അമേരിക്കന്‍ പ്രസിഡണ്ട് ഡൊനാള്‍ഡ്ട്രംപ് മധ്യസ്ഥനായിക്കൊണ്ട് റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മീര്‍ പുടിനോടും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോടും ട്രംപ് ചര്‍ച്ചക്കുള്ള ഉപാധികള്‍ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞതനുസരിച്ച് പുടിന്‍ ആവശ്യമുന്നയിച്ചത് വെറും ഭൂമിക്കുമേലെയല്ല. ഉക്രൈനിലെ ഡൊണെട്‌സ്‌കും ലുഹാന്‍സ്‌കും വിട്ടുകിട്ടണം എന്നതിനൊപ്പം റഷ്യന്‍ ഭാഷക്ക് ഔദ്യോഗിക ഭാഷാപദവി നല്‍കണമെന്നും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഭക്കാരും ക്രിസ്ത്യാനികളല്ലേ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തില്‍ റഷ്യക്കെന്താ ഇത്ര താല്പര്യം എന്ന് സ്വാഭാവികമായും സംശയംതോന്നാം. റഷ്യന്‍ യുദ്ധത്തെ നേരിടുന്നതില്‍ ഉക്രൈന്‍ ഇത്ര കാലം പിടിച്ചുനില്‍ക്കാന്‍ കാരണം അവരുടെ ദേശീയബോധം തന്നെയാണ്. റഷ്യന്‍ ഭരണാധികാരികള്‍ ഉക്രൈനെ പിടിച്ചടക്കി റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റിയ കാലത്ത് ഉക്രൈനിലെ പ്രധാന നഗരങ്ങള്‍ റഷ്യന്‍ വംശജര്‍ കയ്യേറുക മാത്രമല്ല റഷ്യന്‍ ഭാഷ അവരുടെ ദേശീയ ഭാഷയാക്കുകയും ചെയ്തു.
ഉക്രൈന്‍ സ്വതന്ത്രമായതോടെ റഷ്യന്‍ അധിനിവേശത്തിന്റെ ശക്തികളുടെ സ്വാധീന മേഖലകളിലെല്ലാം നിയന്ത്രണം കൊണ്ടുവന്നു. അക്കൂട്ടത്തില്‍ റഷ്യന്‍ ഭാഷയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും ഉണ്ടായിരുന്നു. റഷ്യന്‍ഭാഷക്ക് പ്രാദേശിക ഭാഷാപദവി എടുത്തുകളയുകയും റഷ്യന്‍ ബന്ധമുള്ള മതസംഘടനകളെ നിരോധിക്കയും ചെയ്തു. ഇതു രണ്ടും തിരിച്ചു പിടിക്കാനാണ് പുടിന്‍ ഉപാധിവെച്ചത്. തങ്ങളുടെ അധിനിവേശത്വം ഉപേക്ഷിക്കാന്‍ റഷ്യ തയ്യാറില്ല. ഉക്രൈനാകട്ടെ ഉക്രൈനൈസേഷനില്‍ ഉറച്ചു നില്‍ക്കുന്നു. ദേശീയതകള്‍ തമ്മില്‍ നടക്കുന്ന അധിനിവേശ സംബന്ധമായ യുദ്ധമാണ് റഷ്യയും ഉക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ഭാരതത്തിലേക്ക് ഒന്നു നോക്കുക. ഇവിടെ എത്രയോ വിദേശമതങ്ങളും വിദേശ ഭാഷകളും ഉണ്ട്. അവയുടെ പ്രചാരകരായ ചിലര്‍ ഈ നാടിന്റെ തനിമയെ ഇല്ലാതാക്കി മതസാമ്രാജ്യത്വ പദ്ധതിയുടെ ഇടനിലക്കാരായി വിദേശ ഫണ്ടു സ്വീകരിച്ച് മതം മാറ്റം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ചില ക്രിസ്ത്യന്‍ വിഭാഗക്കാര്‍ നടത്തിയ മതംമാറ്റത്തെ ഹിന്ദു സംഘടനകള്‍ പ്രതിരോധിച്ചപ്പോള്‍, അതിനെ വന്‍ അപരാധമായി വ്യാഖ്യാനിക്കുന്നവര്‍ ലോകരാജ്യങ്ങള്‍ സ്വന്തം നാടിന്റെ സ്വത്വത്തിനായി എത്ര ശക്തമായി ഉറച്ചു നില്‍ക്കുന്നു എന്ന് കണ്ണുതുറന്നു കാണട്ടെ.





















