ആധുനിക സമൂഹത്തിന്റെ കിനാവും പുഞ്ചിരിയും പകിട്ടും പ്രൗഢിയും രൂപപ്പെടുന്നത് പ്രവാസികളെ ചുറ്റിപ്പറ്റിയാണ്. അന്നം തേടിയും ജീവിതം തേടിയുമുള്ള ഭാരതീയരുടെ വിശിഷ്യാ മലയാളികളുടെ പ്രയാണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. സ്വന്തം നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും നാടുവിടുന്നതാണ് അഭികാമ്യമെന്നുമുള്ള ചിന്ത യുവത്വത്തെ ബാധിച്ചു തുടങ്ങിയതാണ് ഉപജീവനം തേടി അവര്‍ നാടുവിടാന്‍ പ്രധാനകാരണം. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, ചുരുങ്ങി വരുന്ന കൃഷി, അകന്നുപോകുന്ന വ്യവസായം എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഇങ്ങനെ ഒരു മനോഭാവം ഉണ്ടാകുന്നത്.
രണ്ടാം ലോകമഹായുദ്ധം ഏല്പിച്ച സാമ്പത്തികാഘാതമാണ് കൂട്ടം കൂട്ടമായി നാടുകടക്കാന്‍ പ്രേരിപ്പിച്ചത്. സിലോണ്‍, ബര്‍മ്മ, മലയ, സിംഗപ്പൂര്‍ തുടങ്ങിയ നാടുകളില്‍ ചെന്നു ജീവിതം വേരുപിടിച്ചവര്‍ ഏറെയാണ്. ബര്‍മ്മയിലെത്തിയ മലയാളികളില്‍ വലിയ ശതമാനം ഐ.എന്‍.എ. ഭടന്മാരായി പൊരുതി മരിച്ചു. മറ്റു വിദേശനാടുകളിലെത്തിയവര്‍ ഏറെയും കച്ചവടം കൊണ്ട് തൃപ്തിപ്പെട്ടു.
യൂറോപ്യന്‍ നാടുകളിലേക്ക് ഇന്ത്യക്കാര്‍ പ്രവഹിക്കാന്‍ കാരണമൊരുക്കിയ സാഹചര്യങ്ങള്‍ പലതാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ തകര്‍ത്ത യൂറോപ്പിനു പുനര്‍നിര്‍മ്മാണം അനിവാര്യമായതിനാല്‍ സര്‍വ്വ മേഖലയിലും, പ്രത്യേകിച്ച് ചികിത്സാരംഗത്ത്, ജീവനക്കാരെ ആവശ്യമായി വന്നു. മധ്യതിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കോട്ടയം, കോഴഞ്ചേരി തുടങ്ങിയ നാടുകളില്‍ നിന്നുള്ള യുവതികള്‍ നഴ്‌സിംഗ് സേവനരംഗത്തേക്ക് മുന്നോട്ടുവന്നു.
അമ്പതുകളുടെ തുടക്കം മുതല്‍ ഗള്‍ഫ് മേഖലയില്‍ നിന്നു പെട്രോള്‍ ലഭിച്ചു തുടങ്ങിയതോടെ ജോലി ചെയ്യാന്‍ മനസ്സും ആരോഗ്യവുമുള്ള ആര്‍ക്കും ഗള്‍ഫില്‍ ജോലിയും മികച്ച കൂലിയും കിട്ടിത്തുടങ്ങി. കുടുംബത്തില്‍ നിന്ന് അകന്ന് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ എല്ലാവിധ വികാരങ്ങളെയും ഹോമിക്കുന്ന ഉള്ളിലെ കനലും സഹിച്ചുകൊണ്ട് മലയാളികള്‍ ഗള്‍ഫില്‍ ജോലി ചെയ്തു.
”ഇവര്‍ ജന്മനാട്ടിലേക്ക് വരാന്‍ കൊതിക്കുന്നു”
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കുടിയേറ്റത്തിന്റെ ഒരു ഭാഗമാണ് ഇവിടെ വിശദീകരിച്ചത്. യൂണിവേഴ്‌സ്വല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍, വലിയ ശതമാനം ഇന്ത്യക്കാര്‍ ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് സൂചിപ്പിക്കുന്നത്. വിദേശനാടുകളില്‍ നടപ്പാക്കി വരുന്ന തദ്ദേശവല്‍ക്കരണം, തൊഴില്‍ രംഗത്തെ അനിശ്ചിതത്വം, എണ്ണ വിലയിലുണ്ടാവുന്ന മാറ്റം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി, യൂറോപ്യന്‍, അമേരിക്കന്‍, ഗള്‍ഫ് നാടുകളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ-ജാതീയ കലാപങ്ങള്‍ തുടങ്ങിയവയാണ് വിദേശ ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍ – ഇതോടൊപ്പം ശക്തിപ്പെടുന്ന ഭാരതത്തിന്റെ സമ്പദ്ഘടനയും വ്യവസായ-കാര്‍ഷിക മേഖലയില്‍ ഭാരതത്തിന്റെ വിസ്മയകരമായ കുതിപ്പും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ അവര്‍ക്ക് കൂടുതല്‍ പ്രേരണയും പ്രചോദനവും നല്‍കുന്നു. വിദേശനാടുകളിലെ തദ്ദേശവല്‍ക്കരണത്തിനുവേണ്ടി പല തീരുമാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
അറബ് നാടുകളിലെ വിദേശ ജോലിക്കാരുടെ കാലാവധി അഞ്ചുകൊല്ലമായി നിജപ്പെടുത്തുക, ഗള്‍ഫ് നാടുകളില്‍ നിന്നു ഒരു ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ വിദേശത്തേക്ക് അയക്കണമെങ്കില്‍ അതാത് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള അനുമതി നേടുക, വിദേശികളായ ജോലിക്കാരെ തിരിച്ചയച്ച് തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ മെയ് 15, 16 തീയതികളില്‍ നടന്ന അറബ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് അറബ്ഗള്‍ഫ് നാടുകളിലുള്ള ഭാരതീയരില്‍ ആശങ്കവളര്‍ത്തിയിരിക്കുകയാണ്.
കാനഡയില്‍ ഈ ഏപ്രില്‍ മാസം പ്രഖ്യാപിച്ച ‘സ്‌ട്രോങ്ങ് ബോര്‍ഡര്‍ ആക്ട്’ അവിടെ ജോലി ചെയ്യുന്ന വിദേശികളെയും വിദേശത്തുനിന്നു പഠനത്തിനും ജോലിക്കുമായി കാനഡയില്‍ എത്തിയവരെയും പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമമാണ്. പഠനത്തിനെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥി സംവിധാനം ദുരുപയോഗം ചെയ്ത് പെര്‍മെനന്റ് റസിഡന്‍സ് സ്വന്തമാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഈ കര്‍ശന തീരുമാനം. ഈ നിയമം ഭാരതീയരെ ശക്തമായി ബാധിക്കുമെന്നു നിരീക്ഷകര്‍ പറയുന്നു. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയായി കാനഡയില്‍ പെര്‍മെനന്റ് റസിഡന്‍സിനായി ലഭിച്ച ഏഴായിരം അപേക്ഷകളില്‍ അയ്യായിരം ഭാരതീയരുടേതാണെന്ന് കാനഡ ഗവണ്‍മെന്റിന്റെ എമിഗ്രേഷന്‍ സിറ്റിസണ്‍ഷിപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരതത്തിന്റെ കുതിപ്പ്: ആവേശവും പ്രചോദനവും
ശാസ്ത്ര-സാങ്കേതിക-സമ്പദ് രംഗത്തും വ്യവസായ കാര്‍ഷിക മേഖലയിലും ഭാരതം കൈവരിച്ചു കൊണ്ടിരിക്കുന്ന വിസ്മയകരമായ വളര്‍ച്ചയാണ് വിദേശ ഭാരതയീരെ ഭാരതത്തിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ് യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ അഭിപ്രായപ്പെടുന്നത്. ലോവ യൂണിവേഴ്‌സിറ്റി ചരിത്രവകുപ്പ് മേധാവി ഡോ. സിബി കെ. ഐപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മീഡിയ സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇങ്ങിനെ: ”നൂറായിരം പ്രശ്‌നങ്ങളുമായി മുന്നോട്ടു പോകുന്ന രാജ്യമെന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങള്‍ ഇത്രയും കാലം ഭാരതത്തെ വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഏത് പ്രതിസന്ധിയും നേരിടാന്‍ കഴിവുള്ള, സമ്പദ്ഘടനയില്‍ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന മഹത്തായ ഒരു ജനതയുള്ള രാജ്യമാണ് ഭാരതം എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചിരിക്കുകയാണ്.”
എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭാരതത്തിലെ സാമ്പത്തിക-വ്യവസായ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ് സര്‍വ്വെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങ നെ: ”രാജ്യാന്തരരംഗത്തെ പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അത്ഭുതകരമായ കരുത്ത് കാട്ടുന്നുവെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രേഖകള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്നു.” ആര്‍.ബി.ഐ. സപ്ലിമെന്റിലെ വാചകങ്ങള്‍ ഇങ്ങിനെ: ”വ്യാപാരമേഖലയിലെ തര്‍ക്കങ്ങള്‍, നയപരമായ അനിശ്ചിതത്വം, ദുര്‍ബലമായ ഉപഭോക്തൃവികാരം തുടങ്ങിയവ ആഗോളരാജ്യാന്തര വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ഭാരതത്തിലെ വ്യാവസായിക സേവനമേഖലകളിലെ സൂചനകള്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര രംഗത്തെ പുനഃക്രമീകരണങ്ങളും വ്യാവസായിക നയങ്ങളിലെ മാറ്റങ്ങളും ഇന്ത്യക്ക് പുതിയ അവസരങ്ങള്‍ തുറന്നിടുന്നു.” പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ കെ.വി.എസ്. മണിയന്‍ എഴുതിയ ലേഖനത്തില്‍ നിന്നു ചില വാചകങ്ങള്‍ സര്‍വ്വെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തത് ഇവിടെ ഉദ്ധരിക്കുന്നു: ”ആഭ്യന്തര ഉപഭോഗമാണ് ഭാരതത്തിന്റെ ശക്തി എന്നതിനാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം ഭാരതത്തെ ഒരുവിധത്തിലും ബാധിക്കില്ല. ഇത് കാരണം ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നും കരുതുന്നില്ല. ഇന്ത്യ ഈ വര്‍ഷം 6.5 ശതമാനം ജി.ഡി.പി. വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളര്‍ച്ച ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റും.” ഭാരതത്തിലെ അതിദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്. 2011-12ല്‍ മുപ്പത്തിനാല് കോടി ആളുകളാണ് (ജനസംഖ്യയുടെ 27.1 ശതമാനം) അതിദരിദ്രരുടെ വിഭാഗത്തിലുണ്ടായിരുന്നത്. 2022-23ല്‍ ഇത് 7.5 കോടിയായി (ജനസംഖ്യയുടെ 5.3 ശതമാനം) കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.പി., മഹാരാഷ്ട്ര, ബീഹാര്‍, ബംഗാള്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഭാരതത്തിലെ അതിദരിദ്രരില്‍ ഏറെപ്പേരും. 2011-12 ല്‍ ഇവിടത്തെ അതിദരിദ്രരുടെ എണ്ണം അറുപത്തിയഞ്ച് ശതമാനമായിരുന്നെങ്കില്‍ ഇന്നത് മുപ്പത്തിരണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ സബ്‌സിഡി ഭക്ഷ്യവിതരണ നയമാണ് ഈ നില മെച്ചപ്പെടുത്തിയത്. പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം രാജ്യനയങ്ങള്‍ രൂപീകരിക്കേണ്ടതെന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെ നയമാണ് ഭാരതത്തിലെ വികസനരംഗത്തെ കുതിപ്പിനു സാമ്പത്തിക രംഗത്തെ സമ്മോഹനമായ മാറ്റത്തിന്നും കാരണമെന്ന വാചകത്തോടെയാണ് യൂനിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട് അവസാനിക്കുന്നത്.





















