എന്റെ ജീവിതം (ആത്മകഥ)
അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്
കറന്റ് ബുക്‌സ്, തൃശൂര്‍
പേജ്:536 വില: 765 രൂപ
പ്രശസ്തനായ നിയമജ്ഞനും കമ്മ്യൂണിസ്റ്റുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് ‘എന്റെ ജീവിതം’ എന്ന ബൃഹത്തായ ആത്മകഥ അവസാനിപ്പിക്കുന്ന സ്ഥലത്ത് പറയുന്നു: ‘സാര്‍വ്വലൗകിക കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വന്ന തിരിച്ചടി തന്നെ ജനാധിപത്യമില്ലാത്ത സെന്‍ട്രലിസം കൊണ്ടാണ്. ആ അനുഭവപാഠം എന്നും നമുക്ക് ഉണ്ടായിരിക്കണം. വ്യക്തികളോടുള്ള വീരാരാധന സ്വഭാവവും ആ വ്യക്തികള്‍ക്ക് മഹത്വത്തിന്റെ പരിവേഷം നല്‍കലും അവരൊക്കെ വിമര്‍ശനാതീതരായ മനുഷ്യദൈവങ്ങളാണെന്ന സങ്കല്പവും നാം ഉപേക്ഷിച്ചേ തീരൂ. ഒരു ഉറച്ച കമ്മ്യൂണിസ്റ്റും ഇടത് സ്ഥാനാര്‍ത്ഥിയും ഗവ:പ്ലീഡറുമൊക്കെയായ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പിന്റെ വാക്കുകളെവിടെ? കാരണഭൂതനെ പാടിപ്പുകഴ്ത്തുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എവിടെ? ജനാര്‍ദ്ദനക്കുറുപ്പ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം പാര്‍ട്ടിയില്‍ എവിടെയാകുമായിരുന്നു എന്നു ഊഹിക്കാവുന്നതേയുള്ളു.
സംഭവബഹുലമായ ജീവിതത്തിന്റെ ഉടമയാണ് ജനാര്‍ദ്ദനക്കുറുപ്പ്. മീശ മുളയ്ക്കാത്ത പ്രായത്തില്‍ അപ്രതീക്ഷിതമായി തന്റെ അദ്ധ്യാപകനായ എം.ജി. കോശിക്കുവേണ്ടി ഇടപെട്ടു സംസാരിക്കേണ്ടി വന്ന ഒരവസരത്തോടെ രാഷ്ട്രീയത്തിലേക്ക് കാല്‍ തെറ്റി വീണ കുറുപ്പ് പിന്നീട് സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ സമരത്തിലെ നായകനാകുന്നു, കമ്മ്യൂണിസ്റ്റാകുന്നു, കെ. പി.എ.സിയുടെ സ്ഥാപക പ്രസിഡന്റാകുന്നു. നല്ലൊരു നടനും ഗായകനുമായിരുന്നു അദ്ദേഹം. അഭിഭാഷകനായി മാറിയ അദ്ദേഹം അഞ്ഞൂറോളം കൊലക്കേസുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം കേസുകള്‍ വാദിച്ചു. അതിലൊന്നാണ് സൂര്യനെല്ലിക്കേസ്. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യു നിഷ്പക്ഷത കാട്ടിയില്ല എന്ന സൂചന ഈ ജീവചരിത്രത്തിലുണ്ട്. ഇതുപോലെ വിവാദമായ പല കേസുകളുടെയും സങ്കീര്‍ണ്ണവും സംഭവബഹുലവുമായ വശങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമ ചരിത്രത്തിലും ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്നതാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ ജീവചരിത്രം. സാംസ്‌കാരികമായ മൂല്യബോധം, സത്യസന്ധത, ഔദ്യോഗിക ജീവിതത്തിലെ ആദരണീയ വ്യക്തിത്വം തുടങ്ങി നിരവധി സവിശേഷതകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ട്. ഒരു കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും ഉറച്ച ജനാധിപത്യബോധം അദ്ദേഹത്തെ നയിച്ചു. പാര്‍ട്ടിയോടുള്ള കൂറ് പലപ്പോഴും പലതും തുറന്നു പറയാന്‍ അദ്ദേഹത്തിന് തടസ്സമായിരുന്നു. വി.എസ്. അച്യുതാനന്ദനോടുള്ള അടുപ്പം ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹത്തെ അപ്രിയനാക്കിയിരിക്കാം. എം.വി. ബെന്നിയുടെ സ്വല്പം ദീര്‍ഘിച്ച ആമുഖം കുറുപ്പിന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള ചുരുക്കവിവരണമാണ്. ജീവചരിത്രത്തിലേക്കുളള പടിപ്പുരയായി അതിനെ കരുതാം.
ഉന്മാദിനിയുടെ രാപ്പാട്ട്
രജനി ഗണേഷ്
ബ്ലൂഇങ്ക് ബുക്‌സ്
പേജ്:120 വില: 200 രൂപ
ഫോണ്‍: 9446265661
രജനി ഗണേഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘ഉന്മാദിനിയുടെ രാപ്പാട്ട്’. വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ് ഇതിലെ കവിതകള്‍. അധികവും ഗദ്യ കവിതകളാണെന്നും എടുത്തു പറയണം. താന്‍ അനുഭവിക്കുന്നതും തനിക്കു ചുറ്റും കാണുന്നതുമായ വേദനകള്‍ കവിയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. കവിതയില്‍ അത് പ്രതിഫലിക്കുന്നത് സ്വാഭാവികമാണല്ലോ.
ലക്ഷ്മണപത്‌നിയായ ഊര്‍മ്മിള എക്കാലത്തും സാഹിത്യകാരന്മാരുടെ ഭാവനയ്ക്കുവിഷയമായിട്ടുണ്ട്. ഇതിലെ ‘ഊര്‍മ്മിള’ എന്ന കവിതയും ആ ഗണത്തില്‍പ്പെടുന്നു. അവളുടെ സ്‌നേഹനിര്‍ഭരമായ മനസ്സു കാണാനാരുമുണ്ടായില്ലെന്നു കവി സൂചിപ്പിക്കുന്നുണ്ട്. അമ്മയും പല കവിതകളിലും ആര്‍ദ്രമായ സാന്നിദ്ധ്യമാവുന്നു.
‘അമ്മ’, ‘അക്ഷരോദകം എന്നീ കവിതകളില്‍ അമ്മയോര്‍മ്മകളാണുള്ളത്.’ കര്‍ക്കടകത്തില്‍ പകലുകള്‍, ഉച്ചമയക്കത്തിലെ മഴ ശബ്ദങ്ങള്‍, സന്ധ്യാ വിളക്കിനു മുന്നിലെ നാമജപം എന്നിങ്ങനെയാണ് അമ്മ എന്ന കവിതയിലെ ഓര്‍മ്മകള്‍. പറഞ്ഞുതീരും മുന്‍പ് യാത്രയായ അമ്മയെയാണ് ‘അക്ഷരോദകം’ എന്ന കവിതയില്‍ കാണുന്നത്.
ഹൃദ്യമാണാകവിതകള്‍.
‘പെണ്‍ചൊല്ല്’ താളനിബദ്ധമായ രചനയാണ്.
‘പൊടി മഴയില്‍ ഞാന്‍ നട്ടു നനച്ചൊരു
കനവിന്‍ നാമ്പുകള്‍ തീയിടവേ..
തീക്കാറ്റായ് നീ പാറി നടന്നവ
പടുനിലമാക്കി തീര്‍ക്കുന്നു.’
എന്നിങ്ങനെ, പ്രതീക്ഷയോടെ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ച പെണ്ണിന്റെ വ്യഥ ശക്തമായി ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
ഉന്മാദിനിയുടെ രാപ്പാട്ട്, പ്രണയം, കാത്തിരിപ്പ്, സൂര്യഗായത്രി തുടങ്ങി നിരവധി രചനകള്‍ എടുത്തുകാട്ടാവുന്നവയാണ്. വിഷാദമാണ് ഈ കൃതിയിലെ കവിതകളുടെ അന്തര്‍ഭാവം എന്നുപറഞ്ഞാലും തെറ്റാവില്ല.






















