ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ദേവതാത്മാവായ ഹിമാലയം. ഹിമാലയസാനുക്കള്‍ മുതല്‍ തെക്കേയറ്റത്ത് കന്യാകുമാരി വരേയും പടിഞ്ഞാറ് സിന്ധുനദീതടം തൊട്ട് കിഴക്ക് ബ്രഹ്മപുത്രാതടം വരേയ്ക്കും വ്യാപിച്ചു കിടക്കുന്ന വിശാലമായ ഭൂവിഭാഗം ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുടെ കേളീനിലയമാണ്. ഇവയെല്ലാം തന്നെ സകാരസഗുണോപാസനയ്ക്കുള്ളതും. ഈശ്വരനെ നിര്‍ഗുണനിരാകാര രൂപത്തിലാരാധിക്കുക എന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ഭക്തിയുടെ മാത്രമല്ല കലയുടേയും സംസ്‌കാരത്തിന്റെയും കേദാരം കൂടിയാണ് ഹൈന്ദവക്ഷേത്രങ്ങള്‍.
ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു:
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
(അധ്യായം 13, ശ്ലോകം 01)
മനുഷ്യശരീരത്തിന്റെ പ്രതിരൂപമാണ് ഹിന്ദു ക്ഷേത്രം. നമ്മുടെ ശരീരഘടനയനുസരിച്ചാണ് ക്ഷേത്രനിര്‍മ്മിതി. ശരീരത്തെ ക്ഷേത്രമെന്നു സങ്കല്‍പിക്കുമ്പോള്‍ ശരീരഭാഗങ്ങളും ക്ഷേത്രഭാഗങ്ങളും തമ്മില്‍ ചില സാധര്‍മ്മ്യങ്ങളുണ്ടാവണം. മനുഷ്യ ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കു സമാനമായി ക്ഷേത്രത്തിലും ഷഡാധാര പ്രതിഷ്ഠകള്‍ കാണാവുന്നതാണ്. അവയ്ക്കു മുകളിലാണ് മനുഷ്യശരീരത്തിലെ മൂലപ്രകൃതിയ്ക്കു തുല്യമായ പീഠം. പീഠത്തിലാണ് ബിംബത്തെ പ്രതിഷ്ഠിക്കുക. പീഠം പ്രകൃതി സ്വരൂപിണിയായ ശക്തിയും ബിംബം പുരുഷനുമാണെന്നൊരു സങ്കല്‍പമുണ്ട്.1
ദേവവിഗ്രഹം മനുഷ്യന്റെ സൂക്ഷ്മശരീരത്തെ അടയാളപ്പെടുത്തുന്നു. ഭഗവദ്ഗീതയുടെ ഭാഷയില്‍ ക്ഷേത്രജ്ഞന്‍. ദേവന്റെ സ്ഥൂലദേഹഭാഗങ്ങളാണ് ശ്രീകോവില്‍, സോപാനം, നാലമ്പലം, മുഖമണ്ഡപം, വിളക്കുമാടം, ബലിക്കല്ല്, ധ്വജസ്തംഭം മുതലായവ.
ശ്രീകോവില്‍ ശിരസ്സായും അകത്തെ പ്രദക്ഷിണ വഴി (ബലിവട്ടം) മുഖമായും മുഖമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിയായും പുറമതില്‍ മുട്ടുകളും കണങ്കാലുമായും ഗോപുരം ദേവപാദങ്ങളുമായും ശാസ്ത്രഗ്രന്ഥങ്ങള്‍ വര്‍ണ്ണിക്കുന്നു. സാധനയനുഷ്ഠിക്കുന്ന ഒരുത്തമഭക്തന്റെ നേര്‍പകര്‍പ്പാണ് ക്ഷേത്രവും.
ഉപദ്രവരഹിതമോ ഗുപ്തമോ ആയ ‘വാസസ്ഥാനം’ എന്നയര്‍ത്ഥത്തില്‍ ‘ക്ഷേതി’ (ക്ഷീയതേ) എന്ന് ഋഗ്വേദത്തിലും കാത്തിരിക്കുക, ശാന്തമാവുക എന്നയര്‍ത്ഥത്തില്‍ ശതപഥബ്രാഹ്മണത്തിലും ക്ഷേത്രസംജ്ഞ പ്രയോഗിച്ചിട്ടുണ്ട്. അന്തര്‍വര്‍ത്തിയായ ആത്മാവിന്റെ വാസസ്ഥാനമായ ശരീരം എന്നയര്‍ത്ഥത്തിലാണ് ക്ഷേത്ര ശബ്ദം യാജ്ഞവല്‍ക്യസ്മൃതിയില്‍. ക്ഷേത്രവിഗ്രഹത്തെ യാഗശാലയിലെ അഗ്നിയ്ക്കു സമാനമായാണ് സ്മൃതി കല്പന ചെയ്തിരിക്കുന്നത്. വൈദികമായ യാഗശാലയുടെ രൂപാന്തരമാണ് നമ്മുടെ പല ക്ഷേത്രങ്ങളും.
ശ്രീമഹാഭാഗവതം ഏകാദശസ്‌കന്ധത്തില്‍ ശ്രീകൃഷ്ണന്‍ ഉദ്ധവര്‍ക്കു നല്‍കുന്ന ഉപദേശത്തില്‍ ക്ഷേത്രങ്ങളേയും ആരാധനാക്രമങ്ങളേയും പൂജാവിധികളേയും പറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രനിര്‍മ്മാണം മുതല്‍ ക്ഷേത്രാരാധനവരെയുള്ള കാര്യങ്ങള്‍ക്ക് സൂക്ഷ്മവും വിശദവുമായ പ്രമാണങ്ങളുണ്ട്, നിര്‍വചനങ്ങളുണ്ട്, സംജ്ഞകളുണ്ട്. ഹിന്ദുക്ഷേത്രം ഹൈന്ദവ ധര്‍മ്മത്തിന്റെ യും ഹൈന്ദവദര്‍ശനത്തിന്റെയും നിര്‍മ്മിതിയാണ്. ആനയില്ലെങ്കില്‍ ആറാട്ടിനാളില്ലാത്ത ദുരവസ്ഥയുണ്ടാവരുത്. അന്നദാനമില്ലെങ്കില്‍ അമ്പലത്തിലാരുമേയില്ലാത്തയവസ്ഥയും ലജ്ജാകരം.
ഭാഗവതപ്രകാരം പ്രതിഷ്ഠകള്‍ എട്ടുവിധം:
ശൈലീ ദാരുമായീ ലൗഹീ
ലേപ്യാ ലേഖ്യാച സൈകതീ
മനോമയീ മണിമയീ
പ്രതമാഷ്ടവിധാ സ്മൃതാ.
1. ശൈലി = ശിലാനിര്‍മ്മിതം
2. ദാരുമയി = മരത്താല്‍ നിര്‍മ്മിതം
3. ലൗഹി = ലോഹനിര്‍മ്മിതം
4. ലേച്യാ = പാവ
5. ലേഖ്യാ = വരഞ്ഞുണ്ടാക്കുന്നത്
6. സൈകതി = മണല്‍ (മണ്ണ്) കൊണ്ടുണ്ടാക്കുന്നത്
7. മനോമയി = മനസ്സ് രൂപപ്പെടുത്തുന്നത്
8. മണിമയി = രത്‌നനിര്‍മ്മിതം
ക്ഷേത്രനിര്‍മ്മാണത്തില്‍ പലവിധ ശക്തിസ്രോതസ്സുകളുമുണ്ടെന്ന് തന്ത്രസമുച്ചയം പോലുള്ള ഗ്രന്ഥങ്ങള്‍ വിവരിക്കുന്നു.
ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കം വരെ ഭാരതീയ ക്ഷേത്രങ്ങള്‍ക്കുണ്ട്. പൊതുവായ ആരാധനാസ്ഥലമല്ലായിരുന്നു ആദിമക്ഷേത്രങ്ങള്‍. പ്രാചീന ഭാരതത്തിന്റെ ചരിത്രരചനയില്‍ ക്ഷേത്രങ്ങള്‍ക്ക് നിസ്തുലമായ സ്ഥാനമാണുള്ളത്. നമ്മുടെ പ്രാചീനക്ഷേത്രങ്ങള്‍ എല്ലാ നിലയ്ക്കും സര്‍വ്വകലാശാലകളായിരുന്നു. വിദ്യാദാനകേന്ദ്രങ്ങള്‍ എന്ന നിലയ്ക്ക് പല ക്ഷേത്രങ്ങളും അതിപ്രശസ്തവുമാണ്. കലകളുടെ കളിയരങ്ങുകള്‍ എന്ന പരിഗണനയാലും നമ്മുടെ ക്ഷേത്രങ്ങള്‍ കേള്‍വിപ്പെട്ടിരുന്നു. എത്രയെത്ര ക്ഷേത്രകലകള്‍ തൗര്യത്രികചാരുതയോടെ അരങ്ങാടിയിട്ടുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ മിക്കവയും ഊരാളരുടെ ഭരണത്തിലാണ് പണ്ടു നടന്നിരുന്നത്. ഊര് ആളുന്നവര്‍ ഊരാളര്‍. ക്ഷേത്രനടത്തിപ്പിലേക്ക് ആവശ്യമായ വസ്തുക്കള്‍ ദേശ (കര) പ്രമാണിമാര്‍ ദാനം ചെയ്തിരുന്നു. ഊരാളര്‍ ക്ഷേത്രസങ്കേതത്തില്‍ യോഗം കൂടി ക്ഷേത്രത്തിലേയും ക്ഷേത്രസങ്കേതത്തിലേയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ഈ യോഗം തങ്ങളുടെയിടയില്‍ നിന്നോ പുറമേ നിന്ന അകക്കോയ്മ, പുറക്കോയ്മ, മേല്‍ക്കോയ്മ എന്നീ ജോലികള്‍ക്ക് ആളെ തിരഞ്ഞെടുത്തു വന്നു. ക്ഷേത്രം സംബന്ധിച്ച ജോലികള്‍ ചെയ്തു വന്നത് യോഗം ചുമതലപ്പെടുത്തുന്ന കുടുംബക്കാരായിരുന്നു. ഇവരെ കാരാണ്മ(യ്മ) ക്കാര്‍ എന്നു വിളിക്കുന്നു.
ഊരാണ്മയും ദേവസ്വം ബോര്‍ഡ് രൂപീകരണത്തോടെ അപ്രത്യക്ഷമായി. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറന്നെങ്കിലും നമ്മുടെ ദേവീദേവന്മാര്‍ക്ക് ഇന്നും മലയാളനാട് മൂന്നു കഷണങ്ങള്‍ – തിരുവിതാംകൂര്‍ കൊച്ചി, മലബാര്‍. ഭാരതീയര്‍ക്ക് ഒരു പ്രസിഡന്റേ ഉള്ളു. പക്ഷെ കേരളത്തിലെ ദേവീദേവന്മാര്‍ക്ക് മൂന്നു പ്രസിഡന്റ്! അന്നപാനാദികള്‍ മുടങ്ങാതെയും മുറതെറ്റാതെയും അവര്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. ഛത്രവും ചാമരവുമേന്താന്‍ കൊടിനിറം നോക്കി മെമ്പറന്മാര് വേറെയും. ജനാധിപത്യത്തിന്റെ സുഖാഹ്ലാദങ്ങള്‍ ശരിക്കും അനുഭവിക്കുന്നത് അമ്പലവാസികളായ നമ്മുടെ ദേവീദേവന്മാര്‍ തന്നെ. ഭരണപ്രതിപക്ഷ പരിലാളനങ്ങളേറ്റ് അവരങ്ങനെ മതിലകത്തു വാഴുന്നു.
ദേവസ്വം മന്ത്രി കുറഞ്ഞപക്ഷം വിശ്വാസിയെങ്കിലുമാവേണ്ടേ? നാസ്തികനായ എനിക്ക് ദേവസ്വം വകുപ്പു മന്ത്രിയാവേണ്ട എന്നു പറയാനുള്ള അടിസ്ഥാന മാന്യതയും തറവാടിത്തവും കുലീനതയും ജനപ്രതിനിധിയ്ക്കുണ്ടാവണം.
നല്ല കമ്മ്യൂണിസ്റ്റിന് ഒരിക്കലും ആസ്തികനാവാനാവില്ല. വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികവാദത്തില്‍ ഈശ്വരന്‍ നാടുകടത്തപ്പെട്ടവനാണല്ലോ. നിരീശ്വരന്മാര്‍ക്ക് മൂലധനം പരമാത്മജ്ഞാനമല്ല; പദാര്‍ത്ഥവിജ്ഞാനം മാത്രം. ‘മാറി സ്ഥലം നോക്കു കമ്മ്യൂണിസത്തിനു / കേറിക്കളിക്കുവാനുള്ളതല്ലമ്പലം’ എന്ന് വയലാര്‍ രാമവര്‍മ്മ.2
ഏതു ക്ഷേത്രത്തിലായാലും ഭക്തര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രദക്ഷിണം. സുഗമസഞ്ചാരത്തിനുതകണം പ്രദക്ഷിണ വഴികള്‍. കൂര്‍ത്തു മൂര്‍ത്ത ചരല്‍ക്കല്ലുകള്‍ പ്രദക്ഷിണ വഴിയിലുണ്ടാവരുത്. ദേവനെ കേന്ദ്രബിന്ദുവായി കല്‍പിച്ച് അതിനുചുറ്റും ഘടികാരക്രമത്തില്‍ വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നതാണ് പ്രദക്ഷിണം. അംശുമതി ആഗമം എന്ന തന്ത്രഗ്രന്ഥത്തില്‍ പ്രദക്ഷിണത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:
‘പ്ര’ ഛിനത്തി ഭയം സര്‍വം
‘ദ’ കാരോ മോക്ഷസിദ്ധിദഃ
‘ക്ഷി’ കാരാത് ക്ഷീയതേ രോഗോ
‘ണ’ കാരഃ ശ്രീ പ്രദായകഃ
പ്രദക്ഷിണാര്‍ത്ഥ സംയോഗാത്
പ്രദക്ഷിണമിതിസ്മൃതം.3
പ്രദക്ഷിണവിധി ഇപ്രകാരം:
‘ഏകം വിനായകേ കുര്യാദ്
ദോ സൂര്യേത്രീണിശങ്കരേ
ചത്വാരിദേവ്യാം വിഷ്ണൗച
സപ്താശ്വത്ഥംപ്രദക്ഷിണം’
ഗണപതിയ്ക്ക് ഒന്ന് സൂര്യന് രണ്ട് ശിവന് മൂന്ന്, വിഷ്ണുവിന് നാല് ആലിന് ഏഴ്. പ്രദക്ഷിണത്തിന്റെ കണക്കിങ്ങനെ.
ആരാധനയുടെ ഒരു പൂജാംഗം തന്നെയാണ് വഴിപാട്. ഈശ്വരസന്നിധിയില്‍ വെച്ചു ചെയ്യുന്ന ത്യാഗമാണിത്. ‘രിക്തഹസ്‌തേന നോപേയാദ് രാജാനാം ദേവതാം ഗുരും’ എന്ന പ്രമാണമനുസരിച്ച് ഒഴിഞ്ഞ കൈകളുമായി രാജാവിനേയോ ദേവതകളേയോ ഗുരുവിനേയോ കാണാന്‍ പോകരുത്. രാജാവിനു തിരുമുല്‍ക്കാഴ്ചയും ദേവതയ്ക്കു വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. പ്രദക്ഷിണം, വന്ദനം, നമസ്‌കാരം എന്നീ ഉപചാരങ്ങളില്‍ കൂടിയാണ് ആരാധകന്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രജ്ഞനെ ഉപാസിക്കുന്നത്. നമസ്‌കാരത്തിനു ശേഷം ക്ഷേത്രത്തില്‍ ചെയ്യേണ്ടുന്ന മറ്റൊരുപചാരമാണ് വഴിപാട്.
ശിവപുരാണത്തില്‍ ഇങ്ങനെയൊരുപദേശം ഉണ്ട്.
ശ്രോത്രേണ ശ്രവണം തസ്യ
വചസാ കീര്‍ത്തനം തഥാ
മനസാ മനനം തസ്യ
മഹാസൗധനമുച്യതേ (3-21-22)
അര്‍ത്ഥം: ചെവികൊണ്ട് ഭഗവാന്റെ നാമഗുണങ്ങളും ലീലകളും കേള്‍ക്കണം. വാക്കുകൊണ്ട് കീര്‍ത്തനവും മനസ്സുകൊണ്ട് മനനവും. മഹത്തായ സാധനയാണ് ഇവ മൂന്നും.
ക്ഷേത്രങ്ങളില്‍ വര്‍ഷം തോറും നിശ്ചിത ദിനരാത്രങ്ങളില്‍ നടക്കുന്ന ആഘോഷപൂര്‍വ്വമായ ചടങ്ങുകളാണ് ഉത്സവം. വൈദികദൃഷ്ട്യാ ദേവയജ്ഞമാണ് ഉത്സവം. ലൗകികമായി പറഞ്ഞാല്‍ സര്‍വ്വേന്ദ്രിയങ്ങള്‍ക്കും ആഹ്ലാദം നല്‍കുന്ന പരിപാടികളുടേയും ചടങ്ങുകളുടേയും സമാഹാരം. ഈതിബാധകളില്ലാതെ കലഹങ്ങളില്ലാതെ രമ്യവും ക്ഷേമപൂര്‍ണ്ണവുമായ ഒരു സമൂഹ ജീവിതോപലബ്ധിയ്ക്കായി കൂട്ടായി നിര്‍വ്വഹിക്കുന്ന ഈശ്വരപ്രീതികരമായ യജ്ഞവുമാണ് ഗ്രാമക്ഷേത്രങ്ങളിലെ ഉത്സവം.
മനുഷ്യരുടെ കാലയളവിലെ ഒരു വര്‍ഷം ദേവഗണങ്ങള്‍ക്ക് ഒരു ദിവസമാണത്രെ. വര്‍ഷത്തിലൊരിക്കലാഘോഷിക്കുന്ന ഉത്സവം ദേവന്മാരുടെ ഒരു ദിവസത്തെ ദിനചര്യയായിട്ടാണ് സങ്കല്പം. ഏഴുതരം ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ്, ദുര്‍ഗ എന്നീ പ്രതിഷ്ഠകള്‍ തന്ത്രികമായി നിര്‍വ്വഹിച്ചിട്ടുള്ള ഏഴുതരം ക്ഷേത്രങ്ങളില്‍ ഉത്സവാനുബന്ധികര്‍മ്മങ്ങള്‍ക്ക് അധികാരികളായി പ്രതിഷ്ഠാകാലത്ത് തന്നെ തന്ത്രിമാരെ നിശ്ചയിച്ചിരിക്കും. ദേവപ്രീതികരമായ കര്‍മ്മങ്ങള്‍ ഈ തന്ത്രിമാര്‍ നിര്‍വ്വഹിക്കുന്നു.
ഹൈന്ദവാരാധനാലയങ്ങളില്‍ നിര്‍ബ്ബന്ധമായും വേദപഠനം ഉണ്ടാവണം. അപൗരുഷേയമായ വേദം പുരുഷാന്തരങ്ങളായി ഭാരതത്തിന്റെ അധ്യാത്മഹൃദയത്തെ സ്പന്ദമാനമാക്കുന്നു. പലയിടങ്ങളിലും മുറജപമണ്ഡപങ്ങളുണ്ടെങ്കിലും ചിട്ടയായും വെടിപ്പായും വേദവിചാരം നടക്കുന്നില്ല. ക്ഷേത്രങ്ങളുടെ ആദിമസങ്കല്‍പം വേദകല്‍പിതമാണെന്ന അഭിപ്രായം നാം ഓര്‍മ്മിക്കുക. മാനവ ജീവിതത്തെ മൂല്യാധിഷ്ഠിതമാക്കാന്‍ വേദാധ്യായനത്തിനു കഴിയും.
അന്നമയ കോശത്തിനൊപ്പം വിജ്ഞാനമയകോശവും വികസ്വരമാവേണ്ടതല്ലേ? ഹിന്ദുമത തത്വങ്ങളറിയാനും പഠിക്കാനും സമയവും സ്ഥലവും നമ്മുടെ ക്ഷേത്രങ്ങള്‍ക്കുണ്ടാവണം. അമ്പലം വലുതോ ചെറുതോ ആവട്ടെ ഇതൊരനിവാര്യതയായി ദേവസ്വങ്ങളേറ്റെടുക്കണം. വഴിപാടും വരുമാനവും മാത്രം പോരാ വിദ്യാഭ്യാസവും ‘മതം’ ആവശ്യപ്പെടുന്നു.
ഇത് വിവരവ്യവസായയുഗം. പരസ്യവചനങ്ങളുടെ മത്സരകാലം. ക്ഷേത്രോത്സവങ്ങളുടെ നോട്ടീസുകള്‍ക്ക് മാനവും മര്യാദയുമൊക്കെവേണ്ടേ. ഒരു ദിവസത്തെ ഉത്സവത്തിന് നാല്പതുപേജുള്ള നോട്ടീസ്. ശിവകാശിച്ചന്തയുടെ വര്‍ണ്ണപ്പൊലിമയില്‍ നാട്ടിലെ തട്ടുകട മുതല്‍ ഉണ്ണിനങ്ങേലിയുടെ ഡാന്‍സ് സ്‌കൂളിന്റെ വരെ സചിത്രവര്‍ണ്ണാക്ഷരങ്ങള്‍. ഭഗവാന്റെ ചെറിയ ചിത്രം; ആനകളുടെ ചിത്രമോ? പേരും നാളും തൂക്കവും ഏക്കവും പൊക്കവും വരെ. ഉത്സവപരിപാടികള്‍ എല്ലാംകൂടി അരപേജു മാത്രം. കരിമരുന്നു വിദഗ്ദ്ധനും പന്തല്‍കെട്ടുകാരനും വരെ നോട്ടീസില്‍ ഇരട്ടതായമ്പകയ്ക്കു താഴെ പ്രത്യക്ഷപ്പെടും. ആദ്ധ്യാത്മികമായ അച്ചടക്കം നമുക്കുവേണം.
അന്തിത്തിരിയെങ്കിലും നമ്മുടെ എല്ലാ അമ്പലങ്ങളിലും കൊളുത്തുന്നുണ്ടോ? എണ്ണ വറ്റിയെങ്ങാനും പടുതിരി പുകയുന്നുവോ? വിളക്ക്, ആരാനുമെങ്ങാനും കെടുത്തുന്നുവോ? ക്ഷേത്രങ്ങള്‍ നശിക്കുന്നുണ്ടോ? ക്ഷേത്രധര്‍മ്മങ്ങള്‍ ക്ഷയിക്കുന്നുണ്ടോ? ക്ഷേത്രഭൂമി അപ്രത്യക്ഷമാകുന്നുണ്ടോ? ഇതൊക്കെ അറിയാനും അറിയിക്കാനും നമ്മുടെ ക്ഷേത്രങ്ങളില്‍ ആളും അര്‍ത്ഥവും അനക്കവുമുണ്ടാവണം. പൂജാവിധികള്‍ അതിഥിതൊഴിലാളികളെ പഠിപ്പിക്കേണ്ടിവരുമെന്ന് പ്രശസ്തനായ ഒരു തന്ത്രി പറഞ്ഞത് ആത്മവ്യസനത്തോടെയാണ്.
നമ്മുടെ ക്ഷേത്രങ്ങളെ നാമല്ലാതെ മറ്റാരാനും സ്‌നേഹിക്കുമോ? സേവിക്കുമോ? ദേവതാവിലാപങ്ങള്‍ നമ്മുടെ ധര്‍മ്മവ്യവസ്ഥയെ തകിടം മറിക്കും. ആരാധനാപരവും അനുഷ്ഠാനപരവും ആലോചനാപരവുമാവണം ക്ഷേത്രങ്ങളോടുള്ള നമ്മുടെ സമീപനം. പലരിലും പേടി വിതയ്ക്കുന്ന ഒരുപദേശം ശിവപുരാണത്തിലുണ്ട്.
”ക്ഷേത്രേചാപസ്യകരണം
ദൃഢം ഭവതി ഭൂസുരാഃ
പുണ്യക്ഷേത്രനിവാസേ ഹി
പാപമണ്വപി നാചരേത്”
അര്‍ത്ഥം: പുണ്യക്ഷേത്രത്തില്‍ പാപകര്‍മ്മം ചെയ്യുന്നവന്‍ പാപത്തെ വീണ്ടും ശക്തിപ്പെടുത്തുന്നു. അതിനാല്‍ പുണ്യക്ഷേത്രത്തില്‍ വസിക്കുമ്പോള്‍ ഏറ്റവും ചെറുതായാല്‍പോലും പാപം ചെയ്യരുത്.
അടിക്കുറിപ്പ്
1. ബീജേന പീഠം പ്രകൃതി സ്വരൂപം മുഖേന ബിംബം പുരുഷാത്മകം ച.
2. കവിത: കുചേലന്‍ കുഞ്ഞന്‍ നായര്‍.
3. * സര്‍വ്വഭയങ്ങളേയും നശിപ്പിക്കുന്ന ‘പ്ര’ എന്ന അക്ഷരം
* മോക്ഷദായകമായ ‘ദ’ കാരം
* രോഗനാശകമായ ‘ക്ഷ’ കാരം
* ഐശ്വര്യപ്രദമായ ‘ണ’ കാരം.





















