അച്ചടിവിദ്യ മലയാള നാട്ടിലെത്തുന്നതിനുമെത്രയോ പണ്ടേ ഏറെ പ്രചാരവും പ്രാമാണ്യവും നേടിയ ഒരൊറ്റ കൃതിയേ മലയാള ഭാഷയിലുണ്ടായിരുന്നുള്ളു. അത് തുഞ്ചത്താചാര്യന്റെ രാമായണം കിളിപ്പാട്ടാണ്. പൗരാണിക ഭവനങ്ങളില്‍ അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. സാര്‍വ്വത്രികമായല്ലെങ്കിലും കുലീനകുടുംബങ്ങളില്‍ രാമായണപാരായണം പതിവായിരുന്നുതാനും. അതിവിശുദ്ധ ഗ്രന്ഥമായാണ് മലയാളി രാമായണത്തെ കണ്ടിരുന്നത്. മഹാഭാരതം കിളിപ്പാട്ടിന് ഈ ലാളനഭാഗ്യം ലഭിച്ചിരുന്നുമില്ല.
ഒരു കര്‍ക്കടകമാസം രാമായണ ശീലുകള്‍ക്കായി നാം കരുതിയൊരുക്കി വെയ്ക്കുകയാണ്. എത്രയെത്ര പ്രസാധകരാണ് അധ്യാത്മരാമായണത്തിന്റെ അച്ചടിയും വിതരണവും വര്‍ത്തമാനകാലത്ത് ഏറ്റെടുത്തിട്ടുള്ളത്. എത്രയെത്ര പഠനങ്ങള്‍, ടീകകള്‍, വ്യാഖ്യകള്‍ കിളിപ്പാട്ടിനുണ്ടായിരിക്കുന്നു. കേരളത്തിന്റെയും കൈരളിയുടേയും അനര്‍ഘ സമ്പത്തുതന്നെയാണിത്.
വാല്മീകി രാമായണം എന്തുകൊണ്ടാവാം ആചാര്യന്‍ വിവര്‍ത്തനത്തിനു തിരഞ്ഞെടുക്കാതിരുന്നത്? അജ്ഞാതനാമാവായ ഏതോ മഹാപ്രതിഭയുടെ അധ്യാത്മരാമായണമാണല്ലൊ ഗുരുപാദര്‍ വിവര്‍ത്തന പ്രക്രിയയ്ക്ക് സ്വീകരിച്ചത്. ഉത്തരം സുലളിതം. വാല്മീകിയുടെ രാമനില്‍ മനുഷ്യാംശമാണേറെ. അഥവാ ഇക്ഷ്വാകുവംശ പ്രഭവനായ രാമനെന്ന ഗുണവാന്റെയും വീര്യവാന്റെയും ചരിത്രമാണ് ആദികാവ്യം. ആദികവിയുടെ ആദര്‍ശപുരുഷനേക്കാള്‍ മലയാള മഹാകവിയെ സമാകര്‍ഷിച്ചതും സ്വാധീനിച്ചതും ദേവാംശമേറിയ അവതാരത്തെയാണ്. പോരാ, പരബ്രഹ്മമാണ് അധ്യാത്മരാമായണത്തിലെ ശ്രീരാമന്‍. എത്രയോ പ്രകരണങ്ങളില്‍ കവി അതുറക്കെ വിളിച്ചു പറയുന്നുമുണ്ട്. എന്തുകൊണ്ട്?
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടിലെ മലയാളനാടിന്റെ സാമൂഹികസ്ഥിതി പരിതാപകരവും ആത്മവ്യസനമുളവാക്കുന്നതുമായിരുന്നു. വീടും നാടും വിരുന്നിനെത്തിയ വിദേശികള്‍ മുച്ചൂടും മുടിച്ചു. സദാചാരബോധമോ സ്വഭാവവിശുദ്ധിയോ ഇല്ലാത്ത ആള്‍ക്കൂട്ടമായി ജനത മാറി. അസാന്മാര്‍ഗികതയുടെ കേളീരംഗമായി ഗാര്‍ഹികാന്തരീക്ഷം. ഭക്തി ഒന്നുകൊണ്ടുമാത്രമേ പരിവര്‍ത്തനം സംഭവിക്കൂ എന്ന തിരിച്ചറിവ് ആദ്യമുണ്ടായത് തുഞ്ചത്താചാര്യനാണ്. കാവ്യം കൊണ്ടു നേടേണ്ടത് യശസ്സും അര്‍ത്ഥവുമല്ല. ശിവേതരക്ഷതിയും സദുപദേശവുമാണെന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് ഈ മഹാഗുരുതന്നെ.
കൊളുത്തിയ നിലവിളക്കിനരികിലിരുന്ന് സന്ധ്യകളില്‍ രാമനാമം ചൊല്ലുക. നാമസങ്കീര്‍ത്തനത്തിലൂടെ ഒരു വിമലീകരണ പ്രക്രിയ. കവി നേരിട്ടു പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നറിയാം. വക്താവ് മറ്റൊരളാവുക. ‘നാഥേ കേട്ടാലും തെളിഞ്ഞു നീ’ എന്ന് ഈശ്വരി കാത്യായനി പാര്‍വ്വതി ഭഗവതിയോട് ശാശ്വതനായ പരമേശ്വരനാണ് പറയുന്നത്. അവിശ്വാസമതിലുണ്ടാവില്ലല്ലോ. ശ്രീരാമന്‍ സാധാരണ മനുഷ്യനായാല്‍പ്പോരാ, ദേവനാവണം. പോരാ, സഹസ്രശിര്‍ഷനായ പുരുഷനാവണം. സഹസ്രാക്ഷനും സഹസ്രപാദനുമാവണം. പൈങ്കിളിപ്പെണ്ണായി കവി പരകായ പ്രവേശം നടത്തി ഒളിച്ചിരുന്നു. കിളി പാടിത്തുടങ്ങി.
”ബ്രഹ്മമീശ്രീരാമനറിഞ്ഞുകൊണ്ടാലും നീ
സര്‍വ്വകാരണം സര്‍വ്വവ്യാപിനം സര്‍വ്വാത്മാനം
സര്‍വ്വജ്ഞം സര്‍വ്വേശ്വരം, സര്‍വ്വസാക്ഷിണം നിത്യം
സര്‍വ്വദം സര്‍വ്വാധാരം സര്‍വദേവതാമയം.”
ശ്രീരാമനെ ആര്‍ക്കും ചേര്‍ത്തുനിര്‍ത്താന്‍ പാകത്തില്‍ കഥാകഥനത്തിന്റെ രമ്യോചക്രമത്തില്‍ ഒരു ശ്രീരാമചിത്രം വരച്ചിട്ടു.
”ചന്ദ്രികാമന്ദസ്മിത സുന്ദരാനന പൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്ര നീലാഭം പരമിന്ദിരാ മനോഹര
മന്ദിര വക്ഷഃ സ്ഥലം വന്ദ്യമാനന്ദോദയം”
വീടിന്റെ അറപ്പുര വാതില്‍ക്കല്‍ ചില്ലിട്ടുവെയ്ക്കാവുന്ന ചിത്രം. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പൊതുബോധത്തെ ഉര്‍വ്വരമാക്കാനുള്ള അഭിപ്രേരണയാണ് തുഞ്ചത്തെഴുത്തച്ഛന്റെ ദ്രാവിഡത്തനിമയുള്ള ശീലുകള്‍ നല്‍കിയത്. ഈ ചിത്രത്തോടു ചേര്‍ന്നിരുന്ന് തിരുനാമങ്ങള്‍ ചൊല്ലുക. ത്രിസന്ധ്യകള്‍ നാദത്താല്‍ നിറയട്ടെ. ആനന്ദലബ്ധിക്ക് ഇതു മതിയാവും.
വാല്മീകി രാമായണത്തെപ്പോലെ ഭാരതീയ സാഹിത്യത്തെ ഇത്രമേല്‍ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃതി ഉണ്ടെന്നു തോന്നുന്നില്ല. സമ്പുഷ്ടവും സമ്പന്നവുമായ രാമകഥാസാഹിത്യമാണ് നമുക്കുള്ളത്. എത്ര രാമായണങ്ങളാണ് ഇവിടെ!! പന്ത്രണ്ടാം ശതകത്തില്‍ കമ്പരാമായണം തമിഴില്‍ ബംഗാളില്‍ പതിനഞ്ചാം ശതകത്തില്‍ കൃത്തിവാസ രാമായണം. തുളസീദാസന്റെ രാമചരിതമാനസം ഹിന്ദിയില്‍ പതിനാറാം നുറ്റാണ്ടില്‍. അതേ കാലത്തുതന്നെ എഴുത്തച്ഛനും.
എഴുത്തച്ഛനുമുമ്പ് മൂന്ന് രാമായണങ്ങള്‍ ഭാഷയിലുണ്ട്. രാമചരിതം, കണശ്ശ രാമായണം രാമകഥപ്പാട്ട്. രാമചരിതം പടപ്പാട്ടാണ്. വാല്മീകിയുടെ യുദ്ധകാണ്ഡമാണ് ഇതിവൃത്തം. ചന്ദ്രവളയം കൊട്ടിപ്പാടലിലൊതുങ്ങിപ്പോയി. ഔപ്പാടുതുറ അച്ചപ്പിണി ആശാന്റെ രാമകഥപ്പാട്ട്. നിരണം കവിയ്ക്ക് സാമൂഹിക ഭാഷയോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ല. പ്രഹര്‍ഷണവും പ്രബോധനവും ഒരുപോലെ നല്‍കാന്‍ തുഞ്ചത്താചാര്യനു കഴിഞ്ഞു.
എഴുത്തച്ഛന്റെ മൗലികരചനകള്‍ രാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും തന്നെ. ഒട്ടേറെ കൃതികള്‍ ഭാഷാ സാഹിത്യ രചയിതാക്കള്‍ എഴുത്തച്ഛനു ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഈ കവിയുടെ ധന്യസാരസ്വതത്ത മൂന്നായി കാണാം.
1. ഭാഷാപരം, 2. സാഹിത്യപരം, 3. ഭക്തിപരം.
എഴുത്തച്ഛന്റെ ഭാഷാക്രമക്കണക്കു തന്നെയാണിന്നും നമുക്ക്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും പതിനാറാം നൂറ്റാണ്ടിലെ മലയാളം മാറിയിട്ടില്ല. നാന്നൂറിലേറെ വര്‍ഷം കഴിഞ്ഞിട്ടും ആഭ്യന്തരമോ ബാഹ്യമോ ആയ മാറ്റം എഴുത്തച്ഛന്റെ ഭാഷയ്ക്കു സംഭവിച്ചിട്ടില്ല. എഴുത്തച്ഛന്റെ കാവ്യഭാഷയുടെ വികാസപരിണതിയാണ് ആധുനിക മലയാള ഗദ്യം. കേരളഭാഷ മാനക ഭാഷയാകുന്ന പരിണാമപ്രക്രിയയെ മധുരോദാരമായി ഏ.ആര്‍. രാജരാജവര്‍മ്മ ഇങ്ങനെ നിറംപിടിപ്പിക്കുന്നു: ”…..ദ്രാവിഡ ഗോത്രജാതയായ ‘സൗഭാഗ്യവതി കേരളഭാഷ’ ആര്യവംശാലങ്കാര ഭൂതനായ ‘ചിരഞ്ജീവി സംസ്‌കൃത വരന്റെ സ്വയംവര വധുവായ്ച്ചമഞ്ഞു….”
എഴുത്തച്ഛന്‍ ചെയ്ത ഏര്‍പ്പാടുകള്‍ പ്രൊഫ. ഏ. ആര്‍. അക്കമിട്ടെഴുതുന്നു.
(1) മണിപ്രവാളത്തിലെന്ന പോലെ പാട്ടുകളിലും ആവശ്യമനുസരിച്ച് ലളിതസംസ്‌കൃത വിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം.
(2) വിഭക്ത്യന്തങ്ങളായാലും പ്രകൃതികള്‍ മാത്രമായാലും സംസ്‌കൃത ശബ്ദങ്ങളെ സൈ്വരമായി ഉപയോഗിക്കുന്ന സ്ഥിതിയ്ക്ക് അതുകളില്‍ അക്ഷരസ്ഫുടതയ്ക്കുവേണ്ടി സാഹിത്യമെല്ലാംതന്നെ ആര്യ എഴുത്തില്‍ എഴുതണം.
(3) ഭാഷാദ്വയസങ്കരത്തില്‍ സംസ്‌കൃത പ്രകൃതികളെ മലയാളവിഭക്തികള്‍ ചേര്‍ത്ത് പ്രയോഗിക്കുന്നത് ശരിയായ വഴി.
(4) സംസ്‌കൃത ഛന്ദശ്ശാസ്ത്രത്തിലെ വര്‍ണ്ണനിയമത്തേയും മാത്രാ നിയമത്തേയും തമിഴ് വൃത്തങ്ങളില്‍ക്കൂടി പ്രവേശിപ്പിച്ച് പുതുതായി ‘കിളിപ്പാട്ട്’ മുതലായ മലയാള വൃത്തങ്ങളെ നടപ്പില്‍ വരുത്തി.
തമിഴും സംസ്‌കൃതവും കലര്‍ന്നുണ്ടായ ഭാഷയാണ് ഇന്നത്തെ ഗ്രന്ഥഭാഷ. ആധുനികഘട്ടം ഇവിടെയാണ് ആരംഭിക്കുന്നത്. ഭാഷയുടേയും സാഹിത്യത്തിന്റെയും അടിത്തറ കെട്ടിയുറപ്പിച്ചത് തുഞ്ചത്താചാര്യനാണ്. ഒരു കവിയ്ക്കും ഒരു ഭാഷയുടേയും പിതാവാകാനാവില്ല. എന്നിരിക്കിലും ഭാഷാപിതാവായി നാം എഴുത്തച്ഛനെ സമാദരിക്കുന്നത് ഈ പ്രകരണത്തിലാണ്.
പദസംഗീതവും പാദസംഗീതവും ഇത്രമേല്‍ ശ്രദ്ധിച്ച മറ്റൊരു കവിയുമില്ല. മാധുര്യവും പ്രസാദവും ഓജസ്സും തികഞ്ഞ ഭാഷാശൈലി എഴുത്തച്ഛനു സ്വന്തം. ദ്രാവിഡത്തനിമയുള്ള കിളിപ്പാട്ടു വൃത്തങ്ങള്‍ ജന്മസാഫല്യം നേടി. കേക, കാകളി, കളകാഞ്ചി, അന്നനട എന്നിവകള്‍ക്കാണ് പ്രചാരമേറെയുണ്ടായത്.
ആധ്യാത്മിക വിദ്യാഭ്യാസത്തിന്റെ പാഠ്യമാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ഭക്തി രസത്താല്‍ ജനമനസ്സുകളെ സ്വാധീനിക്കുക, തത്വവിചാരത്താല്‍ അവരെ പ്രബുദ്ധരാക്കുക. ഭക്തി ജ്ഞാനയോഗങ്ങളാല്‍ ഒരു ജനതയെ ആധ്യാത്മികതയുടെ പ്രായോഗികപാഠങ്ങള്‍ പഠിപ്പിക്കുകയാണ് ഈ വരകവി ചെയ്തത്. മലയാളികളുടെ ആത്മശുദ്ധിയ്ക്കും ആത്മോത്കര്‍ഷത്തിനുമായി തന്റെ കവിത സമര്‍പ്പിക്കുകയാണ് എഴുത്തച്ഛന്‍.
കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യപരിതസ്ഥിതിയില്‍ രാമായണ മാസാചാരണത്തിന് പ്രസക്തിയേറുന്നു. ഇന്നത്തെ ശ്രീരാമന് ഒരൊറ്റ രാവണവധം കൊണ്ട് അവതാര സാഫല്യമുണ്ടാവില്ല. അകമേ പരിണാമം വരുത്തുവാന്‍ കവിതയ്ക്കു കഴിയും. ഒരു ജനതയുടെ ആത്മവിശുദ്ധിയ്ക്കും ആത്മോത്കര്‍ഷത്തിനും എക്കാലവും രാമകഥ ഉപകരിക്കും.
പ്രസീദ പ്രസീദ പ്രചണ്ഡ പ്രതാപ
പ്രസീദ പ്രസീദ പ്രചന്നാബ്ജനാഭ
പ്രസീദ പ്രസീദ പ്രസന്നാനുകമ്പിന്‍
പ്രസീദ പ്രസീദ പ്രഭോ രാമചന്ദ്ര.





















