വാര്‍ദ്ധക്യത്തില്‍ വലിയ ഒരു വിഭാഗം ആള്‍ക്കാരെ ഇപ്പോള്‍ സ്മൃതിനാശം അഥവാ ഡിമന്‍ഷ്യ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം കഥകള്‍ക്കും കവിതകള്‍ക്കും ഇപ്പോള്‍ അതു വിഷയമാകുന്നു. ഹന്ന ഹിലിയ (Hannah Hillier) എന്ന ഒരു പുതുകവി “Dementia the Thief’ എന്ന പേരില്‍ ഒരു കവിതയെഴുതിയിരിക്കുന്നു. കവിത ഇങ്ങനെ തുടങ്ങുന്നു:
It took away your days and nights
And time became a blur
If sucked your speech right from your mouth
And your words became a slur
If slowly imprissoned you from your life.
When you couldn’t walk your miles
It haunted your sleep and made you scared.
And wiped away your smiles
കവിതയുടെ പേരു പോലെ തന്നെ നേരിട്ട് വിഷയം അവതരിപ്പിക്കുകയാണ് ഈ കവി. എങ്കിലും തീരെ മോശം കവിതയല്ല ഇത്.
മാതൃഭൂമിയില്‍ രവി എന്ന കഥാകൃത്ത് വേഴാമ്പല്‍ എന്നൊരു കഥ എഴുതിയിരിക്കുന്നു. അതും വിഷയം സ്മൃതിനാശം തന്നെ. എന്നാല്‍ കഥാന്ത്യത്തില്‍ സ്മൃതിനാശം തന്നയാണോ കഥാകൃത്ത് വിവക്ഷിക്കുന്നത് എന്നു നമുക്ക് സംശയം തോന്നുന്ന രീതിയില്‍ വളരെ സങ്കീര്‍ണ്ണമായ ഒരന്ത്യമാണ് വായിക്കാന്‍ കഴിയുന്നത്. ‘മഴ’ എന്നു പേരുള്ള മകള്‍ അച്ഛനെ ചൂണ്ടി പറയുന്നത് ”ഞാന്‍ ഈ മലമുഴക്കിയുടെ പിന്നാലെ രാവും പകലും അലഞ്ഞുനടക്കുന്നത് വീട്ടില്‍ വരാതിരിക്കാന്‍ തന്നെയല്ലേ. മകളാണെന്ന് മറന്നുപോകുന്ന ഒരച്ഛനല്ലേ ഉള്ളത് ഇവിടെ എനിക്ക്” എന്നാണ്. രോഗബാധമൂലം മകളെ മറന്ന് മോശമായി പെരുമാറുന്ന അച്ഛനാണോ അതോ പത്രത്തില്‍ നമ്മള്‍ വായിക്കാറുള്ളതുപോലേ മകളോട് കാമോദ്ദേശ്യത്തോടെ പെരുമാറുന്ന തരംതാഴ്ന്ന പിതാവാണോ എന്ന് വായനക്കാരന് മനസ്സിലാക്കാനാവാത്ത തരത്തിലാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്. ആ സന്ദിഗ്ദ്ധത തന്നെയാണ് ഈ കഥയുടെ മഹത്വം. തലക്കെട്ടിലും അങ്ങനെയൊരു സന്ദേഹം ഒളിപ്പിച്ചുവച്ചിരിക്കുന്നു. മഴ കാക്കുന്ന വേഴാമ്പല്‍ ആരായിരിക്കാം!! നല്ല കഥ. എല്ലാം നേരിട്ടു പറയലല്ല സാഹിത്യത്തിന്റെ ഗൗരവമുള്ള മുഖം. ഇങ്ങനെ ഒളിപ്പിച്ചു പറയലിലാണ് മെച്ചപ്പെട്ട രചന രൂപമെടുക്കുന്നത്.
മാതൃഭൂമിയില്‍ (ജൂലായ് 20-26) നാല് കവിതകളുണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിഷം, സച്ചിദാനന്ദന്‍ പുഴങ്കരയുടെ ആകാശച്ചോട്ടില്‍, ഹൃഷികേശന്‍ പി.ബിയുടെ വരവും പോക്കും, ആര്യാംബയുടെ ആകാശച്ചോട്ടില്‍. ബാലചന്ദ്രന്റെ പതിവ് സങ്കേതങ്ങളൊക്കെയുണ്ട് വിഷത്തില്ലെങ്കിലും പ്രത്യേകിച്ച് എടുത്തു പറയാന്‍ ഒന്നുമില്ല. നമ്മള്‍ നിരന്തരം കാണുന്ന പത്രവാര്‍ത്തകളിലൊന്നിന്റെ കാവ്യാവിഷ്‌ക്കാരം എന്നു പറയാനുമില്ല. ഡോക്ടറെ കാണാന്‍ ഒറ്റക്കു പോയ ഗര്‍ഭിണി കലുങ്കിനു താഴെ മരിച്ചു കിടക്കുന്നു. അത്രതന്നെ. അതിനൊരു കവിതയുടെ ആവശ്യമുണ്ടെന്ന് നമുക്കു ബോധ്യപ്പെടുന്നില്ല. ‘വിഷം’ ഒരു മോശം കവിത തന്നെ എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. ആര്യാംബയുടെ ഓറഞ്ച് അലര്‍ട്ട് എനിക്കൊന്നും മനസ്സിലായില്ല. താനെന്താണെഴുതിയതെന്നു പറയാന്‍ കവി തന്നെ വരേണ്ടിവരും. ഒന്നും മനസ്സിലാകാത്തതുകൊണ്ടാവാം പത്രാധിപരും ഇക്കവിത അച്ചടിക്കാന്‍ കൊടുത്തിട്ടുള്ളത്. മനസ്സിലായില്ല എന്നുപറയുന്നത് മോശമാണെന്ന് കരുതിയിട്ടുണ്ടാവാം. ഒരോറഞ്ചിനെക്കണ്ടിട്ട് കവിയ്ക്ക് എന്തൊക്കെയോ തോന്നുന്നു. ആ തോന്നലുകള്‍ക്കൊന്നും കാവ്യാത്മകതയില്ല.
മുഷിഞ്ഞു നാറിയ നിലാവിന്റെ തുണ്ട്, പൊരിവെയില്‍ക്കീറ്, നരച്ചുപിഞ്ഞിയ പ്രണയക്കുപ്പായം ഇതൊക്കെ ചേര്‍ത്തുവച്ചിരിക്കുന്ന സച്ചിദാനന്ദന്‍ പുഴങ്കരയുടെ ‘ആകാശച്ചോട്ടില്‍’ കൂട്ടത്തില്‍ മെച്ചപ്പെട്ട രചനയാണെന്ന് പറയാം. ഋഷികേശന്‍ പി.ബിയുടെ കവിതയും ഒരു പുരാവൃത്തത്തിന്റെ ഗദ്യാവിഷ്‌ക്കാരം എന്നല്ലാതെ കവിതയെന്നു പറയാനുള്ള വകകളൊന്നുമില്ലാത്ത രചന തന്നെ.
നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ നിന്ന് മിക്കവാറും ഒഴിവാക്കപ്പെട്ടിരിക്കുന്ന ഒന്നാണ് വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം. മുഗള്‍ ഭരണത്തെപേര്‍ത്തും പേര്‍ത്തും പുകഴ്ത്തുന്ന ചരിത്രപുസ്തകങ്ങളാണ് നമുക്കു കൂടുതലും ഉള്ളത്. എന്നാല്‍ വളരെ ശ്രദ്ധേയമായ ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു വിജയനഗരത്തിന്റെ പ്രതാപകാലം. നമുക്ക് ആ സുവര്‍ണ്ണ കാലത്തിന്റെ ശേഷിപ്പായി ആകെയുള്ളത് തെന്നാലിരാമന്‍ എന്ന കവിയുടെ രചനകളും പൊടിക്കൈകളും മാത്രമാണ്. തെന്നാലിരാമനെ അറിയാത്തവര്‍ ഇല്ലെന്നു തന്നെ പറയാം, വിശേഷി ച്ചും കുട്ടികള്‍. തെന്നാലിരാമന്‍ കഥകള്‍ അവര്‍ക്കെന്നും പ്രിയപ്പെട്ടവയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രക്ഷകനായിരുന്ന കൃഷ്ണദേവരായരെക്കുറിച്ചോ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചോ അധികമൊന്നും ആര്‍ക്കും അറിയില്ല. ഹംപി എന്ന പ്രാചീനനഗരത്തിന്റെ ശേഷിപ്പുകള്‍ മാത്രമേ ഇന്ന് ആ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്നതായുള്ളൂ. പിന്നെ വിദേശീയരായ ഏതാനും യാത്രികരുടെ യാത്രാവിവരണങ്ങളും.
മാതൃഭൂമിയില്‍ രമേഷ്‌കുമാര്‍ വെള്ളമുണ്ട കര്‍ണാടകത്തിലെ ബൈരക്കുപ്പ ഗ്രാമത്തില്‍ വിജയ നഗരസാമ്രാജ്യത്തിന്റെ ഓര്‍മയുമായി ബന്ധപ്പെട്ട് നടക്കുന്ന ഓരി അബ്ബ (മലയാളത്തില്‍ മൂരി അബ്ബ) എന്ന ആഘോഷത്തെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയിരിക്കുന്നു. വിജയനഗര രാജാവായിരുന്ന ഹരിഹരന്‍ രണ്ടാമന്‍ ബാഹ്മിനി സുല്‍ത്താന്മാരുടെ സംയുക്ത സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോള്‍ അവിടത്തെ പ്രജകള്‍ ചിത്രദുര്‍ഗയില്‍ നിന്ന് കന്നുകാലികളുമായി ഓടി രക്ഷപ്പെട്ടെത്തിയത് ഈ ബൈരക്കുപ്പയിലായിരുന്നത്രേ! വയനാട്ടില്‍ നിന്ന് കബനി കടന്ന് അപ്പുറത്തിറങ്ങുമ്പോള്‍ കര്‍ണാടക സംസ്ഥാനം ആരംഭിക്കുന്നിടത്താണ് ബൈരക്കുപ്പ. വെള്ളമുണ്ട വയനാട്ടിലെ സ്ഥലമാണ്. എങ്കിലും ലേഖകന്‍ ബൈരക്കുപ്പ കേരളത്തിലാണെന്നാണ് എഴുതിയിരിക്കുന്നത്. കന്നുകാലികളെ ആദരിക്കുന്ന ഉത്സവമായ ഓരി അബ്ബയുടെ അറിവുകള്‍ പുതുമയുള്ളതുതന്നെ. മാത്രമല്ല നമ്മുടെ സംസ്‌കാരത്തിന്റെ സംരക്ഷകരായിരുന്ന വിജയനഗര രാജാക്കന്മാരെ ഓര്‍ക്കാന്‍ ലേഖനം സഹായിക്കുന്നതിനാല്‍ തീര്‍ച്ചയായും നല്ല സംരംഭം എന്നുതന്നെ പറയാം.
wo places I belong to as though I was born in both of them.
They make evey day a birth day
Giving me the gifts wrapped in the ribbons of memory
I store them away, greedy as a miser.
പ്രശസ്തനായ സ്‌കോട്ടിഷ് കവി ജോര്‍ജ് മെക്കേ ബ്രൗണി ന്റെ (George Mackay Brown) ആദ്യകാല കവിതകളിലൊന്നായ സ്റ്റോം(Storm) എന്ന സമാഹാരത്തില്‍ നിന്നെടുത്ത Assynt and Edinburgh (അസിന്റ് ആന്റ് എഡിന്‍ബറോ) എന്ന ലഘു കവിതയിലെ അവസാനത്തെ വരികളാണ് മുകളില്‍ കുറിച്ചത്. സ്‌കോട്ട്‌ലന്റിന്റെ കവിയാണ് മെക്കേ ബ്രൗണ്‍. അവിടുത്തെ പ്രകൃതിയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ കൂടുതലും കാണുന്നത്. അസിന്റും എഡിന്‍ബറോയും സ്‌കോട്ട്‌ലന്റിലെ രണ്ടു നഗരങ്ങളാണ്. ആ നഗരങ്ങളില്‍ രണ്ടിടത്തും താന്‍ ജനിച്ചതു പോലെയാണ് കവിയ്ക്ക് അവയോടുള്ള ഇഷ്ടം. ഓര്‍മയുടെ റിബണുകളില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ നല്‍കുന്ന ആ നഗരങ്ങളെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളെ പ്രദാനം ചെയ്യുന്ന ഈ കവിത മനോഹരമാണ്. സ്‌കോട്ട്‌ലന്റിന്റെ മനോഹാരിതയിലൂടെ നമ്മളെ നടത്തിക്കൊണ്ടുപോകുന്നതു പോലെയാണ് മെക്ക് ബ്രൗണിന്റെ ഓരോ കവിതയും.
മാധ്യമം വാരികയില്‍ (ജൂലായ് 14-21) വിജു.വിനായര്‍ ഒറ്റാലും തെറ്റാലിയും എന്ന തന്റെ പംക്തിയില്‍ ഹാജര്‍ എന്ന തലക്കെട്ടില്‍ ഈ സ്‌കോട്ടിഷ് കവിയെക്കുറിച്ച് എഴുതിയിരിക്കുന്നു. ‘ജീവിത കാലം മുഴുക്കെ ഒരൊറ്റ ദ്വീപില്‍ കഴിഞ്ഞ കവി’ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. സ്‌കോട്ട്‌ലന്റിന്റെ മെയിന്‍ ലാന്റിലെ വിദ്യാഭ്യാസത്തിനുശേഷം മറ്റൊരു ദ്വീപായ ഓക്‌നിയിലെ(orkney) സ്‌ട്രോംനെസ്സ് (stromness) എന്ന ചെറുപട്ടണത്തിലാണ് കവി കഴിച്ചുകൂട്ടിയത്. ഏകദേശം 2500 ഓളം പേര്‍ താമസിക്കുന്ന ഒരു ചെറു പട്ടണമാണിത്. ഓക്‌നി മൊത്തത്തില്‍ ജനനിബിഡമാണ്. സ്‌കോട്ട്‌ലന്റിലെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപാണ് ഓക്‌നി. അതിലെ ഒരു ചെറുപട്ടണത്തില്‍ കഴിഞ്ഞ കവിയെ വിജു വി. നായര്‍ ജീവിതകാലം മുഴുവന്‍ ഒരു ദ്വീപില്‍ റോബിന്‍ ഹുഡിനെപ്പോലെ കഴിഞ്ഞ കവിയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു.
കടുത്ത ക്ഷയരോഗവും ഡിപ്രഷനും മറ്റു ചില രോഗങ്ങളും അലട്ടിയിരുന്നതിനാല്‍ കവി പുറത്തേയ്ക്ക് അധികം സഞ്ചരിച്ചിരുന്നില്ല എന്നത് ശരിയാണ്. എന്നുകരുതി വിജു വി. നായര്‍ പറയുന്നതുപോലെ ആള്‍താമസമില്ലാത്ത ഒരു ദ്വീപില്‍ ഒറ്റയ്ക്കു കഴിയുകയൊന്നുമായിരുന്നില്ല കവി. അദ്ദേഹത്തിന്റെ പ്രശസ്ത രചനയായ ഓര്‍ക്‌നിറ്റാപസ്ട്രിയിലെ അപ്രധാനമായ ഒരു വരിയും ലേഖനത്തില്‍ ഉദ്ധരിക്കുന്നു. സാര്‍ത്രിനെക്കുറിച്ചും മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍ എന്ന കഥയെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. സ്വന്തം ഇണയെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഉള്ളുരുക്കത്തോടെയല്ലാതെ മുണ്ടൂരിന്റെ കഥ വായിച്ചു തീര്‍ക്കാനാവില്ല.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പത്തു ചെറുകഥകള്‍ അവതരിപ്പിച്ച കൂട്ടത്തില്‍ ഈ ലേഖകന്‍ ഇതേ പംക്തിയില്‍ ഈ കഥയെയും ഉള്‍പ്പെടുത്തിയിരുന്നു. എം.ടി. പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ ജീവിതം അപ്പടി പകര്‍ത്തിവച്ചാല്‍ സാഹിത്യമാവില്ല. അതില്‍ മറ്റുള്ളവരുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന ചില വര്‍ണ്ണങ്ങളും ചേര്‍ത്തുവയ്ക്കണം. അതുകൊണ്ടാണ് അനുഭവമല്ല പ്രധാനം, അതിന്റെ ആവിഷ്‌കാരമാണ് മുഖ്യം എന്ന് പലപ്പോഴും പറയാറുള്ളത്. ജീവിതത്തില്‍ എല്ലാവരും കടന്നുപോകുന്ന ദുരിതങ്ങളെ വായനക്കാരുടെ മനസ്സില്‍ ശാശ്വതമായി നിലനില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുമ്പോഴാണ് മഹത്തായ രചനകളുണ്ടാകുന്നത്; ദുരിതങ്ങള്‍ മാത്രമല്ല ആനന്ദങ്ങളും ഇങ്ങനെ ശാശ്വതീകരിക്കാനാവും. മുണ്ടൂരിന്റേത് മഹത്തായ രചനയാണ്.
കാലിക്കറ്റ് സര്‍വ്വകലാശാല ഒരു പെണ്‍കുട്ടിയുടെ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പത്തു വര്‍ഷമെടുത്തത്രേ! ഫഹീമ എന്ന ഹതഭാഗ്യയായ ആ പെണ്‍കുട്ടിയുടെ കഥ രേഖാചന്ദ്ര ജൂലായ് 14ന്റെ സമകാലിക മലയാളത്തില്‍ എഴുതിയിരിക്കുന്നു. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളോടു ചെയ്യുന്ന ക്രൂരതകള്‍ക്കു കണക്കില്ല. ഒരു ദിവസം നിസ്സാരമായ ഒരു കാര്യത്തിനായി കേരള യൂണിവേഴ്‌സിറ്റിയില്‍ പത്തോ അതില്‍ കൂടുതലോ ഉദ്യോഗസ്ഥരെ ഈ ലേഖകനു കാണേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും ആ കാര്യം നടത്തിക്കിട്ടാതെ നിരാശനായി മടങ്ങേണ്ടിയും വന്നു. ഒന്നാം വര്‍ഷ പിജി പരീക്ഷയില്‍ നല്ല മാര്‍ക്കു വാങ്ങിയിട്ടും രണ്ടാം വര്‍ഷ രജിസ്‌ട്രേഷനു യൂണിവേഴ്‌സിറ്റിയുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കാരണം മനസ്സുമടുത്ത് ഒന്നാംവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കീറിയെറിഞ്ഞിട്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥയും എനിക്കുണ്ടായിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി കൂറച്ചുകൂടി നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇതെഴുതുന്നയാളിന്റെ ജീവിതം തന്നെ മറ്റൊരു രീതിയില്‍ ആകുമായിരുന്നു. ഒടുവില്‍ കേരളത്തിനു പുറത്തുപോയി പി.ജി എടുക്കേണ്ട ഗതികേടാണ് എനിക്കു കേരള യൂണിവേഴ്‌സിറ്റിയുണ്ടാക്കിയത്.
താഹ മാടായി മലയാളത്തില്‍ മറവിയില്‍ അലിയാത്ത എംടിയെക്കുറിച്ചെഴുതുന്നു. എല്ലാ എഴുത്തുകാരും പിടിച്ചുനില്‍ക്കാന്‍ ചില തന്ത്രങ്ങള്‍ പയറ്റിയവരാണ്. അതു നന്നായി അറിയാവുന്ന ആളായിരുന്നു എം.ടി. പ്രതിഭയും തന്ത്രങ്ങളും ഒത്തിണങ്ങിയാലേ കേരളത്തില്‍ വലിയ എഴുത്തുകാരനാവാന്‍ പറ്റൂ. കേരളത്തിലെ വായനാസമൂഹം ലോകത്തിലേറ്റവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. ഇവിടെ ഒരാള്‍ക്ക് എഴുത്തുകാരനായി നിലനില്‍ക്കണമെങ്കില്‍ ബഷീറിനെ പുകഴ്ത്തിക്കൊണ്ടേയിരിക്കണം. അതുനന്നായി മനസ്സിലാക്കിയ എം.ടി തകഴിയെപ്പോലുള്ള വലിയ എഴുത്തുകാരെക്കുറിച്ചു പറയുമ്പോള്‍ കൂടെ അതേ നിലയിലാണ് ബഷീറും എന്ന് പറഞ്ഞുവയ്ക്കും. അങ്ങനെ പറഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കഴിഞ്ഞുപോവുക എളുപ്പമല്ലെന്ന് തിരിച്ചറിയാനുള്ള പ്രായോഗികബുദ്ധി എംടിയ്ക്കുണ്ടായിരുന്നു. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ പോലെ ഒരു കഥയോ കയറ്, ചെമ്മീന്‍, ഏണിപ്പടികള്‍ എന്നിവയെപ്പോലെ ഗൗരവമുള്ള നോവലുകളോ സൃഷ്ടിക്കാന്‍ ബഷീറിനു കഴിയുമായിരുന്നില്ല. അത് എം.ടിയ്ക്ക് അറിയാമായിരുന്നില്ല എന്നു കരുതുന്നത് മൗഢ്യമാണ്. രണ്ടാമൂഴം പോലെ ഒരു കൃതി എഴുതിയ ഒരാള്‍ക്ക് സാഹിത്യവും അല്ലാത്തതും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല എന്നു കരുതാന്‍ വയ്യ.






















