ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രിക്‌സ് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 2025 ജൂലായ് 7ന് സമാപിച്ചു. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിറസാന്നിധ്യം ഉച്ചകോടിക്ക് കൂടുതല്‍ ഉണര്‍വ്വേകി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍സിസി എന്നിവരുടെ അഭാവത്തില്‍ ഈ രാജ്യങ്ങളിലെ രണ്ടാംസ്ഥാനക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ആതിഥേയരായ ബ്രസീലിന്റെ പ്രസിഡന്റ് ലുല ഡ സില്‍വ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നഹ്യാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബ്രിയാന്തോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, എത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് എന്നീ രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ സജീവമായി. ഉച്ചകോടിയുടെ മുന്നൊരുക്കമായി വിവിധ മാസങ്ങളില്‍ വിവിധ രാജ്യങ്ങളിലായി നടന്ന മന്ത്രിതല സമ്മേളനങ്ങളും നയതന്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും കൂട്ടായ്മകളും ചിന്തകളും ചര്‍ച്ചകളുമാണ് സംയുക്ത പ്രമേയത്തില്‍ പ്രധാനമായുള്ളത്. അംഗരാജ്യങ്ങളുടെ എല്ലാ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാനിച്ച് ആഗോളതലത്തിലുള്ള സമഗ്രമേഖലകളെയും ഉള്‍ക്കൊള്ളുന്നതുമാണ് സംയുക്ത പ്രസ്താവന.
വിഷയങ്ങള്‍-ചര്‍ച്ചകള്‍
‘കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്‍’ എന്നതായിരുന്നു 17-ാം ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്‍ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഒന്ന്. ആഗോള ദക്ഷിണ സഹകരണം. രണ്ട്. പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആഗോള ആരോഗ്യ സഹകരണം, വ്യാപാരം, നിക്ഷേപം, ധനകാര്യം, കാലാവസ്ഥാവ്യതിയാനം, കൃത്രിമബുദ്ധി (എ.ഐ.) ഭരണം, ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, അടിസ്ഥാന വികസനമേഖലകള്‍ എന്നിങ്ങനെ ആറ് പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കുവാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരുകയും അവ പ്രഖ്യാപനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിനും ആഗോള ഭീകരതയ്ക്കുമെതിരെ ഉച്ചകോടിയില്‍ ഭാരതം എടുത്ത ഉറച്ച നിലപാടുകള്‍ പ്രഖ്യാപനങ്ങളില്‍ മുഴങ്ങി.
ഉച്ചകോടി പ്രഖ്യാപനങ്ങള്‍
ട്രംപിന്റെ വ്യാപാരനയത്തിനെതിരെ ശക്തമായ വിമര്‍ശനവും എതിര്‍പ്പും ഉച്ചകോടിയുടെ പ്രഖ്യാപനത്തിലുണ്ട്. ഇസ്രായേലിനെതിരെ നടന്ന ഭീകരാക്രമണത്തെയും ഗാസയിലെ ഇസ്രായേല്‍ അതിക്രമങ്ങളേയും ഉച്ചകോടിയില്‍ പരാമര്‍ശിച്ചു. ഗാസയില്‍ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍വേണം. ബ്രിക്‌സ് അംഗരാജ്യമായ ഇറാനു നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ പ്രമേയത്തില്‍ അപലപിച്ചു. മധ്യപൂര്‍വ്വദേശത്ത് സുരക്ഷാസ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ചും പ്രമേയത്തില്‍ പ്രത്യേക പരാമര്‍ശങ്ങളുണ്ട്. യുഎന്‍ സുരക്ഷാ സമിതിയും യുഎന്‍ പൊതുസഭയും പ്രകടിപ്പിച്ചതുപോലെ സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണം. ഇതിനായി ആഫ്രിക്കന്‍ പീസ് ഇനിഷ്യേറ്റീവ്, ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഫോര്‍ പീസ് എന്നിവയുടെ മധ്യസ്ഥതയും ശ്രമങ്ങളും ഉച്ചകോടി പ്രതീക്ഷയോടെ കാണുന്നു.
അംഗരാജ്യങ്ങളിലെ ധനസഹായചെലവുകള്‍ കുറയ്ക്കുന്നതിനും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബ്രിക്‌സിന്റെ ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിനുള്ളില്‍ മള്‍ട്ടി ലാറ്ററല്‍ ഗ്യാരണ്ടി ഫണ്ട് സംരംഭം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള പദ്ധതികളെ അംഗരാഷ്ട്രങ്ങള്‍ പിന്തുണച്ചു. അധിക മൂലധന സംഭാവനകളില്ലാതെ അംഗരാജ്യങ്ങളില്‍ ആരംഭിച്ച് ഒരു പൈലറ്റ് സംരംഭമായി ബ്രിക്‌സ് ഗ്യാരണ്ടി ഫണ്ടിനെ കാണുന്നതും 2026ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇതിന്റെ പുരോഗതി വിലയിരുത്തുന്നതുമാണ്. കൃത്രിമബുദ്ധിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുകയും പ്രമേയത്തില്‍ ഇടംനേടുകയും ചെയ്തു. അമിതമായ വിവരശേഖരണം ഒഴിവാക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനധികൃത ഉപയോഗത്തിനെതിരെ സംരക്ഷണം നല്‍കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷന്റെ 33-ാമത് സമ്മേളനത്തിന് 2028ല്‍ ആതിഥേയത്വം വഹിക്കാനുള്ള ഭാരതത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി. 21-ാം നൂറ്റാണ്ടിന് അനുയോജ്യമായതും അതേസമയം ന്യായവും സ്ഥിരതയുള്ളതും കാര്യക്ഷമമായതുമായ ഒരു അന്താരാഷ്ട്ര നികുതി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതില്‍ സഹകരിക്കാനും പുരോഗതി ഉറപ്പാക്കി അസമത്വം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുവാനും ഉച്ചകോടി തീരുമാനിച്ചു.
അമേരിക്കന്‍ ഭീഷണികള്‍
അമേരിക്കയുടെ ഇറക്കുമതി തീരുവയ്ക്കും വ്യാപാര നയത്തിനുമെതിരെ ബ്രിക്‌സ് ഉച്ചകോടി നടത്തിയ പ്രസ്താവന ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിതനാക്കി. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തിരിച്ചടിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ അധീശത്വം ചോദ്യം ചെയ്യുന്ന രാജ്യങ്ങളെ തകര്‍ക്കുമെന്ന് രണ്ടാം തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികാരം ഏല്‍ക്കുന്നതിനു മുമ്പേതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ഇറക്കുമതിചുങ്കം അടിച്ചേല്‍പ്പിച്ച് 2025 ഏപ്രിലില്‍ നടപ്പിലാക്കുകയും ചെയ്തു. അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളര്‍ ഒഴിവാക്കി അതാതു രാജ്യത്തെ കറന്‍സി ഇടപാട് നടത്തുവാനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍പിക്കുന്ന ആഘാതങ്ങള്‍ ചെറുതൊന്നുമല്ല. ബ്രിക്‌സ് രാജ്യങ്ങള്‍ സ്വന്തമായി പുതിയ കറന്‍സി ഇറക്കുകയോ, അമേരിക്കന്‍ ഡോളറിന് പകരം മറ്റു കറന്‍സികളെ പിന്തുണയ്ക്കുകയോ ചെയ്താല്‍ അമേരിക്കന്‍ വിപണിയില്‍ ആ രാജ്യങ്ങളുടെ വ്യാപാരം അനുവദിക്കില്ലെന്നും സ്വന്തം കറന്‍സിയെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ മോഹം അനുവദിച്ചുകൊടുക്കില്ലെന്നുമുള്ള ട്രംപിന്റെ എക്കാലത്തെയും നിലപാട് ബ്രിക്‌സ് പ്ലസ് രാജ്യങ്ങളോട് ഉച്ചകോടിക്കുശേഷം വിരട്ടലിന്റെ രൂപത്തില്‍ ആവര്‍ത്തിച്ചുവെങ്കിലും അമേരിക്കയ്ക്കുമുമ്പില്‍ മുട്ടുമടക്കേണ്ട എന്ന നിലപാടിലാണ് ബ്രിക്‌സ് രാജ്യങ്ങള്‍.
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ട്
ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തെ അപലപിച്ചത് ഭാരതത്തിന്റെ വിജയമാണ്. എങ്കിലും പാകിസ്ഥാനെ പേരെടുത്തു വിമര്‍ശിക്കുവാന്‍ ഉച്ചകോടി തയ്യാറായില്ല. ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളെ അവയുടെ പ്രേരണ പരിഗണിക്കാതെ എപ്പോള്‍ എവിടെ ആരാല്‍ ചെയ്യപ്പെട്ടാലും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമായി ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കം, തീവ്രവാദ ധനസഹായം, സുരക്ഷിത താവളങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും നേരിടാനുള്ള പ്രതിബദ്ധത വളരെ ശക്തമായി ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. ബ്രിക്‌സ് ഭീകരവിരുദ്ധതന്ത്രം, ബ്രിക്‌സ് ഭീകരവിരുദ്ധ പ്രവര്‍ത്തനപദ്ധതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് ഭീകരവിരുദ്ധ വര്‍ക്കിംഗ് ഗ്രൂപ്പിന്റെയും അതിന്റെ അഞ്ച് ഉപഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉച്ചകോടിയില്‍ സ്വീകാര്യതയേറി.
നിലപാട് വ്യക്തമാക്കി ഭാരതം
ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനവും വലിയ സംഭാവനകളും നല്‍കുന്ന വികസ്വര രാജ്യങ്ങളെ ഇരട്ടത്താപ്പിന്റെ ഇരകളായി ഇനിയും തുടരുവാന്‍ അനുവദിക്കരുതെന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഉച്ചകോടിയില്‍ ഏറെ ശ്രദ്ധനേടി. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ വികസന സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാതലങ്ങളിലും അവഗണിക്കപ്പെടുന്നു. യുഎന്‍ രക്ഷാസമിതിയില്‍ പരിഷ്‌ക്കാരങ്ങള്‍ അടിയന്തരമായി വേണം. ഹരിതവികസനത്തിനായുള്ള ഭാരതത്തിന്റെ പ്രതിബദ്ധത ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന മന്ത്രം ആഗോള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി പങ്കിടുവാന്‍ തയ്യാറാണ്. കാലാവസ്ഥ നീതിയെ ഭാരതം ഒരു ധാര്‍മ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിക്കുന്നതെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു.
ബ്രിക്‌സ് കറന്‍സി
ബ്രസീല്‍ ഉച്ചകോടിയില്‍ ബ്രിക്‌സ് കറന്‍സി ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. ബ്രിക്‌സ് കറന്‍സി എന്ന ആശയത്തിന്മേല്‍ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്‍സിക്കാവുമോ? ബ്രിക്‌സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും? ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ബ്രിക്‌സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണ്ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്‌സ് കറന്‍സിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്‌സ് കറന്‍സിയെന്ന സ്വപ്‌നവും ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി. അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കുമെന്ന് സാരം.
പ്രാദേശിക വ്യാപാരം
അതേസമയം പ്രാദേശികവ്യാപാരങ്ങള്‍ പ്രാദേശിക കറന്‍സിയിലെന്ന നീക്കം കൂടുതല്‍ സജീവമായിട്ടുണ്ട്. ഭാരത-യുഎഇ സമഗ്ര സാമ്പത്തിക ഉടമ്പടിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും യുഎഇയുടെ നാഷണല്‍ ഓയില്‍ കമ്പനിയും രൂപയില്‍ വ്യാപാരം നടത്തുന്നു. ഭാരതം യുഎയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയതും ബ്രിക്‌സ് രാജ്യങ്ങളുടെ ധാരണപ്രകാരം പ്രാദേശിക കറന്‍സിയിലാണ്. ഭാരതവും സൗദി അറേബ്യയും ഇതേ പാതയില്‍ നീങ്ങുന്നു. ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വരരാജ്യങ്ങളെ പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തുവാന്‍ ബ്രിക്‌സ് പ്രേരിപ്പിക്കുന്നു. പ്രാദേശിക കറന്‍സികള്‍ വ്യാപാരത്തില്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഭാരതത്തിന്റെ രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും ഇടപാടുകള്‍ നടത്തുവാന്‍ നീക്കങ്ങള്‍ സജീവമാണ്. വിവിധ രാജ്യങ്ങളുമായി ഭാരതം ഏര്‍പ്പെട്ടിരിക്കുന്ന ഉഭയകക്ഷി കരാറിലൂടെ രൂപയിലുള്ള വ്യാപാരം ഉയരുന്നുണ്ട്. ശ്രീലങ്കയും ഭാരതവും വ്യാപാര ഇടപാടുകളില്‍ ഡോളര്‍ വിട്ട് രൂപയില്‍ നീങ്ങുന്നു.
ബ്രിക്‌സ് ഭാരതത്തിലേയ്ക്ക്
2026 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ബ്രിക്‌സ് പ്ലസ് രാജ്യാന്തര കൂട്ടായ്മയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത് ഭാരതമാണ്. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയുടെ കാലത്ത് 2019 സപ്തംബറില്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ചരിത്രസംഭവമാക്കിയ വന്‍നേട്ടം വരാന്‍ പോകുന്ന ഭാരതത്തിലെ 18-ാം ഉച്ചകോടിയിലും ചരിത്രം സൃഷ്ടിക്കുമെന്നുറപ്പ്.
അഞ്ചു രാജ്യങ്ങളില്‍ തുടങ്ങി ഇപ്പോള്‍ പത്ത് അംഗരാജ്യങ്ങളുമായി ബ്രിക്‌സ് കൂട്ടായ്മ കരുത്തുനേടുമ്പോള്‍ 2026ല്‍ ഭാരതത്തില്‍ നടക്കുന്ന ഉച്ചകോടി ബ്രിക്‌സിന് പുതിയ നിര്‍വ്വചനം നല്‍കുമെന്ന് പ്രധാനമന്ത്രി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിക്‌സിന് Building Resilience and Innovation for Cooperation and Sustainability എന്ന പുതുനിര്‍വ്വചനവും നല്‍കി. ആഗോള സഹകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ‘ജനകേന്ദ്രീകൃതം, മനുഷ്യത്വം ആദ്യം’ എന്ന സമീപനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള അജണ്ടയാണ് ഭാരതത്തിലെ 18-ാം ഉച്ചകോടി മുന്നോട്ടുവെയ്ക്കുന്നതെന്നും സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിരോധശേഷിയും നൂതനത്വവും കെട്ടിപ്പടുക്കുവാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും വരാന്‍പോകുന്ന 2026ലെ ഉച്ചകോടിയെക്കുറിച്ച് ബ്രസീലില്‍വെച്ച് പ്രധാനമന്ത്രി സൂചനകള്‍ നല്‍കി.
ബ്രസീലില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടി ലോകത്തിന്റെ മുമ്പില്‍ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും നിലപാടുകളും ഭാവിസ്വപ്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതില്‍ വിജയം കൈവരിച്ചു. അതിലുപരി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത ഓരോ പൗരനും അഭിമാനമേകുന്നു. അര്‍ത്ഥശങ്കകള്‍ക്കിടനല്‍കാതെ വിവിധ വിഷയങ്ങളിലെ കര്‍ക്കശനിലപാടുകള്‍ അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രിക്കായി. ഭാരതത്തിന്റെ ആതിഥേയത്വത്തില്‍ അടുത്ത ഉച്ചകോടി 2026ല്‍ ഭാരതത്തില്‍ നടക്കുമ്പോള്‍ അത്ഭുതനേട്ടങ്ങള്‍ക്കായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍.)





















