സംസ്ഥാന ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ കോണ്‍ക്ലേവ് വാദത്തേക്കാള്‍ വലിയ വിവാദമായി മാറിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ദിശാബോധമില്ലായ്മയും ധൂര്‍ത്തും മാത്രമല്ല, സംസ്ഥാന മന്ത്രിമാരുടെ പക്വതയില്ലായ്മയും പ്രകടമാക്കുന്നതായിരുന്നു കോണ്‍ക്ലേവും ചര്‍ച്ചകളും അനുബന്ധമായി നടന്ന വിവാദവും.
സോദ്ദേശ്യപരവും കുലീനവും അന്തസ്സാര്‍ന്നതുമായ ചര്‍ച്ചകളും സംവാദങ്ങളും കേരള സമൂഹത്തില്‍ നിന്ന് അന്യമാകുന്നു എന്ന ആശങ്കയാണ് ഈ പുതിയ വിവാദത്തിലും ഉയരുന്നത്. ആരെന്തു പറഞ്ഞാലും അതില്‍ ബ്രാഹ്മണിക്കല്‍ ഹെജിമണിയും ജാതീയതയും തിരയുന്നത് ചിലരുടെയെങ്കിലും സ്വഭാവമായി മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പുതിയ പ്രശ്‌നം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ അധിക്ഷേപിക്കുന്നതിനെതിരെ കൊണ്ടുവന്ന നിയമവും സ്ത്രീപീഡനത്തിനെതിരായ നിയമവും പോക്‌സോ കേസുകളും ആണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ തന്നെ ഇത്തരം പരാതികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ചൂണ്ടിക്കാണിക്കുമ്പോഴാണ് മലയാളചലച്ചിത്ര മേഖലയ്ക്ക് അന്താരാഷ്ട്ര മേല്‍വിലാസം സൃഷ്ടിച്ചുകൊടുത്ത എക്കാലത്തെയും ഏറ്റവും പ്രഗത്ഭനായ ചലച്ചിത്ര സര്‍ഗ്ഗ പ്രതിഭയെ കുരിശിലേറ്റാന്‍ ശ്രമം നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര നിര്‍മ്മാണത്തിലും സംവിധാനത്തിലും കാണിക്കുന്ന മികവും കൃത്യതയും സൂക്ഷ്മതയും പൊതുസമൂഹത്തില്‍ പ്രസംഗിക്കുമ്പോള്‍ പലപ്പോഴും കാട്ടാറില്ല. ഗൗരവം ഇല്ലാത്ത ചെറിയ ചെറിയ പരിഭവങ്ങളുടെ പേരില്‍ പോലും വലിയ വലിയ പ്രസ്താവനകള്‍ ഇറക്കുകയും അതിന്റെ പേരില്‍ വിവാദങ്ങളില്‍ പെടുന്നതും നേരത്തെ തന്നെയുള്ള സ്വഭാവമാണ്. വീടിനടുത്തുള്ള അമ്പലത്തില്‍ മൈക്ക് വെച്ച് രാമനാമം ജപിച്ചു എന്നതിന്റെ പേരില്‍ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിനെതിരെയും അയോധ്യപ്രക്ഷോഭത്തിനെതിരെയും ഒക്കെ നെടുങ്കന്‍ പ്രസ്താവനകള്‍ ഇറക്കി താല്‍ക്കാലിക മാനസിക വിക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിച്ച അടൂരിന്റെ പൂര്‍വ്വകാല ചിത്രം നമ്മുടെ മുന്നിലുണ്ട്. അന്ന് അതിനെ പ്രോത്സാഹിപ്പിക്കുകയും കൈയ്യടിക്കുകയും മാത്രമല്ല അടൂരിന്റെ നിലപാടിന് വേണ്ടി രംഗത്തിറങ്ങുകയും ചെയ്ത അശോകന്‍ ചരുവില്‍ അടക്കമുള്ള പൂകസാ നേതാക്കളെയും നമ്മള്‍ കണ്ടതാണ്. അടൂരിന്റെ അന്നത്തെ പ്രസംഗത്തെ കാര്യമായി ഗൗനിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച സംഘപരിവാര്‍ സംഘടനാ നേതാക്കളും ഉണ്ടായിരുന്നു. ഒരുപക്ഷേ ആ നിലപാടായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. ഒരു പ്രസംഗത്തിന്റെയോ പരാമര്‍ശത്തിന്റെയോ പേരില്‍ വേട്ടയാടപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യേണ്ട ഒരാളാണോ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന കാര്യമാണ് കേരളത്തിലെ പൊതുസമൂഹം ചിന്തിക്കേണ്ടത്. ചലച്ചിത്ര മേഖലയില്‍, പ്രത്യേകിച്ചും അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ ഇത്രയേറെ നിറസാന്നിധ്യമായ മറ്റേത് മലയാളിയാണ് നമുക്കുള്ളത്. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്ര തകര്‍ച്ചയും അത് കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച അധഃപതനത്തിന്റെ അലയൊലികളും അടൂര്‍ പറഞ്ഞതുപോലെ മറ്റ് ആരു പറഞ്ഞിട്ടുണ്ട്.
കോണ്‍ക്ലേവില്‍ അടൂര്‍ എന്താണ് പറഞ്ഞത്. സര്‍ക്കാര്‍ തലത്തില്‍ ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും അന്താരാഷ്ട്ര ചലച്ചിത്രോത്സവവും തുടങ്ങിയ സംസ്ഥാനം കേരളമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ചലച്ചിത്ര മേളയിലെ പ്രവേശനം അപ്രസക്തമായപ്പോള്‍ ഡെലിഗേറ്റ് സംവിധാനവും മികച്ച സിനിമ കാണാന്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് അവസരം ഒരുക്കിയതും കേരളത്തിലാണ്. ഇത് പിന്നീട് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്ന സാഹചര്യം ഉണ്ടായി. നല്ല സിനിമ കാണാന്‍ ഡെലിഗേറ്റ് ഫീസ് കൂട്ടി ചലച്ചിത്രമേളയുടെ ചെലവിന്റെ ഒരു ഭാഗം എങ്കിലും അതില്‍ നിന്ന് കണ്ടെത്താന്‍ കഴിയണം.
ചിത്രാഞ്ജലി സ്റ്റുഡിയോ വര്‍ഷങ്ങളായി പൊളിച്ച് ഇട്ടിരിക്കുകയാണ്. അവിടെ നഗരമധ്യത്തില്‍ ഉണ്ടായിരുന്ന വനം ആരൊക്കെയോ ചേര്‍ന്ന് നശിപ്പിച്ചു. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് മാറ്റി. ഒരു വനം ഉണ്ടാവണമെങ്കില്‍ നൂറും നൂറ്റമ്പതും വര്‍ഷങ്ങള്‍ വേണം എന്നോര്‍ക്കണം. ഈ കണ്ണായ സ്ഥലം ഭംഗി ഇല്ലാത്ത കെട്ടിടങ്ങള്‍ കെട്ടി നിറയ്ക്കരുത്. മരങ്ങള്‍ മുറിച്ച് നട്ട ചെടികള്‍ ആ ചെയര്‍മാന്റെ കാലം കഴിയുമുമ്പുതന്നെ കരിഞ്ഞു പോയി. കേരളത്തിലെ സിനിമാമേഖലയിലെ എല്ലാ സംഘടനകളെയും ആളുകളെയും ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിലെ ഒരു ശുപാര്‍ശ പോലും ഇന്നേവരെ നടപ്പാക്കിയിട്ടില്ല. ഈ കോണ്‍ക്ലേവിന് ശേഷവും ഇതുപോലെ കുറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരും, അവയ്ക്കും ആ ഗതി ഉണ്ടാവരുത്.
ഞങ്ങളുടെ അന്നത്തെ നിര്‍ദേശങ്ങളിലൊന്ന് സിനിമയെടുക്കാന്‍ വരുന്ന പുതിയ ചെറുപ്പക്കാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കണം എന്നതായിരുന്നു. നൂറു കോടി ക്ലബ്ബില്‍ കയറിയ സിനിമകള്‍ക്ക് പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കാന്‍ പണം തികയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.
കോടികള്‍ ഇറക്കുന്ന സിനിമാ നിര്‍മ്മാണങ്ങളിലാണ് തോന്ന്യാസങ്ങള്‍ നടക്കുന്നത്. കഷ്ടപ്പെട്ട് സിനിമയെടുക്കുന്നവര്‍ ഇങ്ങനെയുള്ള ഒന്നിനും പോവില്ല. എല്ലാ സിനിമക്കാരെയും ഒരേപോലെ കാണരുത്. എന്റെ ഒരു സിനിമയ്ക്കും 2 കോടി പോലും ചെലവായിട്ടില്ല. പട്ടികജാതി-പട്ടികവിഭാഗത്തിന് പടം എടുക്കാന്‍ ഗ്രാന്റ് നല്‍കുന്നത് ഒന്നരക്കോടിയാണ്. ഇത് അഴിമതിയ്ക്ക് വളം വെക്കുന്ന ഒരു ഏര്‍പ്പാട് ആണെന്ന് ഞാന്‍ ഒരിക്കല്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സിനിമയുടെ ബജറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നല്ല പരിശീലനം നല്‍കിയിട്ടു മാത്രമേ ഒരാള്‍ക്ക് പണം നല്‍കാവൂ. ഫിലിം കോര്‍പ്പറേഷനില്‍ നിന്നും പണം വാങ്ങി സിനിമ എടുത്തവര്‍ക്കെല്ലാം പരാതിയാണ്.
ഒന്നരക്കോടി ഒരാള്‍ക്ക് നല്‍കുന്നതിന് പകരം 50 ലക്ഷം വെച്ച് മൂന്ന് പേര്‍ക്ക് നല്‍കാം, കാരണം ഇത് കൊമേഷ്യല്‍ സിനിമ എടുക്കാനുള്ള ഫണ്ട് അല്ല. ഇത് പബ്ലിക് ഫണ്ടാണ്, ജനങ്ങളുടെ പണമാണ്. സൂപ്പര്‍ സ്റ്റാറുകളെ വെച്ച് പടമെടുക്കാന്‍ പണം നല്‍കേണ്ട ചുമതല സര്‍ക്കാരിനില്ല. നല്ല പടങ്ങള്‍ എടുക്കാനാണ് ഈ പണം ഉപയോഗിക്കേണ്ടത്.
സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ പണം കൊടുക്കുന്നതിനെപ്പറ്റിയും എനിക്ക് ഇതേ അഭിപ്രായമാണ്. ഒന്ന് രണ്ടു നല്ല സ്ത്രീ സംവിധായകര്‍ നമുക്കുണ്ട്. ഇനിയും സ്ത്രീകള്‍ ഉണ്ടാവണം. പക്ഷേ സ്ത്രീ ആയതു കൊണ്ട് മാത്രം ഒരാള്‍ക്ക് ഇങ്ങനെ പണം നല്‍കരുത്. അവര്‍ക്കും പരിശീലനം നല്കിയിട്ടേ പണം നല്‍കാവൂ. ‘ഉള്ളൊഴുക്ക്’ എന്ന വളരെ നല്ലൊരു സിനിമ ഈയിടെ ഇറങ്ങി. അതിന്റെ സംവിധായകന്റെ വര്‍ഷങ്ങളോളമുള്ള കഷ്ടപ്പാടിന്റെ ഫലമാണ് ആ സിനിമ. ആ സിനിമയൊക്കെ തഴയപ്പെട്ടു പോയി. ഇതുപോലത്തെ അവസ്ഥ ഇവിടെ ഉണ്ടാകരുത്.
വളരെ അഴിമതി നടക്കുന്ന ഒരു മേഖലയാണ് തിയേറ്ററുകള്‍. തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. തിയേറ്ററുകളുടെ മേല്‍നോട്ടത്തിന് ഒരു റെഗുലേറ്ററി ബോഡി ഉണ്ടാവണം. ടിവി ചാനലുകളുടെ കണ്ടന്റിന്റെ നിലവാരം കൂട്ടാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവണം. നോണ്‍ ഫീച്ചര്‍-ഡോകുമെന്ററി സിനിമകള്‍ ഫോണിലും മറ്റും എടുക്കാനുള്ള പരിശീലനം യുവാക്കള്‍ക്ക് കൊടുക്കണം. സര്‍ക്കാര്‍ ധാരാളം ഷോര്‍ട്ട് ഫിലിമുകളും മറ്റും എടുക്കുന്നുണ്ട്, പക്ഷേ അതൊക്കെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത് മാറണം, നമ്മുടെ കഴിവുള്ള കുട്ടികള്‍ക്ക് അവസരം നല്‍കണം. ഇതു കൂടാതെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിനെക്കുറിച്ചും അവിടെ നടന്ന സമരത്തെക്കുറിച്ചും തിരുവനന്തപുരത്ത് ഒരു നല്ല സാംസ്‌കാരിക കേന്ദ്രം ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചും അടൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലോ വാക്കുകളിലോ എവിടെയും ഏതെങ്കിലും ജാതിക്കാരെയോ മതത്തെയോ ആക്ഷേപിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. പട്ടികജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒന്നരക്കോടി വീതം നല്‍കി സിനിമ പിടിക്കാന്‍ ഒരുക്കുന്ന സംവിധാനത്തിന്റെ പോരായ്മയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അടൂര്‍ പറഞ്ഞ ആ കാര്യം പറയാന്‍ ഇന്ന് കേരളത്തില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള മറ്റ് ആരാണ് ഉള്ളത്. അന്താരാഷ്ട്രതലത്തില്‍ തന്നെ കേരളത്തില്‍ നിന്നും ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ അംഗീകാരവും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. വെറുതെ പണം കൊടുക്കുന്നതിന് പകരം ആ പണം പാഴാക്കാതെ പരിശീലനം നല്‍കി ദുരുപയോഗം ചെയ്യപ്പെടാതെ നല്ല കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെ കോണ്‍ക്ലേവിന്റെ ഉള്ളില്‍ തന്നെ വെടി പൊട്ടിച്ച മന്ത്രി ബിന്ദു അല്ലേ യഥാര്‍ത്ഥത്തില്‍ ഈ പ്രശ്‌നം വഷളാക്കിയത്. അടൂരിന്റെ പ്രസംഗം സ്ത്രീവിരുദ്ധമാണെന്നും പട്ടികജാതി വിരുദ്ധമാണെന്നും ഉള്ള പരാമര്‍ശം നടത്തിയ ബിന്ദു സത്യത്തില്‍ വിവരക്കേടിന്റെ കേദാരമാണ്. അടൂര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവിലെ പണം ദുര്‍വ്യയം ചെയ്യുന്നത് ഒഴിവാക്കണമെന്നും കലാമൂല്യമുള്ള ചിത്രങ്ങള്‍ വരണമെന്നും അതിനുവേണ്ടി സ്ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കും പരിശീലനം നല്‍കണമെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്? അടൂരിനെപ്പോലുള്ള വിശ്വവിഖ്യാതനായ ഒരു കലാകാരനെ അദ്ദേഹത്തിന്റെ ജാതിയുടെ പേരില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിലയിരുത്തിയ മന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും അല്ലേ യഥാര്‍ത്ഥത്തില്‍ കോമാളികളും വിവരദോഷികളും. അടൂരിന്റെ പ്രസംഗം കേട്ട് പല പ്രമുഖരും ഇക്കാര്യം അടിവരയിട്ടു പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് എന്നല്ല ഏതു ജാതിക്കാര്‍ക്ക് ആയാലും ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുമ്പോള്‍ അതിന് സംസ്ഥാനത്തെ ജനങ്ങളോടും അതിന്റെ ഉദ്ദേശ്യശുദ്ധിയോടും പ്രതിബദ്ധത വേണം. അത് ആവശ്യപ്പെട്ടപ്പോള്‍ അടൂരിന്റെ ജാതിചികയാന്‍ പോയത് ശരിയാണോ എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിച്ചു വിദ്യാഭ്യാസ മന്ത്രിയെ ഉപദേശിക്കണം.
ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്ക് ഒരു ദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാം മാത്രമാണ് നല്‍കുന്നത്. പല ചലച്ചിത്രകാരന്മാരും പ്രമുഖരായ ക്യാമറാമാന്മാരുടെ സേവനം ഉപയോഗപ്പെടുത്തി അവരെ ആശ്രയിച്ചാണ് ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. അതിനുപകരം സര്‍ഗ്ഗശേഷിയുള്ള വരെ കണ്ടെത്തി അവര്‍ക്ക് പരിശീലനവും പണവും നല്‍കി കലാമൂല്യമുള്ള മത്സരശേഷിയുള്ള മികച്ച ചലച്ചിത്രങ്ങള്‍ വേണം പൊതു പണത്തില്‍ നിന്നുണ്ടാകേണ്ടത് എന്ന് പറയുമ്പോള്‍ അതിനെ ഇത്തരത്തില്‍ ബീഭത്സമായ ജാതി രാഷ്ട്രീയം കുത്തിനിറച്ച് തേജോ വധം ചെയ്യാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാതീയമായ യാതൊരു പരാമര്‍ശങ്ങളും ഇല്ല എന്ന് കണ്ടെത്തി കേസ് പോലും എടുക്കാന്‍ കഴിയാത്ത രീതിയിലേക്ക് സംസ്ഥാന പോലീസിന് നിയമോപദേശം കിട്ടുകയും ചെയ്തു. ഏതു കാര്യത്തിലും പറഞ്ഞ കാര്യങ്ങളുടെ വസ്തുത പരിശോധിച്ചാല്‍ ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്നൊക്കെ പ്രചാരം നടത്തി മാന്യന്മാരെ അപമാനിക്കാനുള്ള ശ്രമം കേരളത്തില്‍ സജീവമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പൊതുജീവിതത്തിലെ സാംസ്‌കാരിക മൂല്യച്യുതി ഒരുപക്ഷേ എല്ലാ മേഖലയിലും കടന്നുവന്നിട്ടുണ്ടാവും.അടൂരിന്റെ പ്രസംഗത്തിനെതിരെ മന്ത്രിമാര്‍ക്കൊപ്പം മറ്റുചിലരും ഗ്രഹണ സമയത്ത് ഞാഞ്ഞൂല് പൊന്തും പോലെ പബ്ലിസിറ്റി നേടാന്‍ അവസരം പാര്‍ത്തു വന്നു. പ്രമുഖ ഗായകനായ ജി.വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഈ കാര്യത്തിലും പ്രസക്തമാണ്. സ്വന്തം ശബ്ദം കൊണ്ട് മലയാളികളെ മാത്രമല്ല ലോകത്തെ മുഴുവന്‍ തന്റെ പ്രതിഭയുടെ കീഴിലേക്ക കൊണ്ടുവന്ന യേശുദാസിനെതിരെ ചിലര്‍ നടത്തുന്ന അപഹാസ്യമായ പരാമര്‍ശങ്ങളും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒപ്പമുള്ളവരെയും പുതുതലമുറകളെയും വളര്‍ത്താനും ഒപ്പം കൂട്ടാനും പ്രോത്സാഹിപ്പിക്കാനും ഒക്കെ മുന്‍കൈയെടുത്ത സ്വന്തം ജീവിതം മുഴുവന്‍ സംഗീതത്തിന്റെ വരപ്രസാദത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച യേശുദാസിനെ അമേരിക്കയില്‍ താമസിക്കുന്നു എന്നതിന്റെ പേരില്‍ അപമാനിക്കുന്ന ചിലരുടെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നു കാട്ടി.
നല്ലവരെ ആക്ഷേപിക്കാനും നല്ലത് പറയുകയും നല്ലത് ചെയ്യുകയും ചെയ്യുന്നവരെ അപമാനിക്കാനും അപഹസിക്കാനും പൊതുവേദിയില്‍ തരംതാഴ്ത്താനും ചെളിയെറിയാനും ഉള്ള ഒരു നികൃഷ്ട മനോഭാവത്തിലേക്ക് മലയാളി തരംതാഴ്‌ന്നോ എന്ന സംശയമാണ് അടൂരിനെയും യേശുദാസിനെയും സംബന്ധിച്ച ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്ന് ഉയരുന്നത്. മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ യശസ്തംഭങ്ങളാണ് യേശുദാസും അടൂര്‍ ഗോപാലകൃഷ്ണനും. അവരുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. പക്ഷേ അവരെ വ്യക്തിപരമായി അപമാനിക്കുന്നത് ആശാസ്യമാണോ എന്ന കാര്യം ആലോചിക്കുക തന്നെ വേണം. പൂക്കള്‍ കൊടുക്കേണ്ടവര്‍ക്ക് കല്ലേറ് നല്‍കുന്ന മലയാളിയുടെ സ്വഭാവം ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.






















