1982 ജനുവരി 19നാണ് സിപിഐ(എം)നേതൃത്വം നല്‍കിയ ആദ്യത്തെ അഖിലേന്ത്യ പണിമുടക്ക് ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെയുള്ള 43 അഖിലേന്ത്യ പണിമുടക്കുകളിലൂടെ ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ എന്ത് നേട്ടമാണ് കൈവരിച്ചത്? മരിച്ചുപോയ പിതൃക്കള്‍ക്ക് ശ്രാദ്ധം ഊട്ടുന്നതുപോലെ എല്ലാവര്‍ഷവും ജനുവരിയിലോ ഫെബ്രുവരിയിലോ സിപിഐ(എം) നേതൃത്വം കൊടുക്കുന്ന അഖിലേന്ത്യ പണിമുടക്കുകള്‍ കേരളത്തില്‍ മാത്രം അരങ്ങേറാറുണ്ട്. ഭാരതപ്പുഴയും ഭാരത ബന്ദും ഒരുപോലെയാണ്, രണ്ടും കേരളത്തില്‍ മാത്രമേ ഉള്ളൂ.
പത്ത് ട്രേഡ് യൂണിയനുകളും അതിലേറെ കര്‍ഷക സംഘടനകളും ഒത്തൊരുമിച്ച് ഭാരതത്തില്‍ 25 കോടി പേര്‍ പങ്കെടുക്കുന്ന പണിമുടക്ക് വരുന്നു എന്നാണ് സിപിഐ(എം) പ്രസ്താവിച്ചത്. പക്ഷേ രണ്ടര ലക്ഷം പേര്‍ പോലും ഈ പണിമുടക്കില്‍ പങ്കെടുത്തില്ല.
45 വര്‍ഷം മുമ്പ് അച്ചടിച്ചുവച്ച സ്ഥിരം പോസ്റ്ററുകള്‍ ഉപയോഗിച്ചാണ് എല്ലാ പണിമുടക്കുകളും നടക്കുന്നത്. അതെന്താണ് എന്ന് പരിശോധിക്കുന്നത് തന്നെ രസാവഹമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം പിന്‍വലിക്കുക, കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, സാമ്രാജ്യത്വ ശക്തികളുടെ കടന്നുവരവ് തടയുക, നവകൊളോണിയല്‍ സാമ്പത്തിക നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങി തേഞ്ഞ് പഴകിയതും കേട്ട് മടുത്തതുമായ ഇത്തരം മുദ്രാവാക്യങ്ങള്‍ക്ക് ജനപിന്തുണയോ തൊഴിലാളി പിന്തുണയോ ലഭിക്കുന്നില്ല എന്നു വന്നപ്പോള്‍ അക്രമം സമരമുറയായി മാറി. രോഗികളുടെ വഴിതടയുക, വാഹനങ്ങള്‍ തകര്‍ക്കുക,സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിക്കുക, ജോലിക്ക് കയറിയ ജീവനക്കാരെ പൂട്ടിയിടുക തുടങ്ങിയ കിരാതകൃത്യങ്ങള്‍ ഇടതു ട്രേഡ് യൂണിയനകള്‍ക്ക്ആരംഭിക്കേണ്ടിവന്നു. അവശ്യ സേവനങ്ങളെ ഒഴിവാക്കി എന്നു പറഞ്ഞവര്‍ തന്നെ പണിമുടക്കിനിടെ മരുന്ന് കടകളും ഗോഡൗണുകളും ആക്രമിച്ചു. കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയില്‍ മണ്ണുവാരിയിട്ടു. ‘1980കളില്‍ കെഎസ്ഇബിയുടെ 220 കെ.വി.ടവറുകള്‍ അട്ടിമറിക്കുകയായിരുന്നു ഇവരുടെ ക്രൂര വിനോദം.
ഏതെങ്കിലും സ്ഥാപനത്തിലോ ഫാക്ടറിയിലോ സ്വമേധയാ ജോലിക്ക് വരുന്നവരെ ആക്രമിക്കുകയും തടയുകയും ചെയ്തുകൊണ്ടാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇത്തരം അഖിലേന്ത്യ പണിമുടക്കുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
1980 ല്‍ 62000 ചെറുകിട വ്യവസായങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്നത് 2000 പോലുമില്ലാത്ത അവസ്ഥയില്‍ എത്തി. 11 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഒന്നര ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയിടം എന്ന നിലയിലേക്ക് കൂപ്പുകുത്തി. തൊഴിലാളികളുടെയും മുതലാളിമാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വരുമാനം മുട്ടിക്കുന്ന തരത്തില്‍ തൊഴില്‍ സമരങ്ങളിലൂടെ രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനമായി കേരളത്തെ സിപിഎം തകര്‍ത്തിരിക്കുന്നു.
ശ്രദ്ധിച്ച് പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. തൊഴിലാളികളുടെ വരുമാനം തകര്‍ക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത് സാമ്പത്തിക അരാജകത്വത്തിലേക്ക് സമൂഹത്തെ തള്ളിവിട്ടാല്‍ മാത്രമേ കമ്മ്യൂണിസത്തിന് നിലനില്‍പ്പുള്ളൂ എന്ന ചിന്തയാണ് സിപിഎമ്മിനെ ഇത്തരം അക്രമ സമരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
സമരങ്ങള്‍, ഹര്‍ത്താലുകള്‍, അക്രമങ്ങള്‍ എന്നിവയിലൂടെ വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ക്കുകയും ഉല്‍പാദന മേഖലയുടെ നട്ടെല്ലൊടിക്കുകയും ചെയ്തശേഷം ട്രേഡ് യൂണിയന്‍ വ്യവസായം തഴച്ചു വളരുകയാണ് കേരളത്തില്‍. ഒരു നൂറ്റാണ്ടുകാലം കേരളത്തില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഇന്നുവരെ സമ്പന്ന തൊഴിലാളികളെ മാത്രമേ സംഘടിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നു കാണാം.
മദ്യവ്യവസായം, കയറ്റിറക്ക് മേഖല തുടങ്ങി വാഹന വ്യവസായം വരെ ഉള്ള മേഖലകളില്‍ വരുമാനമുള്ളതുകൊണ്ട് അവരെ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇനം തരംതിരിച്ച് സംഘടിപ്പിക്കുന്നു. ഇവരില്‍ നിന്നെല്ലാം പാര്‍ട്ടി ട്രേഡ് യൂണിയന്റെ പേരില്‍ 300 കോടിയിലധികം രൂപയാണ് ഓരോ വര്‍ഷവും പിരിച്ചെടുക്കുന്നത്.
എന്നാല്‍ അസംഘടിത മേഖലയിലെ വീട്ടുജോലിക്കാര്‍ സിബിഎസ്ഇ സ്‌കൂള്‍ ടീച്ചര്‍മാര്‍, തുണിക്കടയിലും മറ്റു കടകളിലും സെയില്‍സ്മാന്‍മാരും സെയില്‍സ് ഗേള്‍സുമാരുമായി പ്രവര്‍ത്തിക്കുന്നവര്‍ കൂലിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ഒന്നും കൂലി വര്‍ദ്ധനവിന് വേണ്ടി ഇവര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നില്ല. പകരം മുതലാളിമാരോട് കോടികള്‍ വാങ്ങിച്ച് ഈ പാവങ്ങളെ അവരുടെ അടിമപ്പണിക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.
ആശാ വര്‍ക്കര്‍മാര്‍, കെഎസ്ആര്‍ടിസി എംപാനല്‍ ജോലിക്കാര്‍ എന്നിവരുടെ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വരുത്തുകയുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. കൂത്തുപറമ്പ് സമര സഖാക്കളെ വെടിവെച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥനെ തന്നെ സംസ്ഥാന പോലീസ് അധികാരി ആക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയില്ല. ഇടതുപക്ഷ സമരങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരള ഗവര്‍ണര്‍മാര്‍ക്കെതിരെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതുമായ സമരാഭാസങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ബാര്‍കോഴ കേസില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും കെ.എം.മാണിക്ക്‌കെതിരെ സമര കോലാഹലങ്ങള്‍ നടത്തിയ പാര്‍ട്ടി ഇപ്പോള്‍ കെ. എം.മാണിയുടെ പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ് കേരളം ഭരിക്കുന്നത്.
പൊതുമേഖല ജീവനക്കാര്‍ ശമ്പളം പറ്റിക്കൊണ്ട് സമരം ചെയ്യുമ്പോള്‍ പാവപ്പെട്ട ദിവസപ്പണിക്കാരും കൂലിവേലക്കാരും അന്ന് ശമ്പളം നഷ്ടപ്പെടുത്തി സമരത്തിനിറങ്ങി മുദ്രാവാക്യം വിളിക്കേണ്ട ഗതികേടിലാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും തൊഴില്‍ നഷ്ടപ്പെടുത്തി മുദ്രാവാക്യം വിളിക്കാന്‍ വെയിലത്ത് പോലും ഇറങ്ങുന്നില്ല എന്ന് ജനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം.
വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഈ ഗവണ്‍മെന്റിലെ 7 മന്ത്രിമാരുടെ മക്കള്‍ സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ പുരോഗതി തടയുവാന്‍ വേണ്ടി പൊതു വിദ്യാഭ്യാസത്തെ താറുമാറാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയും പോരാടുകയും ചെയ്യുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഏതൊക്കെ വിഷയത്തിലാണോ ആര്‍ക്കൊക്കെ എതിരെയാണോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരം നയിച്ചത് ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതേ വിഷയങ്ങള്‍ അവരുടെ തന്നെ സര്‍ക്കാരുകള്‍ അതേപോലെ നടപ്പാക്കുകയാണ് ചെയ്യുക. ഓട്ടോറിക്ഷ, ട്രാക്ടര്‍, കൊയ്ത്തുയന്ത്രം, കമ്പ്യൂട്ടര്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദേശ യൂണിവേഴ്‌സിറ്റികള്‍ എന്നിങ്ങനെ ഏതു മേഖലക്കെതിരെയൊക്കെയാണോ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തിയത് അതേ കാര്യങ്ങള്‍ അവര്‍ പിന്നീട് അധികാരത്തില്‍ ഇരുന്നുകൊണ്ട് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തങ്ങളുടെ കച്ചവടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കാതെ അവരെ വഞ്ചിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സപ്ലൈകോയില്‍ കൂടി ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് ചെയ്തത്.
കമ്മ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകള്‍ക്ക് പണിമുടക്കാന്‍ അവകാശമുള്ളതുപോലെ മറ്റു തൊഴിലാളി യൂണിയനുകളിലെ തൊഴിലാളികള്‍ക്ക് പണിയെടുക്കാനും അവകാശമുണ്ട് എന്ന ജനാധിപത്യ മര്യാദ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുത്തിട്ടില്ല. അതിനെതിരെ അവര്‍ ഏത് അക്രമ സമരവും നടത്താന്‍ തയ്യാറാണ്. അതിന് ഭരണകൂടം കൂട്ടുനില്‍ക്കുന്നു എന്നുള്ളതാണ് വര്‍ത്തമാനകാല കേരളത്തിന്റെ ചിത്രം വരച്ചു കാട്ടുന്നത്.
അതായത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമല്ല മറിച്ച് മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടി തൊഴിലാളികളുടെ പേരില്‍ നടത്തിയ സമരാഭാസങ്ങളുടെ മാത്രം ചരിത്രമാണ്.
(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)





















