ഭാരതീയ ഉല്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി എങ്കിലും ഭാരതം അതിനെ അതിജീവിക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ കുറച്ച് ചലനം സൃഷ്ടിക്കുമെങ്കിലും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അത് സാരമായി ബാധിക്കില്ല. 6.5 ശതമാനം വളര്‍ച്ച കാണിക്കുന്ന ഭാരതത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച നിരക്കിനെ അമേരിക്കന്‍ നടപടി ഒരുതരത്തിലും ബാധിക്കില്ല എന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സികള്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. 25 ശതമാനം വര്‍ദ്ധനവ് ആഗസ്റ്റ് 7-ാം തീയതി നിലവില്‍വന്നു. മറ്റൊരു 25 ശതമാനം വര്‍ദ്ധനവ് കൂടെ 2025 ആഗസ്റ്റ് 28ന് നിലവില്‍ വരുമെന്നാണ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ പ്രധാനമായും ടെക്‌സ്റ്റൈല്‍സ്, രത്‌നങ്ങള്‍ (Gems), ഇലക്‌ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉല്പന്നങ്ങളാണ്. ഈ രംഗത്തെ കയറ്റുമതിയില്‍ സ്വാധീനം ഉണ്ടാകും എങ്കിലും ഭാരതത്തിന് നിരവധി മേഖലകള്‍ തുറന്നു കിടക്കുന്നു. മാത്രമല്ല, പ്രസിഡന്റ് ട്രംപ് പ്രതീക്ഷിച്ചതു പോലുള്ള പ്രതികരണം ഇന്ത്യയില്‍ നിന്നുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആത്മനിര്‍ഭര്‍ ഭാരത’ത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ്.
‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയ്ക്ക് ആക്കം കൂടാനുള്ള അവസരമായാണ് ഭാരതത്തിന്റെ ഭരണകൂടം അമേരിക്കയുടെ വെല്ലുവിളിയെ ഏറ്റെടുത്തിരിക്കുന്നത്.
(1) അമേരിക്കന്‍ നടപടി ഭാരതത്തിലേക്കുള്ള നിക്ഷേപത്തെ തടയില്ല:
ഉയര്‍ന്ന ചുങ്കം ഭാരതത്തേക്കാളും അമേരിക്കയെയായിരിക്കും ബാധിക്കുന്നത്. ഭാരതത്തില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ഇല്ലാതാകുമ്പോള്‍ ചില മേഖലകളില്‍ വലിയ വില വര്‍ദ്ധനവ് അമേരിക്കന്‍ വിപണിയില്‍ ഉണ്ടാവും. താരതമ്യേന ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞ ചിലവിലാണ് ഭാരതത്തില്‍ ഉല്പാദിക്കുന്നത്. ഭാരതത്തിന്റെ കയറ്റുമതിയിലും ചില ചലനങ്ങള്‍ ഉണ്ടാവും. ഭാരതത്തില്‍ നിന്ന് 87 ബില്യണ്‍ ഡോളര്‍ വില വരുന്ന ഉല്പന്നങ്ങള്‍ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഭാരതത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ 0.2% മുതല്‍ 0.5% വരെ കുറവ് വരാം എന്നാണ് ചിലര്‍ വിലയിരുത്തുന്നത്. അതേ സമയം ഭാരതത്തിലേയ്ക്കുള്ള അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപത്തിനെ അത് സ്വാധീനിക്കില്ല. കാരണം അത്തരം കമ്പനികള്‍ പ്രധാനമായും ഭാരതത്തിലെ ആഭ്യന്തര കമ്പോളത്തെയാണ് ലക്ഷ്യമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ ലഭ്യമായ വിപുലമായ കമ്പോളമാണ് അമേരിക്കന്‍ നിക്ഷേപകരെ സ്വാധീനിക്കുന്നത്. ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന മേഖലെയെയാണ് സ്വാധീനിക്കുന്നത്.
ഭാരത-അമേരിക്ക വ്യാപാരം
2021-2025 കാലഘട്ടത്തില്‍ അമേരിക്ക ഭാരതത്തിന്റെ വലിയ കമ്പോള പങ്കാളിയാണ്. ഭാരതത്തിന്റെ 18 ശതമാനം കയറ്റുമതി അമേരിക്കയിലേയ്ക്കാണ്. അതേസമയം ഭാരതത്തിന്റെ ഇറക്കുമതിയുടെ 6.22 ശതമാനമാണ് അമേരിക്കയുടെ പങ്കാളിത്തം. നിലവിലെ അമ്പത് ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുകയാണെങ്കില്‍ ഭാരതത്തില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കയറ്റുമതിയുടെ 40-50 ശതമാനത്തെ ബാധിക്കും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നിരവധി മേഖലകളെ ഉയര്‍ന്ന ചുങ്കത്തില്‍ നിന്ന് അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, ഐ.ടി. സെക്ടര്‍ എന്നിവയാണ് ട്രംപ് ഭരണകൂടം ഒഴിവാക്കിയ മേഖലകള്‍. സ്റ്റീല്‍, അലൂമിനിയം കയറ്റുമതിയ്ക്കും ഉയര്‍ന്ന ചുങ്കമില്ല.
അമേരിക്കയുടെ ഉയര്‍ന്നചുങ്കം പ്രധാനമായും ബാധിക്കുന്നത് ടെക്‌സ്റ്റെയില്‍സ്, രത്‌നങ്ങള്‍ തുടങ്ങിയ മേഖലയെയാണ്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ് ഈ രംഗത്തുള്ളത്. സ്വാഭാവികമായും ട്രംപിന്റെ നയം ചലനം ഉണ്ടാക്കുന്നതും ചെറുകിട-ഇടത്തരം മേഖലയിലാണ്. അമേരിക്കന്‍ നടപടിയെ നീതിരഹിതമായതും യുക്തിരഹിതവും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നടപടി എന്നാണ് ഭാരതം പ്രതിഷേധിച്ചുകൊണ്ട് പ്രസ്താവിച്ചത്. ഭാരതത്തെ സംബന്ധിച്ച് 145 കോടി ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ ഉള്‍പ്പെടെയുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടല്‍ അംഗീകരിക്കാന്‍ ഭാരതത്തിനു കഴിയില്ല. അമേരിക്കന്‍ താല്പര്യമനുസരിച്ച് ഭാരതത്തിന്റെ കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള വാണിജ്യതാല്പര്യങ്ങള്‍ ബലികഴിക്കാനുമാവില്ല. അതേസമയം ഉഭയകക്ഷി ചര്‍ച്ചയിലൂടെയുള്ള തീരുമാനങ്ങള്‍ രാജ്യതാല്പര്യം-മാനിച്ചു മാത്രമേ സ്വീകരിക്കാനാവൂ.
ശക്തമായ ആഭ്യന്തര കമ്പോളം: ഭാരതത്തിന്റെ കരുത്ത്
ചൈനയെപ്പോലെ കയറ്റുമതിയെ ആശ്രയിച്ചുമാത്രമുള്ള സമ്പദ് വ്യവസ്ഥയല്ല ഭാരതത്തിനുള്ളത്. വളരെവേഗം വളരുന്ന ആഭ്യന്തരകമ്പോളമാണ് അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഭാരതത്തിന് നിലകൊള്ളാന്‍ കഴിയുന്നത്. ഭാരതത്തിലേയ്ക്ക് വിദേശനിക്ഷേപം ഒഴുകുന്നതും ഭാരതത്തിലെ ആഭ്യന്തരകമ്പോളത്തെ മാത്രം ലക്ഷ്യമാക്കിയാണ്. 2008 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക മാന്ദ്യം ഭാരതത്തെ സ്വാധീനിക്കാത്തതും ഭാരതത്തിന്റെ ശക്തമായ ആഭ്യന്തര കമ്പോളവ്യവസ്ഥകൊണ്ടാണ്. താത്കാലികമായ ചെറിയ തിരിച്ചടി ചില മേഖലകളില്‍ ഉണ്ടായാലും ഭാരതത്തിന്റെ മുന്നില്‍ നിരവധി അവസരങ്ങള്‍ ഉണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറിലൂടെയും യുറോപ്പ്, കിഴക്കനേഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിലും ഭാരതത്തിന് ഏറെ സാദ്ധ്യതകളുണ്ട്. ഡോളറിനെ മാത്രം ആശ്രയിക്കാതെ ഇന്ത്യന്‍ നാണയത്തില്‍ തന്നെ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നത് ഏറെ മുന്നിലായിട്ടുണ്ട്. റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് രാജ്യങ്ങളുമായി ഭാരതം ഇന്ന് വ്യാപാരം നടത്തുന്നത് ഇന്ത്യന്‍ രൂപയിലാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ ട്രംപിനെ പ്രകോപിച്ചു?
ഭാരതവും, അമേരിക്കയും തമ്മില്‍ വളരെ ഉഷ്മളമായ ബന്ധമാണ് ഒന്നാം ട്രംപ് ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്നത്. വ്യക്തിപരമായി ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ട്രംപ് ഭരണം അത്ര അനുകൂല നിലപാടല്ല ഭാരതത്തോട് സ്വീകരിച്ചത്. തന്ത്രപ്രധാനമായ മേഖലകളില്‍ സ്വതന്ത്രനിലപാടെടുക്കുന്ന സമീപനമാണ് ഭാരതത്തിന്റേത്. ഏതെങ്കിലും ഒരു വന്‍ശക്തിയുടെ താല്പര്യമനുസരിച്ച് ഭാരതം നയങ്ങള്‍ സ്വീകരിക്കാറുമില്ല. എല്ലാ പ്രമുഖ രാജ്യങ്ങളുമായും ഭാരതത്തിന് ശക്തമായ ബന്ധമുണ്ട്.
2014നുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ഇന്ന് ലോകരാഷ്ട്രീയക്രമത്തില്‍ നിര്‍ണ്ണായകശക്തിയായി മാറി. ”മോദി ഡോക്ട്രിന്‍” ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങള്‍വരുത്തി. സാമ്പത്തികരംഗത്ത് 2014ല്‍ പത്താമത്തെ ശക്തിയായിരുന്നു ഭാരതം. 2025ല്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി. താമസിയാതെ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറും.
രണ്ടാം ട്രംപ് ഭരണം തുടക്കം മുതല്‍ ഭാരതത്തിനോട് താരിഫ് സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയുണ്ടായി. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. അമേരിക്കന്‍ കാര്‍ഷിക വിഭവങ്ങള്‍ക്കും ഡയറിസെക്ടറിനും ഭാരതം വിപണി തുറന്നു കൊടുക്കണമെന്നതായിരുന്നു നിലപാട്. രാജ്യതാല്പര്യം മാനിച്ചും, കര്‍ഷക താല്പര്യം സംബന്ധിച്ചും യാതൊരു തരത്തിലുമുള്ള വീട്ടുവീഴ്ചയ്ക്കും മോദി സര്‍ക്കാര്‍ തയ്യാറല്ല. ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയാതെ വന്നതും, ട്രംപ് നിര്‍ദ്ദേശിച്ച സമയപരിധി നീണ്ടുപോകുന്നതും അമേരിക്കന്‍ പ്രസിഡന്റിന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം എന്ന ട്രംപിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടും ഭാരതം തിരസ്‌കരിച്ചു. മാത്രമല്ല, ഈ വിഷയത്തില്‍ അമേരിക്കയുടെ കാപാട്യം തുറന്നു കാണിച്ചുകൊണ്ട് റഷ്യയില്‍ നിന്നും അമേരിക്കന്‍ ഇറക്കുമതി തുടരുന്നത് ലോകത്തോട് വസ്തുതകളുടെ പശ്ചാത്തലത്തില്‍ നമ്മുടെ വിദേശമന്ത്രാലയം തുറന്നുകാട്ടി. ഭാരതത്തിന്റെ സാമ്പത്തിക നയങ്ങളെ അപലപിച്ചുകൊണ്ട് ”ഭാരത സാമ്പത്തിക മേഖല മരിച്ചു” എന്നുവരെ പറയുന്ന ട്രംപിന്റെ ജല്പനങ്ങളും ലോകം കണ്ടു. അതിലും അത്ഭുതം ട്രംപിന്റെ പ്രസ്താവനയെ അതിനേക്കാള്‍ ആവേശത്തില്‍ ഏറ്റെടുത്ത് കൊണ്ടാടിയത് നമ്മുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നുള്ളതാണ്.
ഭാരതത്തോടുള്ള ട്രംപിന്റെ നിലപാടില്‍ വലിയമാറ്റം ഉണ്ടായത് കാശ്മീരിലെ പഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ബദലായി 2025, മെയ് 7ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങളെ തകര്‍ത്ത് ഭാരതത്തിന്റെ സൈനിക കരുത്ത് ലോകം കണ്ടതു മുതലാണ്. ആണവ ശക്തിയായ പാകിസ്ഥാനില്‍ ഭാരതം ആക്രമണം നടത്തും എന്ന് അമേരിക്ക പ്രതീക്ഷിച്ചില്ല. പാകിസ്ഥാന്റെ അപേക്ഷയെ തുടര്‍ന്ന് ഭാരതം വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ശ്രദ്ധേയമായ വസ്തുത ഭാരത-പാക് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത് ട്രംപിന്റെ ഇടപെടല്‍ കൊണ്ടാണ് എന്ന് നിരന്തരം അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഭാരതം ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു. അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യവും വെടിനിര്‍ത്തലിനായി ഭാരതത്തെ സമീപിച്ചിട്ടില്ല എന്നും, ഒരു സമ്മര്‍ദ്ദവും ഭാരതത്തിനു മുകളില്‍ ഉണ്ടായിട്ടില്ല എന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. നിരന്തരം ട്രംപ് അവകാശവാദമുന്നയിച്ചത് പൂര്‍ണ്ണമായും ഭാരതം തള്ളിക്കളയുകയാണുണ്ടായത്. ഇതും ട്രംപിനെ പ്രകോപിപ്പിച്ചിരിക്കണം.
ഭാരതത്തിന്റെ പ്രതിരോധ ശക്തി ലോകം അറിയുന്നത് പാകിസ്ഥാന്റെ കൈവശം ഉണ്ടായിരുന്ന അമേരിക്കന്‍-ചൈനീസ് ആയുധങ്ങളെയും മിസൈലുകളെയും യുദ്ധവിമാനങ്ങളെയും സുശക്തമായ മിസൈല്‍ പ്രതിരോധ ശക്തിയിലൂടെ തകര്‍ത്തെറിഞ്ഞതും ട്രംപിന്റെ ഭരണകൂടത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. ട്രംപ് പ്രതീക്ഷിച്ചതുപോലെ അമേരിക്കയെ ഉള്‍ക്കൊള്ളാനോ, ആശ്രിതത്വം സ്വീകരിക്കാനോ, സൈനിക നടപടികള്‍ക്കിടയില്‍ അമേരിക്കന്‍ അധികാരികളോട് ചര്‍ച്ച ചെയ്യാനോ അമേരിക്കയുടെ മധ്യസ്ഥം സ്വീകരിക്കാനോ, ഭാരതം തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിന്നുവേണം ഭാരതത്തില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് നിലവില്‍ ഉണ്ടായിരുന്ന 5.7 ശതമാനം തീരുവയില്‍ നിന്ന് അമ്പത് ശതമാനമായി ഉയര്‍ത്താന്‍ ട്രംപ് തയ്യാറായത്.
ഇവിടെ എടുത്തു പറയേണ്ട വസ്തുത, അമേരിക്കയ്ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന ഒരു ലോക ക്രമത്തില്‍ നിന്ന് മള്‍ട്ടിപോളാര്‍ (Multipolar) ലോകക്രമത്തിലേയ്ക്ക് ലോകം മാറിയതില്‍ ഭാരതത്തിനും വലിയ പങ്കുണ്ട്. ബ്രിക്‌സ് (BRICS) എസ്.സി.ഒ (SCO), തുടങ്ങിയ അമേരിക്കന്‍ വിരുദ്ധ അന്താരാഷ്ട്ര കൂട്ടായ്മയില്‍ ഭാരതം ഒരു മുഖ്യ ശക്തിയാണ്. അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്ക് ബദലായ ലോകശക്തികളുടെ കൂട്ടായ്മയാണ് ഇവിടെ സൂചിപ്പിച്ചത്. അതേസമയം ചൈനയ്ക്ക് ബദലായി ഏഷ്യാ-പെസിഫിക്കില്‍ രൂപംകൊണ്ട ക്വാഡില്‍ (ഝൗമൂ) ല്‍ അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഭാരതവും പങ്കാളിയാണ്. മാത്രമല്ല ഭാരതം അമേരിക്കയുമായി തന്ത്രപ്രധാനപരമായ സഹകരണം വച്ചുപുലര്‍ത്തുന്ന രാജ്യവുമാണ്. ഇത് സൂചിപ്പിക്കുന്നത് ഭാരതം നയതന്ത്രമേഖലയില്‍ തികച്ചും സ്വതന്ത്രമായതും, രാജ്യതാല്പര്യം അനുസരിച്ചുമാണ് തീരുമാനങ്ങള്‍ സ്വീകരിക്കുന്നത്. അതേസമയം എല്ലാവന്‍ശക്തികളുമായും ഒരുപോലെ സൈനിക-സാമ്പത്തിക-തന്ത്രപ്രധാന-സഹകരണത്തിനും ആവശ്യമെങ്കില്‍ ഭാരതം തയ്യാറുമാണ്. മാത്രമല്ല പ്രമുഖരാജ്യങ്ങളുമായി വ്യാപാരകാരാറുകളും ഭാരതം ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്ക പ്രതീക്ഷിക്കുന്നതുപോലുള്ള ആശ്രിതത്വം ഒരിക്കലും ഭാരതത്തില്‍ നിന്ന് ഉണ്ടാവില്ല എന്നതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, പരാജയപ്പെട്ട പാകിസ്ഥാന് അമേരിക്ക സഹായഹസ്തം നീട്ടിയത്. ഭാരത-ചൈനാ ബന്ധങ്ങളിലെ തര്‍ക്കം കാരണം ഭാരതം അമേരിക്കയുമായി കൂടുതല്‍ അടുക്കും എന്ന ധാരണയും ട്രംപിനുണ്ടായിരുന്നു. 1947 മുതല്‍ പാകിസ്ഥാനുമായും, 1962 മുതല്‍ ചൈനയുമായി തുടരുന്ന അതിര്‍ത്തിതര്‍ക്കവും, മറ്റു സംഘര്‍ഷങ്ങളും നേരിട്ടുകൊണ്ടാണ് ഭാരതം വന്‍ സാമ്പത്തിക-സൈനികശക്തിയായി ഉയരുന്നത്. മാത്രമല്ല ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷവേളയില്‍ എക്കാലത്തും അമേരിക്ക പാകിസ്ഥാനോടൊപ്പമാണ് നിലകൊണ്ടത്. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അമേരിക്ക കാണിക്കുന്ന പാകിസ്ഥാന്‍ താല്പര്യത്തില്‍ ഇന്ത്യയ്ക്ക് തീരെ ഭയവുമില്ല. ട്രംപിന്റെ ഏറ്റവും വലിയ പരാജയമാണ് പാകിസ്ഥാന്‍ സൈനിക മേധവി അസിം മുനിര്‍ അമേരിക്കന്‍ മണ്ണില്‍ നിന്ന് ഭാരതത്തിനെതിരായും, മാത്രമല്ല ലോകത്തിന്റെ പകുതിഭാഗവും ആണവശക്തികൊണ്ട് തകര്‍ക്കും എന്ന് പ്രസ്താവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനെതിരായി ഒരു മതാധിഷ്ഠിത-ഭീകരവാദരാജ്യമായ പാകിസ്ഥാന്‍ അമേരിക്കന്‍ തണലില്‍ അമേരിക്കന്‍ മണ്ണില്‍ നിന്ന് ഭീഷണി ഉയര്‍ത്തുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രസിഡന്റ് ട്രംപിനാണ്. അല്ലെങ്കില്‍ അമേരിക്ക പാകിസ്ഥാന്റെ ന്യൂക്ലിയര്‍ ഭീഷണിയെ തള്ളിപറയണമായിരുന്നു. ഭാരതത്തെ സംബന്ധിച്ച് പാകിസ്ഥാന്‍ എല്ലാകാലത്തും അമേരിക്കയുടെയും ചൈനയുടെയും ആഗോള തീവ്രവാദശക്തികളുടെയും ഒരു ചട്ടുകമാണ്. പലപ്പോഴും ആ ശക്തികളുടെ ഭാരതത്തിനെതിരായ ആയുധവുമാണ് പാകിസ്ഥാന്‍. എന്നാല്‍ ഭാരതം വളര്‍ന്നത് ഈ പാക് ആയുധത്തെ അവഗണിച്ചുകൊണ്ടു തന്നെയാണ്.
നരേന്ദ്രമോദിയുടെ വരാന്‍ പോകുന്ന അമേരിക്കന്‍ സന്ദര്‍ശനം
നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം വരുന്ന, 2025 സപ്തംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ അമേരിക്കയിലേക്ക് പോകും. ഈ അവസരത്തില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ട്രംപിന്റെ ഇന്ത്യാവിരുദ്ധ നിലപാടിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധമുണ്ട്. മുന്‍ പ്രസിഡന്റ് ഒബാമ ഭാരതത്തിന്റെ സാമ്പത്തിക, സൈനികശക്തിയെയും, ലോകക്രമത്തിലെ ഭാരതത്തിന്റെ ഉന്നത സ്ഥാനത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ട്രംപിന്റെ നയങ്ങള്‍ക്കെതിരാണ്.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച, നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ആര്‍ജ്ജിച്ച കരുത്ത്, ജനാധിപത്യ പാരമ്പര്യം, തന്ത്രപ്രധാനമേഖലകളിലെ സ്വതന്ത്രനിലപാടുകള്‍, സ്വയംപര്യപ്തതയിലേയ്ക്കുള്ള മുന്നേറ്റം, ഡിജിറ്റല്‍ വിപ്ലവം, സാങ്കേതിക ശക്തി, മേക്ക് ഇന്‍ ഇന്ത്യ, സൈനിക ശക്തി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നേതൃത്വം സ്റ്റാര്‍ട്ട് അപ്പ്, സാമ്പത്തിക വളര്‍ച്ച, ഏഷ്യാ-പെസഫിക്കിലെ തന്ത്രപ്രധാന സ്ഥാനം, ചൈനയുമായുള്ള സംഘര്‍ഷവും സാമ്പത്തിക സഹകരണവും ഒന്നിച്ചു പോകുന്ന ശൈലി, റഷ്യന്‍ സഹകരണം, വ്യവസായിക വളര്‍ച്ച, വളരുന്ന ആഭ്യന്തര കമ്പോളം, ഐ.ടി.രംഗത്തെ കരുത്ത് തുടങ്ങി ഭാരതത്തിന്റെ വികസനമുന്നേറ്റത്തെ അവഗണിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ശക്തമായ ശബ്ദമാണ് മുന്‍ പ്രസിഡന്റ് ഒബാമ 2025 ആഗസ്റ്റില്‍ നടത്തിയ പ്രസംഗം. അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ട്രംപിന്റെ ഭാരതവിരുദ്ധ നിലപാടിനെതിരായി വന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എന്‍. സമ്മേളനത്തിനായി അമേരിക്ക സന്ദര്‍ശിക്കുന്നത്. ഭാരതം എക്കാലത്തും, രാജ്യതാല്പര്യം മാനിച്ചും അതേസമയം പ്രായോഗികസമീപനം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ വാതിലുകള്‍ അമേരിക്കന്‍ താല്പര്യം അനുസരിച്ച് തുറന്നു കൊടുക്കാന്‍ കഴിയില്ല എന്ന് ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ട്രംപിന്റെ വിവേകം അനുസരിച്ച് തീരുമാനങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും അത് നേരിടാന്‍ ഭാരതം തയ്യാറാണ് എന്ന് ഇതിനകം തെളിയിച്ചു. പ്രധാനമന്ത്രിയും ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഭാരതവും റഷ്യയുമായുള്ള വ്യാപാരസഹകരണം, ബ്രിക്‌സ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍, രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച, ഊര്‍ജ്ജസുരക്ഷ, ഡയറി സെക്ടര്‍ ഇതിലൊന്നും ഒരു വീട്ടുവീഴ്ചയ്ക്കും പ്രധാനമന്ത്രി തയ്യാറാകില്ല. അമേരിക്ക സമീപനം മാറ്റുകയാണെങ്കിലേ നിലവിലുള്ള ഭാരത-അമേരിക്ക തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകൂ. പ്രസിഡന്റ് ട്രംപ് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ്. എന്നാല്‍ ഭാരതത്തിന്റെ നിലപാടുകള്‍ ശക്തമാണ്, സ്വതന്ത്രമാണ്. പ്രായോഗികമാണ്, രാജ്യതാല്പര്യവും ലോകസമാധാനവും ലക്ഷ്യമാക്കിയതാണ്. 1998ല്‍ ഭാരതം ആണവശക്തിയായി പ്രഖ്യാപിച്ചപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അതിജീവിച്ച് ഭാരതത്തിന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ‘താരിഫ് യുദ്ധം’ (Tariff War) നേരിടുന്നതിനുള്ള കരുത്ത് ഉണ്ട്. മുന്‍ പ്രസിഡന്റ് ഒബാമ അമേരിക്കയ്ക്ക് നല്‍കിയ മുന്നറിയിപ്പും, ഭാരത-അമേരിക്കന്‍ സൗഹൃദത്തിനുള്ള ആഹ്വാനവും പ്രസിഡന്റ് ട്രംപ് സ്വീകരിക്കും എന്ന് പ്രത്യാശിക്കാം.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമായിരുന്നു ലേഖകന്‍)






















