1919 മാര്‍ച്ചില്‍ ഭരണപരിഷ്‌കാരങ്ങള്‍ വിളംബരം ചെയ്തതിനു പിന്നാലെ ഷെംസ് ഫോര്‍ഡും കൂട്ടരും റൗലറ്റ് ആക്ട് എന്ന കരിനിയമം നടപ്പില്‍ വരുത്തി. ആ സമയത്ത് ഇന്ത്യന്‍ ആര്‍മ്മിയുടെ പരാക്രമം ഒന്നുകൊണ്ടുമാത്രം യുദ്ധം ജയിച്ച ബ്രിട്ടണ്‍, ഇന്ത്യക്കാര്‍ക്ക് പാരിതോഷികമായി സാമ്രാജ്യത്തിന്റെ അധീശത്വത്തില്‍ സ്വയംഭരണം അനുവദിക്കുമെന്ന് ജനങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചിരുന്നു. ഈ കരിനിയമം സാമ്രാജ്യത്തിന്റെ ആരാധകരെ നിരാശപ്പെടുത്തി. പഞ്ചാബില്‍ ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറിന്റെ ചില നയങ്ങള്‍ കാരണം ഈ നിയമത്തിനെതിരെയുള്ള പ്രകടനങ്ങള്‍ രൂക്ഷമായി. സര്‍ക്കാര്‍ മിലിട്ടറി ഭരണനിയമം പ്രഖ്യാപിച്ചു. അമൃത്‌സര്‍ അടക്കമുള്ള കുറച്ചു ജില്ലകള്‍, മാനസികമായി ആരോഗ്യം നഷ്ടപ്പെട്ട ജനറല്‍ ഡയറിനെ ഏല്‍പ്പിച്ചു. ഈ ജനറലിന്റെ ബുദ്ധിശൂന്യതയും ധാര്‍ഷ്ട്യവും 13/4/19ന് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ കലാശിച്ചു. ഈ വെടിവെയ്പ് ഔദ്യോഗിക കണക്ക് എടുത്താല്‍ പോലും 400ല്‍ അധികം നിരായുധരായ ജനങ്ങളുടെ മരണത്തില്‍ കലാശിച്ചു. അനേകം പേര്‍ക്ക് പരുക്ക് പറ്റി. പഞ്ചാബ് ഗവര്‍ണ്ണര്‍ക്കോ, വൈസ്രോയിക്കോ ജനങ്ങളെ സമാശ്വസിപ്പിക്കുവാന്‍ ഒന്നും പറയാനുണ്ടായില്ല എന്നുമാത്രമല്ല, ഈ ഹീനകൃത്യം ന്യായീകരിക്കുവാന്‍ അവര്‍ വ്യഗ്രത കാണിക്കുകയും ചെയ്തു. സി.എഫ്. ആന്‍ഡ്രൂസിനോട് ഷെംസ്‌ഫോഡ് പ്രഭു പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; ഇന്ത്യക്കാര്‍ ഇംഗ്ലീഷുകാരെ വിറളി പിടിപ്പിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് നല്ലപോലെ മനസ്സിലാക്കിയിരിക്കാം എന്ന്. ഈ ധാര്‍ഷ്ട്യം നായര്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. താന്‍ തന്നെ അംഗമായ കേന്ദ്രഭരണം, ഈ ദാരുണ സംഭവത്തിനുത്തരവാദിയല്ല എങ്കിലും മിലിട്ടറിയെ ഭരണം ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ ഗവര്‍ണ്ണറുടെ ചെയ്തിയെ ശങ്കരന്‍നായര്‍ വിമര്‍ശിച്ചിരുന്നു. പക്ഷെ വൈസ്രോയിക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. ഒരു കമ്മീഷന്‍ ഓഫ് എന്‍ക്വയറിയെകൂടി തടയാനാണ് ഭരണകൂടം ഒരുങ്ങിയത്. ഈ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് ശങ്കരന്‍നായര്‍ തന്റെ കൗണ്‍സില്‍ അംഗത്വവും സര്‍ പദവിയും രാജിവെച്ചു. ദില്ലി അല്ലെങ്കില്‍ സിംലാവാസം അവസാനിപ്പിച്ച് അദ്ദേഹം മദ്രാസിലേക്ക് മടങ്ങി. രാഷ്ട്രാഭിമാനം കൈവിടാതെ ഇത്രയും വലിയ ഒരു പദവി ഉപേക്ഷിച്ച് മടങ്ങിവരുന്ന നേതാവിനെ കാത്ത് ആയിരങ്ങള്‍ മദ്രാസ് ജംഗ്ഷനില്‍ തടിച്ചുകൂടിയിരുന്നു. ഈ തിരക്ക് നിയന്ത്രണാതീതമെന്നു കണ്ട റെയില്‍ അധികൃതര്‍, ഇദ്ദേഹത്തിന്റെ കോച്ച് ബേസിന്‍ബ്രിഡ്ജ് സ്റ്റേഷനില്‍ വേര്‍പെടുത്തി. രാവിലെ ഹൗറ, ബോംബെ എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന വണ്ടികളൊക്കെ വന്ന് പ്ലാറ്റ്‌ഫോം വിജനമായതിനുശേഷം മാത്രമേ ശങ്കരന്‍നായരുടെ കോച്ച് മദ്രാസ് ജംഗ്ഷനിലെ പ്ലാറ്റ്‌ഫോമിലെത്തിയുള്ളൂ. ജനങ്ങള്‍ ശങ്കരന്‍നായര്‍ നീണാള്‍ വാഴട്ടെ എന്ന് ആര്‍ത്തുവിളിച്ചു. വന്ദേമാതരംകൊണ്ട് അവിടെയെല്ലാം മുഖരിതമായി. ജനങ്ങളുടെ ആവേശം സ്വമേധയാ ഉള്ളതാണെന്ന് വ്യക്തമായിരുന്നു. ശങ്കരന്‍നായരുടെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലവും സ്വര്‍ണ്ണപ്പകിട്ടുമാര്‍ന്ന മണിക്കൂറുകളായിരുന്നു അവയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹത്തിന്റെ ഭാഗ്യനക്ഷത്രം ഇത്രയേറെ തിളങ്ങിയിട്ടില്ല (KPSP-/106).
ശങ്കരന്‍നായരുടെ രാജി പഞ്ചാബ് സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പങ്ങളിലെത്തിച്ചു. പട്ടാളനിയമവും മാധ്യമനിയന്ത്രണങ്ങളും പിന്‍വലിക്കേണ്ടിവന്നു. ശങ്കരന്‍നായര്‍ ഇംഗ്ലണ്ടിലേക്ക് കപ്പല്‍കയറി. അദ്ദേഹത്തിന്റെ ലക്ഷ്യം അമൃത്‌സറിലെ കൂട്ടക്കൊല ഇംഗ്ലണ്ടിലെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതുമാത്രമായിരുന്നു. ആ കപ്പലില്‍ ജസ്റ്റിസ് മല്ലിക്കും കല്‍ക്കട്ട ഹൈക്കോര്‍ട്ടിലെ ജസ്റ്റിസ് ഫ്‌ളെച്ചറും ലാഹോറിലെ ബിഷപ്പുമുണ്ടായിരുന്നു. അവര്‍ക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ ഒരു മേജര്‍ ജനറല്‍ പറഞ്ഞു: നൂറുകൊല്ലം കഴിഞ്ഞാലും മറക്കാനാകാത്ത ഒരുപാഠം ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ പഠിപ്പിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് ആ മനുഷ്യന്‍ ഇത്രയും പറഞ്ഞത്.
ശങ്കരന്‍നായര്‍ ഉടനെപറഞ്ഞു: ആറുമാസത്തിനുള്ളില്‍ നിങ്ങളും നിങ്ങളുടെ മാനസികാവസ്ഥയുള്ളവരും, ഇന്ത്യക്കാരും ലോകവും ഈ സംഭവം മറന്നാല്‍ നന്നായിരുന്നു എന്ന് ആശിക്കും. പക്ഷെ പഞ്ചാബിലെ ജനങ്ങള്‍ പട്ടാളഭരണത്തിന്റെ ക്രൂരതകള്‍ ഒരിക്കലും മറക്കുകയില്ല. സിഖുകാര്‍ ജാലിയാന്‍വാലാബാഗ് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓര്‍മ്മിപ്പിക്കും. ബിഷപ്പ് ഞെട്ടി. അദ്ദേഹം ജസ്റ്റിസ് മല്ലിക്കിനോട്, ശങ്കരന്‍ നായര്‍ ഇങ്ങനെ പറയരുതായിരുന്നു എന്നുപറഞ്ഞു (KPSP-/108). തുറന്നുപറയുന്ന പ്രകൃതക്കാരനായിരുന്ന ശങ്കരന്‍നായര്‍, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായവര്‍ എന്താണ് നേരിടാന്‍ പോകുന്നത് എന്ന് തുറന്നുപറഞ്ഞു എന്നുമാത്രം. വെടിവെപ്പിനുത്തരവിട്ട ജനറല്‍ ഡയര്‍ കമാണ്ട് നഷ്ടപ്പെട്ട് ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. മാനസിക നിലതെറ്റി. ഇയാളോടു പകരം ചോദിക്കാന്‍ ഉദ്ധംസിംഗ് ഇംഗ്ലണ്ടില്‍ എത്തുന്നതിനുമുമ്പേ സുഖക്കേടു പിടിച്ചു മരിച്ചു. മൈക്കിള്‍ ഒ. ഡയറും ഉത്തരവാദിയെന്ന് അറിയാമായിരുന്ന ഉദ്ധംസിംഗ് കാക്സ്റ്റണ്‍ ഹാളില്‍വെച്ച് ഡയറെ 1940 മാര്‍ച്ച് 13ന് വെടിവെച്ചു കൊന്നു. ഡയര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സിക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ഫോര്‍ ഇന്ത്യ, സ്വെറ്റ്‌ലാന്‍ഡ്പ്രഭു ആ സദസ്സിന്റെ സംഘാടകനായിരുന്നു. അദ്ദേഹം പരുക്കോടെ രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ശങ്കരന്‍നായര്‍ താക്കീതുചെയ്തതുപോലെ, കുറ്റവാളികളെത്തേടി സിഖുകാരുടെ കരങ്ങള്‍ ഇംഗ്ലണ്ടിലുമെത്തി. നമ്മള്‍ ഒരു കാര്യം കൂടി ഓര്‍ക്കണം. ലാഹോര്‍ ബിഷപ്പ് അടക്കമുള്ള പാശ്ചാത്യര്‍, ജനറല്‍ ഡയര്‍, വെടിവെപ്പിന് ഉത്തരവുകൊടുത്തത് മറ്റൊരു 1857 ഉണ്ടാകാതിരിക്കുവാന്‍ അനിവാര്യമായിരുന്നു എന്ന അഭിപ്രായക്കാരായിരുന്നു. പാശ്ചാത്യരുടെ കുടുംബങ്ങള്‍ സുഖവാസകേന്ദ്രങ്ങളില്‍ സുഖവാസമോ അഥവാ സമതലങ്ങളിലോ ആണെങ്കിലും, ജനറല്‍ഡയറുടെ പക്ഷം വാദിക്കുവാന്‍ പണപ്പിരിവ് നടത്തിയിരുന്നു. പാശ്ചാത്യര്‍ എല്ലാവരും കൊട്ടിഘോഷിക്കുന്നതുപോലെ ഉദാരമതികളായിരുന്നില്ല. വെളുത്ത തൊലിയുടെ അഹങ്കാരവും, സ്വതവെ ഭാരതീയരോട് പുച്ഛവും മനസ്സില്‍കൊണ്ടു നടക്കുന്ന നിരവധിപേര്‍ ഈ മണ്ണിന്റെ സമ്പത്ത് ചൂഷണംചെയ്ത് ഇവിടെ സുഖിച്ചിരുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, നിയമവാഴ്ചയെന്ന ബ്രിട്ടീഷ്‌വാദത്തിന്റേയും മുനയൊടിച്ചു. വെസ്റ്റ് മിന്‍സ്റ്റര്‍ഗസറ്റ് എന്ന പത്രത്തിന്റെ ചുമതലയുള്ള പത്രാധിപരെ ശങ്കരന്‍നായര്‍ പൂര്‍ണ്ണവിവരം ധരിപ്പിച്ചു. ജനറല്‍ഡയറിന്റെ സാക്ഷിമൊഴി പത്രാധിപരുടെ ശ്രദ്ധയില്‍പ്പെടുത്തി. ജനറല്‍ ഡയര്‍ തന്റെ പ്രവൃത്തിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും പഞ്ചാബില്‍ മൊത്തം ജനങ്ങളില്‍ ഒരു അനുസരണമനോഭാവം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മൊഴിയില്‍ രേഖപ്പെടുത്തിയിരുന്നു. ഭാരതത്തില്‍ നടന്ന അന്വേഷണത്തില്‍ ഇദ്ദേഹത്തെ വിസ്തരിച്ചു. പരിചയസമ്പന്നനായ ഇന്ത്യന്‍ മെമ്പര്‍ സി.എം.സിതാല്‍വാദ് ഈ ഉത്തരം ഡയറെക്കൊണ്ട് സമ്മതിപ്പിച്ചതായിരുന്നു. ഈ വിവരം പത്രമാധ്യമങ്ങള്‍ക്ക് ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് ഉദാഹരണമാക്കാന്‍ വിഷമമില്ലായിരുന്നു. ഇതു പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിലെ പൊതുജനാഭിപ്രായം ഭാരതത്തിലെ കൊളോണിയല്‍ സര്‍ക്കാരിനെതിരായി.
1915 മെയ് 14 നാണ് വൈസ്രോയിയുടെ ഭരണ നിര്‍വ്വഹണ സമിതിയിലേക്ക് (Executive) ശങ്കരന്‍ നായര്‍ക്ക് ക്ഷണം കിട്ടുന്നത്. അദ്ദേഹത്തിന് ഈ അവസരം ലഭിക്കാനുള്ള കാരണം, വളരെ ഉദാരമതിയായ ഹാര്‍ഡിംഗ് പ്രഭു ശങ്കരന്‍നായരുടെ ഹൈക്കോര്‍ട്ട് ജഡ്ജ് എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്നനിലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടായിരിക്കണം. അദ്ദേഹത്തിന്റെ വകുപ്പ് വിദ്യാഭ്യാസവും മറ്റു അനുബന്ധവകുപ്പുകളുമായിരുന്നു. 1897ല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായിരുന്നുവെങ്കിലും മദ്രാസ് പ്രസിഡന്‍സി കോണ്‍ഗ്രസ്സ് കമ്മറ്റിയിലൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. തമിഴ് ബ്രാഹ്മണരുടെ ജാത്യാഭിമാനമായിരുന്നു അതിനു കാരണമായത്. തമിഴ്ബ്രാഹ്മണര്‍ നായന്മാരെ ശൂദ്രരായി കണക്കാക്കിയിരുന്നു. അയിത്തം ആചരിച്ചിരുന്നു. പാര്‍ട്ടി മീറ്റിംഗുകളില്‍ ഈ വിവേചനം പ്രകടമായിരുന്നു.
നായന്മാര്‍ കേരളത്തിലെ ഭരണാധികാരികളോ പടയാളികളോ ആയിരുന്നു. ശൂദ്രരല്ല. അതിനിടയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന ഡോ.ടി.എം.നായരെ (തരവത്ത് മാധവന്‍നായര്‍) മൈലാപ്പൂരില്‍ ഒരു ബ്രാഹ്മണന്‍ പരാജയപ്പെടുത്തി. ഈ മണ്ഡലം ബ്രാഹ്മണര്‍ക്ക് ഭൂരിപക്ഷമുള്ളതായിരുന്നു. ഡോ.നായര്‍ ഇത് ബ്രാഹ്മണരുടെ ജാതി വിവേചനമായി കണക്കാക്കി കോണ്‍ഗ്രസ്സ് വിട്ടു. ജസ്റ്റിസ് പാര്‍ട്ടിയുണ്ടാക്കി. ഈ പാര്‍ട്ടി ബ്രിട്ടീഷ് ഭരണം മാത്രം തുടര്‍ന്നാല്‍ മതി എന്ന നയമാണ് സ്വീകരിച്ചത്. അതുകൊണ്ട് ബ്രിട്ടീഷുകാരുടെ സര്‍വ്വസഹായങ്ങളും നേടി. ഡോ.നായര്‍, ഇംഗ്ലണ്ടില്‍ സിക്രട്ടറി ഓഫ് സ്റ്റേറ്റ്‌സിന്റെ കമ്മറ്റിയില്‍ മെംബറുമായിരുന്നു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തമിഴ് ബ്രാഹ്മണരുടെ മേധാവിത്വം അംഗീകരിച്ചില്ലെങ്കിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും മാറി നില്‍ക്കാനോ, രാഷ്ട്രധര്‍മ്മം ഉപേക്ഷിക്കുവാനോ തയ്യാറായില്ല. ജസ്റ്റിസ് പാര്‍ട്ടി 1921 മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചുവെങ്കിലും, 1927ല്‍ ദയനീയമായി പരാജയപ്പെട്ടു. ദ്രാവിഡ രാഷ്ട്രീയം അന്നുതന്നെ തമിഴ്ഭാഷ സംസാരിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല എന്നുസാരം. പിന്നീട് 1965ലെ ഹിന്ദിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പൊതുജനങ്ങളുടെ അനുകമ്പ നേടി, അധികാരം പിടിച്ചുപറ്റി.
ഗാന്ധിജിയും അനാര്‍ക്കിയും
ഇത് ഒരു ലഘുലേഖയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തേയും ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തേയും ശങ്കരന്‍നായര്‍ വിമര്‍ശിച്ചു. കൂടാതെ ശങ്കരന്‍നായര്‍, ഈ ലഘുലേഖയില്‍ അന്നത്തെ പഞ്ചാബ് ഗവര്‍ണ്ണറായിരുന്ന മൈക്കിള്‍ ഒ ഡയറിനേയും വിമര്‍ശിച്ചിരുന്നു. മിലിട്ടറിക്കാരെ ചുമതലയേല്‍പ്പിച്ച് ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാറാനാകില്ല എന്നും, അതുകൊണ്ട് ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിക്ക് അദ്ദേഹവും ഉത്തരവാദിയാണെന്നുമായിരുന്നു ശങ്കരന്‍ നായരുടെ വാദം. ഇതു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഇന്ത്യയില്‍ മാത്രം പ്രചാരണത്തിനുള്ളതായിരുന്നു. ആരോ സൂത്രത്തില്‍ ഇതിന്റെ കോപ്പി ഇംഗ്ലണ്ടില്‍ എത്തിച്ചു. അതുകൊണ്ട് മൈക്കിള്‍ ഒ ഡയറിന് ശങ്കരന്‍നായര്‍ക്കെതിരെ മാനനഷ്ടക്കേസെടുക്കാന്‍ അവസരം കിട്ടി. ന്യായാധിപനും ഒരാള്‍ ഒഴിച്ച് മറ്റു ജൂറികളും ബ്രിട്ടീഷ്പ്രഭുക്കളായിരുന്നു. അവര്‍ക്ക് തന്റേടിയായ ശങ്കരന്‍നായരോട് ഐബര്‍ട്ട്ബില്ലിന്റെ നാളുകള്‍ മുതല്‍ വിരോധം ഉണ്ടായിരുന്നു. പക്ഷേ, ഹാറോള്‍ഡ് ലസ്‌ക്കി എന്ന ജൂറി മാത്രം ശങ്കരന്‍നായരെ അനുകൂലിച്ചു. 7500 പൗണ്ട് നഷ്ടപരിഹാരം വിധിച്ചു. മാപ്പുപറഞ്ഞാല്‍ പിഴ ഒഴിവാക്കാമെന്ന് ഡയര്‍ നിര്‍ദ്ദേശിച്ചു. അത് നിരാകരിച്ച് പിഴയടച്ച് ശങ്കരന്‍നായര്‍ തന്റെ ആത്മാഭിമാനം കളങ്കപ്പെടുത്താതെ കഴിച്ചു.
ഈ കേസ്, ബ്രിട്ടീഷ് ന്യായാധിപരില്‍നിന്നും ഇന്ത്യക്കാര്‍ക്ക് നീതി ലഭിക്കുകയില്ല എന്നവാദം യാഥാര്‍ത്ഥ്യമെന്ന് ഒന്നുകൂടി തെളിയിച്ചു. ഇതിനുമുമ്പേ ലോകമാന്യബാലഗംഗാധര തിലകനായിരുന്നു ഇങ്ങനെയൊരു അനുഭവം. ഇംഗ്ലണ്ടിലെ സാധാരണക്കാരായ പൊതുജനങ്ങളും ഹൗസ് ഓഫ് കോമണ്‍സ് (Lower house of Parliament)- ലും ഈ വിധിക്കെതിരെ വിമര്‍ശനമുണ്ടായി. എന്നിരുന്നാലും വിധിക്കെതിരെ അപ്പീല്‍ കൊടുത്തിട്ടു ഫലമില്ല എന്ന് നായര്‍ക്ക് അറിയാമായിരുന്നു. കാരണം, ന്യായാധിപന്മാര്‍ അധികവും യാഥാസ്ഥിതികരായ പ്രഭുക്കന്മാരായിരുന്നു. ലണ്ടനില്‍ നല്ല പ്രചാരമുള്ള ഒരു പത്രത്തില്‍ വന്ന ലേഖനം ഇപ്രകാരം രേഖപ്പെടുത്തി: സര്‍ ശങ്കരന്‍നായര്‍ ഒരു പ്രമുഖ അഭിഭാഷകനാണ്. ദക്ഷിണേന്ത്യക്കാരനുമാണ്. അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജും വൈസ്രോയിയുടെ ക്യാബിനറ്റിലെ അംഗവുമായിരുന്നു. രാഷ്ട്രീയത്തില്‍ അദ്ദേഹം യാഥാസ്ഥിതികനും നിയമവാഴ്ചയുടെ പ്രോക്താവും തീവ്രദേശീയതയുടെ എതിരാളിയുമാണ്. പ്രത്യേകിച്ച് ഗാന്ധിയുടെ എതിരാളിയാണ്. ഗാന്ധിയുടെ നിസ്സഹകരണം ഇന്ത്യയുടെ നാശത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ് ”(CS Nair P/289). ഈ പ്രസ്താവന തീര്‍ച്ചയായും വാസ്തവമാണ്. അതിശയോക്തിയല്ല. നായര്‍ നിയമ നൈപുണ്യം ഒന്നുകൊണ്ടുമാത്രം പാശ്ചാത്യരുടേയും ആംഗ്ലോ ഇന്ത്യക്കാരുടേയും എതിര്‍പ്പുകളെ മറികടന്ന് അഡ്വക്കറ്റ് ജനറല്‍ ആയും ജഡ്ജ് ആയും നിയമിതനായി. മുഖംനോക്കാതെ വിധിപറയുന്ന ഇദ്ദേഹം തന്റെ വിമര്‍ശകരെ നിരാശപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ‘കണ്ടംപററി റിവ്യു’ എന്ന പ്രസിദ്ധീകരണത്തിലെ ലേഖനങ്ങള്‍ മേല്‍പ്പറഞ്ഞ ലോബിക്ക് വളരെ അപ്രിയമായിരുന്നു. ഒരു ക്രിമിനല്‍കേസ് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ ഒരു ഇംഗ്ലീഷുകാരന്‍ ഒരു കൂലിക്കാരനെ കൊന്നു. ഇന്ത്യക്കാരായ ജഡ്ജിമാര്‍ക്ക് പാശ്ചാത്യരേയും- ആംഗ്ലോ ഇന്ത്യക്കാരേയും വിചാരണ ചെയ്യുവാനാകാത്തതുകാരണം കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തി. ഇംഗ്ലീഷുകാരനായ ജഡ്ജ് പ്രതിയെ വെറുതെവിട്ടു. ഉടന്‍ പ്രതി കേസിലെ വാദിഭാഗത്തിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതിതേടി. ആ പെറ്റീഷന്‍ ശങ്കരന്‍നായരുടേയും സുബ്രഹ്മണ്യഅയ്യരുടേയും ബെഞ്ചിലെത്തി. ഇവര്‍ ഈ പെറ്റീഷന്‍ തള്ളിയെന്നു മാത്രമല്ല, വിധിയില്‍ ഈ പ്രതിയെ വെറുതെവിട്ടതു ശരിയായില്ല എന്നുകൂടി അഭിപ്രായപ്പെട്ടു (CSN P- ജ/38).
1883ല്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍ മലബാറിലെ ജന്മി-കുടിയാന്‍ വ്യവസ്ഥയെപ്പറ്റി അന്വേഷിക്കുന്ന മാധവറാവു കമ്മിറ്റിയില്‍ അംഗമായിരുന്നു. കുടിയാന്മാര്‍ക്ക് കുഴിചമയത്തിന് നഷ്ടപരിഹാരത്തിനുള്ള അവകാശം ഇദ്ദേഹത്തിന്റെ ശുപാര്‍ശയായിരുന്നു. ശങ്കരന്‍നായര്‍ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ, താഴെ തട്ടിലുള്ളവരോട് കാട്ടുന്ന അനുകമ്പാപ്രഹസനവും, അവരുടെ ശോചനീയാവസ്ഥ മുതലെടുത്ത് അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള പ്രവണതയും വീറോടെ എതിര്‍ത്തു. വെളുത്ത വംശീയ വാദികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന മൈക്കിള്‍ ഒ ഡയറിന്റെ ശുപാര്‍ശ ശ്രദ്ധേയമാണ്. ആദ്യം മുതല്‍ക്കുതന്നെ നമുക്ക് ഭൂരിപക്ഷം പൊതുജനത്തിന്റെ താല്പര്യം പരിഗണിക്കേണ്ടതുണ്ട്. അവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ക്കു പറയുവാനുള്ള പ്രാപ്തി, അതായത് അതിനുള്ള രാഷ്ട്രീയകാഴ്ചപ്പാടും പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ വിലയിരുത്തുവാനുള്ള കഴിവും സാമര്‍ത്ഥ്യവും, നേടുന്നതുവരെ എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ദൂരവ്യാപകമായ ഭരണപരിഷ്‌കാരങ്ങള്‍ ഒന്നും തീരുമാനിക്കരുത് (CSN P-/166). ഡയറിന്റെ ഈ മാനനഷ്ടക്കേസ,് തിലക്, വാലന്റീന്‍ ചിരോള്‍പ്രഭുവിനെതിരായി ഫയല്‍ചെയ്ത മാനനഷ്ടക്കേസുമായി തുലനം ചെയ്യണം. വാലന്റീന്‍ ചിരോള്‍ ദേശീയവാദികള്‍, ബ്രാഹ്മണമേധാവിത്വം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു. ചിരോളിനെതിരെ തിലക് കേസെടുത്തു. തന്റെ സമ്പാദ്യം മുഴുവന്‍ ലണ്ടനില്‍ ഈ കേസിനുവേണ്ടി ചിലവാക്കിയെങ്കിലും പരാജയപ്പെട്ടു. വംശീയവാദികള്‍ ഇന്ത്യക്കാരുമായുള്ള വ്യവഹാരങ്ങളില്‍ വെളുത്തവര്‍ഗ്ഗക്കാരുടെ ജയം ഉറപ്പാക്കും. വാദിയും പ്രതിയും ഇന്ത്യക്കാരാണെങ്കില്‍ അവര്‍ നീതി നടപ്പാക്കും. പക്ഷെ താഴെ തട്ടിലുള്ളവരെ സഹായിക്കുക എന്നൊരു പ്രഹസനത്തിന്റെ പരിധിയില്‍ നിന്നിട്ടായിരിക്കും വിധിന്യായങ്ങള്‍.
ശങ്കരന്‍നായര്‍ ന്യായാധിപനായിരുന്ന കാലത്ത് അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍, വലിയ പണ്ഡിതന്മാര്‍പോലും, ഇംഗ്ലീഷുകാരുടെ സ്തുതിപാഠകന്മാരാകാന്‍ മടിച്ചിരുന്നില്ല. ഇന്ന് അവരുടെ പ്രസ്താവനകള്‍, അറപ്പോടെ മാത്രമേ നമുക്ക് ഓര്‍ക്കുവാന്‍ കഴിയുകയുള്ളൂ. ബ്രഹ്മസമാജിയും വിഖ്യാത പ്രഭാഷകനുമായിരുന്ന കേശബ്ചന്ദ്ര മജുംദാര്‍ ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് ലഭിച്ച ദൈവാനുഗ്രഹമാണെന്ന് സ്തുതിച്ചിരുന്നു (BND P-/134). ഇന്ത്യക്കാരില്‍ പലരും, തങ്ങള്‍ ഇല്ലാതാകുന്ന ഒരു ആദിവാസി സമൂഹമാണെന്നും യൂറേഷ്യന്‍സ് അഥവാ ആംഗ്ലോ-ഇന്ത്യക്കാരായിരിക്കും ഭാവിയിലെ ഇന്ത്യക്കാര്‍ എന്നും കരുതിയിരുന്നു. ശാരദാ ചരണ്‍മിത്ര എന്ന ഒരു ഹൈക്കോടതി ജഡ്ജ്, ഇന്ത്യക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നും ആരെയെങ്കിലും ഇവിടെ രാജാവായി വാഴിക്കുകയും അവരെ സഹായിക്കുവാന്‍ ഒരു ക്ഷത്രിയസമൂഹം സൃഷ്ടിക്കുകയും വേണമെന്ന് വാദിച്ചു (BND P-/135). സ്വതവേ വംശമഹിമ അവകാശപ്പെടുന്ന വെള്ളക്കാര്‍ക്ക് ഇത്തരം സ്തുതികള്‍ വളരെ പ്രീതിപ്പെടുത്തുന്നവയായിരുന്നു. അതുകൊണ്ട് ആ കാലത്ത് സ്വന്തം പാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനം കൊണ്ടിരുന്ന ഇന്ത്യക്കാര്‍ തീര്‍ച്ചയായും ഈ വംശീയവാദികള്‍ക്കു അനഭിമതരായിരുന്നു.
ശങ്കരന്‍നായരുടെ പ്രതികരണങ്ങളും വംശീയവിദ്വേഷത്തിന്റെ നാള്‍വഴികളും
ശങ്കരന്‍നായര്‍ ഭരണനിര്‍വ്വഹണസമിതി അംഗമായി ചുമതലയേറ്റത് മെയ് 14-നായിരുന്നു. വേനല്‍ക്കാലമായതുകൊണ്ട് സിംലയായിരുന്നു ഭരണസിരാകേന്ദ്രം. പഞ്ചാബ് സര്‍ക്കാരിന്റേയും വേനല്‍ക്കാല തലസ്ഥാനം സിംലതന്നെയായിരുന്നു. മൈക്കിള്‍ ഒ ഡയര്‍ എന്ന പ്രഭുവായിരുന്നു പഞ്ചാബ് ഗവര്‍ണര്‍. അദ്ദേഹം വൈസ്രോയിയുടെ പുതിയ ക്യാബിനറ്റ് അംഗത്തിനെ ചായക്ക് ക്ഷണിച്ചു. ക്ഷണം നായര്‍ സ്വീകരിക്കുകയും ചെയ്തു. വീട്ടില്‍ ചെന്നപ്പോള്‍ ഡയറിന്റെ നായ, ശങ്കരന്‍നായരെ മണക്കുവാനും മറ്റും തുടങ്ങി. അദ്ദേഹത്തിനു അത് ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല അതു പ്രകടിപ്പിക്കുകയും ചെയ്തു. ഇതുകണ്ട ഡയറിന്റെ ഭാര്യ നിങ്ങള്‍ ഇന്ത്യക്കാര്‍ മൃഗങ്ങളോട് ദയകാണിക്കുവാന്‍ ഉപദേശിക്കുമെങ്കിലും നായ്ക്കളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നുപറഞ്ഞു. “തീര്‍ച്ചയായും ലേഡി, നിങ്ങളുടെ അത്രതന്നെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; കാരണം കഴിഞ്ഞ 4000 വര്‍ഷങ്ങള്‍കൊണ്ട് സാംസ്‌കാരികമായി ഞങ്ങള്‍ ഇവരില്‍നിന്നും അകന്നു.”(KPS Menon Tribute 18/7/76) ഇത് ഒരു മുനവെച്ച മറുപടിയായിരുന്നു. കൃഷിയും മൃഗസംരക്ഷണവുമായി മനുഷ്യന്‍ സ്ഥിരതാമസക്കാരാകുന്നതു വരെ അവന്‍ വേട്ടയാടിയാണ് ജീവിച്ചിരുന്നത്. മൃഗങ്ങളെ വേട്ടയാടുന്നതിന് നായയുടെ സഹായം അനിവാര്യമാണ്. പാശ്ചാത്യര്‍ എ.ഡി. അഞ്ചാം നൂറ്റാണ്ടുവരെ, ആല്‍പ്‌സ് പര്‍വ്വത നിരകളുടെ വടക്കുള്ള സമതലങ്ങള്‍, വെള്ളക്കെട്ടുകള്‍, എന്നിവ കൃഷിക്ക് അനുയോജ്യമല്ലെന്നു കരുതി, വേട്ടയാടി മൃഗങ്ങളെ ചുട്ടുതിന്നാണ് ജീവിച്ചിരുന്നത്. ഇന്ത്യക്കാര്‍ ചുരുങ്ങിയപക്ഷം ബി.സി. 3000 മുതലെങ്കിലും കൃഷിയും വ്യവസ്ഥാപിതമായ നഗരസംവിധാനങ്ങളുമായും പരിചിതരായിരുന്നു. ഭരണകര്‍ത്താക്കളെ ഇത്രയധികം ആക്ഷേപിച്ചാല്‍ അവര്‍ ഏതുവിധത്തില്‍ പെരുമാറുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ (സിവില്‍സര്‍വ്വീസുകാരുടെ) പെരുമാറ്റത്തെപറ്റി അമേരിക്കന്‍ പ്രസിഡന്റു തന്നെ മൊണ്‍ടാഗു പ്രഭുവിനോട ്പറഞ്ഞ അഭിപ്രായം തന്റെ ആത്മകഥയില്‍ ശങ്കരന്‍നായര്‍ വിവരിക്കുന്നുണ്ട് : (CSNP/127)
ഇവര്‍ വളരെ തന്ത്രശാലികളും സമര്‍ത്ഥരുമാണ്. അവര്‍ മച്ചിയ വല്ലിയനും, ലിഹംഗ് ചാങ്ങും, അബ്ദുള്‍ ഹമീദും ചേര്‍ന്നാല്‍ കൂടി, ഈ മൂന്നുപേരെയും കവച്ചു വെക്കും. നമ്മള്‍ അറിയേണ്ടത് ആദ്യത്തെ രണ്ടുപേരും നൂറ്റാണ്ടുകളോളം സമര്‍ത്ഥരായ നയതന്ത്രവിദഗ്ദ്ധരെന്ന ഖ്യാതി നിലനിര്‍ത്തിയിരുന്നു. അബ്ദുള്‍ഹമീദ് II എന്ന തുര്‍ക്കി സുല്‍ത്താന്‍, ലോകത്തിലെ ഏറ്റവും വലിയ കൊലയാളി എന്നാണ് അറിയപ്പെട്ടിരുന്നത്. ചുരുക്കത്തില്‍ ഇന്ത്യയിലെ സിവില്‍ സര്‍വ്വീസ് പതിയിരുന്നാക്രമിക്കുന്ന സ്വഭാവക്കാരായിരുന്നു. നേര്‍ക്കുനേര്‍ പോരാടുന്ന നായര്‍ക്ക് അതുകൊണ്ടുതന്നെ പരാജയം ഉറപ്പായിരുന്നു. കീഴ്‌വഴക്കമനുസരിച്ച് സ്ഥാനം ഒഴിയുന്ന മെമ്പര്‍ തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യണം. അത് സ്വീകാര്യമാവണമെന്നു നിര്‍ബ്ബന്ധമില്ല. ശങ്കരന്‍നായരോടും അഭിപ്രായം ചോദിച്ചു. ഉടന്‍ പറഞ്ഞു: രാംപ്രസാദ്. ആരാണ് ഇയാള്‍? എന്റെ ശിപായി. ഇയാള്‍ക്ക് ആറടി ഉയരമുണ്ട്, യൂണിഫോം വളരെ നന്നായി ധരിക്കുന്നു, ഉത്തരവു മാനിക്കുന്നു, നിങ്ങള്‍ക്കാവശ്യവും അതു തന്നെയല്ലെ? സാധാരണഗതിയില്‍ വൈസ്രോയിയോട് ഇങ്ങനെ സംവദിക്കുവാന്‍, സര്‍ക്കാരില്‍നിന്നും പ്രതിഫലം പറ്റുന്ന ഒരു ഇന്ത്യക്കാരന്‍ മുതിരുകയില്ല. പക്ഷെ ശങ്കരന്‍നായര്‍ക്ക് തന്റെ ആത്മാഭിമാനത്തിലും വലുതായിട്ടൊന്നുമില്ല. അതു ബ്രിട്ടീഷുകാരോടു മാത്രമല്ല. എവിടെയാണെങ്കിലും തനിക്കു പറയാനുള്ളത് തുറന്നുപറയും. ഒരിക്കല്‍ ഒരു മീറ്റിംഗില്‍ ഹൈദരാബാദ് നിസാം, ഗോവയില്‍ തുറമുഖത്തിന് സ്ഥലമെടുത്ത കാര്യം പറഞ്ഞപ്പോള്‍ തന്റെ മുന്‍ഗാമിയായ സര്‍ ഇസ്ലാം വാചാലനാകുന്നതു കണ്ട ശങ്കരന്‍നായര്‍ പറഞ്ഞു: ഹൈദരാബാദിനും ഗോവക്കുമിടക്ക് മറാഠകളുണ്ടെന്ന കാര്യം മറക്കേണ്ട എന്ന്. ഗാന്ധി ആന്റ ് അനാര്‍ക്കി എന്ന ലഘുലേഖയിലെ ഭാഷയും ഈ സ്വഭാവം തന്നെയാണ ്ഓര്‍മ്മിപ്പിക്കുന്നത്.
(തുടരും)





















