എം.കെ. സാനു എന്ന നിരൂപകന്‍ സാഹിത്യരംഗത്ത് ഒരു കൊടുമുടിയായിരുന്നു. മികച്ച മലയാള അധ്യാപകന്‍, മികച്ച ദാര്‍ശനികന്‍, മികച്ച ഉപന്യാസകാരന്‍, മികച്ച പരിഭാഷകന്‍, മികച്ച വാഗ്മി, മികച്ച ഗദ്യകാരന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു എം.കെ. സാനു. ഇംഗ്ലീഷ് ഭാഷയില്‍ Versatile എന്ന പദത്തിന് ബഹുമുഖമായ എന്നും, വിജ്ഞാനത്തിന്റെ ഒരുപാട് രംഗങ്ങളില്‍ കഴിവുള്ള വ്യക്തിയെന്നും അര്‍ത്ഥമുണ്ട്. മലയാളത്തില്‍ അടുത്തകാലത്ത് ഓ.വി വിജയന്‍ മള്‍ട്ടിഫെയിസ്ഡ് (Multifaced) ആയ ഒരു ജീനിയസ്സായിരുന്നു.
ഗുരുവിന്റെ വെളിച്ചം
സാനുമാഷിന്റെ പ്രതിഭയും, ജീവിതവീക്ഷണവും, കരുപ്പിടിപ്പിക്കുന്നതില്‍ ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക പദ്ധതി വലിയൊരളവില്‍ സഹായിച്ചിട്ടുണ്ട്. ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട മികച്ച ജീവചരിത്രഗ്രന്ഥം സാനുമാഷിന്റേതാണ്. ഭാരതീയ ദര്‍ശനത്തിന്റെ മഹാസാഗരത്തില്‍ മുങ്ങികുളിച്ച ഗുരു ഒരു സൂര്യവെളിച്ചമായിരുന്നു. ബുദ്ധനും, ആദിശങ്കരനും, മാധ്വാചാര്യരും, രാമാനുജാചാര്യനും ഭാരതീയ ദര്‍ശനത്തിന്റെ ആഴങ്ങളെ അളക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ച ധിഷണാശാലികളാണ്. ആധുനികകാലത്ത് വിവേകാനന്ദനും, അരബിന്ദോയും, ഓറിയന്റല്‍ മിസ്റ്റിസിസം യൂറോപ്പിന് പരിചയപ്പെടുത്തിയ മഹാപ്രതിഭകളാണ്. എം.കെ.സാനുവിന്റെ കാഴ്ചപ്പാട് വളരെ വിസ്തൃതമാണ്. ഗുരുദര്‍ശനം അദ്ദേഹം ഉള്‍ക്കൊണ്ടു എന്ന് നിസ്സംശയം പറയാം. മഹാകാരുണ്യത്തിന്റെ കടല്‍ ഉള്ളിലൊതുക്കി ജാതിയുടെയും, മതത്തിന്റേയും ഇരുട്ടിലൂടെ ശരറാന്തലുമായി നടന്നു നീങ്ങിയ ഗുരുവിന്റെ ആധ്യാത്മിക പ്രകാശം ഏറ്റുവാങ്ങാന്‍ ശ്രമിച്ച സാനുമാഷ് നിരൂപകന്‍ മാത്രമല്ല, സാമൂഹ്യമണ്ഡലത്തില്‍ അനീതിക്കെതിരെ ധീരമായ നിലപാടെടുത്ത പണ്ഡിതനുമാണ്. വെള്ളം വീഞ്ഞാക്കിയ യേശുദേവനെയല്ല നാം ഇഷ്ടപ്പെടുന്നത്, മനുഷ്യരാശിയെ മോചനത്തിന്റെ തുറമുഖത്തേക്ക് നയിച്ച യേശുവാണ് നമുക്കാവശ്യം. ഇടയനില്‍ നിന്ന് മണലാരണ്യത്തിലെ പ്രവാചകനിലേക്കുള്ള മുഹമ്മദ് നബിയുടെ ഉയര്‍ച്ചയുടെ പടവുകളെയാണ് നാം ആദരവോടെ നോക്കുന്നത്. ഗാന്ധിജിയോട് ഇലകളുടെ ഉപമ പറഞ്ഞ ഗുരു ആത്മജ്ഞാനത്തിന്റെ പൊരുള്‍ തേടിയ പ്രവാചകനായിരുന്നു.
എം.കെ.സാനു ഏറ്റവും വലിയ സംഭാവനകള്‍ മലയാള സാഹിത്യത്തിന് നല്‍കിയത് ജീവചരിത്ര ഗ്രന്ഥങ്ങളിലൂടെയാണ്. ശ്രീനാരായണഗുരു സഞ്ചരിച്ചുകൊണ്ടിരുന്ന അജ്ഞാതമായ ദാര്‍ശനിക ഭൂഖണ്ഡങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ സാനുമാഷ് കാണിച്ച ധൈഷണികതയുടെ മിന്നല്‍പ്പിണര്‍ അസാധാരണമാണ്. ”തത്വമസി” യില്‍ വിശ്വസിച്ച ഗുരുവിനെ സംബന്ധിച്ച് ദൈവം മനുഷ്യനില്‍ നിന്ന് ഭിന്നമായ ഒരു പ്രതിഭാസമല്ല. തപസ്സ് (Meditation) സ്‌നേഹത്തിന്റെ വൈദ്യുത പ്രവാഹം സൃഷ്ടിച്ച് സ്വയം നവീകരണം നടത്തലാണ്. ആത്മീയ ലോകത്തിലൂടെ സഞ്ചരിക്കുന്നുവെങ്കിലും അപ്രാപഞ്ചികമായ ആത്മീയതയെ കുറിച്ചും ചിന്തിക്കാന്‍ അവസരം നല്‍കുന്ന തരത്തിലാണ് സാനു മാഷ് ഗുരുദര്‍ശനം വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചത്. ചരിത്രത്തിന്റെ ഗതാനുഗതികത്വത്തെ അട്ടിമറിച്ചുകൊണ്ട് ദൈവികതയെ പുനഃപ്രതിഷ്ഠിച്ച ഗുരുവിന്റെ മനസ്സിന്റെ സൂക്ഷ്മതലങ്ങള്‍ സാനുമാഷ് ഇതള്‍ വിടര്‍ത്തുന്നു.
നവഭാവുകത്വം
മുണ്ടശ്ശേരിയും, മാരാരും, കേസരിയും മറ്റും ഉഴുതുമറിച്ച ഭാവുകത്വത്തിന്റെ പടനിലങ്ങളെ വീണ്ടും ഉഴുതുമറിച്ചത്, പി.കെ.ബാലകൃഷ്ണനും, എം.കെ.സാനുവും, എം.എന്‍. വിജയനുമാണ്. എഴുപതുകളില്‍ മലയാള നിരൂപണ സാഹിത്യത്തിലെ ചേരിപ്പോര് തൊണ്ണൂറുകള്‍ വരെ നീണ്ടുനിന്നു. സുകുമാര്‍ അഴീക്കോടും, എസ്. ഗുപ്തന്‍നായരും, എം.കൃഷ്ണന്‍ നായരും, സാമ്പ്രദായിക നിരൂപണ രീതിയുടെ വഴിയിലൂടെ സഞ്ചരിച്ചവരായിരുന്നു. കെ.എം. തരകനും, എം.അച്യുതനും, എം.ലീലാവതിയും, എം.എം.ബഷീറും, കെ. ഭാസ്‌കരന്‍ നായരും, മധ്യമാര്‍ഗം (Golden Mean) സ്വീകരിച്ചവരായിരുന്നു. എഴുപതുകള്‍ക്കും, എമ്പതുകള്‍ക്കുംശേഷം മലയാളത്തില്‍ നവനിരൂപണം (New criticism) പിറന്നു വീണു. കെ.പി. അപ്പനും, വി.രാജകൃഷ്ണനും, ആഷാമേനോനും, നരേന്ദ്രപ്രസാദും, എം. തോമസ്മാത്യുവും, വി.സി. ശ്രീജനും നയിച്ച അത്യാധുനിക നിരൂപണ രീതിയേയും, നവീന സാഹിത്യത്തേയും കടന്നാക്രമിച്ച ഗുപ്തന്‍ നായരുടെയും, എം.കൃഷ്ണന്‍ നായരുടെയും രീതികളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്രൂപ്പിലും നിരൂപണത്തിലെ ഒരു ശാഖയിലും (Genre) നിലയുറപ്പിക്കാതെ ഒറ്റയ്ക്ക് പോരാടിയ പ്രതിഭയായിരുന്നു സാനു മാസ്റ്റര്‍.
അസ്തിത്വദുഃഖവും, ”കാഫ്കാസ്‌ക്” സാഹിത്യവും
എഴുപതുകള്‍ക്ക് ശേഷം മലയാളത്തില്‍ ആധുനികതയുടെ കൊടുങ്കാറ്റ് വീശി. വിശ്വസാഹിത്യത്തില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ”കാഫ്കാസ്‌ക്”(Kafkaseque) സാഹിത്യം നിറഞ്ഞ് നിന്നിരുന്നു. അസ്തിത്വദുഃഖവുംExistential anguish) അന്യതാബോധവും(Alienation) അപമാനവീകരണവും (dehumanisation) എഴുപതുകള്‍ക്ക് ശേഷം മലയാള ചെറുകഥയിലും, നോവലുകളിലും പ്രത്യക്ഷപ്പെട്ടു. ഇടതുപക്ഷ സൈദ്ധാന്തികള്‍ (Theoreticians) ഈ പ്രവണതയെ ശക്തമായി എതിര്‍ത്തു. പ്രതിബദ്ധസാഹിത്യം (commitment literature) മഹത്തരമാണെന്ന് വാദിച്ച പി.ഗോവിന്ദ പിള്ളയും പവനനും, ഒപ്പം അഴീക്കോടും ‘കാഫ്കാസ്‌ക്’ സാഹിത്യത്തെ എതിര്‍ത്തു. ആധുനികത ചെറുപ്പക്കാരില്‍ അരാജകത്വം വിതയ്ക്കുന്നു എന്ന വാദം വാരഫലത്തിലൂടെ എം.കൃഷ്ണന്‍ നായര്‍ നിരന്തരം എഴുതികൊണ്ടിരുന്നു. ഓ.വി. വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസ”വും, ആനന്ദിന്റെ ”ആള്‍ക്കൂട്ട”വും, കാക്കനാടന്റെ ”ഉഷ്ണമേഖല”യും, എം.മുകുന്ദന്റെ ”മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്ന നോവലും, സേതുവിന്റെ ”പാണ്ഡവപുര”വും, പുനത്തിലിന്റെ ”സ്മാരകശില”കളും, ആധുനികത കത്തിനില്‍ക്കുമ്പോള്‍ എഴുതപ്പെട്ട മികച്ച നോവലുകളാണ്. മലയാളത്തിലെ ഏറ്റവും മികച്ച കഥകളായ ”പക്ഷിയുടെ മരണം” (കമലാസുരയ്യ), ”പാറകള്‍, അരിമ്പാറ”, (ഓ.വി.വിജയന്‍), ”ഗംഗയിലെ പാലം” (ആനന്ദ്) ”രാധരാധ മാത്രം” എം. മുകുന്ദന്‍, ”ഒരിടത്ത്” (സക്കറിയ) ”ലോല” (പി.പത്മരാജന്‍), ”പുറത്തേക്കുള്ള വഴി” (കാക്കനാടന്‍) തുടങ്ങിയ കഥകള്‍ ആധുനികതയുടെ കാലത്ത് പിറവിയെടുത്ത മികച്ച രചനകളായിരുന്നു.
എം.കെ.സാനുവും ആധുനികതയും
എണ്‍പതുകളില്‍ എം.കെ.സാനു എഴുതിയ ‘എഴുത്തുകാരനും, സാമൂഹ്യ പ്രതിബദ്ധതയും’ എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നത് ആഴമില്ലാത്ത സാമൂഹ്യ ചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നില്‍ക്കാന്‍ കഴിയില്ല എന്നാണ്. തകഴിയുടെയും, കേശവദേവിന്റേയും, എസ്.കെ.പൊറ്റെക്കാട്ടിന്റേയും, ചരിത്രപരമായ പ്രാധാന്യം സാനുമാഷ് അംഗീകരിക്കുന്നു, പക്ഷേ എം.ടി.യുടേയും, ടി. പത്മനാഭന്റേയും കമലാ സുരയ്യയുടേയും, വരവോട് കൂടിയാണ് മലയാള ചെറുകഥയില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടായത് എന്ന നിലപാടില്‍ സാനുമാഷ് ഉറച്ചു നിന്നിരുന്നു. വ്യക്ത്യനുഭവങ്ങളുടെ സങ്കീര്‍ണ്ണ മേഖലകളും അവിടെ ഉയര്‍ന്നമരുന്ന ലോലഭാവങ്ങളുടെ സങ്കീര്‍ണ്ണ ഭാവങ്ങളുടെ ശോണ മുഹൂര്‍ത്തങ്ങളും കലാപരമായി ആവിഷ്‌കരിക്കുന്നതില്‍ എം.ടിയും, ടി.പത്മനാഭനും, കമലാസുരയ്യയും കാണിച്ച മിടുക്ക് അതിന് മുമ്പ് ബഷീറിലും, പൊന്‍കുന്നം വര്‍ക്കിയുടെ ചില കഥകളിലും ഉണ്ടായിരുന്നു എന്ന വാദത്തിലും, സാനുമാഷിന്റെ കലയോടുള്ള നിലപാട് കാണാം. കലയുടെ മെറ്റബോളിസം ബഷീറിലുണ്ട് എന്ന നിലപാട് എഴുപതുകളില്‍ തന്നെ സാനുസാറിനുണ്ടായിരുന്നു. കമിറ്റ്‌മെന്റ് സാഹിത്യത്തെ കലയാക്കി മാറ്റിയ എം. സുകുമാരന്റെ കഥകളെകുറിച്ചും, സാനുമാസ്റ്റാര്‍ നല്ല നിലയില്‍ എഴുതിയിരുന്നു. യൂറോപ്പിന്റെ ആധുനിക ജീവിത സാഹചര്യം കണ്ട് മരവിച്ച മനസ്സുമായി ജീവിച്ച കമ്യുവും, കാഫ്കയും, സാര്‍ത്രും, ബക്കറ്റും, അയണസ് കോയും, ചവച്ചുതുപ്പിയ അസംബന്ധ ദര്‍ശനം(Absurd view of life) ഓ.വിയും, എം. മുകുന്ദനും, എഴുപതുകള്‍ക്ക് ശേഷം മലയാളത്തില്‍ അവതരിപ്പിച്ചു എന്ന വാദഗതിയെ ഏറ്റവും ശക്തമായി നേരിട്ടത് കെ.പി. അപ്പനും, സാനുമാഷുമാണ്. ”അസ്തിത്വത്തിന്റെ അര്‍ത്ഥമെന്ത്” എന്ന ചോദ്യം ബുദ്ധിപരമായ ഒരു വിനോദമല്ല, (Intellecutal past time) അതൊരു (visaralcry) ഇന്ദ്രിയങ്ങള്‍ തപിച്ചുയരുന്ന നിലവിളിയാണെന്ന് സാനുമാഷ് എഴുതിയിരുന്നു. നിഷ്ഠൂരമായ അനാസക്തി പാലിച്ചുകൊണ്ടാണ് ആധുനിക എഴുത്തുകാര്‍ എഴുതുന്നത്. കാല്‍പനിക വിരുദ്ധ മനോഭാവമുള്ള കലാകാരന്മാരാണ് യൂറോപ്പിലേയും ഭാരതീയ ഭാഷകളിലേയും ആധുനിക എഴുത്തുകാര്‍ എന്ന കെ.പി. അപ്പന്റെ വാദമുഖങ്ങളെ അംഗീകരിച്ച നിരൂപകരില്‍ ഒരാള്‍ സാനുമാഷാണ്. ജീവിതം അവ്യക്തികവും, പ്രഹേളികാസ്വഭാവമുള്ളതുമാണെന്ന ആധുനിക എഴുത്തുകാരുടെ വാദത്തെ അംഗീകരിക്കാന്‍ തരകന്‍ സാറും, സാനുമാസ്റ്ററും തയ്യാറായിരുന്നു. യൂറോപ്പ് ‘തരിശ് ഭൂമി’ (The waste land) വായിക്കുമ്പോള്‍ മലയാളം ‘നളിനി’ വായിക്കുകയായിരുന്നു എന്ന് എസ്. ഗുപ്തന്‍ നായര്‍ പറഞ്ഞപ്പോള്‍ സാനുമാഷ് ചോദിച്ചത് ആശാന്‍ ‘തരിശ് ഭൂമി’ വായിച്ചിരുന്നുവെങ്കില്‍ ‘കുരുക്ഷേത്രം’ എഴുതുമായിരുന്നോ എന്നാണ്.
ചങ്ങമ്പുഴയുടെ മനസ്സ്
സാനുമാഷിന്റെ മാസ്റ്റര്‍ പീസായി കൊണ്ടാടപ്പെടുന്ന ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ ഒരു കവിയുടെ മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍ കൂടി ഒരു വിമര്‍ശകന്‍ നടത്തുന്ന യാത്രയാണ്. മലയാള കവികളില്‍ ഏറ്റവും വിവാദങ്ങള്‍ക്ക് തുടക്കമിട്ട ചങ്ങമ്പുഴ ഒരു സിരാരോഗിയായിരുന്നു. ഫ്രഞ്ച് കവിയായ ബോദ്‌ലെയറുടെ കാവ്യരീതിയുമായി താരതമ്യം ചെയ്താണ് ചങ്ങമ്പുഴക്കവിതകളെ സാനുമാഷ് വിലയിരുത്തുന്നത്. ബാഹ്യപ്രപഞ്ചം അയഥാര്‍ത്ഥമാണ്, അദൃശ്യമായ ഭൗതീകാതീത പ്രപഞ്ചത്തിന്റെ പ്രതിബിംബം മാത്രമാണത്. അപ്പോള്‍ പിന്നെ ബാഹ്യപ്രപഞ്ചത്തെക്കുറിച്ചോ സാമൂഹിക ധാര്‍മ്മികതയെക്കുറിച്ചോ പ്രതിപാദിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന ബോദ്‌ലയര്‍ സിദ്ധാന്തം ചങ്ങമ്പുഴയുടെ വീക്ഷണമായിരുന്നു എന്ന് സാനുമാഷ് അടിവരയിടുന്നു. ഇന്ദ്രിയപരമായ അനുഭൂതികള്‍ അനുപേക്ഷണീയമാണെന്ന് ബോദ്‌ലയര്‍ക്കും ചങ്ങമ്പുഴയ്ക്കും അഭിപ്രായമുണ്ടായിരുന്നു. ഐന്ദ്രിക അനുഭൂതികളോടുള്ള കമ്പം മിസ്റ്റിക് അനുഭവങ്ങളോടുള്ള ആഗ്രഹത്തെ തന്നെ അതിശയിപ്പിക്കുന്ന കാവ്യജീവിതമാണ് ചങ്ങമ്പുഴ നയിച്ചതെന്ന് സാനുമാഷ് കണ്ടെത്തുന്നു. ബോദ്‌ലയറേയും, ചങ്ങമ്പുഴയേയും ‘ക്ഷയോന്മുഖതയുടെ താത്വികന്‍'(Theoretician of decadence) എന്നാണ് നിരൂപകര്‍ വിളിച്ചത്. അനുഭൂതി ലഭിക്കുന്നതിനായി മദ്യവും, മരുന്നുഗുളികകളും ഉപയോഗിക്കുക, അന്യരെ വേദനിപ്പിച്ച് ആഹ്ലാദം നുകരുക തുടങ്ങിയ നാര്‍സിസ്റ്റിക് രീതികള്‍ ചങ്ങമ്പുഴയുടെ മനസ്സിനെ വേട്ടയാടിയിരുന്നതായി സാനുമാഷ് കണ്ടെത്തുന്നു. റൊമാന്റിക് കവികളുടെ രൂപമാധുരിയെകുറിച്ചും കൂടി ഇതില്‍ സാനുമാഷ് പ്രതിപാദിക്കുന്നുണ്ട്. ഈ ജീവചരിത്രപഠനം ചങ്ങമ്പുഴയെ കുറിച്ചെഴുതിയ മികച്ച പഠനങ്ങളില്‍ ഒന്നാണ്.
സൂഫിസവും ബഷീറും
സാനു മാഷിനെ ഈ ലേഖകനും കഥാകൃത്ത് എം. സുധാകരനും കൂടി പത്ത് വര്‍ഷം മുന്‍പ് വീട്ടില്‍ പോയി കണ്ടിരുന്നു. വളരെ അവശനായിട്ടും അദ്ദേഹം രണ്ട് മണിക്കൂറുകള്‍ ഞങ്ങളോട് സംസാരിച്ചു. ബഷീറിന്റെ മിസ്റ്റിക്കല്‍ യൂനിവേഴ്‌സിലേക്ക് (Mystical Universe) കടന്ന് ചെല്ലാന്‍ ശ്രമിക്കുന്നതായും, ബഷീറിയന്‍ ശൈലി എങ്ങനെ മലയാള ഭാഷയെ ധന്യമാക്കിയെന്ന് അപഗ്രഥിക്കുന്ന ഒരു പുസ്തകം ഉടനെ വരും എന്നും ഞങ്ങളോട് സാനുമാഷ് പറഞ്ഞിരുന്നു. ബഷീറിന്റെ കല പ്രസാദം സുരഭിലമാകുന്നത് ക്ലേശാനുഭവങ്ങളുടെ അരിപ്പകളിലൂടെ അദ്ദേഹത്തിന്റെ ജീവിതബോധം ശുദ്ധിചെയ്തതെടുത്തുകൊണ്ടാണെന്ന് സാനു മാഷ് പറഞ്ഞു. ‘ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍’ എന്ന ഗ്രന്ഥം ബഷീറിനെ കുറിച്ചെഴുതപ്പെട്ട മികച്ച ഗ്രന്ഥങ്ങളില്‍ ഒന്നാണ്. ബഷീറിന്റെ കഥാപാത്രങ്ങള്‍ കിനാവില്‍ ആകാശയാനം നടത്തുന്നവരാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സാനുമാഷ് പറഞ്ഞത്, ”മണ്ണിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ മടങ്ങിവരുന്നു” എന്നാണ്. ബഷീറിന്റെ ശാരീരിക ചലനങ്ങളുടെ പ്രത്യേകതകള്‍ പ്രകടമാക്കുന്ന ഉദ്ഗ്രഥിതമല്ലാത്ത വ്യക്തിത്വം (disintegrated identity) ‘പാത്തുമ്മയുടെ ആടി’ല്‍ കാണാന്‍ കഴിയും എന്ന കണ്ടെത്തലും ഈ പഠനത്തില്‍ സാനുമാഷ് അവതരിപ്പിക്കുന്നു. കഥകളെക്കുറിച്ചും, നോവലുകളെക്കുറിച്ചും കവിതകളെക്കുറിച്ചും എഴുതുമ്പോള്‍ കലയുടെ ജീവാത്മാവാണ് അദ്ദേഹം കണ്ടെത്തുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്റ്റാലിനിസ്റ്റ് രീതിക്ക് അദ്ദേഹം എതിരായിരുന്നു. ”എല്ലാം ഭരണകൂടത്തിന്റെ വളര്‍ച്ചയ്ക്ക്” എന്ന കമ്മ്യൂണിസ്റ്റ് രീതിയെ കലയില്‍ പ്രവേശിപ്പിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു.





















