മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതുമല്ല കേരളത്തിലെ ആരോഗ്യമേഖലയുടെ സ്ഥിതി എന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍നിന്ന് കേരളം തിരിച്ചറിഞ്ഞു. ഉപകരണങ്ങള്‍ വാങ്ങാത്തതുകൊണ്ട് ദിവസവും ശസ്ത്രക്രിയ മുടങ്ങുന്നതും തന്റെ മകന്റെ പ്രായമുള്ള ഒരു കുഞ്ഞിന്റെ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നതിന്റെ ദുരന്തവുമൊക്കെ തുറന്നുപറഞ്ഞ് ഡോ. ഹാരിസ് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് മുതല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് വരെ പരാതിയുമായി എത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല എന്ന കാര്യവും തുറന്നടിച്ചു. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
‘കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിനുവേണ്ടി നടുവളയ്ക്കാത്ത ഒരു സര്‍ക്കാര്‍ ഡോക്ടറുടെ ജീവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ ഞാന്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഞാന്‍ ഇത് എഴുതുന്നത്.
ഇന്നുവരെ ഒരു സ്‌കാനിങ് സെന്ററില്‍ നിന്നോ സ്വകാര്യ ലാബില്‍ നിന്നോ ഒരു രൂപ കമ്മീഷന്‍ വാങ്ങിയിട്ടില്ല. ശരിയല്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഇവിടെ എഴുതാം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കല്‍ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാന്‍സ്ഫറിനു വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല. ലോഡ്ജുകളിലും വാടക വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയ്ത് വളരെ പരിമിതമായ സാഹചര്യങ്ങള്‍ സഹിച്ചാണ് 1997 മുതല്‍ ജോലി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതു ജനങ്ങളുടെ ചിലവില്‍ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം. ഡിപ്പാര്‍ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ ഞാനില്ല. പിരിച്ച് വിട്ടോട്ടെ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്.
ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്‌ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തികശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം അടക്കമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു. മാസങ്ങള്‍ക്കുമുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. എന്റെ മകന്റെ അതേപ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയുമാണ് തോന്നുന്നത്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തതുകൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.’
ഡോ. ഹാരിസ് പങ്കുവെച്ച വേദന ഒറ്റപ്പെട്ട സംഭവമല്ല. പൂര്‍ണ്ണമായും ആരോഗ്യമേഖലയില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ തുറന്നു കാണിക്കുക മാത്രമാണ് ഡോക്ടര്‍ ചെയ്തത്. ഡോക്ടറുടെ തുറന്നുപറച്ചലിനെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക മാധ്യമങ്ങളും മെഡിക്കല്‍ കോളേജുകളുടെ അവസ്ഥ ചികഞ്ഞ് വാര്‍ത്തകള്‍ ചെയ്യുകയുണ്ടായി. ഇതോടെ റഫറല്‍ ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ ദുരന്തചിത്രം പുറത്തുവന്നു. 400 കോടി രൂപ വകയിരുത്തിയിട്ട് വെറും 254 കോടി രൂപ മാത്രമാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് ധനവകുപ്പ് അനുവദിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍ വരെയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും തുക വെട്ടിക്കുറച്ചു. ഇതുകാരണം പ്രതിസന്ധിയിലായത് സാധാരണ ജനങ്ങളുടെ ചികിത്സയാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും ആദായകരമായ ബിസിനസ് ആശുപത്രി നടത്തിപ്പാണ്. മികച്ച ചികിത്സ വേണമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയി പണം ചെലവഴിച്ചാല്‍ മാത്രമേ കഴിയൂ. മന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും വിദേശത്ത് പോകാനും ചികിത്സ നടത്താനും സര്‍ക്കാര്‍ സംവിധാനവും സ്വകാര്യവ്യവസായികളുടെ സ്പോണ്‍സര്‍ഷിപ്പ് സംവിധാനവും ഉണ്ട്. വിദേശരാജ്യങ്ങളില്‍ അതിശക്തമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംവിധാനം ഉള്ളതുകൊണ്ട് അവിടെയെല്ലാം ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പ്രയാസവുമില്ല. അതേസമയം കേരളത്തിലാകട്ടെ സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയുന്ന സാഹചര്യമേ അല്ല ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി രാഷ്ട്രീയകാരണങ്ങളാല്‍ കേരളം നടപ്പാക്കിയിട്ടുമില്ല.
ബാംഗ്ലൂരില്‍ സത്യസായിബാബയുടെ വൈറ്റ്ഫീല്‍ഡ് ആശുപത്രി സൗജന്യമായി ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നടത്തുന്നതുകൊണ്ട് അവിടെയുള്ളവര്‍ക്ക് സൗജന്യമായി ചികിത്സാസൗകര്യം ലഭിക്കും. കേരളത്തില്‍ ആ തരത്തില്‍ സൗജന്യ ചികിത്സ നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനവും ഇല്ല. സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാതെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാവില്ല. ഡോ. ഹാരിസിന്റെ ആരോപണം അന്വേഷിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയ ഡോ. ബി. പത്മകുമാറിനെ പോലെ ഒരു ജനകീയ ഡോക്ടര്‍ അടങ്ങിയ സമിതി നിലവില്‍ വന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ തിട്ടൂരങ്ങള്‍ക്കോ വിരട്ടലുകള്‍ക്കോ വഴങ്ങാത്ത ഒരു അന്വേഷണ റിപ്പോര്‍ട്ട് സാധാരണ പൊതുജനങ്ങള്‍ പ്രതീക്ഷിച്ചു. അതേസമയംതന്നെ ആരോഗ്യമന്ത്രി ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ധനമന്ത്രിയില്‍ നിന്നും ധനവകുപ്പില്‍ നിന്നും സ്വതന്ത്ര സിപിഎം അംഗമായ വീണ ജോര്‍ജിന് പണം ലഭ്യമാക്കാന്‍ ഒരുപക്ഷേ പ്രയാസം നേരിട്ടിട്ടുണ്ടാവാം. പക്ഷേ, സാധാരണ ജനങ്ങളെ, പാവപ്പെട്ടവരെ നേരിട്ട് ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി ഊര്‍ജ്ജിതമായ നിലപാട് മന്ത്രിയില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്നതാണ്. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍, സാധാരണ ജനങ്ങളുടെ ഹൃദയസ്പന്ദനം നേരിട്ടറിഞ്ഞ മന്ത്രി ഈ പ്രശ്നത്തില്‍ ജനവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.
‘സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളിലെപ്പോലെ എളുപ്പത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആകില്ല. ഹാരിസ് ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. അദ്ദേഹം ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നങ്ങളാണ്. തനിക്കു മുന്നിലെത്തുന്ന രോഗികള്‍ പ്രിയപ്പെട്ടവരാണെന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും. ഡോ. ഹാരിസ് അങ്ങനെയുള്ള ആളാണ്. രോഗികളില്‍ നിന്ന് പണം വാങ്ങാതെ കഠിനാധ്വാനം ചെയ്യുന്ന ഡോക്ടറാണ്.’ ഇതായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുമായി ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെയോ ജനപ്രതിനിധിയുടെയോ ഉത്തരവാദിത്തമുള്ള പ്രതികരണമാണ് ഇതെന്ന് കരുതാനാവില്ല. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന ഒരു സമ്പ്രദായമുണ്ട്. നിരക്ക് നിശ്ചയിച്ച് കരാര്‍ കൊടുത്ത് ഉപകരണങ്ങള്‍ വാങ്ങാനും നന്നാക്കാനും ഉള്ള സംവിധാനം. മിക്ക സ്ഥലങ്ങളിലും അത് ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ ഉള്ളതാണ്. കമ്മീഷന്‍ വാങ്ങാന്‍ പോകാതിരുന്നാല്‍ ഈ സമ്പ്രദായം വളരെ നന്നായി കേരളത്തിലും നടപ്പിലാക്കാന്‍ കഴിയും. ചാത്തന്‍ മരുന്നു മുതല്‍ ഉപകരണങ്ങള്‍ വരെ വാങ്ങുകയും എല്ലാത്തിനും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന സമ്പ്രദായം ആരോഗ്യമേഖലയെ കാര്‍ന്നുതിന്നുന്നതാണ് കേരളത്തിലെ പ്രശ്നം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നന്നാക്കാനും പുതുക്കാനും പുതിയത് വാങ്ങാനുമുള്ള ശാസ്ത്രീയ സംവിധാനം ഇല്ലാത്തത് കേരളത്തിലെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കും എന്ന് ജനം ടിവിയുടെ ബജറ്റ് ചര്‍ച്ചയില്‍ മൂന്നുവര്‍ഷം മുമ്പ് ആസൂത്രണബോര്‍ഡ് മുന്‍ അംഗവും സിഎംപി നേതാവുമായ സി. പി. ജോണും ആസൂത്രണബോര്‍ഡ് മുന്‍ ഡയറക്ടര്‍ എന്‍.നിയതിയും ചൂണ്ടിക്കാട്ടിയതാണ്. കേരളത്തിലെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ഈ പംക്തിയില്‍ തന്നെ നേരത്തെ പരാമര്‍ശിച്ചതുമാണ്.
സംവിധാനത്തിന്റെ അപാകതകള്‍ പരിഹരിക്കാനും ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുമാണ് ജനപ്രതിനിധികളെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നത് എന്ന കാര്യം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഓര്‍മിക്കണം. 45 വര്‍ഷം പണിപൂര്‍ത്തിയാകാതെ കിടന്ന കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും അധികാരമേറ്റ് ഏതാനും മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ നരേന്ദ്രമോദിയും നിതിന്‍ ഗഡ്കരിയും നമ്മുടെ മുന്നിലുണ്ട്. കോവിഡ് വന്നപ്പോള്‍ വാക്‌സിന്‍ മുതല്‍ കൈയുറ വരെ എല്ലാ സാധനങ്ങളും ദിവസങ്ങള്‍കൊണ്ട് ഉത്പാദിപ്പിക്കുന്ന സംവിധാനം ഉണ്ടാക്കി എണ്‍പതോളം രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞത് ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തി കൊണ്ടാണ്. സംവിധാനത്തിന്റെ പരാജയം പരിഹരിക്കാനും മെച്ചപ്പെടുത്താനും ശരിയായ വഴിക്ക് കൊണ്ടുപോകാനും കഴിയുന്നില്ലെങ്കില്‍ മന്ത്രിപ്പണി അവസാനിപ്പിച്ച് രാഷ്ട്രീയം വിടുകയാണ് പ്രിയ സഹോദരി ചെയ്യേണ്ടത്. അംഗീകരിക്കപ്പെട്ടിട്ടും നടപ്പിലാക്കാത്ത മാസ്റ്റര്‍ പ്ലാനുകളും ബജറ്റ് അനുമതി കിട്ടിയിട്ടും നടപ്പിലാക്കാത്ത പദ്ധതികളും ഉപകരണങ്ങളുടെ പുന:സ്ഥാപനവും ഒക്കെ തിരുത്താനും നന്നാക്കാനുമുള്ള ചുമതലയാണ് മന്ത്രിക്കും മന്ത്രിയുടെ താഴെയുള്ള ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കും ഉള്ളത്.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ ഒറ്റപ്പെട്ടതും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും ഉള്ളതാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തോട് സഹതപിക്കാനേ പറ്റൂ. അതിന്റെ കാരണം സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പൊതു അവസ്ഥയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. സംവിധാനത്തിന്റെ ആകെ പൊളിച്ചെഴുത്തിലൂടെ മാത്രമേ അത് നന്നാക്കാനാകൂ. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ രോഗികളില്‍ നിന്ന് പണം പിരിച്ച് ശസ്ത്രക്രിയ നടത്തിയ ലജ്ജാകരമായ സാഹചര്യത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ജനങ്ങളോട് പ്രതിബദ്ധത ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. സാധാരണ ജനങ്ങള്‍ ശസ്ത്രക്രിയ മുടങ്ങിയും മരുന്നില്ലാതെയും വലയുമ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്തിയ രാഷ്ട്രീയ നേതാക്കള്‍ക്കും സ്പെഷ്യല്‍ പര്‍ച്ചേസിലൂടെ ഏതുമരുന്നും ലഭ്യമാക്കാനുള്ള അധികാരം ആശുപത്രി സൂപ്രണ്ടിനുണ്ട്. ഒരു ജനാധിപത്യരാജ്യത്തില്‍ സാധാരണ പൗരന് ഇല്ലാത്ത അവകാശം രാഷ്ട്രീയ നേതാക്കള്‍ക്ക് വരുന്നതിന്റെ സാഹചര്യം എന്താണ് എന്നത് കൂടി പരിശോധിക്കണം.
പൊതുജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ടാണ് ഹൈക്കോടതിയെ പോലെയുള്ള ഉയര്‍ന്ന നീതിപീഠങ്ങള്‍ കാണാതെ പോകുന്നത് എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു രൂപ കൈക്കൂലി വാങ്ങാതെ മോട്ടോര്‍സൈക്കിളില്‍ മാത്രം വന്ന് സാധാരണക്കാരായ രോഗികള്‍ക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെടുന്ന ഹാരിസിനെ പോലുള്ള ഒരു ഡോക്ടറുടെ പ്രതികരണത്തില്‍ എന്തുകൊണ്ടാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാത്തത് എന്നത് അതീവ ദുഃഖകരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ മികച്ച ഡോക്ടര്‍ക്കുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ആദ്യം നേടിയ ഡോ. ഫസല്‍ മരിക്കാര്‍ ചെന്നൈയില്‍ ഒരു കോണ്‍ഫറന്‍സിന് പോയി മടങ്ങിവന്ന് മൂന്നു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റിലെ നൂറ്റിയഞ്ചോളം രോഗികളെ തിരുവിതാംകൂറിന്റെ പേരിലുള്ള സ്‌കാനിംഗ് സെന്ററില്‍ പരിശോധനയ്ക്കയച്ച് റിപ്പോര്‍ട്ട് വാങ്ങി കമ്മീഷന്‍ അടിച്ച വിദഗ്ധന്മാരുള്ള നാടാണിത്. അന്നത്തേതില്‍നിന്ന് ഇന്നും കാര്യങ്ങള്‍ അല്പംപോലും മാറിയിട്ടില്ല എന്ന് കാണുമ്പോഴാണ് സിസ്റ്റം നന്നാക്കാന്‍ ശ്രമിച്ച ഇഎസ് ഐ ഡയറക്ടര്‍ ആയിരുന്ന ഡോ. ശിവരാമകൃഷ്ണപിള്ളയെ പോലുള്ളവരെ ഓര്‍മ്മവരുന്നത്. ഫാക്ടറിയുടെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ രോഗിയെ പ്രാഥമികശുശ്രൂഷപോലും നല്‍കാതെ ആശ്രാമം ഇഎസ്‌ഐയിലേക്ക് എഴുകോണ്‍ ഇഎസ്‌ഐ ആശുപത്രിയില്‍നിന്ന് അയച്ചപ്പോള്‍ അന്നത്തെ ഡയറക്ടറായ ഡോ. ശിവരാമ കൃഷ്ണപിള്ള അന്വേഷണം നടത്തി. രക്തസമ്മര്‍ദ്ദം നോക്കുന്ന പ്രഷര്‍ അപ്പാരറ്റസ് ഇല്ലാത്തതുകൊണ്ടാണ് പ്രഥമശുശ്രൂഷ നല്‍കാതെ രോഗിയെ കൊല്ലത്തേക്ക് വിട്ടതെന്ന് പറഞ്ഞപ്പോള്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം കൊടുത്ത് നാലു ഡോക്ടര്‍മാര്‍ക്കും ഓരോ പ്രഷര്‍ അപ്പാരറ്റസ് വാങ്ങിക്കൊടുത്ത ഡോ. ശിവരാമകൃഷ്ണപിള്ളയെയും രോഗികള്‍ക്കുവേണ്ടി മാത്രം ജീവിച്ച ഡോ. കെ.എന്‍.പൈ അടക്കമുള്ളവരെയും എങ്ങനെ വിസ്മരിക്കാനാകും.
കേരളത്തിന്റെ ആരോഗ്യമേഖല ഒരുകാലത്ത് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായ രീതിയില്‍ എത്തിയതാണ്. സേവനസന്നദ്ധതയുള്ള ഡോക്ടര്‍മാരും സാധാരണ ജനങ്ങളുടെ ഹൃദയസ്പന്ദനം അറിഞ്ഞ രാഷ്ട്രീയനേതാക്കളും അധികാരം കയ്യാളിയിരുന്നപ്പോള്‍ ആരോഗ്യരംഗത്തിന് തിളക്കം ഉണ്ടായിരുന്നു. മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വിദേശചികിത്സയ്ക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടമായി എന്ന കാര്യവും മനസ്സിലാക്കണം. ലോകോത്തര ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് എങ്ങനെയാണ് പിണറായി വിജയന് അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ കഴിയുക. ഇക്കാര്യം ബഹുമാനപ്പെട്ട ഹൈക്കോടതി അടക്കമുള്ള നീതിപീഠങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്.






















