ശരീര-മനശുദ്ധീകരണത്തിന്റെ മാത്രമല്ല പരിസര ശുചീകരണത്തിന്റെ കൂടി മാസമായിരുന്നു കര്‍ക്കടകം. വായനയുടേയും പ്രാര്‍ത്ഥനയുടേയും ആത്മനവീകരണത്തിന്റേയും സമയം. പഞ്ഞകാലത്തെപ്പോലും പ്രകൃതിയോട് കൂടുതല്‍ ഇണങ്ങി ആരോഗ്യപരിപാലന കാലമാക്കി മാറ്റുന്ന ഒരു ജീവിതക്രമം കേരളീയ ഗ്രാമീണ ജീവിതത്തിലുള്‍ച്ചേര്‍ന്നിരുന്നു. ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമല്ല പിതൃക്കള്‍ക്കും പ്രിയപ്പെട്ട മാസം.
വീടിന്റെ മുക്കും മൂലയും അടിച്ചുവാരി, പഴയതും ഉപയോഗശൂന്യമായതുമെല്ലാം വാരിക്കൂട്ടി പഴമുറത്തില്‍ വച്ച് തോട്ടിലൊഴുക്കി വിടും. അഴുക്കിന്റെ ദേവത ജ്യേഷ്ഠയും(ചേട്ട) ഐശ്വര്യത്തിന്റേത് ശ്രീഭഗവതി (ചീവോതി)യുമാണ്. പണിയൊതുങ്ങിയ ഇടവേളകളില്‍, പുറത്തെ മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് അമ്മ രാമായണ പാരായണത്തിലേക്ക് കടക്കുമായിരുന്നു. രാമായണപാരായണത്തിലെ സാമര്‍ത്ഥ്യം ഭാഷാപരിജ്ഞാനത്തിന്റെ മാനകമായിക്കൂടി ഞങ്ങളുടെ നാട്ടില്‍ കരുതിയിരുന്നു.
തീറ്റപ്രിയന്മാരുടേയും മടിയന്മാരുടേയും ആഘോഷകാലം കൂടിയായിരുന്നു, ഞങ്ങള്‍ പായിപ്ര-മാനാറികാര്‍ക്ക് കര്‍ക്കടകം. മഴയും കുടയില്ലായ്മയും, പാടവും തോടും നടവരമ്പുമെല്ലാം മായ്ച്ചു കളയുന്ന പെരുമഴയുമെല്ലാം ചേര്‍ന്ന് വീട്ടില്‍ ചടഞ്ഞിരിക്കാന്‍ പറ്റിയ സമയം. വിശിഷ്ട ഭക്ഷണ വിഭവങ്ങളുടെ തിരോധാനവും എന്നെപ്പോലുള്ള തീറ്റപ്രാന്തമാര്‍ക്ക് അപൂര്‍വ്വ നാട്ടുരുചികളുടെ ഉത്സവകാലവുമാണിത്. അടുക്കളയിലെ നിലയ വിദ്വാന്മാരായ കാളനും മാങ്ങാക്കറിയും പുളിങ്കറിയുമൊക്കെ ഒന്നൊതുങ്ങുന്ന കാലം. കാട്ടുതാളും ഊരാളിച്ചേമ്പും, പനച്ചി ഇലയും കാന്താരിയും ചേര്‍ത്തരച്ച് ചുട്ട ചമ്മന്തിയും പോലുള്ള കീഴാള വിഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലം.
അതീവ രുചിയാര്‍ന്ന ഭക്ഷണം ഒരു സൗഭാഗ്യമാണ്. അത്തരമൊരു ഭാഗ്യകാലം ബാല്യത്തില്‍ അപൂര്‍വ്വമായിരുന്നു എന്നു വേണം പറയാന്‍. സ്വതവേ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പരിഗണന കിട്ടാതിരുന്ന കാലം. അപ്പോള്‍ പിന്നെ അച്ഛനുപേക്ഷിച്ച കുട്ടിയുടെ കാര്യം പറയണോ? വാഴ നനയുമ്പോള്‍ ചീരയും നനയുമെന്നേ കരുതാനാവൂ.
ഉമിക്കരിയും ഈര്‍ക്കിലിയുമായി വയലരികിലുള്ള തോട്ടിലേക്ക്, എണീറ്റ പടിയുള്ള പോക്കു തന്നെ മടിപിടിച്ചാണ്. തോട്ടുവെള്ളക്കുളിരിലേക്കിറങ്ങുന്നതോടെ മട്ടുമാറും. തിമര്‍ത്തുപെയ്യുന്ന കര്‍ക്കടകക്കാലത്ത് മഴ നനഞ്ഞുള്ള ആ കുളിയുടെ സുഖം അനുഭവിച്ചറിയുക തന്നെവേണം. കുളികഴിഞ്ഞാല്‍ പ്രതീക്ഷിക്കാനൊന്നുമില്ല. പതിവു കഞ്ഞിയും പുരാതനമായ മാങ്ങാക്കറിയും! സ്‌കൂളിലേക്ക് ചോറു തന്നുവിടും. പക്ഷെ കൂട്ടാന്റെ കാര്യമാണ് പരുങ്ങല്‍. രണ്ടാം വാരത്തിലേക്ക് പദമൂന്നുന്ന രൂപഭാവങ്ങള്‍ മാറിയ മോരൊഴിച്ചു കൂട്ടാനും മാങ്ങാക്കറിയും തന്നെ! ചോറ്റുപാത്രം തുറക്കുമ്പോള്‍ തന്നെ ഗാഢമായ പുളിരസത്തിന്റെ ഗന്ധം പരക്കും. ഇതിലും എത്ര സ്വാദിഷ്ഠം സ്‌കൂളിലെ അമേരിക്കന്‍ ചോളപ്പൊടിയുടെ മഞ്ഞ ഉപ്പുമാവ്! (നിസ്സഹായയായ അമ്മയുടെ സ്‌നേഹം അപൂര്‍വ്വമായി കര്‍ക്കടകക്കൂര’ (കര്‍ക്കടകത്തിലെ ക്ഷാമം ബാധിച്ച ചെറിയ തേങ്ങ) ചുട്ടരച്ച ചമ്മന്തിയായി അവതരിക്കാറുണ്ട്). വട്ടയിലയില്‍ കിട്ടുന്ന ആ മൂന്നാം ലോക ദാരിദ്ര്യ ഉപ്പുമാവ് വാങ്ങിക്കഴിച്ചെന്നറിഞ്ഞാല്‍ വീട്ടില്‍ ആഭിജാത്യത്തിന്റെ ആക്രോശമുയരുമെന്നുറപ്പ്.
കിഴങ്ങുകളിലെ ദ്രാവിഡര്‍
സ്‌കൂള്‍ വിട്ടുവരുമ്പോഴും പലഹാരങ്ങള്‍ വെറുതേ സ്വപ്‌നം കാണേണ്ടതില്ല. ചോറുതന്നെ ഗതി. ചിലപ്പോള്‍ ചെറിയൊരു പരിഷ്‌ക്കാരത്തോടെ ചോറ് വറുത്തിട്ട ഉപ്പുമാവായി പരിണമിക്കാം! മിഥുനം – കര്‍ക്കടകത്തില്‍ ഇതിനും ഗതിമാറ്റമുണ്ടാകാം. അരി വറുത്തതും കട്ടന്‍ ചായയും ശര്‍ക്കരയും! ഭാഗ്യമുണ്ടെങ്കില്‍ ചെമ്പുകലത്തില്‍ പുഴുങ്ങിയ ഊരാളിച്ചേമ്പുമുണ്ടാകും. ഉപ്പുപോലും വേണ്ടാത്ത ഊരാളിച്ചേമ്പ് അഭിജാതരുടെ ഭക്ഷണ വിഭവമല്ല. ഇളം മധുരമുള്ള ഊരാളിച്ചേമ്പിന്റെ സ്ഥാനം തന്നെ പറമ്പിലെ ചോലപിടിച്ച അപ്രധാന ഇടങ്ങളാണ്. ഹരിത വിപ്ലവത്തിന്റെ സുനാമിയില്‍ ഈ പാവം ഇളം മധുരച്ചേമ്പ് വംശനാശത്തെ നേരിടുകയാണിന്ന്. നീണ്ടുരുണ്ട ചെറുകിഴങ്ങും നാലു മണികാപ്പിയുടെ ആശ്വാസമാണ്. അതും വെറുതെ പുഴുങ്ങിയാല്‍ മതി. അകമ്പടിയൊന്നും വേണ്ട. ഉരുളക്കിഴങ്ങിന്റെ ആവിര്‍ഭാവത്തോടെ കിഴങ്ങുകളിലെ ഈ ദ്രാവിഡനും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
വയല്‍ വരമ്പിലും തോട്ടിറമ്പിലും ആരാലും പരിചരിക്കപ്പെടാതെ വളരുന്ന കാട്ടുതാള്‍ ആണ് കര്‍ക്കടകത്തിലെ മറ്റൊരു വിശിഷ്ടാതിഥി. കാട്ടുതാളും അഭിജാത വിഭവമല്ല. കാട്ടുതാള്‍ വരുന്ന ദിവസം എന്റെ ജന്മസിദ്ധമായ ഭക്ഷണ പോളിസി ഉയര്‍ത്തെഴുന്നേല്‍ക്കും. ചോറിന് കൂട്ടാനെന്നല്ലാ; സമൃദ്ധമായ താളുകൂട്ടാനൊപ്പം ഒരു പിടിച്ചോറ്! കയ്യാലപ്പുറത്ത് പടരുന്ന മുള്ളുള്ള പനച്ചിയുടെ പുളിരസമുള്ള ഇല കാന്താരി മുളകും ചേര്‍ത്തരച്ച് ഇലയില്‍ പൊതിഞ്ഞ് ചുട്ടെടുത്ത ചമ്മന്തി, വെന്ത വെളിച്ചെണ്ണയില്‍ ചാലിച്ച് കിട്ടിയാല്‍ പിന്നൊന്നും വേണ്ട. അച്ചിങ്ങ കൂടി ചേര്‍ത്തൊരു കോമ്പിനേഷനും ഈ ചമ്മന്തിക്കുണ്ട്. അതിന്റെ സ്വാദ് പതിറ്റാണ്ടുകള്‍ പലത് പിന്നിട്ടിട്ടും നാവില്‍ കൂടിയിരിക്കുന്നു.
നിനച്ചിരിക്കാത്ത നേരത്ത് ഏനാലിക്കുന്നു കയറി വരുന്ന നഗരത്തില്‍ നിന്നുള്ള അതിഥികളെ കണ്ട് ഒന്ന് പതറിയ നടുക്കിലെയമ്മ തൊടിയിലേക്കിറങ്ങും. ഒടിഞ്ഞുവീണ കമുകിന്റെ ഇളംപൂക്കുലയുമായി മടങ്ങി. പൂക്കുല അരിഞ്ഞു തേങ്ങയരച്ചു സൂത്രത്തില്‍ ഒരു അരച്ചുകലക്കി. ആ നിമിഷ കവിതയുടെ സ്വാദ് എങ്ങിനെ മറക്കാന്‍? വെള്ളം പൊങ്ങിക്കിടക്കുന്ന പാടവും തോടും കടന്ന് അക്കരയുള്ള മറ്റപ്പള്ളിക്കുടിയില്‍ മോരു വാങ്ങാന്‍ പോകുന്നതില്‍ രണ്ടുണ്ട് വിഷമം. മഴ നനയണം, ആ പുളിയന്‍ മോര് കൂട്ടിത്തീര്‍ക്കുകയും വേണം! അടുക്കള വാതില്‍ക്കലെ പുറന്തിണ്ണയില്‍ നനഞ്ഞു വിറച്ചു നില്‍ക്കുകയാണ് അകത്തൂട്ടെ കുട്ടി യജമാനനായ ഞാന്‍. നായന്മാരുടെ ഞങ്ങള്‍. ഇരവി ഇട പ്രഭു കര്‍ത്താക്കന്മാര്‍ക്ക് വര്‍ജ്യമാണ്. വെള്ള മുണ്ടും റൗക്കയുമിട്ട, വെള്ളിത്തലമുടിയുള്ള, പരുക്കനായി ഉറക്കെ സംസാരിക്കുന്ന ജാനകിയമ്മ മോരെടുത്തു തരുന്നതിനു മുമ്പ് ഒരു കീറ്റിലയില്‍ ഇരുണ്ട ഹലുവ പോലൊരു സാധാനം വച്ചുനീട്ടി.
”ഇതങ്ങു കഴിച്ചോ പിള്ളേ…. ആരോടും പറയണ്ട…”
നല്ല തേന്‍വരിക്കച്ചക്കപ്പഴം നെയ്യൊഴിച്ച് ശര്‍ക്കരചേര്‍ത്ത് വരട്ടിയതാണ്. പുറത്ത് തിമര്‍ത്തു പെയ്യുന്ന ആ മഴയത്ത് തിണ്ണയിലൊതുങ്ങി നിന്ന് കഴിച്ച ആ ചക്ക വരട്ടിയേക്കാള്‍ സ്വാദിഷ്ഠമായ ഒരു ഭക്ഷണവിഭവം ഇനി കഴിക്കാനിരിക്കുന്നതേയുള്ളൂ!
ജാനകിയമ്മ ഇന്നില്ല. മൂത്ത മകന്‍ ബനാറസില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയില്‍ ഗവേഷണ ബിരുദവും നേടി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യ ബയോ കെമിസ്ട്രി പ്രൊഫസറായിരുന്നു. മുടങ്ങാതെ മാതൃഭൂമി ആഴ്ചപ്പതിപ്പും എന്റെ കഥകളും അഭിമാനത്തോടെ വായിച്ചിരുന്ന ആള്‍. അദ്ദേഹവും ഇന്നില്ല.
ആ പഴയ നാലുകെട്ടിന്റെ അടുക്കളവാതില്‍ കാണുമ്പോള്‍ പത്തറുപതുവര്‍ഷം പിന്നിട്ട സ്വാദിന്റെ തിരയിളക്കം ഇന്നും നാവിന്‍ തുമ്പിലെത്തും! ഇഞ്ചിപ്പുല്‍ വാറ്റുപുരയില്‍ ഉച്ചമയക്കം കഴിഞ്ഞുള്ള നേരത്ത് പൊട്ടുകപ്പയും ശര്‍ക്കര നിറച്ച കൊട്ടത്തേങ്ങയുമൊക്കെ കനലിലിട്ട് ചുട്ടെടുക്കുന്ന നേറോതിയുടെ കൈപ്പുണ്യവും നളപാകവുമൊക്കെ പഞ്ഞകര്‍ക്കടകം പായിപ്രയിലൊരുക്കിത്തന്ന ഔദാര്യങ്ങളുടെ ഒടുങ്ങാത്ത രുചിപ്പെരുമകള്‍ തന്നെ.





















