അക്രമത്തിന്റെയും അരാജകത്വത്തിന്റെയും അക്കാദമിക ദുഷ്‌കൃത്യങ്ങളുടെയും ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് കേരള സമൂഹത്തെ തള്ളിയിട്ടു എന്നതാണ് എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ജനാധിപത്യപരമായ ക്യാമ്പസുകളെ വളര്‍ത്തിയെടുക്കുന്നതിനുപകരം, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി, അവിടെ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും, അധികാരം ക്രൂരമായി നടപ്പിലാക്കുകയും ചെയ്തു. എതിര്‍ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതും ക്യാമ്പസ് അതിര്‍ത്തികള്‍ക്കുള്ളിലെ കുറ്റവാളികളെ സംരക്ഷിക്കുന്നതുമൊക്കെ എസ്എഫ്‌ഐ എന്ന അക്രമ സംഘടനയുടെ സ്വഭാവമായി. അച്ചടക്കം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അധ്യാപക സമൂഹം അവരുടെ ശത്രുക്കളായി. ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അധ്യാപകരെ കൂട്ടു പിടിച്ച് ക്യാമ്പസുകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റി.
1970 ല്‍ ആരംഭിച്ച എസ്എഫ്‌ഐ എന്ന സംഘടന, അന്ന് മുതല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സോവിയറ്റ് യൂണിയന്‍, ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങളെ കുറിച്ചൊക്കെ ചര്‍ച്ച ചെയത് സന്തോഷം കണ്ടെത്തിയ അവര്‍ക്ക് ഭാരതം ഒരു വിഷയമേ ആയിരുന്നില്ല. ചെഗുവേര വലിച്ച ചുരുട്ടും, മാര്‍ക്‌സ് കുടിച്ച മദ്യവും ഉപയോഗിക്കുന്നത് വിപ്ലവമാണെന്ന് അവര്‍ ധരിച്ചു. മാവോയും, സ്റ്റാലിനും ഒക്കെ കൊന്നു തള്ളിയത് പോലെ ജനങ്ങളെ കൊന്നാല്‍ അധികാരം കിട്ടുമെന്ന് കരുതി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ ആണ് കേരളത്തില്‍ എസ്എഫ്‌ഐ വളര്‍ന്നത്. ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അവര്‍ ആഘോഷിച്ചു. എബിവിപിയുടെ ക്യാമ്പസ് യൂണിറ്റില്‍ പങ്കെടുത്തു എന്ന ഒറ്റ കാരണത്താലാണ് അനുവിനെയും, കിം കരുണാകരനെയും, സുജിത്തിനെയും അവര്‍ വട്ടം കൂടി ആക്രമിച്ചത്. രക്ഷപ്പെടാന്‍ പമ്പാ നദിയില്‍ ചാടിയ അവരെ കല്ലെറിഞ്ഞു കൊന്നു. തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീ, അവരെ രക്ഷിക്കാന്‍ സാരി എറിഞ്ഞു കൊടുത്തു. പക്ഷെ സമ്മതിച്ചില്ല. അവര്‍ക്കു നേരെയും കല്ലെറിഞ്ഞു, പുലഭ്യം പറഞ്ഞോടിച്ചു. അവര്‍ വിളിച്ച മുദ്രാവാക്യത്തിലെ ജനാധിപത്യം എന്ന വാക്കിന്റെ വില ഇത്രയുമായിരുന്നു. ആ ദാരുണമായ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷത്തോട്, അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പരിഹസിച്ചു കൊണ്ട് ചോദിച്ചു, ‘എ.ബി.വി.പിക്കാരുടെ മരണത്തില്‍ നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്?’
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ചെയര്‍മാനായി ജയിച്ച എ.ബി.വി.പിയുടെ സനൂപിനെ ആശയം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ല എന്നായപ്പോള്‍ എസ്എഫ് ഐ. ആയുധങ്ങള്‍ എടുത്തു ചോദ്യം ചെയ്തു. പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ, ഹാളില്‍ നിന്ന് വലിച്ചിറക്കി, കണ്ണ് ചൂഴ്‌ന്നെടുത്തു. കൈകാലുകള്‍ തല്ലിയൊടിച്ചു. പക്ഷെ തോറ്റില്ല, രക്ഷപ്പെടില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം വിധി പറഞ്ഞെങ്കിലും, അദ്ദേഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം ബോധം വീണു, തിരികെ ജീവിതത്തിലേക്ക് വന്നു. അവരെടുത്ത കണ്ണുകള്‍ കൊണ്ട് തന്നെ, ആയിരക്കണക്കിന് യുവാക്കള്‍ക്ക് കാഴ്ചപ്പാടുകള്‍ നല്കി അദ്ദേഹം.
2024-ല്‍ വയനാട്ടില്‍ വെറ്ററിനറി വിദ്യാര്‍ത്ഥിയായ ജെ.എസ്. സിദ്ധാര്‍ത്ഥന്റെ ദാരുണമായ മരണം കേരള സമൂഹം കണ്ടതാണ്. എസ്.എഫ്.ഐക്കാര്‍ നടത്തിയ ക്രൂരമായ പീഡനത്തിന് ശേഷം, സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സിദ്ധാര്‍ത്ഥന്‍ ഒരു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ച്, ബെല്‍റ്റ്, ഗ്ലൂ ഗണ്‍ കേബിള്‍ എന്നിവ ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് മുന്നില്‍ അര്‍ധ നഗ്‌നനാക്കി, തന്റെ കുറ്റം ഏറ്റുപറയാന്‍ നിര്‍ബന്ധിച്ചുവെന്ന് സിബിഐ രേഖയില്‍ പറയുന്നു. കൃത്യമായ നിയമവ്യവസ്ഥയുള്ള സംസ്ഥാനത്ത് ഒരാളെ ശിക്ഷിക്കാനുള്ള അവകാശം ആരാണ് എസ്എഫ്‌ഐക്ക് അനുവദിച്ചു കൊടുത്തത്?
റാഗിംഗ് എന്ന പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട്, കോമ്പസ് ഉപയോഗിച്ച് പലതവണ ശരീരം കുത്തിക്കീറുന്നതും, വേദനിച്ചു നിലവിളിക്കുമ്പോള്‍ പരിഹസിച്ച് കളിയാക്കുകയും, പുലഭ്യം പറയുകയും ചെയ്യുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ട് അധികമൊന്നുമായില്ല. ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബെല്‍സ് വയ്ക്കുകയും വായില്‍ ഫേഷ്യല്‍ ക്രീം ഒഴിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള ഭയാനകമായ പ്രവൃത്തികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഇരയായത് എസ്എഫ്‌ഐ ഭരിക്കുന്ന ക്യാമ്പസുകളിലാണ്.
ആശയങ്ങള്‍ക്ക് അകമ്പടിയായി കെ.പി.എ.സി നാടകഗാനങ്ങളും വിപ്ലവകവിതകളും കൊണ്ടാണ് എസ്എഫ്‌ഐ യുവജനങ്ങളെ ആകര്‍ഷിച്ചത്. മെല്ലെ മെല്ലെ യുവത്വത്തിന്റെ ചൂടും ചൂരും അക്രമണവാഞ്ഛയാക്കി പരിണമിപ്പിച്ചു. കലാലയ സഹജമായ അടിപിടികളും കശപിശകളും അവര്‍ രാഷ്ട്രീയ യുദ്ധങ്ങളാക്കി മാറ്റി. ചേരി തിരിഞ്ഞ് ഉണ്ടാകുന്ന കലാലയ യുദ്ധങ്ങളില്‍ എസ്എഫ്‌ഐ ടച്ച് വന്നപ്പോള്‍ ക്യാമ്പസ് കൊലപാതങ്ങള്‍ കേരളത്തില്‍ സാര്‍വത്രികമായി. അങ്ങനെയാണ് പരുമലയില്‍ മൂന്നു പേരുടെ ജീവന്‍ പൊലിഞ്ഞത്. പിന്നീട് കൂട്ടം മാറി, ഒറ്റ തിരിഞ്ഞ് ആളെ കണ്ടെത്തി വെട്ടി കൊല്ലലായി. അങ്ങനെയാണ് ബിംബിയും മുരുകാനന്ദനും ദുര്‍ഗാദാസും കൊല്ലപ്പെട്ടത്. കാലം പോകെപ്പോകെ വിപ്ലവ കവിതകള്‍ക്ക് പകരം മദ്യവും മയക്കുമരുന്നും കൂടി ആയപ്പോള്‍, കൊല്ലപ്പെടുന്നവന് രാഷ്ട്രീയം ഉണ്ടാവണമെന്നു പോലും നിര്‍ബന്ധം ഇല്ലാതായി. എസ്എഫ്‌ഐയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്താല്‍ ആരും കൊല്ലപ്പെടും. അത് ക്രൂരമായി, റാഗിംഗ് നടത്തി കൊല്ലും. അങ്ങനെയാണ് സിദ്ധാര്‍ത്ഥന്മാര്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഭരണകൂട മര്‍ദ്ദനോപകരണങ്ങളെ ആശ്രയിക്കാതെ നേരിട്ട് ചോര ചിന്തി, യുവജനങ്ങളുടെ ശവക്കൂമ്പാരങ്ങളില്‍ ചവിട്ടി നിന്നുകൊണ്ട് വളര്‍ന്ന ഒരു പ്രസ്ഥാനം ലോക ചരിത്രത്തില്‍ തന്നെ ഉണ്ടാവാന്‍ വഴിയില്ല. മദ്യക്കുപ്പിയില്‍ ‘മദ്യപാനം ഹാനികരം’ എന്ന് എഴുതി വെക്കുന്ന ഫലമേയുള്ളൂ, ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം’ എന്ന എസ്എഫ്‌ഐയുടെ രാഷ്ട്രീയ മുദ്രവാക്യത്തിന്.
എസ്എഫ്‌ഐയുടെ ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവല്ല. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍, വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിരവധി പെണ്‍കുട്ടികളെ എസ്എഫ്‌ഐ അംഗങ്ങള്‍ ക്രൂരമായി ആക്രമിച്ചു. യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് ജാതി അധിക്ഷേപങ്ങളും ഭയാനകമായ ബലാത്സംഗ ഭീഷണികളും നേരിടേണ്ടി വന്നതായി അഭിഭാഷകയും സിപിഐ പ്രവര്‍ത്തകയുമായ നിമിഷ രാജു പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഏത് വസ്ത്രം ധരിക്കണം, ആരുടെ കൂടെ ഇരിക്കണം, എന്ത് പഠിക്കണം, എങ്ങോട്ട് പോകണം, ഏത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് എസ്എഫ്‌ഐയാണ്. ക്യാമ്പസുകളില്‍ സ്ത്രീവിരുദ്ധത, ജാതി വിവേചനം, മോറല്‍ പോലീസിംഗ് എന്നിവയൊക്കെ എസ്എഫ്‌ഐയുടെ ആധിപത്യത്തിന് കീഴില്‍ തഴച്ചുവളരുകയാണ്.
ഇനി കേരളത്തിലെ അധ്യാപകരുടെ കാര്യമെടുക്കാം. പിന്‍വാതില്‍ നിയമനം വഴി ക്യാമ്പസുകളില്‍ ഇടതുപക്ഷ അനുയായികളെ നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കൃത്യമായി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അവര്‍ ക്യാമ്പസുകളില്‍ നടപ്പാക്കുകയും ചെയ്യും. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍, പാര്‍ട്ടി നോക്കി പിന്തുണ കൊടുക്കുന്ന ഇടതുപക്ഷ അധ്യാപകരുണ്ട്. എസ്എഫ്‌ഐയുടെ ആധിപത്യത്തിന് കീഴില്‍ അരാജകത്വം തഴച്ചുവളരുകയാണ.് എസ്എഫ്‌ഐയുടെ കൊടിമരവും, പോസ്റ്ററുകളും ഒക്കെ അവിടെ തന്നെ നിര്‍ത്തി, എബിവിപിയുടെ കൊടി അഴിച്ചു മാറ്റാന്‍ നേരിട്ടിറങ്ങിയ പ്രിന്‍സിപ്പല്‍ ഉണ്ട്. ഇവിടെ ക്ലാസ് അറ്റന്‍ഡ് ചെയ്തില്ലെങ്കിലും, പരീക്ഷ എഴുതിയില്ലെങ്കിലും, വിദ്യാര്‍ത്ഥികള്‍ പിടിച്ച കൊടിയുടെ നിറം നോക്കി മാര്‍ക്ക് കൊടുത്ത് പാസ്സാക്കി വിടുന്ന ലിബറല്‍ അധ്യാപകരുമുണ്ട്.
ഇടത് ആശയങ്ങള്‍ക്ക് അടിമപ്പെടാത്ത വളരെ ചുരുക്കം അധ്യാപകരുണ്ട്. എന്നാല്‍ അവരുടെ അവസ്ഥ ദയനീയമാണ്. തിരുവനന്തപുരത്ത് ലോ കോളേജ് പ്രിന്‍സിപ്പലിനെയും 21 അധ്യാപകരെയും എസ് എഫ്‌ഐ പൂട്ടിയിട്ടത് മണിക്കൂറുകളോളമാണ്. കൗണ്‍സില്‍ മീറ്റിംഗ് നടക്കുന്ന മുറി 10 മണിക്കൂറോളം പുറത്തു നിന്ന് പൂട്ടിയിട്ടു. അവര്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു. മരുന്ന് കഴിക്കണമെന്ന അപേക്ഷ തള്ളി. പോലീസ് പോലും കഷ്ടപ്പെട്ടിട്ടാണ് അവരെ തുറന്നു വിട്ടത്. പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സി പ്പല്‍, 30 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ദിവസം, എസ്എഫ്‌ഐക്കാര്‍ അവര്‍ക്കൊരു ശവക്കുഴി കുഴിച്ച് അതില്‍ റീത്ത് സമര്‍പ്പിച്ചാണ് യാത്രയാക്കിയത്. അതേ സംഘടന പ്രവര്‍ത്തകരാണ് വനിതാ പ്രിന്‍സിപ്പലിന്റെ കസേര റോഡിലിട്ട് കത്തിച്ചത്. മറ്റെവിടെയുമല്ല, മഹാരാജാസ് കോളേജില്‍. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അവസാന ഗഡു ഫണ്ട് തടഞ്ഞുവെന്ന് ആരോപിച്ച് എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സെന്റര്‍ ഡയറക്ടറായ വിജയലക്ഷ്മിയെ ഘരാവോ ചെയ്തു. യൂണിയന്‍ ഭാരവാഹികള്‍ മുന്‍ ഗഡു ഫണ്ടിന്റെ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടുത്ത ഗഡുവായ ഏഴ് ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്നും വിജയലക്ഷ്മി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രകോപിതരായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ വിജയലക്ഷ്മിയെയും പ്രോ വൈസ് ചാന്‍സലര്‍ എന്‍. വീരമണികണ്ഠനെയും മൂന്നര മണിക്കൂറോളം ഘരാവോ ചെയ്തു. എസ്എഫ്‌ഐക്കാരികളായ പെണ്‍കുട്ടികള്‍ തന്റെ മുടിയില്‍ പിടിച്ചുവലിക്കുകയും പേന കൊണ്ട് കുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് അവര്‍ പിന്നീട് പറഞ്ഞു. ‘എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച പ്രിന്‍സിപ്പല്‍ ഇനി രണ്ട് കാലില്‍ നടന്ന് കോളേജിലേക്ക് വരില്ല. ഇത് വെറും വാക്കല്ല, ഞങ്ങള്‍ അത് ചെയ്യും. ഇത്തരത്തിലുള്ള അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് നന്നായിട്ട് അറിയാം. ഞങ്ങള്‍ ഇപ്പോള്‍ സമാധാനം പാലിക്കുകയാണ്. പ്രിന്‍സിപ്പലിനെ ആക്രമിച്ച് ആശുപത്രിയിലേക്ക് അയക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടില്ല. ഞങ്ങള്‍ അത് തീരുമാനിച്ചിരുന്നെങ്കില്‍, അങ്ങനെ തന്നെ നടപ്പാക്കിയേനെ’ ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെതിരെ ഒരു എസ്എഫ്‌ഐ നേതാവ് പറഞ്ഞ വാക്കുകളാണിത്. അനുവാദമില്ലാതെ ഹെല്പ് ഡെസ്‌ക് ഇട്ടതിനെ ചോദ്യം ചെയ്തതിനാണ് പ്രിന്‍സിപ്പലിനെ കൈയ്യേറ്റം ചെയ്തത്. അതിന് ശേഷമുള്ള ഭീഷണി ആണിത്. ‘എസ്എഫ്‌ഐയുടെ അറിവില്ലാതെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒന്നും സംഭവിക്കില്ല. തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ എസ്എഫ്‌ഐക്കാര്‍ സമ്മതിക്കില്ല. അദ്ദേഹത്തെ മാത്രമല്ല, മുഴുവന്‍ തിരുവനന്തപുരത്തെയും അടക്കി നിര്‍ത്താന്‍ എസ്എഫ്‌ഐക്ക് അറിയാം. പോലീസും ഇത് മനസ്സിലാക്കട്ടെ’ – കേരളത്തിലെ ഒരു വൈസ് ചാന്‍സലര്‍ക്കെതിരെ ഒരു എസ്എഫ്‌ഐ നേതാവ് പ്രസംഗിച്ചതാണിത്.


2016 ജനുവരിയില്‍, അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസന്റെ മുഖത്തടിച്ചവരാണ് ഈ പ്രബുദ്ധ എസ്എഫ്‌ഐക്കാര്‍. അദ്ദേഹം നിലത്തു വീണു കിട ക്കുന്ന ദൃശ്യങ്ങളില്‍ മാനം പോയത്, കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയുടേതുമാണ്. ഇത്രയുമൊക്കെ ചെയ്യുന്ന എസ്എഫ്‌ഐക്കാരുടെ യോഗ്യത എന്താണ്? പരീക്ഷ എഴുതാതെ പാസ്സായ സംസ്ഥാന സെക്രട്ടറി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറിയ കമ്മിറ്റി അംഗങ്ങള്‍.
നൂറു ശതമാനം സാക്ഷരര്‍ എന്ന് കേരളത്തെ കുറിച്ച് പറയുമ്പോള്‍, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ‘പൂജ്യം’ സംഭാവന എന്ന് പറയാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. നിലവാരമുള്ള റിസേര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. പിന്‍വാതില്‍ നിയമനം നടത്തി കമ്മ്യൂണിസ്റ്റ് ആധിപത്യം നേടുമ്പോള്‍, നിലവാരമില്ലാത്ത അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെത്തി. ഗവേഷണത്തിനെന്നും പറഞ്ഞു സര്‍ക്കാരില്‍ നിന്ന് ഫണ്ട് വാങ്ങി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ബിരിയാണി കഴിച്ച ബില്ല് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റായി വരുമ്പോള്‍, നമുക്ക് അനുമാനിക്കാം ഈ ഇടത് അധ്യാപക സമൂഹം ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന്. എഴുതിത്തള്ളിയ മാര്‍ക്‌സിയന്‍ തിയറി മറന്നുള്ള ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ കേരള വിദ്യാഭ്യാസ സമൂഹം ഇനി എത്ര കാത്തിരിക്കണം.
കേരളത്തിലെ ക്യാമ്പസുകളില്‍ കിലോക്കണക്കിന് കഞ്ചാവും, ലഹരി പദാര്‍ഥങ്ങളും വിതരണം ചെയ്തതിന് എത്രയോ എസ്എഫ്‌ഐക്കാര്‍ പിടിയിലായിട്ടുണ്ട്. കുറെ പേര്‍ പീഡന കേസില്‍ പ്രതികളാണ്. ഒരു പെണ്‍കുട്ടിയോട് അവര്‍ പറഞ്ഞത്, തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരും എന്നാണ്. വിദ്യ പകരേണ്ട സരസ്വതി ക്ഷേത്രങ്ങളില്‍, സരസ്വതി ദേവിയെ നഗ്‌നയായി ചിത്രീകരിക്കുന്ന അവര്‍, ഈ ഇടങ്ങളില്‍ ഒക്കെയും അഴിഞ്ഞാടുകയാണ്. ഒരു തലമുറയെ തന്നെ ചിന്തിക്കാന്‍ കഴിവില്ലാത്തവരാക്കിക്കൊണ്ടിരിക്കുകയാണ്. നേര്‍വഴിക്ക് നയിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് മക്കളെ കലാലയങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍, സ്വന്തം മക്കള്‍ പലവഴികളില്‍ കുരുങ്ങി കിടക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. അവസരങ്ങളുടെ ലോകം ഇങ്ങനെ വിശാലമായി കിടക്കുമ്പോള്‍, കോര്‍പ്പറേറ്റ് ഹെജിമണി, ഫാസിസം, ക്യാപിറ്റലിസം എന്നൊക്കെയുള്ള മുടന്തന്‍ വാക്കുകള്‍ പറഞ്ഞ്, എസ്എഫ്‌ഐക്കാര്‍ വിദ്യാര്‍ത്ഥികളെ വാക മരച്ചോട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. എസ്എഫ്‌ഐ എന്ന സംഘടനയുടെ ആശയത്തില്‍ വീണുപോകുന്ന ഓരോരുത്തരും പൊട്ടക്കിണറാണ് ലോകമെന്ന് കരുതും. അവര്‍ നാം കാണുന്ന ലോകം കാണില്ല, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമോ ജനാധിപത്യമോ, സോഷ്യലിസമോ അനുഭവിക്കില്ല.






















