എന്താണ് ഭീകരവാദം?
വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നതിന് വേണ്ടി നിരപരാധികളായ സിവിലിയൻ ജനതകൾക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, ആ ഭീകരാന്തരീക്ഷത്തെ ഒരു സമ്മർദ്ദതന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ്, പൊതുവിൽ ഭീകരവാദം അഥവാ ടെററിസം എന്നു പറയുന്നത്. അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ “terrorism” എന്ന വാക്കിന് നൂറിലേറെ നിർവചനങ്ങൾ കണ്ടെത്തി. വികലമോ അവ്യക്തമോ ആയ രാഷ്ട്രീയവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ സാധിച്ചെടുക്കുകയെന്നതിനൊപ്പം, ആ സംവിധാനത്തിൻ്റെ നിയന്താക്കൾ തങ്ങളാകുന്ന സ്വപ്നം, മനസ്സിൽ പേറുന്നവർ കൂടിയാണ് ഭീകരവാദികൾ. എന്നാൽ, ഇന്നേവരെ ഒരു സമൂഹത്തിലും അവർക്ക് നിയതമായ കാലഘട്ടത്തിനപ്പുറം നിലനിൽക്കാനായിട്ടില്ലെന്നതിന് കാലം സാക്ഷി. ശ്രീലങ്കയിലും അഫ്കാനിസ്ഥാനിലും നാമത് കണ്ടതുമാണ്.
സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ എട്ടു പതിറ്റാണ്ടിലും തീവ്രവാദത്തിന്റെ ഇരയായി നിൽക്കേണ്ടി വന്ന ചരിത്രം നമ്മുടെ രാജ്യത്തിന്റെ ക്ഷമയുടേയും അവധാനതയുടേതുമാണ്. പൊതുവിൽ അസ്ഥിരമായ ഒരു ഭൂപ്രദേശത്തിൽ അവർ നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങളുടെ ശ്രദ്ധ, ബോധപൂർവ്വം വഴിതിരിച്ചു വിടുന്ന ആസൂത്രണവും, ഇത്തരം ഭീകരാക്രമണങ്ങൾക്കുണ്ടെന്ന് സംശയിക്കാതെ വയ്യ. പാക്കിസ്ഥാൻ , നിലവിൽ നേരിടുന്ന ദാരിദ്യവും അരക്ഷിതാവസ്ഥയും ദിനം തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യവും വികസനമുരടിപ്പും ആഭ്യന്തരകലഹങ്ങളും ഒരു പരിധി വരെ ഈ സംശയങ്ങളെ സാധൂകരിക്കുന്നുമുണ്ട്.
എന്തുകൊണ്ട് കാശ്മീർ ?
കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകവും സഞ്ചാരികളുടെ പറുദീസയുമാണ്. കാശ്മീരിൻ്റെയും അവിടുത്തെ നിവാസികളുടേയും സുരക്ഷ നമ്മുടെ ഉത്തരവാദിത്തവുമാണ്. വിഭാഗീയതയും ഭീകരവാദവും മുതലെടുക്കുന്ന ഒരു പ്രദേശത്ത്, ഭാരതീയ ദേശീയബോധം പേറുന്ന കാശ്മീരികൾ നമ്മുടെ സഹോദരങ്ങള്‍ കൂടിയാണെന്നത് പറയാതെ വയ്യ. കാശ്മീരിൻ്റെ പ്രത്യേക പരിഗണനയും ഭരണഘടനാ പദവിയും എടുത്തുകളഞ്ഞതും വർഷങ്ങളുടെ ഇടവേളയിൽ സുഗമമായി തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നതും സർക്കാർ അധികാരത്തിൽ വന്നതും നമുക്കേറെ ആത്മാഭിമാനം പകരുന്നുണ്ടെങ്കിലും വിഘടനവാദികൾക്ക് ദഹിച്ച മട്ടില്ല. ഇതും അടിസ്ഥാനപരമായ ഒരു കാരണമായിട്ടുണ്ടാകാം. പാക്കിസ്ഥാൻ നേരിടുന്ന വളർച്ചാ മുരടിപ്പും ദാരിദ്ര്യവും അതിലുപരി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന കുതിപ്പും സാമ്പത്തികവളർച്ചയും അവരെ അസ്വസ്ഥരാക്കിയെന്നതും വസ്തുതയാണ്.
കാശ്മീരെന്ന പറുദീസ
കാശ്മീരിലെ സുന്ദരമായ കാഴ്ചകളിൽ ഒഴിവാക്കാനാകാത്തതാണ്, പഹൽഗാമിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൻ വാലി. സ്വർഗ്ഗസുന്ദരമായ അവിടേയ്ക്ക്, കുതിര സവാരിയിലൂടെയോ കാൽനടയായോ മാത്രമേ സഞ്ചാരികൾക്ക് എത്തി ചേരാനാകൂ. അത്രയും പ്രകൃതി രമണിയമായ ആരും കൊതിച്ചു പോകുന്ന സുന്ദരയിടം നിമിഷാർധം കൊണ്ടാണ് കുരുതിക്കളമായത്. ചിതറിയോടിയ ആളുകൾക്കിടയിൽ, സ്വന്തപ്പെട്ടവരേയും ബന്ധുക്കളേയും തിരയുന്ന അവരുടെ മുഖത്ത്, ഇരുട്ടായിരുന്നു.
ആനന്ദത്തിന്റെ പാരമ്യത്തിൽ, ഏറ്റവും പ്രിയപ്പെട്ട മനുഷ്യർക്കൊപ്പം ചിലവിട്ട നിമിഷങ്ങളിൽ പൊടുന്നനെ ഇല്ലാതെയായി, ഒപ്പമുള്ളയാൾ ചേതനയറ്റുപോയപ്പോൾ സ്തംഭിച്ചു പോയ ഒരു സ്ത്രീയുടെ ചിത്രമാണ് ഓരോ ഭാരതീയനേയും വേദനിപ്പിക്കുന്നത്. കൊല്ലപ്പെട്ടത്, അവരുടെ ഭർത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഞാനും നിങ്ങളുമുൾപ്പടെ ഓരോ രാജ്യസ്നേഹിയുമാണ്. ഹൃദയം നിലച്ചു പോകുന്നത്രയും വേദന പേറുന്നതുമായ ഈ നിശ്ചല ദൃശ്യത്തിലെ കാഴ്ച്ചയിൽ, ഉന്മാദം കണ്ടെത്തുന്നവർ, അവർ രാജ്യദ്രോഹികൾ മാത്രമല്ല; മാനസികരോഗികൾ കൂടിയാണെന്ന കാര്യത്തിൽ തർക്കമില്ല.
‘നിന്നെ ഞങ്ങൾ കൊല്ലില്ല, ഈ ആക്രമണം നീ കാണണം, ഇത് നിന്റെ മോദിയോട് പോയി പറയണം’ ആക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയോട് ആക്രമികൾ ആക്രോശിച്ച വാചകങ്ങളാണ്. ഈ വെല്ലുവിളി, നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിയോടുള്ളതല്ല; മറിച്ച് ദേശസ്നേഹം രക്തത്തിൽ പേറുന്ന കോടിക്കണക്കിനു വരുന്ന ഭാരതീയരോടാണ്. മതം ചോദിക്കുക, അതുറപ്പിക്കാൻ പ്രാർത്ഥന ചൊല്ലിപ്പിക്കുക, സ്ത്രീകൾക്ക് മുന്നിൽ വെച്ച് യാതൊരു സങ്കോചവും ദാക്ഷിണ്യവും കൂടാതെ പുരുഷന്മാരെ മാത്രം തെരഞ്ഞുപിടിച്ചു കൊല്ലുക; ഇത്രയും പ്രാകൃതമായ പ്രവൃത്തി കാട്ടുവാഴ്ചയിൽ പോലും കാണാനിടയില്ല.
സിന്ദൂരചാർത്തിൽ രാജ്യം
ഓപ്പറേഷൻ സിന്ദൂർ എന്ന നാമകരണത്തിന് വൈവിധ്യമാർന്ന നിർവ്വചനങ്ങളുണ്ട്. മാഞ്ഞുപോയ സിന്ദൂരത്തിനുള്ള മറുപടി. ഭീകരാക്രമണത്തിൽ വൈധവ്യം പേറേണ്ടി വന്ന, സ്ത്രീയുടെ വാക്കുകളിൽ, “നിന്നെ ഞങ്ങൾ കൊല്ലില്ല, ഈ ആക്രമണം നീ കാണണം, ഇത് നിന്റെ മോദിയോട് പോയി പറയണം’ എന്നതിൻ്റെ ഇന്നിൻ്റെ കൃത്യമായ മറുപടിയുണ്ട്. ഭീകരവാദികളെ, അവരുടെ കേന്ദ്രത്തിൽ പോയി,തച്ചുടച്ച മറുപടി. ഒരു സംശയവും വേണ്ട ; അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. കാരണം, കാശ്മിർ ഇന്ത്യയുടേതാണ്. മരണപ്പെട്ടവർ ഇന്ത്യക്കാരും.
അസ്ഥിരമാകേണ്ട ഭീകരവാദം
നമ്മുടെ ചുറ്റുമുള്ള ലോകം കൂടുതൽ ഇരുണ്ടുകൊണ്ടിരിക്കുന്നുവെന്നതിൻ്റേയും സൂര്യപ്രകാശത്തിന് ഭൂമിയിലേയ്ക്ക് കടന്നു വരാനുള്ള വഴിയുടെ പാത, ചുരുങ്ങി കൊണ്ടിരിക്കുന്നതിൻ്റെയും ഇന്നിന്റെ ഉദാഹരണമായേ പഹൽഗാം ഭീകരാക്രമണത്തെ നോക്കിക്കാണാനാകൂ. ഭീകരാക്രമണം നടത്തുന്നവരും അതിനെ ഉളിപ്പില്ലാതെ പ്രോത്സാഹിപ്പിക്കുന്നവരുടെയും മുഖവും മനസ്സും ഒരേ പോലെയാണ്. മതം ചോദിച്ചുകൊണ്ട്, മറ്റൊരാളെ അപായപെടുത്തുന്നവർ, സ്വന്തം മതത്തെ രക്ഷിക്കുന്നവരല്ല, മറിച്ച് സ്വയം ഇല്ലാതാകുന്നവരും സ്വന്തം ചിന്തയെയും സ്വത്വത്തേയും ഇല്ലാതാക്കുന്നവരുമാണ്. അത്തരക്കാരും അവരുടെ ആശയ സംഹിതകളും അസ്ഥിരപ്പെടുക തന്നെ വേണം.
(തൃശൂർ സെൻ്റ് തോമസ് കോളേജില്‍ അസി.പ്രഫസർ ആണ് ലേഖകന്‍)