കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് അക്രമത്തിനിരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട് കേരളത്തിന്റെ മനസ്സാക്ഷിയുടെ ശബ്ദമായി ജീവിക്കുന്ന സി. സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ്‌ഗോപി എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോലും ഉണ്ടാവാതിരുന്ന ഞെട്ടലും രോഷവും നിരാശയുമൊക്കെയാണ് സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനലബ്ധിയില്‍ സിപിഎമ്മും ഇടതുപക്ഷവും പ്രകടിപ്പിച്ചത്. ഏഴ് ഇടത് എംഎല്‍എമാരുള്ളിടത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയും സുരേഷ്‌ഗോപിയും ജയിച്ചുകയറിപ്പോള്‍ സിപിഎമ്മിന് ഉണ്ടാവാതിരുന്ന അമ്പരപ്പ് സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്.
സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനലബ്ധിയുടെ വിവരമറിഞ്ഞ് സിപിഎമ്മും ഇടതുപക്ഷവും ആദ്യം പകച്ചുപോയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് അവര്‍ക്ക് വേണ്ടിയെന്നോണം പ്രതികരണവുമായി രംഗത്തുവന്നത്. വിവിധ മേഖലകളില്‍ പ്രശസ്തരും പ്രഗത്ഭരുമായ വരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുള്ളതെന്നും, സദാനന്ദന്‍ മാസ്റ്റര്‍ അങ്ങനെ പരിഗണിക്കേണ്ടയാളല്ലെന്നുമാണ് ചെന്നിത്തല കണ്ടുപിടിച്ചത്. ഈ കോ ണ്‍ഗ്രസ് നേതാവിനെക്കൊണ്ട് ആരോ പറഞ്ഞു പറയിപ്പിച്ചതുപോലെ തോന്നും. കാരണം ഇങ്ങനെ പറയാനുള്ള യാതൊരു ധാര്‍മികാവകാശവും ഇല്ലാത്തയാളാണ് ചെന്നിത്തല.
പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ ബലത്തില്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പോലും സംഘടിപ്പിച്ചെടുത്തവരാണ് കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും. അടല്‍ ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ കാലത്ത് കഴിവിന്റെയും മികവിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തില്‍ എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനൊപ്പം നില്‍ക്കാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അന്ന് സിപിഎമ്മും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതേ കോണ്‍ഗ്രസ് പിന്നീട് യാതൊരു കഴിവും മികവും ഇല്ലാത്ത, രാജ്യത്തിന് എടുത്തുപറയത്തക്ക സേവനമൊന്നും നല്‍കാത്ത പ്രതിഭാ പാട്ടീല്‍ എന്ന വനിതയെ രാഷ്ട്രപതിയാക്കി. സോണിയാ ഗാന്ധിയുടെ തന്നിഷ്ടപ്രകാരമായിരുന്നു ഇത്. നെഹ്‌റു കുടുംബത്തിന്റെ അടുക്കളയില്‍ ചായ ഉണ്ടാക്കിക്കൊടുത്തതിന്റെ പ്രത്യുപകാരമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിഭാ പാട്ടീലിന് ലഭിച്ച രാഷ്ട്രപതി സ്ഥാനമെന്ന് രാജസ്ഥാനിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ പറയുകയുണ്ടായി. പേരില്‍ മാത്രമാണ് അവര്‍ക്ക് പ്രതിഭയുണ്ടായത്. ഇതൊക്കെ അറിയാന്‍ ബാധ്യസ്ഥനായ ചെന്നിത്തല, സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനലബ്ധിയെ അനാവശ്യമായി വിമര്‍ശിച്ചത് അത്യന്തം പരിഹാസ്യമായിരുന്നു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ സദാനന്ദന്‍ മാസ്റ്റര്‍ക്കുള്ള യോഗ്യതയാണ് സിപിഎമ്മിന് അറിയേണ്ടത്. മഹാകവി ജി. ശങ്കരക്കുറുപ്പ് മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള, നാമനിര്‍ദ്ദേശത്തിലൂടെ രാജ്യസഭയിലെത്തിയവരുടെ യോഗ്യതകള്‍ പറഞ്ഞ് പു.ക.സ നേതാവും സാംസ്‌കാരിക രംഗത്ത് പാര്‍ട്ടി ഗുണ്ടയെ പോലെ പെരുമാറുന്നയാളുമായ അശോകന്‍ ചരുവില്‍ വല്ലാതെ ആത്മരോഷം കൊള്ളുകയുണ്ടായി. കാട്ടൂര്‍ കടവിലെ ഈ മുതല ഒരു ആര്‍ത്തിപ്പണ്ടാരമാണ്. ഊഴം കാത്ത് കിടക്കുകയാണ്. സിപിഎം പ്രതിരോധത്തിലാവുന്ന സന്ദര്‍ഭങ്ങളില്‍, ഈ പാര്‍ട്ടിയുടെ നേതാക്കളും മന്ത്രിമാരും നഗ്‌ന രാജാക്കളാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുമ്പോഴോക്കെ മുന്‍പിന്‍ നോക്കാതെ പ്രതിരോധവുമായി ചാടിപ്പുറപ്പെട്ട് മാനംകെടാന്‍ മടിയില്ലാത്തയാളാണ് ഈ എഴുത്തുകാരന്‍. സ്വന്തം മാനം നഷ്ടപ്പെടുത്തിയും താന്‍ പാര്‍ട്ടിയുടെ മാനം രക്ഷിക്കുകയാണെന്ന് യജമാനന്മാരെ ബോധ്യപ്പെടുത്തണമല്ലോ. സദാനന്ദന്‍ മാസ്റ്റര്‍ക്ക് രാജ്യസഭാ എംപി ആയിരിക്കാന്‍ യോഗ്യതയില്ലെന്ന് മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്ട്രീയത്തിന്റെ മാസ്റ്റര്‍ ബ്രെയിനായ പി. ജയരാജനും വിധിക്കുകയുണ്ടായി. എന്നാല്‍ ഈ വേവലാതികളൊക്കെ വെറുതെയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ആരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്നത് രാഷ്ട്രപതിയുടെ വിവേചനാധികാരമാണ്. സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തി ബാഹ്യശക്തികള്‍ക്ക് ഇതില്‍ ഇടപെടാനാവില്ല. ഇനി പൈശാചികമായ കമ്യൂണിസ്റ്റ് ഹിംസയെ ജീവിതംകൊണ്ട് പ്രതിരോധിച്ചതും സദാനന്ദന്‍ മാസ്റ്ററുടെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലെന്താണ് തെറ്റ്? താലിബാന്‍ ഭീകരരുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയിട്ടും ജീവിക്കുന്നതിനാണല്ലോ പാകിസ്ഥാനിലെ പെണ്‍കുട്ടിയായ മലാല യൂസഫ് സായിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് സദാനന്ദന്‍ മാസ്റ്ററെ തേടിയെത്തിയിരിക്കുന്നത്. അതിന് സിപിഎമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പൊതുപ്രവര്‍ത്തനത്തെക്കുറിച്ച് സിപിഎമ്മിന്റെ കാഴ്ചപ്പാടല്ല സദാനന്ദന്‍ മാസ്റ്റര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനുള്ളത്. ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയും, രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുകയും, പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിച്ചും മറ്റ് വിധത്തിലുള്ള ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ചും ഭരണാധികാരം പിടിക്കുകയും, അത് ഉപയോഗിച്ച് അഴിമതി നടത്തി നേതാക്കള്‍ സമ്പന്നരാവുകയും ചെയ്യുന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് പൊതുപ്രവര്‍ത്തനം. സദാനന്ദന്‍ മാസ്റ്ററെപ്പോലുള്ളവരുടെ വഴി ഇതല്ലല്ലോ.
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രാഗത്ഭ്യത്തെക്കുറിച്ച് സിപിഎം ഇപ്പോള്‍ വാചാലമാവുന്നത് കാപട്യമാണ്. ആദ്യമായല്ല നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പ്രഗത്ഭരെ രാജ്യസഭയിലേക്ക് എടുക്കുന്നത്. സദാനന്ദന്‍ മാസ്റ്റര്‍ക്കൊപ്പം മൂന്നുപേരേക്കൂടി നോമിനേറ്റ് ചെയ്തല്ലോ. മുംബൈ ഭീകരാക്രമണ കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നിഗം, വിദേശ കാര്യവിദഗ്ദ്ധനും നയതന്ത്രജ്ഞനുമായ ഹര്‍ഷ് വര്‍ദ്ധന്‍, അയോധ്യയിലെ രാമജന്മഭൂമിയെക്കുറിച്ചും അവിടത്തെ ക്ഷേത്രത്തെക്കുറിച്ചും കപട മതേതര വാദികളും ഇസ്ലാമിക പക്ഷപാതികളുമായ ചരിത്രകാരന്മാരുടെ വാദമുഖങ്ങളെ ആധികാരികമായ തെളിവുകള്‍ അവതരിപ്പിച്ച് തകര്‍ത്ത ചരിത്രകാരിയും, വിഖ്യാത പത്രപ്രവര്‍ത്തകനായിരുന്ന ഗിരിലാല്‍ ജെയിനിന്റെ മകളുമായ മീനാക്ഷി ജെയിന്‍ എന്നിവരാണിവര്‍. ഇവരുടെ പ്രശസ്തിയെക്കുറിച്ചും പ്രാഗത്ഭ്യത്തെക്കുറിച്ചും സിപിഎമ്മിന് എന്താണ് ഒന്നും പറയാനില്ലാത്തത്! ഭാരതത്തിന്റെ സ്പ്രിന്റ് റാണിയും കേരളത്തിന്റെ പയ്യോളി എക്‌സ്പ്രസുമായ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതും മോദി സര്‍ക്കാരിന്റെ കാലത്താണ്. ഇതിനെതിരെ എത്ര മോശമായ രീതിയിലാണ് സിപിഎം നേതാവ് എളമരം കരീം പ്രതികരിച്ചത്? ഈ കായിക താരത്തിന് എന്തായിരുന്നു പ്രശസ്തിക്കും പ്രാഗത്ഭ്യത്തിനും കുറവ്?
അപ്പോള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രശസ്തിയും പ്രഗല്‍ഭ്യവുമല്ല സിപിഎമ്മിന്റെ പ്രശ്‌നം, രാഷ്ട്രീയ താല്പര്യമാണ്. സിപിഎം ഒരു പാര്‍ട്ടി പരിപാടിയായി കൊണ്ടു നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് സദാനന്ദന്‍ മാസ്റ്റര്‍. സദാനന്ദന്‍ മാസ്റ്ററെ ആസൂത്രിതമായി ആക്രമിച്ച് രണ്ടു കാലുകളും വെട്ടിയെടുത്ത് ദൂരേക്ക് വലിച്ചെറിയുകയാണ് സിപിഎമ്മുകാരായ അക്രമികള്‍ ചെയ്തത്. സദാനന്ദന്‍ മാസ്റ്ററെ കൊലപ്പെടുത്താതിരുന്നത് അക്രമികള്‍ക്ക് സംഭവിച്ച ഒരു പിഴവായിരുന്നില്ല. കോളേജ് വിദ്യാഭ്യാസകാലത്ത് എസ്എഫ്‌ഐക്കാരനായിരുന്ന സദാനന്ദന്‍ മാസ്റ്റര്‍ എബിവിപിയിലൂടെ ആര്‍എസ്എസിന്റെ ആശയധാരയിലേക്ക് വരികയായിരുന്നു. ഒരു സഖാവിന് ഇങ്ങനെയൊരു മാറ്റം സംഭവിക്കുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. രാഷ്ട്രീയമായും സംഘടനാപരമായും വലിയ തിരിച്ചടിയാകും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയയാള്‍ സ്വന്തം തെറ്റിന് ശിക്ഷ അനുഭവിക്കണം. മറ്റ് സഖാക്കളുടെ മുന്‍പില്‍ ഭയത്തിന്റെ പ്രതിരൂപമായി അയാള്‍ കഴിയണം. ഇനിയൊരാളും ഇങ്ങനെയൊരു സാഹസം ചെയ്യാന്‍ പാടില്ല. പക്ഷേ ആയുസ്സിന്റെ ബലം കൊണ്ടും ആദര്‍ശ തീവ്രതകൊണ്ടും സദാനന്ദന്‍ മാസ്റ്റര്‍ അതിജീവിച്ചു. ഇച്ഛാശക്തിയുടെ കാലുകളില്‍ ഉറച്ചുനിന്ന് വ്യക്തിജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുന്നേറി. ഇങ്ങനെയൊരാള്‍ രാജ്യസഭയില്‍ എത്തുന്നതോടെ തങ്ങള്‍ സൗകര്യപൂര്‍വ്വം എടുത്തണിഞ്ഞിട്ടുള്ളത് ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി ഡമോക്രസിയുടെയും പൊയ്മുഖങ്ങളാണെന്ന് രാജ്യം മുഴുവന്‍ തിരിച്ചറിയാന്‍ ഇടവരുത്തുമെന്ന് സിപിഎമ്മിന് അറിയാം. ഈ അപകടസാധ്യത മുന്നില്‍കണ്ടാണ് സദാനന്ദന്‍ മാസ്റ്റര്‍ ഇരയല്ല വേട്ടക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നുണപ്രചാരണം സിപിഎം നടത്തിയത്. സദാനന്ദന്‍ മാസ്റ്റര്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പേ യുദ്ധകാലാടിസ്ഥാനത്തില്‍ അത് ചെയ്തതിന്റെ രഹസ്യവും മറ്റൊന്നല്ല.
സദാനന്ദന്‍ മാസ്റ്ററെ നിശ്ശബ്ദനാക്കാന്‍ രാജ്യസഭയിലും സിപിഎം ഈ നുണപ്രചാരണം ആവര്‍ത്തിച്ചേക്കും. പക്ഷേ ഈ അസത്യ പ്രചാരണം രേഖയിലുണ്ടാവില്ല. സിപിഎം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ അകവും പുറവും നന്നായി അറിയാവുന്ന സദാനന്ദന്‍ മാസ്റ്റര്‍ വസ്തുതകള്‍ നിരത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും സംസാരിക്കുന്നതാവും സഭാ രേഖകളില്‍ സ്ഥാനം പിടിക്കുക. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യവുമായി സദാനന്ദന്‍ മാസ്റ്റര്‍ സഭയില്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ നുണ പ്രചാരണം മുന്‍കാല പ്രാബല്യത്തോടെ തകര്‍ന്നടിയും. കാലം കാത്തുവച്ച പ്രതികാരമാണിത്.





















