പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന കൊടുംഭീകരനും ജയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയെക്കൊണ്ട് ആഗോള ഭീകരനായി പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് നയതന്ത്രരംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ സമീപകാലത്തു നേടിയ വന്‍വിജയമായി മാറി. ഇസ്‌ലാമിക ഭീകരതക്കെ തിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഭാരതത്തിനൊപ്പമാണെന്നും ഭാരതത്തിനെതിരെ ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ അവര്‍ക്കുതന്നെ വിനയായിത്തീരുമെന്നുമുള്ള സന്ദേശമാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തിയ യു.എന്‍. രക്ഷാസമിതിയുടെ നടപടി ലോകത്തിനു നല്‍കുന്ന സന്ദേശം.
അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ ലോകരാജ്യങ്ങളോ ഐക്യരാഷ്ട്ര സംഘടനയോ മുമ്പ് തയ്യാറായിരുന്നില്ല. കാശ്മീര്‍ പ്രശ്‌നമായാലും പാകിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണമായാലും അവ ഭാരതത്തിന്റെയും പാകിസ്ഥാന്റെയും ഇടയിലുള്ള ഒരു പ്രശ്‌നമായി കണ്ട് ‘സമദൂരം’ പാലിക്കുകയാണ് വന്‍ശക്തികള്‍ ചെയ്തിരുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിച്ചവര്‍ ഇന്ന് അതേ യാത്രകളുടെ ഫലമായി അന്താരാഷ്ട്രരംഗത്ത് ഭാരതത്തിനുണ്ടായ നേട്ടങ്ങള്‍ കണ്ട് അത്ഭുതസ്തബ്ധരായി നില്‍ക്കുകയാണ്.
ഭാരതത്തില്‍ നിന്ന് കാശ്മീരിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടത്തിയ കൊടുംഭീകരനാണ് ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകര പട്ടികയിലുണ്ടെങ്കിലും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഭാരതം നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. മുമ്പ് നാലുതവണ വീറ്റോ അധികാരം ഉപയോഗിച്ച് ഈ നീക്കം ചൈന തടയുകയായിരുന്നു. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിനും തുടര്‍ന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിനും ശേഷം സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലെയും ജമ്മുവിലെയും കരസേനാ ക്യാമ്പുകളിലെ ആക്രമണം തുടങ്ങി പുല്‍വാമ വരെയുള്ള നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്‌ഷെ മുഹമ്മദും അതിന്റെ തലവന്‍ മസൂദ് അസ്ഹറും ആണെന്ന് വ്യക്തമായിട്ടും ഇതിനൊന്നും തെളിവില്ല എന്ന സമീപനമാണ് പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം ഭാരതം നിലപാടുകള്‍ കടുപ്പിക്കുകയായിരുന്നു. ബാലാക്കോട്ടിലെ മിന്നലാക്രമണത്തിലൂടെ പാകിസ്ഥാനെ ശക്തമായി പ്രഹരിച്ചുവെന്നു മാത്രമല്ല പാക് വിമാനം വെടിവെച്ചിട്ടപ്പോള്‍ സ്വന്തം വിമാനം തകര്‍ന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചുകൊണ്ടുവരാനും നരേന്ദ്രമോദി സര്‍ക്കാരിനു കഴിഞ്ഞു. അഭിനന്ദനെ 24 മണിക്കൂറിനകം വിട്ടുകിട്ടിയില്ലെങ്കില്‍ ശക്തമായ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്‍ശക്തികള്‍ ഗൗരവത്തിലെടുക്കുകയും അവര്‍ പാകിസ്ഥാനെ കൊണ്ട് ഭാരതത്തിനു മുന്നില്‍ മുട്ടുകുത്തിക്കുകയുമായിരുന്നു.
ഏതാണ്ട് സമാനമായ സാഹചര്യമാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ നടത്തിയ സമയത്തും ഉണ്ടായത്. ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പാകിസ്ഥാനുള്ള പങ്ക് ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിച്ചുവെന്നു മാത്രമല്ല ചൈന ഒഴികെ യുഎന്‍ രക്ഷാ സമിതിയിലെ മുഴുവന്‍ അംഗങ്ങളും ഭാരതത്തിന് അനുകൂലമായി നിലപാടു സ്വീകരിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം യുഎന്‍ ഭീകരവിരുദ്ധ ഉപസമിതിയില്‍ അവതരിപ്പിച്ച പ്രമേയവും ചൈന വീറ്റോ ചെയ്‌തെങ്കിലും ഭാരതം ശക്തമായ നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. ഒടുവില്‍ ഭാരതത്തിന്റെ ശക്തിയെയും നിലപാടുകളെയും തിരിച്ചറിഞ്ഞ അമേരിക്കയും ബ്രിട്ടനും റഷ്യയും ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരികയും മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈനയുടെ മേല്‍ എല്ലാതരത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തുകയുമായിരുന്നു. ഭാരതത്തിന്റെ ആവശ്യത്തെ അംഗീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്രവേദിയില്‍ ഒറ്റപ്പെടുന്നതടക്കം നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് കണ്ടതുകൊണ്ടാണ് ചൈന ഒടുവില്‍ പാകിസ്ഥാനെ കൈ വിട്ട് ഭാരതത്തിനു മുന്നില്‍ കീഴടങ്ങിയത്.
കൊടും ഭീകരനായ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി ഇസ്‌ലാമിക ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍ പില്‍ വലിയ വിജയമാണ് ഭാരതം നേടിയിരിക്കുന്നത്. ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനു പിന്നില്‍ പാകിസ്ഥാനുള്ള പങ്ക് ലോകരാജ്യങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടുവെന്നുമാത്രമല്ല ഇനി മുതല്‍ ഭീകരതക്കെതിരെ ഭാരതം കൈ ക്കൊള്ളുന്ന നടപടികള്‍ക്ക് വന്‍ശക്തികളുടെ പിന്തുണ ഉറപ്പിക്കാനും കഴിഞ്ഞു. ആത്യന്തികമായി യുഎന്‍ രക്ഷാസമിതിയിലേക്കുള്ള ഭാരതത്തിന്റെ അംഗത്വത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കാനും ഇതിടയാക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ, അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഭാരതത്തെ യുഎന്‍ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്രവേദികളില്‍ ഇപ്പോള്‍ ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. ചൈന മാത്രമാണ് ഇക്കാര്യത്തിലും ഭാരതത്തെ എതിര്‍ക്കുന്നത്.
ഭാരതത്തിനുണ്ടായ നയതന്ത്ര വിജയത്തെ വിലകുറച്ചു കാണുന്ന കോണ്‍ഗ്രസ് 2009-ല്‍ യുപിഎ ഭരണകാലത്താണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമമാരംഭിച്ചത് എന്നു സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ ഭീകരാക്രമണങ്ങളില്‍ മസൂദിനെയോ പാകിസ്ഥാനെ യോ പ്രതിക്കൂട്ടിലാക്കുന്ന ഒരു നടപടിയും കോണ്‍ ഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അന്നും മിന്നലാക്രമണങ്ങള്‍ നട ത്തി എന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കടമയുമുണ്ട്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു യുപിഎ ഭരണത്തിന്റേത്. പാകിസ്ഥാനില്‍ നിന്ന് നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടും തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കാത്ത ഒരു സര്‍ക്കാരായിരുന്നു അന്നത്തേത്. ഭാരത സൈനികരുടെ മൃതദേഹങ്ങളെ പാകിസ്ഥാന്‍ വികൃതമാക്കിയപ്പോള്‍ പോലും നിഷ്‌ക്രിയരായിരുന്നവരാണ് ഇപ്പോള്‍ നടക്കാത്ത മിന്നലാക്രമണങ്ങളുടെ പേരില്‍ അവകാശവാദമുന്നയിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്.
രാജ്യത്തിന് ശക്തനായൊരു കാവല്‍ക്കാരനുണ്ട് എന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയപ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നു പറഞ്ഞ് പ്രധാനമന്ത്രിയെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ചെയ്തത്. ഇതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ പലതവണ മാപ്പു പറയേണ്ടി വന്നിട്ടും രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന പ്രാഥമിക മര്യാദപോലും കാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കാവല്‍ക്കാരന്‍ കരുത്തനാണ് എന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ ഭാരതത്തിനുണ്ടായ നയതന്ത്രവിജയം.