സമാജ രക്ഷയ്ക്കായി സര്‍വ്വസ്വവും സമര്‍പ്പിക്കാന്‍ തയ്യാറായ സേവാഭാരതി പ്രവര്‍ത്തകരുടെ പുതിയൊരു അദ്ധ്യായമാണ് സ്‌നേഹനികുഞ്ജം എന്ന പദ്ധതി. ദുരന്തം വരുമ്പോള്‍ ആദ്യം എത്തുന്നതും, ഏറ്റവും അവസാനമായി മടങ്ങുന്നതും ഇവരാണ്. ദുരിതബാധിതര്‍ക്ക് പൂര്‍ണ്ണമായ ആശ്വാസം ലഭിച്ചു എന്ന് ഉറപ്പാകുന്നതുവരെ.
എല്ലാ ദുരന്തങ്ങളുടെയും ഒടുവില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത കുറച്ചു ഹതഭാഗ്യര്‍ അവശേഷിക്കും. തിരിച്ചു പോകാന്‍ വീടുകളില്ല. ഒരായുസ്സുകൊണ്ട് സമ്പാദിച്ചത് മുഴുവന്‍ പ്രകൃതിയെടുത്തു. പുതിയൊരു ജീവിതത്തിലേക്ക് കടക്കാനായി ഒരു നിവൃത്തിയുമില്ലാതെ വരുന്ന അത്തരം കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സേവാഭാരതി എന്നും മുന്‍പന്തിയിലാണ്.
ഇത്തരത്തില്‍ സേവാഭാരതി ഈ അടുത്തിടെ ഏറ്റെടുത്ത് നടത്തിയ പദ്ധതികളില്‍ ചിലതാണ് 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ കൊറ്റമ്പത്തൂരിലേതും, 2021 ഒക്ടോബര്‍ മാസത്തില്‍, കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുളള കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളെ അക്ഷരാര്‍ത്ഥ ത്തില്‍ തകര്‍ത്തെറിഞ്ഞ പ്രളയ-ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ടതും.
ചങ്ങമ്പുഴ വര്‍ണ്ണിക്കുന്നത് പോലെ പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ കൂട്ടിക്കല്‍ പ്രദേശം ഒറ്റ ദിവസം കൊണ്ട് മണ്‍കൂനയായി മാറി. 13 മനുഷ്യ ജീവനുകളും, നൂറുകണക്കിന് ഭവനങ്ങളും, ഒരായുഷ്‌ക്കാലം കൊണ്ടുണ്ടാക്കിയതുമെല്ലാം അന്ന് പ്രകൃതി തട്ടിയെടുത്തു. സേവനരംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ട സേവാഭാരതി നിരവധി വീടുകള്‍, റോഡുകള്‍, കിണറുകള്‍, സ്ഥാപനങ്ങള്‍ മുതലായവ വൃത്തിയാക്കുകയും, ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുകയും, പ്രളയബാധിത മേഖലകളില്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുകയും ചെയ്തു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഗൃഹോപകരണങ്ങളും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. എന്നാല്‍ തിരിച്ചുപോകാന്‍ വീടോ സ്ഥലമോ ഒന്നുമില്ലാതെ ജീവിതം പലരുടേയും മുന്നില്‍ ചോദ്യചിഹ്നമായി മാറി. ഇതിന്റെ ആഘാതത്തില്‍ നിന്നും ഒരു പ്രദേശത്തെ കരകയറ്റണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍കൊണ്ട് മാത്രം സാധിക്കാത്തിനാല്‍, ഗ്രാമപുനര്‍നിര്‍മ്മാണത്തിന് മറ്റുപലരോടുമൊപ്പം സേവാഭാരതിയും പ്രവര്‍ത്തനമാരംഭിച്ചു. ദേശീയ സേവാഭാരതിയുടെ ‘തലചായ്ക്കാന്‍ ഒരിടം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”സ്‌നേഹനികുഞ്ജം” എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പാര്‍പ്പിട പദ്ധതിയില്‍ ദുരന്തത്തിനിരയായ അര്‍ഹതപ്പെട്ട 8 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുവാനാണ് സേവാഭാരതി തീരുമാനിച്ചത്. കൊടുങ്ങ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം, പ്രകൃതി ദുരന്ത ഭീഷണിയില്ലാത്ത, സുരക്ഷിതമായ 54 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. തെരഞ്ഞെടുത്ത 8 കുടുംബങ്ങളുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയതിന് ശേഷമാണ് ഗൃഹനിര്‍മ്മാണം ആരംഭിച്ചത്.



പണി ഏതാണ്ട് അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരളത്തെയാകെ നടുക്കിയ, പ്രത്യേകിച്ച് വയനാട് ജില്ലയെ പിടിച്ചുലച്ച, മുണ്ടക്കൈ ചൂരല്‍മല ദുരന്തമുണ്ടായത്. സ്വാഭാവികമായും കേരളത്തിലെ സേവാഭാരതി പ്രവര്‍ത്തകരുടെ ശ്രദ്ധ വയനാട്ടിലേക്കായി. അതിനാല്‍ കൂട്ടിക്കലിലെ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാകാന്‍ അല്പം വൈകി. പിന്നീട് പുനരാരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 മെയ് അവസാനത്തോടെ പൂര്‍ത്തിയായി. ഗൃഹനിര്‍മ്മാണത്തിന് അല്പം കാലതാമസം നേരിട്ടുവെങ്കിലും, താക്കോല്‍ ദാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി – കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ അവര്‍കളെ ലഭിച്ചപ്പോള്‍ കൊടുങ്ങ ഗ്രാമം ആവേശത്തിലാറാടി. ആശംസാപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ ഷോണ്‍ ജോര്‍ജ്ജ് സൂചിപ്പിച്ചപോലെ കൂട്ടിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിക്കുന്ന ആദ്യ ഗവര്‍ണര്‍ എന്ന ബഹുമതിയും അദ്ദേഹം നേടി. 2025 ജൂണ്‍ 23ന് രാവിലെ 11 മണിക്ക് ശ്രീ കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനത്ത് തയ്യാറാക്കിയ പന്തലിലാണ് താക്കോല്‍ദാനചടങ്ങ് അരങ്ങേറിയത്. സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന പരിപാടി എന്ന നിലയില്‍ പഞ്ചപരിവര്‍ത്തന പദ്ധതികള്‍ക്ക് മകുടോദാഹരണം ആകുന്ന വിധത്തില്‍ ആയിരിക്കണം പരിപാടികള്‍ നടക്കുവാന്‍ എന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഭക്ഷണത്തിന് പാളകൊണ്ടുള്ള പ്ലേറ്റുകളും, സ്റ്റീല്‍ ഗ്ലാസ്സുകളുമുപയോഗിച്ച്, മേഖലയെ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച് പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണറുടെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള വാഹനങ്ങളും, പരിപാടിക്കെത്തുന്ന വിശിഷ്ടാതിഥികളുടെ വാഹനങ്ങളും കൂടെ ചേരുമ്പോള്‍ കൊടുങ്ങ പോലുള്ളൊരു ഗ്രാമത്തിന് അത് താങ്ങാവുന്നതിലുമധികമാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് തൊട്ടടുത്തുള്ള ഇളങ്കാട് ടൗണില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി, അതിഥികളെ 3 വാഹനങ്ങളിലായി പരിപാടി സ്ഥലത്തേക്ക് എത്തിച്ചു ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കി പൗരധര്‍മത്തിന് മാതൃകയായി. 11 മണിക്ക് നടത്താനിരുന്ന പൊതുപരിപാടിക്ക് ഗവര്‍ണര്‍ എത്തിച്ചേര്‍ന്നത്, തന്റേതല്ലാത്ത കാരണത്താല്‍ ഒരുമണിക്കൂറോളം വൈകിയാണ്. തലേ ദിവസം താമസിച്ച ആലുവയില്‍ നിന്ന് കൂട്ടിക്കല്‍ വരെ എത്തുവാനുള്ള യാത്രാസമയം ധരിപ്പിച്ചതില്‍ വന്ന പിശകാണ് ഈ കാലതാമസത്തിനു കാരണം. വീണ്ടുമൊരിക്കല്‍ താന്‍ ഇവിടെ എത്തുമെന്നും അപ്പോള്‍ താമസിക്കാന്‍ ഒരു വീട് അനുവദിക്കണമെന്നും ഗവര്‍ണ്ണര്‍ സംഘാടക രോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് എല്ലാവരോടുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിനുശേഷമാണ് ഗവര്‍ണ്ണര്‍ മടങ്ങിയത്. വൈകിയാണ് ആരംഭിച്ചത് എങ്കിലും, ചില ക്രമീകരണങ്ങള്‍ വരുത്തി കൃത്യസമയത്ത് തന്നെ പരിപാടി അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

ഉദ്ഘാടന സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തിയ ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സൂചിപ്പിച്ചത് പോലെ, വീട് നിര്‍മ്മിച്ചുനല്‍കിയതുകൊണ്ടുമാത്രം നമ്മുടെ ചുമതലകള്‍ അവസാനിക്കുന്നില്ല. അവരെ കൈപിടിച്ചു നമുക്കൊപ്പം എത്തിക്കണം. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നാണ്. ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ തുടങ്ങി മറ്റാനേകം സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ പദ്ധതി പൂര്‍ത്തിയായത്. ഓരോ ചുവടിലും താങ്ങും തണലുമായി നിലകൊള്ളുന്ന സുമനസ്സുകളാണ് പുതിയ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ സേവാഭാരതിക്ക് കരുത്ത് പകരുന്നത്.

(സേവാഭാരതി, കോട്ടയം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)





















