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടത്. ഇതേ ആവശ്യം പാര്‍ലമെന്റിലും പുറത്തും പല വേദികളിലായി ഉന്നയിക്കപ്പെട്ടു. 1950 മുതല്‍ പരിഹരിക്കപ്പെടാതെ ഓരോ സര്‍ക്കാരും മാറ്റി മാറ്റി വെച്ച പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ശ്രമിച്ചത്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ പൗരത്വ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട മന്‍മോഹന്‍സിംഗ് പിന്നീട് രണ്ടുതവണ പ്രധാനമന്ത്രിയായെങ്കിലും ഈ നിയമത്തില്‍ തൊട്ടില്ല. തൊടാതിരുന്നതിന്റെ കാരണം ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം തന്നെ അറിയാവുന്നതാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് അസമും ബംഗാളും അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലാ കാലത്തും രാഷ്ട്രീയ ലാഭം ഉണ്ടാക്കിയിരുന്നത് കോണ്‍ഗ്രസ്സാണ്. ഇസ്ലാം മതത്തില്‍പ്പെട്ട ഈ സംഘടിത വോട്ടുബാങ്കിനെ എല്ലാ തരത്തിലുള്ള സാമ്പത്തിക സാമൂഹിക പരിരക്ഷയും നല്‍കി പരിപാലിച്ചു പോന്നതും കോണ്‍ഗ്രസ്സായിരുന്നു.
ഈ ന്യൂനപക്ഷ ധ്രുവീകരണം ജനസംഖ്യയുടെ സന്തുലിതാവസ്ഥ മാത്രമല്ല, അധികാരത്തിന്റെ തുലാസിനെപ്പോലും അട്ടിമറിക്കുന്നു എന്ന് കണ്ടപ്പോഴാണ് അസം ഗണപരിഷത്തും അസം വിദ്യാര്‍ത്ഥി യൂണിയനും ഒക്കെ സമരം തുടങ്ങിയതും പിന്നീട് അധികാരത്തില്‍ എത്തിയതും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന നുഴഞ്ഞുകയറ്റം ആഭ്യന്തരസുരക്ഷയ്ക്കു മാത്രമല്ല, രാഷ്ട്ര സുരക്ഷയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ബി ജെ പി ദശാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ കണ്ടറിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നുഴഞ്ഞുകയറ്റത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും എന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉറപ്പു നല്‍കുകയും ചെയ്തത്. പ്രകടന പത്രികയില്‍ പറഞ്ഞത് നടപ്പാക്കുമെന്ന നിര്‍ബ്ബന്ധബുദ്ധി പാര്‍ട്ടി നേതൃത്വത്തിന് ഉള്ളതുകൊണ്ടു തന്നെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിച്ച് ഇന്ത്യയിലേക്ക് വന്ന ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി എന്നീ സമുദായങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ അനുവദിക്കുന്നതാണ് ഈ ഭേദഗതി. ഈ നിയമത്തിനെതിരെ പ്രതിഷേധം ആദ്യം ഉയര്‍ന്നത് ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലായിരുന്നു. മൊത്തം വിദ്യാര്‍ത്ഥികളുടെ 50 ശതമാനം മുസ്ലീങ്ങള്‍ക്ക് സംവരണമുള്ള ഈ കലാലയത്തില്‍ ജിഹാദി സംഘടനകളുടെ സ്വാധീനം അതിശക്തമാണ്. ഇസ്ലാമിക ഭീകരരെ തൂക്കിക്കൊന്നപ്പോള്‍ അവരെ അനുകൂലിച്ച് പോസ്റ്റ് ഇട്ട ജിഹാദി സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം ഉയര്‍ന്നത്. പൊതുമുതല്‍ നശിപ്പിച്ചും വാഹനങ്ങള്‍ക്ക് തീയിട്ടും കല്ലെറിഞ്ഞും തലസ്ഥാന നഗരിയിലെ രാജപാതകളില്‍ ജിഹാദി ഇടത് സംഘടനാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.
അക്രമം നടത്തിയ ജിഹാദികളെ പോലീസ് ലാത്തിയുമായി നേരിട്ടപ്പോള്‍ പ്രതിഷേധവുമായി എത്തിയ മലയാളി വിദ്യാര്‍ത്ഥിനിയായ അയിഷ റെന്നയെ താരമാക്കുകയായിരുന്നു മലയാളി മാധ്യമങ്ങള്‍. അയിഷ റെന്ന അടക്കമുള്ള വനിതാപ്രവര്‍ത്തകരുടെ ചുരിദാറിനു പിന്നില്‍ ഒളിച്ച അക്രമകാരികളെ ഡല്‍ഹി പോലീസ് തല്ലാതെ വിട്ടത് സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗമാണെന്ന് ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും ബോദ്ധ്യമാകുന്നതാണ്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറയാക്കി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിന്റെ അതേ രൂപം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടത്. പ്രതിഷേധത്തില്‍ ഉശിരായി ആയിഷ എന്നായിരുന്നു ഒരു മുഖ്യധാരാ പത്രം നല്‍കിയ തലക്കെട്ട്. മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ്ചാനല്‍ ആയിഷ റെന്നയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് അവരുടെ ജിഹാദി തീവ്രവാദി ബന്ധം തുറന്നുകാട്ടി. യാക്കൂബ് മെമന്റെ വധശിക്ഷയില്‍ സഹതപിച്ചും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ചും ഇട്ടിരുന്ന പോസ്റ്റുകള്‍ പുറത്തുവന്നു. മാത്രമല്ല, ബര്‍ക്കാ ദത്തിന്റെ അഭിമുഖത്തില്‍ തങ്ങള്‍ക്ക് ഭാരതത്തിലെ നിയമവ്യവസ്ഥയോടും ഭാരതത്തോടും കൂറില്ലെന്നും തങ്ങള്‍ക്ക് അല്ലാഹുവിനോടു മാത്രമാണ് വിധേയത്വമെന്നും വ്യക്തമാക്കി. തങ്ങള്‍ നടത്തുന്ന വിശുദ്ധ ജിഹാദിന്റെ സൂചനകളും അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ വ്യക്തമാണ്.
ഇവിടെയാണ് അയിഷ അടക്കമുള്ള ഇസ്ലാമിക ജിഹാദി ഭീകരരുടെ മലയാളി-കേരള ബന്ധം മറനീക്കി പുറത്തുവരുന്നത്. ദേശീയ പൗരത്വ നിയമഭേദഗതിയോട് അനുബന്ധിച്ച് ഭാരതത്തിന്റെ പല ഭാഗത്തും ഒരേ രീതിയില്‍ അരങ്ങേറിയ കലാപത്തില്‍ കേരളം ആസ്ഥാനമായ ഭീകരസംഘടനകളുടെ ബന്ധവും അന്തര്‍ധാരയും സജീവമാണ്. അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ബംഗളൂരുവിലും മംഗളൂരുവിലും അറസ്റ്റിലായവരില്‍ മലയാളികളുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും മറ്റ് ഇസ്ലാമിക ഭീകരവാദ സംഘടനകളുടെയും ബന്ധം ഇതില്‍ മറനീക്കി പുറത്തുവരികയാണ്. ലബനനില്‍ ഹിസ്ബുള്ളയും പാലസ്തീനില്‍ ഹമാസും കാശ്മീരില്‍ ഭീകരരും അനുവര്‍ത്തിച്ച അതേ തന്ത്രം തന്നെയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ പരീക്ഷിച്ചതും പയറ്റിയതും. ജാമിയ മിലിയയിലും ജെ എന്‍ യുവിലും അടക്കം സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഹിന്ദുക്കളില്‍ നിന്ന് സ്വാതന്ത്ര്യം എന്നും ഭാരതത്തെ കുഴിച്ചുമൂടണമെന്നും ആയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. അയിഷയുടെ ഭര്‍ത്താവായ അഫ്‌സല്‍ റഹ്മാന്‍ ഡിസംബര്‍ 16 ന് രാത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണമാണ് രാത്രിക്കു രാത്രി തന്നെ കേരളത്തെ സംഘര്‍ഷഭൂമിയാക്കി മാറ്റിയത്. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് അഫ്‌സല്‍ റഹ്മാന്‍ നല്‍കിയത്. മീഡിയ വണ്‍ അടക്കമുള്ള ചാനലുകള്‍ ഈ വാര്‍ത്ത ബിഗ് ബ്രേക്ക് ആയി നല്‍കിയതോടെ കേരളത്തിലുടനീളം സംഘര്‍ഷാവസ്ഥ സംജാതമാവുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ മരിച്ചവര്‍ക്കായി മുസ്ലീം പ്രക്ഷോഭകാരികള്‍ മയ്യത്ത് നമസ്‌കാരം നടത്തി. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉടനീളം വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു ഈ സന്ദേശം എന്നാണ് സാമൂഹികപ്രവര്‍ത്തകരും സുരക്ഷാ സേനയും കരുതുന്നത്. വാര്‍ത്ത വ്യാജമാണെന്ന് പിന്നെ കണ്ടെത്തിയെങ്കിലും ഇതുവച്ച് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ഒരു ചാനലും ഇത് പിന്‍വലിച്ച് മാപ്പു പറയാന്‍ തയ്യാറായില്ല.
അതേസമയം ഞായറാഴ്ച രാത്രി തിരുവനന്തപുരം നഗരത്തില്‍ കലാപ അന്തരീക്ഷമാണ് അരങ്ങേറിയത്. ഡി വൈ എഫ് ഐയും കെ എസ് യുവും രാജ്ഭവനിലേക്ക് വെവ്വേറെ മാര്‍ച്ച് നടത്തി. രണ്ടു മാര്‍ച്ചും അക്രമാസക്തമായി. പലതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ വന്‍തോതില്‍ കല്ലേറ് നടത്തി. ഒന്നര മണിക്കൂറോളം രാജ്ഭവന്‍ പരിസരം സംഘര്‍ഷഭരിതമായി. ഡി വൈ എഫ് ഐ മാര്‍ച്ച് രാത്രി 11.45 ന് മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് ആരംഭിച്ചത്. രാജ്ഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടയുകയായിരുന്നു. ബാരിക്കേഡ് മറിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്ത സമരത്തിന് തയ്യാറായി. രക്തസാക്ഷി മണ്ഡപത്തിനു സമീപം ഇരുവരും സംയുക്തമായാണ് സത്യഗ്രഹം നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ്സില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും രമേശ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞു.
പഴയ വാട്‌സാപ് ഹര്‍ത്താലിന്റെ മാതൃകയില്‍ നിയമത്തിനെതിരെ മുപ്പതോളം മുസ്ലീം സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടാണ് മുപ്പതോളം മുസ്ലീം സംഘടനകളുടെ പേരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഹര്‍ത്താല്‍ ബാധകമായത്. പല സ്ഥലത്തും പൊതുജനങ്ങള്‍ ഹര്‍ത്താലുകാര്‍ക്ക് എതിരെ സംഘടിതമായ രംഗത്തു വന്നതും ഇസ്ലാമിക ഭീകരതയുടെ വര്‍ഗ്ഗീയ മുഠാളത്തത്തിന് കീഴടങ്ങാന്‍ തയ്യാറല്ലെന്ന രീതിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ പ്രതികരിച്ചതും ഇത്തവണത്തെ ഹര്‍ത്താലിന്റെ പ്രത്യേകതയായി മാറി. അതുകൊണ്ടുതന്നെ പതിവുപോലെ ഗതാഗത സ്തംഭനമോ കടയടപ്പിക്കലോ ഉണ്ടായില്ല. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും സംസ്ഥാനത്ത് പലയിടത്തും തീവണ്ടികള്‍ തടഞ്ഞത് ജിഹാദി സംഘടനകളും ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസ്സും ഒന്നിച്ചു ചേര്‍ന്നാണ് എന്നതാണ് ഈ സമരത്തില്‍ പുതിയതായി ഉരുത്തിരിഞ്ഞുവന്ന പ്രതിഭാസം.
പൗരത്വ നിയമത്തിന് എതിരായ സമരവും അക്രമവും ഇസ്ലാമിക ഭീകരതയുടെ ബഹിര്‍സ്ഫുരണവും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഒരു പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയാണ്. പിണറായിക്കൊപ്പം വേദി പങ്കിടാനും സമരം നടത്താനും ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയെ അതേപടി അംഗീകരിക്കാന്‍ മുല്ലപ്പള്ളി മാത്രമല്ല, കെ മുരളീധരനും തയ്യാറായില്ല. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന മുരളീധരന്റെ വിമര്‍ശനത്തിന്, തിരക്കിട്ടെടുത്ത തീരുമാനം ആയതുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ല എന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. രാജ്യത്തിന്റെ പൊതു താല്പര്യത്തിനു വേണ്ടി നിലകൊള്ളാനാണ് താന്‍ ശ്രമിച്ചതെന്ന് ചെന്നിത്തല ന്യായീകരിച്ചെങ്കിലും യു ഡി എഫ് നേതൃത്വം അത് അതേപടി വിഴുങ്ങാന്‍ തയ്യാറായില്ല. പിണറായിക്കൊപ്പം സത്യഗ്രഹം ഇരിക്കാന്‍ മുല്ലപ്പള്ളി ചെന്നില്ലെന്നു മാത്രമമല്ല, ഇനി അതിനു തയ്യാറല്ലെന്ന് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. പരനാറി പ്രയോഗത്തിലൂടെ അപമാനിതനായ എന്‍ കെ പ്രേമചന്ദ്രനും ആര്‍ എസ് പിയും കേരളാ കോണ്‍ഗ്രസ് മാണി-ജേക്കബ്ബ് വിഭാഗങ്ങള്‍, സി എം പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവരും ചെന്നിത്തലയ്ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ്സിനുള്ളിലെ ചേരിതിരിവ് ശക്തമാണ്. തള്ളിക്കളയാനാകാത്ത വിധം ഓരോ ദിവസവും ഉമ്മന്‍ചാണ്ടി മേധാവിത്വം ഉറപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയമായും നിയമസഭാ തലത്തിലും ഒരേപോലെ പരാജയം ഏറ്റുവാങ്ങി രമേശ് ചെന്നിത്തല പിന്നാക്കം പോയ്‌ക്കൊണ്ടിരിക്കുകയാണ്. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ മുന്‍നിര്‍ത്തി മത്സരിച്ചാല്‍ പരാജയം ഉറപ്പാണെന്ന ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ വിലയിരുത്തലിന് ഒരു മുഴം മുന്നേ എറിഞ്ഞ ഏറാണ് ചെന്നിത്തലയുടെ പിണറായി ക്യാമ്പില്‍ അനുവാദം ചോദിച്ച് സത്യഗ്രഹം ഇരിക്കാന്‍ പോയതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. ഇടഞ്ഞുനില്‍ക്കുന്ന സി പി ഐയും യു ഡി എഫിലെ അസംതൃപ്ത വിഭാഗങ്ങളും കൂടി ഒരു പുതിയ മുന്നണിക്കുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. അതേസമയം വി കെ സി മമ്മദ് കോയയും എളമരം കരീമും മുന്‍കൈ എടുത്ത് പി കെ കുഞ്ഞാലിക്കുട്ടി വഴി മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. രാഷ്ട്രീയമായ ഈ ചേരിപ്പോരുകള്‍ക്ക് ഇടയിലാണ് മുസ്ലീം സമുദായത്തെ രക്ഷിക്കാനുള്ള ദൗത്യവുമായി 24 ശതമാനം വരുന്ന മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ രംഗത്ത് എത്തുന്നത്. ഈ രാഷ്ട്രീയ നാടകത്തിന്റെ ധ്രുവീകരണമാണ് വരാന്‍ പോരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുക.
മുസ്ലീങ്ങളുടെ രക്ഷകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായാണ് കേരളത്തിലുടനീളം തീവ്രവാദ സംഘടനകള്‍ ആട്ടിന്‍തോലിട്ട് രംഗത്തു വരുന്നത്. കേരളത്തില്‍ ഇന്നുവരെ കാണാത്ത രീതിയിലുളള മുസ്ലീം സ്ത്രീകളുടെ സാന്നിധ്യം കൂടി ഈ സമരങ്ങളില്‍ പ്രകടമാണ്. വിദ്യാര്‍ത്ഥി സമരത്തിന് ദേശീയതലത്തില്‍ ഉടനീളം ഒരേ രീതിയില്‍ പ്രചാരവും ആള്‍ബലവും മാത്രമല്ല, അക്രമവും ആയുധവും നല്‍കിയതിനു പിന്നിലും ഭീകരസംഘടനകള്‍ക്കു പങ്കുണ്ട്. രാഷ്ട്രീയത്തിന്റെ ചേരിപ്പോരുകള്‍ ഭീകരസംഘടനകള്‍ എത്രമാത്രം ബുദ്ധിപൂര്‍വ്വമായാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തില്‍ നിന്ന് നിയന്ത്രിക്കുന്ന പൗരത്വ നിയമത്തിന് എതിരായ സമരം.