ആധുനിക സാമ്പത്തികശാസ്ത്ര നിര്‍വചനമനുസരിച്ച് ഉത്പാദനോപാധികളില്‍ ഒന്നാണ് ഭൂമി. വ്യാവസായികവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് ഭൂമിയെ ഉപയോഗപ്പെടുത്തുക എന്നതാണ് അതിനര്‍ത്ഥം. പാശ്ചാത്യ ഭൗതികവാദത്തിന്റെ പ്രയോക്താക്കളായ ദെ കാര്‍ത്തെ, ആഡം സ്മിത്ത്, കെയ്ന്‍സ്, കാള്‍ മാര്‍ക്‌സ് എന്നിവരെല്ലാം ഭൂമിയെ കണ്ടത് കേവല സാമ്പത്തിക വിഭവമെന്ന നിലക്കാണ്.
എന്നാല്‍ ഭൂമിയുടെ പ്രാഥമികമായ ഉപയോഗം സാമ്പത്തികമല്ലെന്ന തിരുത്തല്‍ ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വായു, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ഭൂമിയെത്തന്നെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ പ്രഥമ പരിഗണന അതിനാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വ്യാവസായിക വിപ്ലവവും ഭൗതികവാദവും ശക്തിപ്പെടുന്നതിന് മുമ്പ് ലോകത്തിനുണ്ടായിരുന്ന ധാരണ തന്നെയാണിത്. ഇടക്കെപ്പോഴോ പാശ്ചാത്യ വികസന മാതൃകയും സാമ്പത്തിക ശാസ്ത്രവും മേല്‍ക്കൈ നേടിയപ്പോള്‍ ലോകത്തിന് നഷ്ടപ്പെട്ടുപോയ ധാരണ. വെള്ളം കുപ്പികളിലാക്കി വിറ്റ് ലാഭമുണ്ടാക്കാമെന്ന കച്ചവട തന്ത്രം വിജയകരമായി പരീക്ഷിക്കപ്പെട്ടപ്പോള്‍ ലോകത്തിന് നഷ്ടമായ ധാരണ. എന്നാല്‍ ഇന്ന് ഈ തിരിച്ചറിവ് ഒരു വീണ്ടുവിചാരത്തിന്റെ രൂപത്തില്‍ ലോകമെങ്ങും പടരുകയാണ്. ഭൂമിയെ സംരക്ഷിക്കുക, പരസ്ഥിതിയെ സംരക്ഷിക്കുക, കച്ചവടത്തിന്റെയും ലാഭത്തിന്റെയും കണക്കുകള്‍ക്കപ്പുറത്ത് അനിവാര്യമായ ചില ജീവിതോപാധികള്‍ നിലനിര്‍ത്തുക എന്ന ചിന്ത ഇന്ന് ലോകം അംഗീകരിക്കുന്നു.
അതിജീവനത്തെക്കുറിച്ച് ബോധ്യമുള്ള ഒരു സമൂഹം ഭൂമിയുടെ ഉപയോഗത്തില്‍ വിവേചനപരമായ തിരഞ്ഞെടുപ്പ് നടത്തും. ഭക്ഷ്യോത്പാദനത്തിനോ വ്യാവസായിക ഉല്‍പാദനത്തിനോ മുന്‍തൂക്കം കൊടുക്കേണ്ടത് എന്ന കാര്യം മനുഷ്യന്റെ വിവേചനപരമായ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ആധുനിക സമൂഹത്തില്‍ ഭരണകൂടവും ഭരണ വ്യവസ്ഥയുമാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത.്
മുന്‍ഗണനകള്‍ കൃത്യമായി തീരുമാനിക്കുകയും അതനുസരിച്ച് ഭൂവിനിയോഗത്തിനുള്ള നയവും പദ്ധതിയും നടപ്പിലാക്കുകയുമാണ് വേണ്ടത്. കേവലം ലാഭേച്ഛയും ഭൗതിക നേട്ടവും മാത്രമാകരുത് ലക്ഷ്യം. സമൂഹത്തിന്റെ പൊതുനന്മയും ദീര്‍ഘകാല നിലനില്‍പ്പും പരിസ്ഥിതി സംതുലനവും കൂടി അടിസ്ഥാനപ്പെടുത്തിയാകണം പരിമിത വിഭവങ്ങളുടെ ഉപയോഗപ്പെടുത്തല്‍. കൃത്യമായി പരിമിതപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു വിഭവമാണ് ഭൂമി. അതുകൊണ്ടുതന്നെ ആധുനിക ധനതത്വ ശാസ്ത്രത്തിന്റെ നിര്‍വചനം അനുസരിച്ച് പറഞ്ഞാല്‍ തന്നെ പരിമിതപ്പെടുത്തപ്പെട്ട വിഭവങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് വേണ്ടത്.
ഇത്രയും ആമുഖമായി പറഞ്ഞത് ആറന്മുളയില്‍ വിമാനത്താവള നിര്‍മ്മാണത്തിന് വേണ്ടി സ്വകാര്യ കമ്പനി വാങ്ങിയ 335 ഏക്കര്‍ ഭൂമിയെ സംബന്ധിച്ചുള്ള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. അതീവ പരിസ്ഥിതിലോല പ്രദേശമായതിനാല്‍ അവിടെ വിമാനത്താവളം നിര്‍മിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും അനുമതി നിഷേധിക്കുകയായിരുന്നു. ഈ ഭൂമിയില്‍ ഐടി പാര്‍ക്കും വ്യാവസായിക ടൗണ്‍ഷിപ്പും ആരംഭിക്കണം എന്ന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഐടി വകുപ്പ് മുന്നോട്ട് വച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഐടി വകുപ്പ്. ഐടി വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന വയലാണ് ഇതില്‍ 90 ശതമാനവുമെന്നും ആ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് തരംമാറ്റി ഉപയോഗിക്കാനാവില്ല എന്നും പരിസ്ഥിതിവാദികളും വിവിധ സംഘടനകളും വിമാനത്താവള വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിമാനത്താവള നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച അതേ കാരണങ്ങള്‍ ഇവിടേയും പ്രസക്തമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐ ഭരിക്കുന്ന കൃഷിവകുപ്പും റവന്യൂ വകുപ്പും പുതിയ പദ്ധതിക്ക് എതിര്‍പ്പ് അറിയിച്ചു. ഇതോടെ ഐടി വകുപ്പ് വെട്ടിലായി. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുശാസിക്കുന്ന തരത്തിലല്ലാതെ ഭൂമി ഉപയോഗപ്പെടുത്താനാവില്ലെന്ന് കാണിച്ച് റവന്യൂ വകുപ്പും കൃഷിവകുപ്പും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഐടി വകുപ്പ് തയ്യാറായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിവിധ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. ആ യോഗത്തിലും പദ്ധതി നിരാകരിക്കാനാണ് ഭൂരിപക്ഷാഭിപ്രായം ഉണ്ടായത്. എന്നിട്ടും ഐടി വകുപ്പ് പിന്മാറാന്‍ തയ്യാറായില്ല. പത്തനംതിട്ട ജില്ലാ കളക്ടറോട് ഈ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാനും നിര്‍ദ്ദിഷ്ട പദ്ധതി നടപ്പാക്കുന്നതിലെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് കൗതുകമുണര്‍ത്തുന്നത്. തനിക്ക് ഇതേക്കുറിച്ച് നേരത്തെ അറിയില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നടന്ന സമയത്താണ് തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വരുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.
റവന്യൂ-കൃഷി വകുപ്പുകള്‍ എതിര്‍പ്പ് അറിയിച്ചിട്ടും പ്രത്യേക താത്പര്യമെടുത്ത് വകുപ്പ് മേധാവികളുടെ യോഗം വിളിക്കാനും അതിലെ തീരുമാനം എതിരായതോടെ ജില്ലാ കളക്ടറോട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കാനും ചീഫ് സെക്രട്ടറിയെ മറികടന്ന് ആര്‍ക്കെങ്കിലും കഴിയണമെങ്കില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അറിയാതെ സാധ്യമല്ല. പത്തനംതിട്ട ഇന്‍ഫ്ര ലിമിറ്റഡ് എന്ന കമ്പനിയും സര്‍ക്കാരും ചേര്‍ന്ന് സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് നിര്‍ദ്ദേശം ഉയര്‍ന്നിട്ടുള്ളത്. കമ്പനി അവകാശപ്പെടുന്നത് മുല്ലപ്പുഴശ്ശേരി, ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി എന്നീ വില്ലേജുകളിലായി 335 ഏക്കര്‍ ഭൂമി ഐടി പാര്‍ക്കിനും വ്യവസായ യൂണിറ്റിനും വേണ്ടി ഉപയോഗപ്പെടുത്താന്‍ കമ്പനിയുടെ കൈവശമുണ്ട് എന്നാണ്.
ആറന്മുളയില്‍ വിമാനത്താവള നിര്‍മ്മാണത്തിനുവേണ്ടി നിലകൊണ്ട അതേ ആളുകള്‍ തന്നെയാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നിട്ടുള്ളത് എന്നതും കാണാതിരുന്നുകൂടാ. സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ രേഖകള്‍ പ്രകാരം ഇപ്പറയുന്ന ഭൂമിയില്‍ 90 ശതമാനവും നെല്‍പ്പാടമാണ്. ജില്ലാ കളക്ടര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ ഐടി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത് ഇതില്‍ കരഭൂമി എത്ര, കൃഷിഭൂമി എത്ര എന്ന് വേര്‍തിരിച്ച് കണക്ക് ലഭിക്കണം എന്നതാണ്.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കുമ്മനം രാജശേഖരന്‍ ഇതേക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. പദ്ധതിക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ആറന്മുളയിലെ നിര്‍ദിഷ്ട ഭൂമി നെല്‍വയലാണ്. നെല്‍കൃഷിക്കല്ലാതെ ഈ ഭൂമി മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്താനാവില്ല. കേരളത്തില്‍ നിലവിലുള്ള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയാണത്. മാത്രമല്ല കമ്പനി അവകാശപ്പെടുന്ന ഈ ഭൂമിയില്‍ മിച്ചഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളും പരിശോധിക്കപ്പെടണം. ഒരു കാരണവശാലും നെല്‍കൃഷി ചെയ്യുന്ന ഭൂമി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവില്ല. പ്രദേശത്തെ കുടിവെള്ള ലഭ്യതയ്ക്കും ഭക്ഷ്യോത്പാദനത്തിനും അനിവാര്യമായ കാര്‍ഷിക വൃത്തികളാണ് അവിടെ നടക്കേണ്ടത്. എത്ര കോടി രൂപയുടെ പദ്ധതിയായാലും ഭൂമിയെ നശിപ്പിച്ചു കൊണ്ടും പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുമുള്ള സമീപനം ശരിയല്ലെന്നാണ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെടുന്നത്. വിമാനത്താവളത്തോടുള്ള എതിര്‍പ്പ് എന്നതിലുപരി ആ പ്രദേശത്തെയും ഭൂമിയേയും സംരക്ഷിക്കാനുള്ള സമരമാണ് അന്ന് നടന്നത്. ആ ആശയം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ ഇക്കാര്യത്തിലുള്ള ഒരു നിരീക്ഷണവും ശ്രദ്ധേയമാണ്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ ഭരണത്തില്‍. അതേ ഭൂമിയില്‍ ഐടി പാര്‍ക്ക് എന്ന പുതിയ ആശയവുമായി മുന്നോട്ടു വരുമ്പോള്‍ ഇടതുപക്ഷ നേതാക്കളുടെ സത്യസന്ധതയും നിലപാടുകളിലെ സുതാര്യതയും അളക്കാനുള്ള ഒരു അവസരം കൂടിയാണ്. ആരൊക്കെ നേരിന്റെ പക്ഷത്ത് നില്‍ക്കുമെന്ന് അറിയാം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയും ഉള്‍പ്പെടെയുള്ളവര്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. അന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുടെ സത്യസന്ധത വിലയിരുത്തപ്പെടുന്ന അവസരമാണിതെന്നും ഹരീഷ് വാസുദേവന്‍ നിരീക്ഷിക്കുന്നു.
വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തില്‍ എല്ലായിടത്തും നടക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന വാഗ്ദാനത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുന്നു. വിമാനത്താവള പദ്ധതിയെ എതിര്‍ക്കുക മാത്രമായിരുന്നില്ല അന്നത്തെ സമരത്തിന്റെ ലക്ഷ്യം. പരിസ്ഥിതിലോലമായ ഭൂമിയെ സംരക്ഷിക്കലായിരുന്നു. വിമാനത്താവളത്തിന്റെ പേരില്‍ അന്ന് ഭൂമിയെ കൊള്ളയടിക്കാന്‍ വന്നവര്‍ തന്നെയാണ് പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്. അന്ന് സമരത്തെ പിന്തുണച്ചവര്‍ ഇന്ന് ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.
ഭൂമിയുടെ ഉപയോഗക്ഷമതയില്‍ കേരളം ഏറെ പിന്നിലാണെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. 39,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് കേരളത്തിന്റെ ഭൂവിസ്തൃതി. രാജ്യത്തിന്റെ 1.18 ശതമാനം മാത്രം. ഇതില്‍ തന്നെ 29ശതമാനം വനഭൂമിയാണ്. ബാക്കിയുള്ള ഭൂമിയാണ് നമുക്ക് കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളത്. ഭൂമിയുടെ ശരിയായ വിനിയോഗവും ദീര്‍ഘകാല ആസൂത്രണത്തോടെയുള്ള പദ്ധതികളും ഇല്ലെങ്കില്‍ ലഭ്യമായ പരിമിത അളവിലുള്ള ഭൂമി ഉപയോഗശൂന്യമായി തീരും.
ഇപ്പോള്‍തന്നെ കേരളത്തിലെ കൃഷിഭൂമി, പ്രത്യേകിച്ച് നെല്‍വയല്‍ സംരക്ഷിക്കുന്നതില്‍ നാം കാണിച്ച ഉപേക്ഷ കേരളത്തിന്റെ പരിസ്ഥിതിയെയും കുടിവെള്ള ലഭ്യതയെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. വായുവും വെള്ളവും അന്നവും ഇല്ലാതായാല്‍ എത്ര കോടികള്‍ കൊണ്ടും കാര്യമില്ലെന്ന തിരിച്ചറിവ് ഉണ്ടാകണം ഒരു ജനാധിപത്യ സര്‍ക്കാരിന്.





















