ഇംഗ്ലീഷ് സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളെ വെല്ലുന്ന പ്രകടനവുമായി ഗൗരവമായ പ്രവര്‍ത്തനമോ ചിന്തയോ പ്രതികരണങ്ങളോ ഇല്ലാതെ ചില വൈദേശിക വൈതാളികന്മാരുടെ പിന്‍ബലത്തിലും ഇടപെടലിലും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാം എന്ന് സ്വപ്‌നം കണ്ടു നടക്കുന്ന ഒരു സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍ മാത്രമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍. സ്വതന്ത്രവും നിഷ്പക്ഷവുമായി ചിന്തിക്കുന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും ആണ് രാഹുലിന്റെ കോമാളിത്തരത്തെ പപ്പു എന്ന പേരിലൂടെ വിശ്വവിഖ്യാതമാക്കിയത്. ഭാരതം എന്ന രാഷ്ട്രത്തെയോ അതിന്റെ സംസ്‌കാരത്തെ യോ ആന്തരിക ചേതനയെയോ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന പാരമ്പര്യത്തിന്റെ കണ്ണികളെയോ മനസ്സിലാക്കാതെ കുടുംബ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം പ്രധാനമന്ത്രിപദം കിട്ടുമെന്ന് വിശ്വസിക്കുന്ന ഒരാളുടെ ജല്പനങ്ങളെ എത്രമാത്രം വിശ്വസിക്കാം, അതിന് എത്രമാത്രം വില കൊടുക്കാം എന്ന ചോദ്യം പ്രസക്തമാണ്.
രാഹുല്‍ ആറ്റം ബോംബ് ഇടാന്‍ പോകുന്നു എന്നും ബോംബ് പൊട്ടിക്കാന്‍ പോകുന്നു എന്നും ഒക്കെയുള്ള പ്രസ്താവനയിലൂടെ മാസങ്ങളുടെ ഗവേഷണത്തിനുശേഷം ഒരു പവര്‍ പോയിന്റ് പ്രസന്റേഷനുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാഹുല്‍ പറഞ്ഞത് മുഴുവന്‍ വിഴുങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതും അധികാരത്തില്‍ എത്തിയതും വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് എന്ന രാഹുലിന്റെ അടിസ്ഥാനമില്ലാത്ത പരാമര്‍ശം അതേപടി വാര്‍ത്തയാക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വം വാര്‍ത്തയുടെ വാസ്തവം പരിശോധിക്കുക എന്നതാണ്. രാഹുല്‍ പറഞ്ഞ വാക്കുകള്‍ പരിശോധിക്കാതെ അതേപടി വാര്‍ത്തയാക്കിയവരില്‍ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഉള്‍പ്പെടുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയും ആണെന്ന് നേരത്തെ പ്രചരിപ്പിച്ചിരുന്ന ഇന്‍ഡി സഖ്യവും കോണ്‍ഗ്രസ്സും പുതിയതായി ഉന്നയിച്ച ആരോപണം ചില നിയമസഭാ മണ്ഡലങ്ങളില്‍ വന്‍തോതില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തും കള്ളവോട്ട് ചെയ്തും ഭൂരിപക്ഷം മറിച്ച് പാര്‍ലമെന്റ് മണ്ഡലം പിടിച്ചു എന്നാണ്. രാഹുല്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലും പത്രസമ്മേളനത്തിലും അവതരിപ്പിച്ച മണ്ഡലം ബാംഗ്ലൂര്‍ സെന്‍ട്രല്‍ ആണ്. 2009 ലാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലം നിലവില്‍ വന്നത്. രാഹുല്‍ പറഞ്ഞത് ഈ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്.അതില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തുവെങ്കിലും മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയ മുന്‍തൂക്കം കൊണ്ട് മാത്രം മറ്റ് ആറു മണ്ഡലങ്ങളെയും കടത്തിവെട്ടി ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു എന്നാണ്. രാഹുലിന്റെ പത്രസമ്മേളനം നടക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരിക്കുന്ന ഏതു മാധ്യമപ്രവര്‍ത്തകനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ബാംഗളൂര്‍ സെന്‍ട്രലില്‍ എത്ര നിയമസഭാ മണ്ഡലം ഉണ്ടെന്നും മഹാദേവപുരയിലെ വോട്ടുകൊണ്ട് മാത്രമാണോ ബിജെപി ജയിച്ചത് എന്നും കണ്ടെത്താന്‍ അനായാസം കഴിയുമായിരുന്നു. അതിനൊന്നും മിനക്കെടാതെ രാഹുല്‍ പറഞ്ഞത് അതേപടി വിഴുങ്ങി ബിജെപി വോട്ട് തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാനായിരുന്നു പഴയ ജെ.എന്‍.യു-ഇടതുപക്ഷ ജിഹാദി സ്വാധീനത്തിന്റെ വലയില്‍ പെട്ട പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ പോലും ശ്രമം. അവസാനം ബാംഗളൂരിലെയും ദല്‍ഹിയിലെയും ദേശീയ താല്‍പ്പര്യമുള്ള ചില മാധ്യമപ്രവര്‍ത്തകരാണ് രാഹുല്‍ പറഞ്ഞത് കള്ളമാണെന്നും വസ്തുതാപരമായി പോലും തെറ്റാണെന്നും കണ്ടെത്തിയതും ലോകത്തോട് പറഞ്ഞതും.2009 ല്‍ രൂപം കൊണ്ട ബാംഗളൂര്‍ സെന്‍ട്രലില്‍ എട്ടു നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ ബിജെപിയും നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും ആണ് മുന്നിട്ട് നിന്നത്. മൊത്തം എട്ട് നിയമസഭാ മണ്ഡലങ്ങള്‍ പോലും ഉണ്ടെന്നറിയാതെ ഏഴ് മണ്ഡലങ്ങള്‍ മാത്രമാണ് ഈ പാര്‍ലമെന്റ്് മണ്ഡലത്തില്‍ ഉള്ളതെന്ന് പറഞ്ഞ രാഹുലിനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്തത്ര വിവരദോഷികളായി മാധ്യമപ്രവര്‍ത്തകര്‍ അധഃപതിച്ചു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
2009 മുതല്‍ 2024 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ബാംഗ്ലൂര്‍ സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ഥി തന്നെയാണ് വിജയിച്ചത്. 2009 ല്‍ 35,218 വോട്ടും 2014 ല്‍ 1,37,500 വോട്ടും 2019 ല്‍ 70,968 വോട്ടും 2024 ല്‍ 32,707 വോട്ടുമാണ് ബിജെപിയുടെ ഭൂരിപക്ഷം. മഹാദേവപുരയില്‍ ആകട്ടെ ബിജെപി ആണ് ഇതുവരെ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ജുള അരവിന്ദ് ലിംബാല 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിയമസഭയില്‍ എത്തിയത്. 2018ല്‍ 17,754 വോട്ടിന്റെയും 2013ല്‍ 6,149 വോട്ടിന്റെയും ഭൂരിപക്ഷം ബിജെപി സ്ഥാനാര്‍ഥിക്ക് ഉണ്ടായിരുന്നു.ബാംഗ്ലൂരിലെ ഐടി ഹബ്ബ് മാത്രമല്ല മഹാദേവപുര, ഏറ്റവും കൂടുതല്‍ ഉത്തരേന്ത്യക്കാര്‍ കേന്ദ്രീകരിച്ചിട്ടുള്ള ഇവിടെ ആര്‍എസ്എസിന്റെ ഐടി മിലന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വേരോട്ടം ഉള്ളതാണ്. ഇന്നുവരെ മറ്റൊരു പാര്‍ട്ടിയും വിജയിക്കാത്തത്ര ആര്‍എസ്എസിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ശക്തിയുള്ള മഹാദേവപുരയിലെ വന്‍ഭൂരിപക്ഷത്തിന്റെ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് രാഹുലിന്റെ നുണ ബോംബ് വിഴുങ്ങി മാധ്യമപ്രവര്‍ത്തകര്‍ അപ്രസക്തരായി മാറിയത്.
രാഹുലിന്റെ ആരോപണങ്ങള്‍ വന്നപ്പോള്‍ തന്നെ രേഖാമൂലം പരാതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരിക്കാതെ താന്‍ കേസിനില്ല എന്ന് പറഞ്ഞപ്പോഴെങ്കിലും ആരോപണം വ്യാജമാണെന്ന് തിരിച്ചറിയാനുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോയത് എന്ത് സ്വാധീനം കൊണ്ടാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കര്‍ണാടകത്തിലെ വോട്ടര്‍ പട്ടിക പുതുക്കലും പുതിയ ആളുകളെ ചേര്‍ക്കലും ഒക്കെ നടന്നത്. ബിജെപിക്കാര്‍ ഈ തരത്തിലുള്ള ക്രമക്കേട് നടത്തുമ്പോള്‍ നമ്മള്‍ തന്നെ ആയിരുന്നില്ലേ ഭരണത്തില്‍ എന്നും നമ്മുടെ പ്രവര്‍ത്തകര്‍ എന്ത് ചെയ്യുകയായിരുന്നു എന്നും തിരിച്ചു ചോദിച്ച സഹകരണ മന്ത്രി കെ.എന്‍.രാജണ്ണ സത്യത്തില്‍ രാഹുലിന്റെ കളവും കോണ്‍ഗ്രസിന്റെ പിടിപ്പുകേടും തുറന്നുകാട്ടുകയായിരുന്നു. ഉത്തരം മുട്ടിപ്പോയ കോണ്‍ഗ്രസ് നേതൃത്വം രാജണ്ണയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ആണ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത്. രാജണ്ണ മന്ത്രിസ്ഥാനത്തുനിന്നും മകന്‍ രാജേന്ദ്രന്‍ എം.എല്‍.സി സ്ഥാനത്തു നിന്നും രാജിവെച്ചു. രാഹുല്‍ ഊതി വീര്‍പ്പിച്ചു കൊണ്ടുവന്ന ഒരു നുണ ബോംബ് കൂടി പൊട്ടി തകര്‍ന്നപ്പോള്‍ ഒരിക്കല്‍ കൂടി വിജയിച്ചത് ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തിന്റെ സത്യസന്ധതയും ശക്തിയുമാണ്. സത്യം പറയുന്നവര്‍ക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനമില്ലെന്ന് രാജണ്ണയുടെ രാജി തെളിയിക്കുകയും ചെയ്തു. എന്തായാലും വോട്ടര്‍ പട്ടികയെ കുറിച്ചും ഭാരതത്തില്‍ ജനാധിപത്യ സംവിധാനം നിലവില്‍ വന്നതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് അട്ടിമറിയെ കുറിച്ചും ഒക്കെ വിശദമായ ചര്‍ച്ചയ്ക്കും പഴയ കാര്യങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിലേക്കും ഒക്കെയാണ് രാഹുലിന്റെ പത്രസമ്മേളനം വഴിമരുന്നിട്ടത്.
ഭാരതത്തിന്റെ പൗരത്വം ലഭിക്കും മുമ്പ് തന്നെ സോണിയ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നുവെന്ന വിവരം കൂടി ഈ ചര്‍ച്ചയിലൂടെ പുറത്തുവന്നു. 1968 മുതല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ വസതിയില്‍ താമസിച്ചിരുന്ന സോണിയ 1980-82 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് വിവാദമായത്. അന്ന് ഭാരത പൗരത്വം ഇല്ലാതിരുന്ന സോണിയ 1983 ലാണ് പൗരത്വം നേടിയത്. നേരത്തെ പൗരത്വം ഇല്ലാത്തത് വിവാദമായപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തിരുന്നതും ഇപ്പോള്‍ പുറത്തുവന്നു. നരേന്ദ്ര മോദിയെ അടിക്കാന്‍ ഒരു പുതിയ തന്ത്രം എന്ന നിലയില്‍ രാഹുല്‍ മെനഞ്ഞ വോട്ട് വിവാദവും സ്വന്തം കുടുംബത്തേക്കും പാര്‍ട്ടിയിലേക്കും ബൂമറാങ് പോലെ തിരിച്ചുവരുന്ന സ്ഥിതിയാണ് കാണുന്നത്.
ഇതിനിടെ ഈ സംഭവം മുതലെടുക്കാനും കേരളത്തില്‍ സുരേഷ് ഗോപിക്കെതിരെ ആരോപണം ഉയര്‍ത്താനും ഇടതുമുന്നണിയും വലതുമുന്നണിയും ഒരുമിച്ചു വന്നതും ശ്രദ്ധേയമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപിയുടെ വീട്ടുകാര്‍ തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വാടക വീട്ടിലേക്ക് വോട്ട് മാറ്റിയതാണ് സുരേഷ് ഗോപിയും ക്രമക്കേട് നടത്തി വിജയിച്ചു എന്ന ആരോപണത്തിന്റെ കാരണം. കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഉടനീളം പല പ്രമുഖ നേതാക്കളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അതത് സ്ഥലത്തേക്ക് വോട്ട് മാറ്റുന്നത് പതിവാണ്.പൊതുപരിപാടികള്‍ക്ക് അല്ലാതെ അസമില്‍ പോയിട്ടില്ലാത്ത മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും പ്രധാനമന്ത്രി ആയതും ഒക്കെ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായാണ്. അദ്ദേഹത്തിന്റെ വോട്ടും അസമില്‍ ആയിരുന്നു. സോണിയ ഇപ്പോള്‍ രാജ്യസഭാംഗമായിരിക്കുന്നത് രാജസ്ഥാനില്‍ നിന്നാണ്. രാജസ്ഥാനിലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേരും ഉണ്ട്. സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് മുമ്പ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സുരേഷ് ഗോപി ജയിക്കില്ലെന്നും ഒക്കെ പറഞ്ഞിരുന്ന പിണറായി വിജയനും യുഡിഎഫ് നേതാക്കള്‍ക്കും രണ്ടു മുന്നണികളെയും ഒരേപോലെ തോല്‍പ്പിച്ച് സുരേഷ് ഗോപി ജയിച്ചു കയറിയതിനോട് ഇനിയും പൊരുത്തപ്പെടാന്‍ ആയിട്ടില്ല. ജനാധിപത്യ സംവിധാനത്തില്‍ വോട്ടര്‍മാര്‍ അല്ലെങ്കില്‍ പൊതുജനങ്ങളാണ് രാജാക്കന്മാര്‍ എന്ന കാര്യം യുഡിഎഫും എല്‍ഡിഎഫും ഓര്‍ക്കണം.സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് വിജയിച്ചു കയറിയത് ഇടതുമുന്നണി ഭരിക്കുമ്പോഴാണ് എന്ന കാര്യം ഓര്‍മ്മിക്കണം. തിരഞ്ഞെടുപ്പ് സംവിധാനം മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വരെ എല്ലാം ഇടതുസംഘടനകളുടെ സ്വാധീനത്തില്‍ മാത്രം നടക്കുന്ന കേരളത്തില്‍ ബിജെപി വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന് പറഞ്ഞാല്‍ ആര്‍ക്കും ഒരിക്കലും വിശ്വസിക്കാനാവുന്നതല്ല. പാര്‍ലമെന്റിന്റെ ഓട് പൊളിച്ച് അല്ല,തിരഞ്ഞെടുപ്പിന്റെ ഫലത്തിലൂടെ മാത്രമാണ് സുരേഷ് ഗോപി പാര്‍ലമെന്റില്‍ എത്തിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിചീഫ് ഇലക്ടറല്‍ ഓഫീസറുംഅദ്ദേഹത്തെ നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരും അല്ലേ. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പക്ഷേ ഇടതുമുന്നണി നടത്തിയ പ്രകടനത്തില്‍ കരി ഓയില്‍ ഒഴിക്കുകയും ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തത് അല്പം കടന്നുപോയി. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും വോട്ടര്‍പട്ടികയുടെയും ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണി സര്‍ക്കാരിനും ഇതില്‍ ഒരു പങ്കുമില്ലേ? തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള പരാജയത്തിന്റെ സൂചനയാണ് ഈ സംഭവവും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. എന്നിട്ടും സുരേഷ് ഗോപിയുടെ ഓഫീസിന്റെ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചത് തടയാന്‍ പോലും കേരള പോലീസിന് കഴിഞ്ഞില്ല. ഇത് രണ്ടാമത്തെ പരാജയമാണ്.ജനാധിപത്യ സംവിധാനത്തില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അത് തെറ്റായ മാര്‍ഗങ്ങളിലൂടെ ആണെങ്കില്‍ തിരുത്താന്‍ തിരഞ്ഞെടുപ്പ് കേസ് അടക്കമുള്ള വഴികള്‍ ഉണ്ടായിരുന്നു.അതു നോക്കുകയോ രേഖാമൂലം തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയോ ചെയ്യാതെ യോദ്ധാ സിനിമയിലെ ജഗതിയുടെ കഥാപാത്രത്തെ പോലെ മുറുമുറുക്കുകയും കാവിലെ പാട്ടു മത്സരത്തിന് കാരണമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്ന മനോഭാവം ഇനിയെങ്കിലും ഇരു മുന്നണികളും അവസാനിപ്പിക്കണം. തെറ്റിദ്ധാരണകളും കള്ളത്തരങ്ങളും നുണപ്രചാരണങ്ങളും കൊണ്ട് ഒരു ജനസമൂഹത്തെയും ഒരുപരിധിക്ക് അപ്പുറം കബളിപ്പിക്കാന്‍ ആവില്ല എന്ന് അടിയന്തരാവസ്ഥ തന്നെ തെളിയിച്ചതാണ്. ലോകത്തുടനീളം തകര്‍ന്നുവീണ യുഎസ് എസ്ആര്‍ മുതല്‍ ചൗഷസ്‌ക്യൂ വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കളും ഇത് തെളിയിച്ചതാണ്. ഇതില്‍നിന്ന് ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ ആണ് ഇടതുമുന്നണിയും വലതുമുന്നണിയും ശ്രമിക്കേണ്ടത്. കണ്ണൂരിലെ കള്ളവോട്ടിനെ കുറിച്ച് അന്നത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകളും മാധ്യമ വാര്‍ത്തകളും ജനങ്ങള്‍ മറന്നിട്ടില്ല എന്നെങ്കിലും ഓര്‍മ്മിക്കുക.






















