യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി വിജയന്‍ സഖാവിനും ‘മതേതര’ ഇന്ത്യയില്‍ രണ്ടു നീതിയാണ്. ആദിത്യനാഥിനെ സാമൂഹ്യമാധ്യമം വഴി വ്യക്തിഹത്യ ചെയ്താല്‍ നിയമനടപടി സ്വീകരിക്കരുത്. സ്വീകരിച്ചാല്‍ മുഖ്യമന്ത്രി വന്‍കുഴപ്പക്കാരനാകും. വിജയന്‍ സഖാവിനെ വ്യക്തിഹത്യ ചെയ്യുന്നതു പോയിട്ട് ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടാന്‍ പോലും പാടില്ല. അങ്ങനെ ചെയ്താല്‍ കേസെടുക്കും. അറസ്റ്റു ചെയ്യും. നിയമക്കുരുക്കില്‍ പെടുത്തി പീഡിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു തെറ്റുമില്ല. എന്തുചെയ്തു എന്നു നോക്കിയല്ല, ആരു ചെയ്തു എന്ന് നോക്കിയാണ് ഇവിടെ ശരിയും തെറ്റും തീരുമാനിക്കുന്നത്.
യോഗി ആദിത്യനാഥിനെ അപമാനിക്കാന്‍ ഒരു സ്ത്രീ നടത്തിയ വീഡി യോ പ്രസ്താവന ഷെയര്‍ ചെയ്ത് കമന്റു ചെയ്തതിന് പ്രശാന്ത് കനോജിയ എന്ന പത്രക്കാരനെ യു.പിയില്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു. ജെ.എന്‍.യു ഇടതന്മാര്‍ ഇത് വലിയ വിഷയമാക്കി. സുപ്രീംകോടതി കനോജിയയെ ജയിലില്‍ നിന്നുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്ത തെറ്റിനെ ന്യായീകരിച്ചിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്തവരെ അറസ്റ്റു ചെയ്യുമ്പോള്‍ കസ്റ്റഡിയില്‍ വെക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിടുന്നത് സാധാരണം. യു.പി.യിലെ പ്രാദേശികകോടതികള്‍ ആറുപേര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചു. ഇതില്‍ യോഗി സര്‍ക്കാര്‍ എന്തുപിഴച്ചു എന്നു ചോദിക്കരുത്. പത്രക്കാരനെ യോഗി സര്‍ക്കാര്‍ ജയിലിലടച്ചു എന്നു വാര്‍ത്തയാക്കി അദ്ദേഹത്തെ ഫാസിസ്റ്റാക്കി ചിത്രീകരിക്കാനായിരുന്നു ഇടത് മാധ്യമശ്രമം. ഇതേസമയം വിജയന്‍ സര്‍ ക്കാരിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് കേവലം ആറല്ല; 135 പേരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ 12 പേര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ്. അവര്‍ സസ്‌പെന്‍ഷനിലാണ്. ശബരിമലക്കേസില്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തു എന്നു പറഞ്ഞ് 56 പേരുടെ പേരില്‍ 38 കേസ്സെടുത്തു. അതില്‍ 26 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നിട്ടും യു.പിയില്‍ ഉണ്ടായ പോലെ ബഹളം വയ്ക്കല്‍ കേരളത്തില്‍ ഉണ്ടായില്ല. അതാണ് ഇടതു മാധ്യമ ലോബിയുടെ കള്ളക്കളി.