ജര്‍മനിയില്‍ ജനിച്ച് അവിടെ റോക്കറ്റിനെക്കുറിച്ചും മിസൈലിനെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന വെര്‍നര്‍ വോണ്‍ ബ്രോണ്‍ (Wernher Von Braun) 1945ല്‍ ഒരു സംഘം ശാസ്ത്രജ്ഞന്മാരോടൊപ്പം അമേരിക്കയിലേയ്ക്ക് കൂറുമാറി. അമേരിക്കയുടെ സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ പദ്ധതികള്‍ക്കും മിസൈല്‍ സാങ്കേതിക വിദ്യയ്ക്കുമൊക്കെ തുടക്കമിട്ട ശാസ്ത്രജ്ഞനാണ് ബ്രോണ്‍. അദ്ദേഹം ഒരിക്കല്‍ ഇങ്ങനെയൊഴുതി””Science does not have a moral dimension. It is like a knife if you give it to a surgeon or a murderer each uses it differently” ബ്രോണിന്റെ നിരീക്ഷണങ്ങള്‍ വളരെ വ്യക്തമാണ്. ശാസ്ത്രത്തിന് പ്രത്യേക നൈതികതയില്ല. മനുഷ്യരാശിയ്ക്ക് മുഴുവനായും പ്രയോജനപ്രദമായും അപകടകരമായും അതു ഉപയോഗിക്കപ്പെടാം. ധാര്‍മികതയില്ലാത്ത ശാസ്ത്രത്തിന്റെ അപകടത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉല്‍ക്കണ്ഠപ്പെട്ടത് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോക്ടര്‍ എസ്.രാധാകൃഷ്ണനായിരുന്നു. ‘””Science without moral values is un acceptable. Therefore, an integrated study of both humanity and sciences is recommended”എന്നാണ് വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്ന അദ്ദേഹം നമ്മുടെ വിദ്യാഭ്യാസത്തെ കരുപ്പിടിപ്പിച്ചുകൊണ്ടു പറഞ്ഞത്.
ശാസ്ത്രജ്ഞന്മാര്‍ ലോകത്തിന്റെ മൊത്തം സ്വത്താണെന്ന് പൊതുവെ പറയാമെങ്കിലും ഓരോ വിദഗ്ദ്ധരും മിക്കവാറും പണിയെടുക്കുന്നത് അവരവരുടെ രാജ്യത്തിനുവേണ്ടിയാണ്. പരസ്പരമത്സരം മുഖമുദ്രയായിത്തീര്‍ന്ന ഇക്കാലത്ത് പ്രത്യേകിച്ചും. പാക് ന്യൂക്ലിയര്‍ സയന്റിസ്റ്റ് ആയിരുന്ന അബ്ദുല്‍ ഖാദര്‍ ഖാന്‍ ജനിച്ചത് ഇന്ത്യയിലായിരുന്നെങ്കിലും 1952-ല്‍ പാകിസ്ഥാനിലേയ്ക്കു കുടിയേറിയ അദ്ദേഹം തന്റെ രാജ്യമായി സ്വീകരിച്ചത് ആ രാജ്യത്തെയാണ്. പാകിസ്ഥാന്റെ ആണവ പദ്ധതി വിജയിപ്പിക്കാനായി അക്ഷീണം പരിശ്രമിച്ചത് ഖാദര്‍ ഖാനായിരുന്നു. പില്‍ക്കാലത്ത് ആണവ രഹസ്യങ്ങള്‍ മറ്റു പല രാജ്യങ്ങള്‍ക്കും വിറ്റു പണം വാങ്ങിയൊന്നൊക്കെ ആരോപണമുണ്ടായെങ്കിലും തന്റെ രാജ്യത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന കൂറാണ് പാകിസ്ഥാനെ ഒരാണവശക്തിയാക്കാനിടയാക്കിയത്. അതിനുവേണ്ടി വലിയ പരിശ്രമങ്ങളാണ് അബ്ദുല്‍ ഖാദര്‍ ഖാനും കൂട്ടരും നടത്തിയത്. ഇന്ത്യയോടുള്ള പക, രാജ്യസ്‌നേഹം, കടുത്ത മതബോധം എന്നിവയെല്ലാം പാക് ആണവ പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രേരകഘടകങ്ങളായി വര്‍ത്തിച്ചിട്ടുണ്ടെന്ന് വേണമെങ്കില്‍ പറയാം.
ശാസ്ത്രത്തിനും ശാസ്ത്രജ്ഞനും ധാര്‍മികബോധം അനിവാര്യമാണെന്ന് പറയാമെങ്കിലും ആ ധാര്‍മികതയ്ക്കു രാജ്യത്തിന്റെ അതിരിനപ്പുറം നീങ്ങാനാവാത്ത വിധം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ സമൂഹം. ആയുധം വിറ്റു മാത്രം സമ്പന്നരായി ജീവിക്കുന്ന അമേരിക്കപോലുള്ള രാജ്യങ്ങള്‍ മറ്റു രാഷ്ട്രങ്ങളെ ഒരുതരത്തിലും മുന്നേറാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ട്. ആ സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവയ്ക്കുന്ന ധാര്‍മ്മികത രാജ്യസ്‌നേഹത്തിലൂന്നി നില്‍ക്കുന്നതാവാനേ നിവൃത്തിയുള്ളു. നമ്മുടെ വിദ്യാഭ്യാസം ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍ എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയില്‍ ഊന്നുന്നതാണുത്തമം. ഭാരതത്തിന്റെ ഈ സാംസ്‌കാരികാടിത്തറയുടെ അന്തര്‍ധാരയായി ഒരു സാര്‍വ്വദേശീയ ബോധമുണ്ടെന്ന് ഏവര്‍ക്കുമറിയാം. എന്നിരിക്കിലും ലോകത്തെല്ലാവരും അവരവരുടെ രാഷ്ട്രങ്ങളുടെ നിലപാടുതറയില്‍ നിന്നു മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഭാരതീയര്‍ മാത്രം ലോകനന്മയെ ലാക്കാക്കിയാല്‍ നമ്മള്‍ പിന്‍തള്ളപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ആദ്യം ഭാരതം പിന്നെ ലോകം എന്ന ഒരു മുന്‍ഗണനാക്രമം നമുക്കുണ്ടായേ തീരൂ!
ഭാരതത്തില്‍ പുതുതായി വളര്‍ന്നു വരുന്ന ഈ പുത്തന്‍ നൈതികതയയെയാണ്. അല്ലെങ്കില്‍ അവബോധത്തെയാണ് ‘കപട ശാസ്ത്രങ്ങള്‍ക്ക് അംഗീകാരമുദ്ര നല്‍കരുത്’ എന്ന പേരില്‍ മാതൃഭൂമിയില്‍ (മെയ് 25-31) പ്രൊഫ. മീരാനന്ദ തന്റെ അഭിമുഖത്തിലൂടെ ആക്ഷേപിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഈ ജീവശാസ്ത്രജ്ഞയ്ക്ക് ഇന്ത്യയോട് കൂറില്ലാത്തതില്‍ അത്ഭുതമില്ല ചിലപ്പോള്‍ വൈകാതെ ഇവര്‍ക്കു നൊബേല്‍ സമ്മാനം ലഭിച്ചാലും അത്ഭുതപ്പെടാനില്ല. അമര്‍ത്യസെന്നിനു കിട്ടിയതുപോലെ. വേദാന്തത്തിന്റെ ആഴത്തിലുള്ള നിഗൂഢവും ആദര്‍ശപരവുമായ തത്വചിന്തയെ ആധുനികശാസ്ത്രത്തിന്റെ വേഷമണിയിച്ച് അവതരിപ്പിക്കാന്‍ ഹൈന്ദവ ചിന്തകരും മതപരിഷ്‌കര്‍ത്താക്കളും നടത്തിയശ്രമങ്ങളെ എന്റെ പുസ്തകങ്ങളിലും അക്കാദമിക പ്രസിദ്ധീകരണങ്ങളിലും വിമര്‍ശനാത്മകമായി വിശകലനം ചെയ്തിട്ടുണ്ട് എന്നവര്‍ അവകാശവാദമുന്നയിക്കുന്നു. ഇന്ത്യന്‍ തത്വചിന്തയുമായി നമ്മുടെ ശാസ്ത്രം സമന്വയിക്കുമ്പോഴാണ് മഹത്തായ രാഷ്ട്രവും മഹത്തായ ശാസ്ത്രവും രൂപം കൊള്ളുന്നതെന്ന് ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം വാദഗതികള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്? പ്രകാശം സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുമെന്നു കണ്ടെത്തിയപ്പോള്‍ ക്ലാസിക്കല്‍ ഫിസിസിസ്റ്റുകള്‍ അതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല എന്ന് ആക്ഷേപിച്ചു. അതിന് ഐന്‍സ്റ്റീന്‍ പറഞ്ഞ മറുപടി സാമാന്യബുദ്ധിക്കു നിരക്കുന്ന സത്യങ്ങളില്‍ മിക്കതും സത്യമല്ലെന്നായിരുന്നു. അതുപോലെ വേദാന്തത്തിലെ ചിന്തകള്‍ ആധുനികശാസ്ത്രത്തോടു പൊരുത്തപ്പെടുത്താനാവില്ല എന്ന മീരാനന്ദയുടെ ധാരണകള്‍ അപക്വമാണെന്ന് കാലം തെളിയിക്കും.
കേവലമായ ഭൗതികതയെപ്പറ്റിയുള്ള മീരാനന്ദയുടെ വെളിപ്പാടുകള്‍ സത്യത്തില്‍ പഴഞ്ചനാണ്. ആത്മീയതയെ ഒഴിവാക്കിയുള്ള ഭൗതികതയെക്കുറിച്ച് ഇന്ന് ഉയര്‍ന്ന ശാസ്ത്രജ്ഞന്മാര്‍ ആരും ചിന്തിക്കുന്നില്ല. മനുഷ്യന്റെ അറിവിന്റെയും ശാസ്ത്രത്തിന്റെയും പരിമിതികളെക്കുറിച്ച് അവര്‍ക്കെല്ലാം ബോധ്യമുണ്ട്. ബോധ്യമില്ലാത്തത് കുറച്ചു ശാസ്ത്രമാത്രവാദികള്‍ക്കും റാഡിക്കല്‍ ഭൗതികവാദികള്‍ക്കും മാത്രമാണ് അവര്‍ മാര്‍ക്‌സിസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടൊക്കെ പഴഞ്ചന്മാരായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ശാസ്ത്രബോധം പേറുന്നവരാണ്. പ്രൊഫ. മീരാനന്ദയും പുതിയകാലത്തു ജീവിക്കുന്ന ഒരു പഴഞ്ചനാണെന്നു പറയാം. ഇന്ത്യ ആര്‍ജ്ജിച്ചിരിക്കുന്ന വളര്‍ച്ചയെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മീരാനന്ദയുടെ മനംമടുപ്പിക്കുന്ന അഭിമുഖത്തിനുശേഷം രാവുണ്ണിയുടെ വലിച്ചുനീട്ടിയെഴുതിയ ‘മധുരനാരങ്ങയുടെ അല്ലികള്‍’ എന്ന കവിത വായിക്കാം. കവിത എന്നു പറയാനാവില്ലെങ്കിലും നല്ല ഒരു ചെറുകഥ എന്നു വേണമെങ്കില്‍ വിളിക്കാം. ഒരു അനുഭവകഥനം എന്നു വേണമെങ്കിലും പറയാം. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മംഗളലക്ഷദ്വീപ് എക്‌സ്പ്രസ് പുറപ്പെടുന്നതും അതില്‍ രണ്ട് യുവമിഥുനങ്ങള്‍ കയറിപ്പറ്റുന്നതുമെല്ലാം വെറും അനുഭവവിവരണമായേ തോന്നിയുള്ളു. എന്നാല്‍ കവിതയുടെ അവസാനമെത്തുമ്പോള്‍ ഒരു കവിയുടെ വിരല്‍സ്പര്‍ശം അനുഭവപ്പെടുന്നു. ട്രെയിനിലേയ്ക്ക് മധുരനാരങ്ങാ നുണഞ്ഞുകൊണ്ട് പടര്‍ന്നു കയറിയ യുവമിഥുനങ്ങള്‍ അതേ പ്രസരിപ്പോടെ കൊങ്കണ്‍ താഴ്‌വരയിലേയ്ക്ക് അപ്രത്യക്ഷമാകുമ്പോള്‍ കവിത ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, നമ്മളില്‍ ഒരു നുറുങ്ങു വേദനയും.
വടക്കന്‍ കേരളത്തിലെ മനുഷ്യരെ വ്യത്യസ്തരാക്കുന്നത് അവരുടെ സവിശേഷമായ ആരാധനാസമ്പ്രദായങ്ങളാണ്. തെയ്യം എന്നത് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് ജീവിതം തന്നെയാണ്. അതില്‍ നിന്നുമാറി അവരെ നമുക്കു കാണാനാവില്ല. ഈ ദേശത്തിന്റെ ഭാഷാഭേദങ്ങള്‍ ഇപ്പോള്‍ ചലച്ചിത്രങ്ങളുടെ പ്രധാന ഭാഷയായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ സിനിമാസംരംഭകരില്‍ പലരും ഈ ദേശക്കാരായതിനാലാവാം ഇപ്പോള്‍ മലയാള സിനിമ വള്ളുവനാടന്‍ ഭാഷയില്‍ നിന്നും മിക്കവാറും സ്വതന്ത്രമായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ചലച്ചിത്രങ്ങളിലൊന്നും ഭാഷയ്ക്കപ്പുറം അവരുടെ ജീവിതത്തിന്റെ സവിശേഷ സ്പന്ദനമായ തെയ്യത്തിന്റെ ജീവിതം സമഗ്രമായി അവതരിപ്പിച്ചു കണ്ടിട്ടില്ല. പുതിയ കഥയെഴുത്തുകാരില്‍ പ്രശസ്തരായ സന്തോഷ് ഏച്ചിക്കാനം, ഷാജികുമാര്‍, അംബികാസുതന്‍ മാങ്ങാട് തുടങ്ങി പലരും ഈ പ്രദേശത്തുകാരാകയാല്‍ കഥയിലും കാസര്‍കോടന്‍ ജീവിതം ഇപ്പോള്‍ സജീവമാണ്.
മാതൃഭൂമിയില്‍ ടി.പി. വേണുഗോപാലനെഴുതിയിരിക്കുന്ന കഥ ‘തായ്പരദേവത’ സൂക്ഷ്മപാരായണത്തില്‍ പറഞ്ഞു പഴകിയ ഒരു കഥയുടെ പുനരാവിഷ്‌ക്കാരമാണ്. എന്നാല്‍ അതിന്റെ പശ്ചാത്തലം അസാധാരണമാംവിധം പുതുമയുള്ളതാണ്. കീഴ്ജാതിക്കാരനെ പ്രണയിക്കുന്ന നായികയ്ക്ക് ഇപ്പോള്‍ പുതുമയൊന്നുമില്ല. ആയിരക്കണക്കിന് ജാതിരഹിത വിവാഹങ്ങള്‍ നടക്കുമ്പോള്‍ മേല്‍ജാതിക്കാരിയെ പ്രണയിക്കുന്ന കീഴ്ജാതിക്കാരനൊന്നും ഇന്ന് തീരെ പുതുമയുള്ള വിഷയമാകുന്നില്ല. എന്നാല്‍ തെയ്യത്തിന്റെ വേഷത്തില്‍ നില്‍ക്കുന്ന തന്റെ അഞ്ജാതനായ മരുമകനോടു തന്നെ സങ്കടങ്ങള്‍ പറയേണ്ടിവരുന്ന സമ്പന്നനും കരപ്രമാണിയുമായ അമ്മാവന്‍ നമ്മളില്‍ ചിരിയും സഹതാപവുമുണര്‍ത്തും തെയ്യം എന്ന അനുഷ്ഠാനകലയെ ഒരേസമയം ആദര്‍ശവല്‍ക്കരിക്കുകയും അതേസമയം തന്നെ അല്പം പരിഹസിക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത്. ഒരസാധാരണ കഥയായി
മാറേണ്ടിയിരുന്നതിനെ കഥാകൃത്തിന്റെ അമിതാവേശം ഒരു സാധാരണ കഥയാക്കി തരംതാഴ്ത്തുന്നുണ്ട്. കഥാന്ത്യത്തില്‍ തെയ്യത്തിന്റെ രൂപം ധരിച്ചു നില്‍ക്കുന്നത് അജ്ഞാതനായ മരുമകന്‍ തന്നെയാണെന്നത് വായനക്കാരന് വ്യക്തമാക്കിക്കൊടുക്കേണ്ടിയിരുന്നില്ല. അതൊരു സംശയത്തില്‍ നിര്‍ത്തിയിരുന്നു എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട കഥയാകുമായിരുന്നു. എന്നാല്‍ അത് വായനക്കാര്‍ അറിയണമെന്നുള്ള രചയിതാവിന്റെ നിര്‍ബ്ബന്ധം കഥയുടെ അസാധാരണത്വം ഇല്ലാതാക്കി. എന്നിരിക്കിലും ആവിഷ്‌കാരഭംഗിയുള്ള മനോഹരമായ കഥ. എഴുത്തുകാരന്‍ ടി.പി. വേണുഗോപാലന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
ഞാനൊരു നല്ല വായനക്കാരനല്ല എന്ന് എന്നെ പഠിപ്പിച്ച പുസ്തകമാണ് കോവിലന്റെ ‘തോറ്റങ്ങള്‍’ തീരെ ചെറിയ ഒരു നോവലാണത്. ഏറിയാല്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് വായിച്ചുതീര്‍ക്കാന്‍ തക്ക വലിപ്പമേ അതിനുള്ളൂ. എന്നിരുന്നിട്ടും മൂന്നു ദിവസം കൊണ്ട് ആ കൃതി വായിച്ചു തീര്‍ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. അത്രയ്ക്ക് ബോറടിപ്പിക്കുന്നതായിരുന്നു അതിന്റെ വായനാനുഭവം. മഹത്തായ നോവല്‍ എന്ന് മഹാന്മാര്‍ പലരും എഴുതി വച്ചിരിക്കുന്നതിനാല്‍ മോശം നോവലെന്നു പറയാനും നിവൃത്തിയില്ല. എന്നാലും വായനയെ ഇത്രമാത്രം ദുഷിച്ച ഒരു കര്‍മമാക്കി മാറ്റിയ മറ്റു കൃതികള്‍ അപൂര്‍വ്വമെന്നേ പറയാനാവൂ. ഹെമിങ്‌വേയുടെ ‘ഓള്‍ഡ്മാന്‍ ആന്റ് ദ സീ’ വായിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കാരണം അതിന്റെ ജന്മദേശമായ അമേരിക്കയെക്കാളും കൂടുതല്‍ പ്രചാരം ആ കൃതിയുടെ വിവര്‍ത്തനത്തിന് മലയാളത്തിലുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആ കൃതി ആദ്യമായി വായിക്കുന്നത്; ‘കിഴവനും കടലും’ എന്ന മലയാള തര്‍ജ്ജമ. ഒറ്റ വായനയില്‍ അവസാനിക്കുന്ന ആ ലഘുകൃതി അന്നത്തെ എന്റെ ബാല മനസ്സില്‍ പല സംശയങ്ങളുമുണര്‍ത്തി. ഇതിനെന്തിനാണ് നൊബേല്‍ പ്രൈസൊക്കെ കൊടുക്കുന്നത് എന്ന് ഞാന്‍ അന്ന് പല ആവര്‍ത്തി സ്വയം ചോദിച്ചിട്ടുണ്ട്. ഹെമിങ്‌വേയുടെ തന്നെ മനോഹരങ്ങളായ പല ചെറുകഥകളും A fore well to Arms, For whom the bell Tools തുടങ്ങിയ നോവലുകള്‍ക്കും തര്‍ജ്ജമകള്‍ ലഭ്യമായിരുന്നതിനാല്‍ അവയുമൊക്കെ അക്കാലത്തു തന്നെ വായിക്കാന്‍ കഴിഞ്ഞിരുന്നു. ഈ കൃതികള്‍ക്കില്ലാത്ത പ്രാധാന്യം എന്താണ് കിഴവനും കടലിനും ഉള്ളതെന്ന് അന്ന് മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. തോറ്റങ്ങളുടെ പ്രധാന്യവും കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാകുമായിരിക്കും.
പ്രസാധകന്‍ മാസികയുടെ മെയ് ലക്കം എം.എ.ബേബിയുടെ സ്ഥാനാരോഹണത്തിന്റെ പതിപ്പാണ്. കേരളത്തിലെ ഇടതുപക്ഷത്തെ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബൂര്‍ഷ്വാവല്‍ക്കരണം’ നടത്തുന്നതില്‍ മുന്‍ നിന്ന വ്യക്തികളില്‍ ഒന്നാമനാണ് എം.എ ബേബി. ഇന്ന് നമ്മള്‍ കാണുന്ന പല അനാവശ്യ ആഡംബരങ്ങളും ബേബിയുടെ സംഭാവനകളാണ്. തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവല്‍ മാമാങ്കമാണ് അതില്‍ ഏറ്റവും പ്രധാനം. ഈ കാലഘട്ടത്തിന്റെ കലയായ സിനിമയെ സര്‍ക്കാര്‍ പ്രത്യേകിച്ച് പ്രോത്സാഹിപ്പിക്കേണ്ട ഒരാവശ്യവുമില്ല. പൊതു ഖജനാവിലെ പണം എടുത്ത് വിദേശ സിനിമാതാരങ്ങളെ കേരളത്തിലേയ്ക്ക് കെട്ടിയെഴുന്നള്ളിച്ചത് ബേബിയുടെ പ്രത്യേക താല്പര്യമായിരുന്നു. മലയാള ഭാഷാ വിദ്യാഭ്യാസത്തെ തകര്‍ത്തതും ബേബിയും ശാസ്ത്രസാഹിത്യപരിഷത്തും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ്. മാതൃഭാഷാ പഠനത്തെ നിസ്സാരവല്‍ക്കരിച്ചത് ബേബിയുടെ പ്രധാന ഭരണനേട്ടമാണെന്നു പറയാം. ചുരുക്കത്തില്‍ ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവണം ബേബിയെപ്പോലൊരാളെ ഇപ്പോള്‍ നേതൃത്വത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. അതു നിര്‍വ്വഹിക്കാന്‍ ബേബിയോളം അനുയോജ്യനായ മറ്റൊരു വ്യക്തിയില്ല. ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ക്കു സന്തോഷിക്കാം.