Edogawa Ranpo, താരോ ഹിരായ് (Taro Hirai) എന്ന ജാപ്പനീസ് എഴുത്തുകാരന്റെ തൂലികാ നാമമാണ്. അദ്ദേഹം 1965-ല്‍ മരിച്ചുപോയി. 1925ല്‍ റാന്‍പോ പ്രസിദ്ധീകരിച്ച കഥയാണ് The Human Chair (Ningen – isu). അത്യന്തം അപൂര്‍വ്വമായ ഒരു ഉളളടക്കമാണ് ഈ കഥയുടേത്. ജാപ്പനീസ് സാഹിത്യം പൊതുവെ നമുക്ക് അജ്ഞാതമായതിനാല്‍ ഇക്കഥയുടെ അനുകരണങ്ങളൊന്നും മലയാളത്തിലുണ്ടായില്ല. കഥയുടെ ഉള്ളടക്കം ഇങ്ങനെയാണ്. ഭര്‍ത്താവ് ജോലിക്കു പോയ സമയം നോക്കി എഴുത്തുകാരിയായ യോഷികോ തനിക്കു വന്ന കത്തുകള്‍ വായിക്കാന്‍ തുടങ്ങുന്നു. കൂടുതലും മറ്റു ചെറുപ്പക്കാരായ എഴുത്തുകാര്‍ തങ്ങളുടെ കൃതികളെക്കുറിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും ചോദിച്ചുകൊണ്ട് എഴുതിയ കത്തുകളാണ്. കൂട്ടത്തില്‍ വലിയ ഒരു കവറില്‍ സാമാന്യം വലിയ ഉള്ളടക്കമുള്ള ഒരു കത്തുമുണ്ടായിരുന്നു. അതില്‍ എഴുതിയ ആളിന്റെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ല.
കത്ത് എഴുതിയ ആളിന്റെ കുറ്റസമ്മതമായിരുന്നു. എഴുതിയ ആളിന് കുടുംബമോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അയാള്‍ ഒരു കസേര നിര്‍മ്മാതാവായിരുന്നു. അയാളുണ്ടാക്കുന്ന വലിയ സോഫകളോടൊക്കെ അയാള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരുതരം മമത ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ ഭീമാകാരമായ ഒരു ആഡംബര സോഫയുണ്ടാക്കി. പുതുതായി തുടങ്ങുന്ന ഒരു ആഡംബര ഹോട്ടലിനു വേണ്ടിയായിരുന്നു അത്. സോഫയുടെ പണിപൂര്‍ത്തിയാക്കിയപ്പോള്‍ അതിന്റെ സീറ്റിനടിയില്‍ ഒരു മനുഷ്യന് ഒളിച്ചിരിക്കാന്‍ തക്ക ഒരിടവും കൂടി അയാള്‍ നിര്‍മ്മിച്ചു. അതിനുള്ളില്‍ കുറച്ചുദിവസത്തേയ്ക്കു വേണ്ടിയുള്ള ഭക്ഷണവും വെള്ളവും കൂടി അയാള്‍ കരുതിവച്ചു. സോഫ തന്റെ അസിസ്റ്റന്റിനെക്കൊണ്ട് പാക് ചെയ്യിച്ചു. ആ സമയത്ത് നിര്‍മ്മാതാവ് അതിനുള്ളില്‍ കയറി ഒളിച്ചു. ഹോട്ടലില്‍ സോഫയ്ക്കുള്ളില്‍ പകല്‍ മുഴുവന്‍ ഒളിച്ചിരുന്ന ആ കാര്‍പ്പെന്റര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി ഹോട്ടലിലെ മുറികളില്‍ നിന്നും വിലപിടിപ്പുള്ള പലതും കൊള്ളയടിച്ചു.
സോഫയിലിരിക്കുന്നവരെ അവരുടെ ഗന്ധം കൊണ്ടും ഭാരം കൊണ്ടും അയാള്‍ തിരിച്ചറിഞ്ഞു. അതില്‍ സ്ഥിരമായി ഇരുന്ന ചില സ്ത്രീകളോട് അയാള്‍ക്ക് പ്രണയം തോന്നി. അവരുടെ സൗകര്യാര്‍ത്ഥം അയാള്‍ തന്റെ സ്ഥാനം പലപ്പോഴും സോഫയ്ക്കുള്ളില്‍ മാറ്റി പ്രതിഷ്ഠിച്ചു. കുറെമാസം കഴിഞ്ഞപ്പോള്‍ ആ സോഫ ഹോട്ടലുകാര്‍ കൂടുതല്‍ ആഡംബരമായ ഇരിപ്പിടങ്ങള്‍ വാങ്ങാന്‍ വേണ്ടി മറിച്ചുവിറ്റു. അത് ഒരു രാഷ്ട്രീയക്കാരന്റെ വീട്ടിലേയ്ക്കാണ് എത്തപ്പെട്ടത്. അയാളുടെ ഭാര്യയുമായി സോഫയുടെ അടിയിലിരുന്ന മരപ്പണിക്കാരന്‍ പ്രണയത്തിലായി. പക്ഷേ അതൊന്നും ആ സ്ത്രീ അറിയുന്നുണ്ടായിരുന്നില്ല. ആ സ്ത്രീ ഒരു സാഹിത്യ പ്രണയിയോ സാഹിത്യകാരി തന്നെയോ ആയിരുന്നു. അവരെപ്പോഴും സോഫയില്‍ ഇരുന്നു വായിക്കുക പതിവായിരുന്നു. മറ്റാരേക്കാളും കൂടുതല്‍ അയാള്‍ അവളെ തിരിച്ചറിഞ്ഞു. കൂടുതല്‍ അടുപ്പത്തിലായി. കാരണം. നാളതുവരെയുള്ളവരില്‍ ഏറ്റവും കൂടുതല്‍ സമയം അതില്‍ ചിലവഴിച്ചത് അവളായിരുന്നു. ആ സോഫയ്‌ക്കെന്നവണ്ണം അയാള്‍ക്കും അവളെക്കുറിച്ച് എല്ലാമറിയാം.
കത്തില്‍ തുടര്‍ന്ന് അയാള്‍ അവളുടെ പ്രത്യേകതകളെക്കുറിച്ച് വര്‍ണ്ണിക്കാന്‍ തുടങ്ങി. അവളുടെ വീടിനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ അയാള്‍ വിശദമായി എഴുതിയിരുന്നു. പെട്ടെന്ന് യോഷികോ കത്തില്‍ പറയുന്ന സ്ത്രീ താന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നു. കത്തില്‍ അയാള്‍ ഒരു കാര്യം കൂടി പറഞ്ഞു. തനിക്ക് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. ഇഷ്ടമാണെങ്കില്‍ പുറത്തൊരു മെഴുകുതിരി കത്തിച്ചു വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കത്തുവായിച്ചുതീര്‍ന്ന യോഷികോ സോഫയില്‍ നിന്ന് ചാടിയെണീറ്റ് ഭയന്ന് വീടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് ഓടിമാറി. എന്തു ചെയ്യേണ്ടു എന്നാലോചിച്ച് അവള്‍ നില്‍ക്കുമ്പോള്‍ മറ്റൊരു കത്തുമായി ജോലിക്കാരി വരുന്നു. അത് പഴയ ആശാരിയുടേത് തന്നെയായിരുന്നു. അതില്‍ അയാള്‍ പറഞ്ഞത് കഴിഞ്ഞ കത്ത് തന്റെ ഒരു കഥയുടെ കയ്യെഴുത്ത് മാത്രമാണെന്നും വെറും ഭാവനാര്‍മിതമാണ് എല്ലാമെന്നുമാണ്. താന്‍ തന്നെ എഴുതിയ ആ കഥയ്ക്ക് ‘ദ ഹ്യൂമണ്‍ ചെയര്‍’ എന്ന് താന്‍ പേരിടാനാഗ്രഹിക്കുന്നു എന്നും കത്തില്‍ പറഞ്ഞിരുന്നു.
അസാധാരണമായ ഈ കഥ വായിക്കുമ്പോള്‍ നമ്മളാദ്യം കരുതുക ഒരാള്‍ മലമൂത്രവിസര്‍ജ്ജനം നടത്താതെ ഒരു സോഫക്കുള്ളില്‍ എങ്ങനെ കഴിഞ്ഞു കൂടും എന്നാവും. എന്നാല്‍ അതു വെറും ഭാവനാനിര്‍മിതമായ ഒരു കഥയാണെന്ന് അവസാനം സോഫാ മേക്കര്‍ തന്നെ സമ്മതിക്കുമ്പോള്‍ അത്തരം യുക്തി വിചാരത്തിനൊന്നും പ്രസക്തിയില്ലാതാകുന്നു. ഭാവനയുടെ വന്യസഞ്ചാരത്തിന് പലപ്പോഴും യുക്തി തടസ്സമാവാറില്ല. എങ്കിലും അനാവശ്യമായ കാര്യങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തിയാല്‍ കഥയുടെ പാരായണക്ഷമതയില്ലാതാകും. ‘മീശ’ നോവലിലൂടെ പ്രശസ്തനായിത്തീര്‍ന്ന, എസ്.ഹരീഷ് ‘തൂണിലും തുരുമ്പിലും’ എന്ന പേരിലൊരു കഥ മെയ് 26-ന്റെ സമകാലിക മലയാളം വാരികയില്‍ എഴുതുയിരിക്കുന്നു. മീശ വിവാദങ്ങളൊക്കെയുണ്ടാക്കിയെങ്കിലും നോവല്‍ പുതുമയുള്ളതും വായിക്കാന്‍ താല്പര്യമുണര്‍ത്തുന്നതുമാണ്. എന്നാല്‍ തൂണിലും തുരുമ്പിലും അനാവശ്യമായ കാര്യങ്ങള്‍ കുത്തിനിറച്ച് കഥയുടെ ഏകാഗ്രതയെ നശിപ്പിച്ചിരിക്കുന്നു.
കഥയിലെ പേരില്ലാത്ത നരേറ്ററുടെ ദാമ്പത്യത്തിന്റെ തകര്‍ച്ചയാവണം കഥാകൃത്ത് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതിലേയ്ക്ക് കേന്ദ്രീകരിക്കാനും അതുവായനക്കാരനെ ബോധ്യപ്പെടുത്താനുമൊന്നും എഴുത്തുകാരന് കഴിയുന്നില്ല. ആഖ്യാതാവിനെക്കൂടാതെ രണ്ടുപേരെക്കുറിച്ചു മാത്രമേ കഥയില്‍ പരാമര്‍മശമുള്ളൂ; ഒരു ജവാനെയും അയാളുടെ ലിവിങ്റ്റുഗദര്‍ പാര്‍ട്‌നര്‍ ആയ ഗ്രേസിനേയും. രണ്ടുപേര്‍ക്കും കഥയില്‍ ഒരുസ്ഥാനവുമില്ലെങ്കിലും അവരെക്കുറിച്ച് വിശദമായി പറയുന്നു. ”ഇറങ്ങിപ്പോടാ തെണ്ടി!” എന്ന് അയാള്‍ കോപത്തോടെ പറഞ്ഞു. എന്നിടത്ത് ‘കോപത്തോടെ’ എന്ന് അധികപ്പറ്റാണ്. ആദ്യവാചകം കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകുമല്ലോ പറഞ്ഞയാള്‍ കോപത്തോടെയാണ് പറഞ്ഞതെന്ന് പിന്നെ ‘കോപത്തോടെ’ എന്ന് ആവര്‍ത്തിക്കണ്ടതില്ലല്ലോ! അതുപോലെ ഇക്കഥയില്‍ പലതും ആവശ്യമില്ലാത്തതാണ്.
ഇപ്പോള്‍ കഥാപാത്രങ്ങളുടെ പേരുകളുടെ പാശ്ചാത്യവല്‍ക്കരണം വളരെ വ്യാപകമായിരിക്കുന്നു. നമ്മുടെ ഗോപാലനും സുധാകരനും രമയുമൊന്നും ഇനി കഥകളിലേയ്ക്ക് മടങ്ങിവരുമെന്നു തോന്നുന്നില്ല. ഇക്കഥയില്‍ത്തന്നെ നോക്കൂ, പ്രധാന കഥാപാത്രമായ ആഖ്യാതാവിന്റെ സഹായിയുടെ പേര് ജൂവാനെന്നാണ്. കാമുകിയുടെ പേര് ഗ്രേസ് എന്നും. ലോകസാഹിത്യത്തില്‍ത്തന്നെ അറിയപ്പെടുന്ന ഒരു പേരാണ് ഡോണ്‍ ജൂവാന്‍ (Don Juan) എന്നത്. 17-ാം നൂറ്റാണ്ടിന്റെ ആദ്യവും 16-ാം നൂറ്റാണ്ടിലെ അന്ത്യത്തിലും ജീവിച്ചിരുന്ന സ്പാനിഷ് എഴുത്തുകാരന്‍ ഗബ്രിയോണ്‍ ടെല്ലസ് Gabriel Tellez) ന്റെ (തൂലികാനാമം Tirsa De Molina) വിഖ്യാത കഥാപാത്രമാണ് ഡോണ്‍ ജൂവാന്‍. പല പ്രായത്തിലുമുള്ള സ്ത്രീകളെ വശീകരിക്കുന്നതില്‍ സമര്‍ത്ഥനാണ് ഈ കഥാപാത്രം. പില്‍ക്കാലത്ത് ഈ കഥാപാത്രത്തെ മുന്‍നിര്‍ത്തി വേറേയും നാടകങ്ങളും മറ്റുമുണ്ടായി. സ്ത്രീകളെ വശീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെ കളിയാക്കാനായി ഈ പേര് ഉപയോഗിക്കുക പതിവായിരുന്നു. അതില്‍ നിന്നാണോ എസ്. ഹരീഷിന് ജൂവാന്‍ എന്ന പേരുകിട്ടിയതെന്നറിവില്ല. അത്തരം പേരിനൊന്നും ഈ കഥയില്‍ ഒരു പ്രസക്തിയുമില്ല. മൊത്തത്തില്‍ ഒരു പരാജയപ്പെട്ട കഥ എന്നേ പറയാന്‍ കഴിയൂ.
ഹൈന്ദവ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രം തമിഴ്‌നാടാണ്. ഉത്തരേന്ത്യ തമിഴ്‌നാടിന്റെ പിറകിലേ നില്‍ക്കൂ. ലോകം മുഴുവന്‍ ഹിന്ദുധര്‍മ്മം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും തമിഴ് രാജാക്കന്മാരാണ്. പക്ഷേ ആ തമിഴ്‌ദേശത്തെ ദ്രാവിഡദേശം എന്നൊക്കെ വിളിച്ച് സനാതന സംസ്‌കൃതിയില്‍ നിന്നകറ്റാന്‍ വലിയശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാന പാദത്തില്‍ തുടങ്ങിയ ആ ശ്രമങ്ങളുടെ പിറകില്‍ പാശ്ചാത്യശക്തികളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ക്രൈസ്തവ മത പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നയിടം തമിഴ്‌നാടാണ്. അതിന് അവിടത്തെ ഇപ്പോഴത്തെ ഭരണാധികാരികളുടെ രഹസ്യപിന്തുണയുണ്ട്. എങ്കിലും ഹിന്ദുധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടിയുള്ള കഠിന പരിശ്രമവും ഒരറ്റത്തുനടക്കുന്നുണ്ട്. സനാതന ധര്‍മ്മ ശക്തികള്‍ക്കു പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലാത്തതിനാല്‍ അവര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഹിരണ്യം മാസികയുടെ ജൂലായ് ലക്കത്തില്‍ രാമചന്ദ്രന്‍ ‘കൊടുങ്ങല്ലൂരിലെ കണ്ണകി’ എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. അതില്‍ തമിഴര്‍ കൊടുങ്ങല്ലൂരിനോടു കാണിക്കുന്ന പ്രത്യേക താല്പര്യത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. കണ്ണകിയുടെ പേരിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നതാണ് തമിഴരുടെ ഈ പ്രത്യേക മമതയ്ക്ക് കാരണം എന്നദ്ദേഹം സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന സനാതനധര്‍മ്മ ശക്തികളുടെ പുനരുദ്ധാരണശ്രമങ്ങള്‍ക്കു മലയാളികളും പിന്തുണ നല്‍കേണ്ടതാണ്. ലേഖനത്തിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കാലഘട്ടത്തിനു ചേര്‍ന്നത് എന്നു പറയാന്‍ കഴിയും.
മാതൃഭൂമിലെ (ജൂണ്‍ 27 – ഓഗസ്റ്റ് 2) എം.ആര്‍. വിഷ്ണുപ്രസാദിന്റെ കവിത ഗദ്യമാണെങ്കിലും ഏകാഗ്രതയില്ലെങ്കിലും വികലമല്ല. തീര്‍ച്ചയായും ഒരു കവിതയില്‍ നിന്നു കിട്ടേണ്ട അനുഭൂതിയുടെ പ്രഹര്‍ഷം കവിത വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. ‘കുറുകെ’ എന്ന പേരും പ്രസക്തമാണ്. ജീവിതത്തിനു കുറുകെ നില്‍ക്കുന്ന പലതിനേയും കവി വ്യംഗ്യപ്പെടുത്തുന്നുണ്ട്. ”പരസ്പരം മിണ്ടാത്തവര്‍ ഒരേ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആരാണ് കുറുകെ ചാടിയത്? അതോ എല്ലായാത്രക്കാരും നടുറോഡില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചോ?” എന്ന ചോദ്യത്തില്‍ ഒരു അവ്യക്തമായ ധ്വനിയുണ്ട്. അതു നമ്മളെ അസ്വസ്ഥമാക്കുന്നതാണ്. ”സ്വപ്‌നത്തില്‍ കൂട്ടിയിടിച്ചവര്‍ മുറിവൂതിയൂതി ജനാല തുറക്കുന്നു” എന്നും ”നിസ്സാരപരിക്കോടെ അപകടത്തില്‍പ്പെട്ട തര്‍ക്കങ്ങള്‍” എന്നും ”ചൂണ്ടുകള്‍ കുടിച്ച് ഉമ്മ വച്ചിട്ടും ഇതുവരെ പറയാത്ത രഹസ്യങ്ങള്‍ ചെവിയില്‍ മൂളാത്തതെന്ത്?” എന്നും ”ട്രാഫിക്കിനുള്ളില്‍ പെറ്റുവീണ കുഞ്ഞ് റോഡുമുറിച്ചു നീന്തുന്നു” എന്നും എഴുതുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനപ്പുറം ഭ്രമാത്മകമായ ഒരു സൗന്ദര്യമുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ നിരത്തുക എന്നതല്ല സാഹിത്യത്തിന്റെ ദൗത്യം. അതി യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന അനുഭൂതികള്‍ സൃഷ്ടിക്കുക എന്നതാണ് കവിതയുടെ ധര്‍മ്മം. അക്കാര്യത്തില്‍ എം.ആര്‍. വിഷ്ണു പ്രസാദ് വിജയിക്കുന്നു. അഭിനന്ദനങ്ങള്‍!
എന്നാല്‍ അതേ മാതൃഭൂമിയില്‍ത്തന്നെ അനഘ. ജെ.കോലത്ത് ബഹിരാകാശ സഞ്ചാരിയായ ഇന്ത്യന്‍ വംശജ സുനിതാവില്യംസിനെ അനുസ്മരിച്ചുകൊണ്ട് ‘സുനിത വില്യംസിന്റെ മുടിയെന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത വായനക്കാരനില്‍ വലിയ പ്രതികരണമുണ്ടാക്കാനിടയില്ല. ബഹിരാകാശത്തായിരിക്കുമ്പോള്‍ ഒരാളുടെ മുടി ഉച്ചിയില്‍ നിന്നുയര്‍ന്നു മുകളിലേയ്ക്ക് ശിഖരം പോലെ എഴുന്നുനില്‍ക്കും. കാരണം എല്ലാവര്‍ക്കും അറിയാം ശൂന്യാകാശത്തില്‍ ഗുരുത്വാകര്‍ഷണമില്ല. ആകാശപേടകത്തിലായിരുന്നപ്പോള്‍ സുനിതയെ കാണിച്ച എല്ലാ ഫോട്ടോകളിലും വീഡിയോകളിലും അവരുടെ മുടി എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഈ ലേഖകനും അതു ശ്രദ്ധിച്ചിരുന്നു. അതിനെ ഒരു കവിതയാക്കി വികസിപ്പിക്കാമെന്ന അനഘ കോലത്തിന്റെ നിരീക്ഷണത്തിന് പത്തുമാര്‍ക്ക് കൊടുക്കേണ്ടതുതന്നെയാണ്. അതുവൃത്ത ഭദ്രമായി ഒരിടത്തും പിഴക്കാതെ കാകളിയില്‍ത്തന്നെ അവതരിപ്പിച്ചതിനും ഒരു പത്തുകൂടികൊടുക്കാം. അപ്പോഴും ജയിക്കാനുള്ളതാവുന്നില്ല. പക്ഷേ പിന്നങ്ങോട്ട് കാര്യങ്ങള്‍ അത്രപന്തിയല്ല.
കവിതയില്‍ സുനിതവില്യംസും കവിയും പരസ്പരം മാറിപ്പോകുന്നതു കാണാം. കവി വക്താവായി മാറി നില്‍ക്കുമെന്ന് കവിത വായിക്കുമ്പോള്‍ നമ്മള്‍ പ്രത്യാശിക്കും. പക്ഷേ ക്രമേണ വക്താവ് നേരിട്ടങ്ങു കഥാപാത്രമാവുകയാണ്. വീണ്ടും ഇടയ്ക്കിടയ്ക്ക് വക്താവുമാകുന്നു. ഈ ഇരട്ടത്താപ്പ് കവിതയെ നശിപ്പിക്കുന്നു. ഒന്നുകില്‍ സുനിതയെ ദൂരെ നിന്നു നോക്കുന്ന കവിയുടെ വാക്കുകളിലൂടെ എല്ലാ അവതരിപ്പിക്കണമായിരുന്നു. അല്ലെങ്കില്‍ സുനിത വില്യംസിന്റെ ധര്‍മ്മസങ്കടങ്ങള്‍ അവര്‍ പറയുന്നതായിത്തന്നെ അവതരിപ്പിക്കാമായിരുന്നു. ഇതു രണ്ടും കൂടി കൂടിക്കുഴഞ്ഞ് കവിത അവിയല്‍ പരുവമായിപ്പോകുന്നു. കവിത ആരംഭിക്കുന്നതു കവിയുടെ വാക്കുകളിലൂടെയാണെങ്കില്‍ അവസാനിക്കുന്നത് ”ഈ മുടിയെങ്ങനെയൊന്നൊതുക്കേണ്ടു ഞാന്‍” എന്നു ചോദിച്ചുകൊണ്ടാണ്. ഇവിടെ ചോദിക്കുന്നത് സുനിത തന്നെയാണെന്നുവ്യക്തമല്ലേ. കവിതയില്‍ എവിടെയും അങ്ങനെയൊരു വ്യതിയാനത്തെ സാധൂകരിക്കുന്നില്ല. അതു കവിക്കു സംഭവിച്ച സൂക്ഷ്മതക്കുറവാണ്. ഈയടുത്ത് ഒരു ചരിത്രനോവല്‍ വായിച്ചപ്പോഴും (ഇരുളൂര്‍ കൊച്ചുപിള്ള വൈദ്യന്‍ സത്യവും മിഥ്യയും ബി.എസ്.ഗോപകുമാര്‍) ഇങ്ങനെ ഇടയ്ക്കു വച്ചു വക്താവ് മാറിപ്പോകുന്നതായിക്കണ്ടു. അതു രചനാ വഴികളിലുള്ള പരിചയക്കുറവും സൂക്ഷ്മതയില്ലായ്മയും കൊണ്ടു സംഭവിക്കുന്നതാണ്. എങ്കിലും പുതുമയുള്ള ഈ ശ്രമത്തെ അഭിനന്ദിക്കുകതന്നെ.






















