ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരണ്‍ പുല്‍മേട്ടില്‍ ഉണ്ടായിരുന്ന അമ്പതോളം വിനോദസഞ്ചാരി സംഘത്തെയാണ് ഏഴംഗ ഭീകരസംഘം വളഞ്ഞാക്രമിച്ചത്. സൈനികവേഷത്തിലാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത്. ആക്രമണം നടത്തിയ നാല് ഭീകരരില്‍ മൂന്നുപേരും പാകിസ്ഥാന്‍കാരാണ്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു താഹ എന്നിവരാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സെയ്ഫുള്ള കസൂരിയാണ് അക്രമത്തിന്റെ സൂത്രധാരന്‍ എന്ന വിവരം പുറത്തുവന്നിരിക്കുന്നു. ഭാരതത്തിന് ചൂട് നല്‍കാനാണ് ഇങ്ങനെയൊരു കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന അയാളുടെ വാക്കുകളും പുറത്തുവന്നിട്ടുണ്ട്. ഐഎസ്‌ഐയും സൈന്യവും ഭരണനേതൃത്വവും അറിഞ്ഞുതന്നെയാണ് ഇത് നടന്നത്.
ഭീകരാക്രമണങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്രപഠനങ്ങളില്‍ പരാമര്‍ശിക്കുന്ന ഒറ്റചെന്നായ ആക്രമണം അഥവാ വണ്‍ വുള്‍ഫ് ആക്രമണം സാധാരണ ഏതെങ്കിലും ജനക്കൂട്ടത്തില്‍ വെടിവെപ്പോ ചാവേര്‍സ്ഫോടനമോ നടത്തി ഒരുരാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയാണ് പതിവ്. പക്ഷേ, ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഇസ്ലാമിക ജിഹാദി ഭീകരസംഘടനയുടെ ഘടകമായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുള്ളത്. ഈ ആക്രമണത്തില്‍ പതിവ് ഭീകരാക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി വിനോദസഞ്ചാരികളെ വളഞ്ഞ ഇസ്ലാമിക ഭീകരര്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. മുസ്ലിമാണോ എന്നറിയാന്‍ കലിമ ചൊല്ലിക്കുകയും പുരുഷന്മാര്‍ ചേലാകര്‍മ്മം നടത്തിയിട്ടുള്ളവരാണോ എന്ന് നോക്കി സ്ഥിരീകരിക്കാന്‍ അടിവസ്ത്രം വരെ അഴിച്ചു പരിശോധിച്ചതും ഭീകരതയുടെ പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്ന മതതീവ്രവാദത്തിന്റെ അജണ്ട വ്യക്തമാക്കുന്നതാണ്. 2019 ലെ പുല്‍വാമ അക്രമത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും ഭാരതം മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഈ സംഭവത്തോട് പ്രതികരിച്ചത് ഹൃദയഭേദകമായാണ്. കൊച്ചി നാവിക ആസ്ഥാനത്തെ ലെഫ്റ്റനന്റ് വിനയ് നര്‍വാള്‍ മധുവിധു ആഘോഷങ്ങള്‍ക്കായാണ് പഹല്‍ഗാമില്‍ എത്തിയത്. ഹിമാന്‍ഷിയെ വിവാഹം കഴിച്ചിട്ട് വെറും ആറ് ദിവസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. ഉടുവസ്ത്രം അഴിച്ചു പരിശോധിച്ചു ഭീകരര്‍ വെടിവെച്ച് വീഴ്ത്തിയ വിനയിന്റെ ചേതനയറ്റ ശരീരത്തിനരികെ അവന്‍ അണിയിച്ച ചുവന്ന കുപ്പിവളകള്‍ അണിഞ്ഞ് അലമുറയിട്ട് കരഞ്ഞിരുന്ന ഹിമാന്‍ഷിയുടെ ചിത്രം വൈകാരികമായി മാത്രമേ കാണാന്‍ കഴിയൂ. നിറം ചാര്‍ത്തിയ സ്വപ്‌നങ്ങളുമായി വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കശ്മീരിലേക്ക് എത്തിയതാണ് ആ യുവദമ്പതികള്‍. ഭാരതത്തിന്റെ അതിര്‍ത്തി കാവല്‍ക്കാരനായ ആ ധീരസൈനികന്റെ വേര്‍പാട് നോവുന്ന ചിത്രമായി ഭാരതം ഏറ്റെടുത്തു.
ഇസ്ലാമിനെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും പാഴ്സികളെയും ഹൂണന്മാരെയും ശകന്മാരെയും ഒക്കെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അന്നവും വസ്ത്രവും ആരാധനാലയവും നല്‍കിയ ഹിന്ദു, ഈ മതങ്ങള്‍ ഉണ്ടാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ധര്‍മ്മവും സംസ്‌കാരവും ലോകത്തിന് പകര്‍ന്നുനല്‍കിയ ഹിന്ദു, അവന്റെ ജന്മനാട്ടില്‍ ഉടുമുണ്ടഴിച്ച് പരിശോധനയ്ക്ക് വിധേയരായി, ഹിന്ദുവായതുകൊണ്ട് മാത്രം വെടിയേറ്റ് മരിക്കുന്ന ദുരന്തചിത്രം ഇനിയെങ്കിലും ഭാരതത്തിലെ ഹിന്ദുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കര്‍ണാടകത്തില്‍നിന്നുള്ള വ്യവസായിയായ മഞ്ജുനാഥും അവധിക്കാലം ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം കാശ്മീരില്‍ എത്തിയത്. അദ്ദേഹത്തോടും കലിമ ചൊല്ലാനാണ് ഭീകരര്‍ ആവശ്യപ്പെട്ടത്. കലിമ ചെല്ലാന്‍ വിസമ്മതിച്ചതോടെയാണ് മകന്റെയും ഭാര്യയുടെയും മുന്നില്‍വച്ച് മഞ്ജുനാഥനെ വെടിവെച്ച് വീഴ്ത്തിയത്. ഭര്‍ത്താവിനെ കൊന്നല്ലോ തന്നെയും കൊല്ലൂ എന്ന് ആവശ്യപ്പെട്ട ഭാര്യ പല്ലവിയോട് നിന്നെ കൊല്ലില്ല പോയി നിന്റെ മോദിയോട് പറയൂ, എന്നാണ് ഭീകരരില്‍ ഒരാള്‍ മറുപടി പറഞ്ഞത്.
ഇസ്ലാമിക ജിഹാദി ഭീകരതയുടെ യഥാര്‍ത്ഥ മുഖമാണ് പഹല്‍ഗാമിലും പുറത്തുവന്നത്. മതവിശ്വാസത്തിന്റെ പേരില്‍ അമുസ്ലിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നപ്പോള്‍ എതിര്‍ത്ത ഇസ്ലാം മതവിശ്വാസിയായ കുതിരക്കാരന്‍ സയ്യദ് ആദില്‍ ഹുസൈന്‍ ഷായെയും അവര്‍ വകവരുത്തി. എന്തിനാണ് പാവങ്ങളെ കൊല്ലുന്നത് എന്ന ചോദ്യത്തിനാണ് ആദിലിനെ വധിച്ചത്. പതിവില്‍നിന്ന് വ്യത്യസ്തമായി ഭീകരാക്രമണത്തിനെതിരെ ജമ്മു കശ്മീരില്‍ ബന്ദ് നടന്നതും പ്രാദേശിക മുസ്ലിം സമൂഹം പാകിസ്ഥാന്‍ പതാക കത്തിച്ച് അതിശക്തമായി ഭാരതത്തിനൊപ്പം രംഗത്ത് വന്നതും ശുഭോദര്‍ക്കമായ സൂചനകളാണ്. പതിവുപോലെ സിപിഎമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണച്ച് രംഗത്ത് എത്തിയത് കാണാതിരുന്നുകൂടാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പ്രതിഷേധമാണ് കൂട്ടക്കൊല എന്നാണ് സാര്‍വലൗകിക ബുദ്ധിജീവിയും സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എം.എ.ബേബി പ്രതികരിച്ചത്. തീവ്രവാദത്തെ തള്ളിപ്പറയാനോ അതിനെതിരെ പ്രതികരിക്കാനോ നിലപാട് എടുക്കാനോ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞില്ല. മതത്തിന്റെ പേരില്‍ ഉടുവസ്ത്രം വരെ അഴിച്ച് മതം നിശ്ചയിച്ച് കൂട്ടക്കൊല നടത്തിയതിനെ അപലപിക്കുന്നതിന് പകരം ജിഹാദിനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശനില്‍നിന്നും മുന്‍പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയില്‍നിന്നും ഉണ്ടായത്. കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയവും സംഘടിത ഇസ്ലാമിക വോട്ടുബാങ്കുമാണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേശബ്ദത്തില്‍, ഒരേഭാഷയില്‍, ഒരേരീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ ഹിന്ദുസമൂഹമാണ്.
സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് പഹല്‍ഗാം കൂട്ടക്കൊലയെ അപലപിച്ച് റഫറന്‍സ് നടത്തിയിരുന്നു. ഒരുപക്ഷേ, അതും തികച്ചും വിരളമായ സംഭവമാണ്. ജുഡീഷ്യല്‍ ആക്ടിവിസത്തിന് അല്ലെങ്കില്‍ ജനാധിപത്യസംവിധാനത്തിലെ വേലിക്കെട്ടുകളുടെ പരിധി ലംഘിച്ചതിന്റെ പശ്ചാത്താപം ആയിട്ടായിരിക്കാം കോടതി ഈ സംഭവത്തെ അപലപിച്ചത്. പക്ഷേ, കശ്മീരിലെ ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിന്റെ ഒരുപങ്ക് സുപ്രീംകോടതിക്കും ഇല്ലേ എന്നകാര്യം നീതിപീഠം നിഷ്പക്ഷമായി വിലയിരുത്തേണ്ടതാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭൂരിപക്ഷ തീരുമാനം അനുസരിച്ച്, രാഷ്ട്രത്തിന്റെ ഹിതത്തിനനുസരിച്ച്, രാഷ്ട്രതാല്പര്യമനുസരിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ഏകതയ്ക്കും വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും നിയന്ത്രണമേര്‍പ്പെടുത്താനുമുള്ള സുപ്രീംകോടതിയുടെ നീക്കങ്ങള്‍, തീരുമാനങ്ങള്‍, കശ്മീരിലെ ക്രമസമാധാനത്തെ ബാധിച്ചിട്ടില്ലേ? ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകള്‍ വീടുംസ്വത്തും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി കശ്മീരില്‍നിന്ന് പുറത്തുവന്ന് ക്യാമ്പുകളില്‍ താമസിച്ചത് ഇന്നുവരെ സുപ്രീംകോടതിയുടെ ശ്രദ്ധയിലോ പരിഗണനയിലോ വന്നിട്ടില്ല. 1993ല്‍ മുസ്ലിംപള്ളികളില്‍ നിന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞാണ് കശ്മീരില്‍നിന്ന് ഹിന്ദുക്കളെ പുറത്താക്കിയത്. മതം മാറുക, ഓടിപ്പോവുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നാണ് പള്ളികളില്‍നിന്ന് ഇസ്ലാമിന്റെ പേരില്‍ അന്ന് ഫത്വ പുറപ്പെടുവിച്ചത്. അതിന്റെ ഫലമായി കശ്മീരില്‍നിന്ന് പുറത്തുവന്ന ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവിതം ഒരിക്കല്‍പോലും പരിഗണിക്കാത്ത കോടതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിലെ നിയമസഭ മരവിപ്പിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെട്ടു. 2024 സപ്തംബര്‍ 30 ന് മുമ്പ് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഒരു സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ക്രമസമാധാനച്ചുമതല ആ സര്‍ക്കാരിനാണ്. രാഷ്ട്രപതിഭരണത്തില്‍ സൈനിക ഇടപെടലും ക്രമസമാധാനവും കേന്ദ്രസര്‍ക്കാരിന്റെ യുക്തിക്കനുസരിച്ച് നടപ്പാക്കാനുള്ള അവസരം ഇല്ലാതാക്കിയത് ഈ കോടതിവിധിയാണ്. ജമ്മു കശ്മീരില്‍ ക്രമസമാധാനം പാകപ്പെടുമ്പോള്‍ ഭീകരവാദം അവസാനിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുപോലും ഭരണഘടനയോ നിയമവ്യവസ്ഥയോ നല്‍കാത്ത അധികാരം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിന്റെ തീരുമാനത്തിന്മേല്‍ അനാവശ്യമായി തിടുക്കം കാട്ടി ഇടപെട്ട സുപ്രീം കോടതിയുടെ നടപടിയാണ് ഈ ദുരന്തത്തിന് കാരണമെന്ന് പറയാതിരിക്കാനാവില്ല.
ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ എല്ലാ പൗരന്മാരെയും ഒരേപോലെ കാണുന്ന, ആരോടും പ്രീണനം ഇല്ലാത്ത, ആര്‍ക്കും വിധേയരാകാത്ത സ്വതന്ത്രമായ നീതിന്യായവ്യവസ്ഥകളും നിയമങ്ങളും അനിവാര്യമാണ്. ഏകീകൃത പൗരത്വനിയമവും ഏകീകൃത സിവില്‍ നിയമവും ഉണ്ടായേ കഴിയൂ. മതത്തിന്റെ പേരില്‍ ഫത്വ ഇറക്കാനും മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചാല്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ശരീയത്ത് കോടതികളും മറ്റു മതസ്ഥര്‍ക്ക് അവരുടെ മതനിയമങ്ങള്‍ക്ക് അനുസരിച്ചുള്ള കോടതികളും ജനാധിപത്യസംവിധാനത്തില്‍ ഭൂഷണമാണോ എന്ന കാര്യം ആലോചിക്കണം. ചില കോടതികള്‍ എങ്കിലും ഇത്തരം മതനിയമങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ലേ എന്ന ശങ്ക നിലനില്‍ക്കുന്നുണ്ട്. കശ്മീര്‍ പ്രശ്നത്തിലെ കോടതി ഇടപെടല്‍ ഒരു പാഠമാണ്. ജമാഅത്ത് ഉദ് ദാവയും ദയ്ഷും അടക്കമുള്ള ഭീകരസംഘടനകള്‍ ഫണം വിടര്‍ത്തി ജനജീവിതത്തെ ഭീഷണിപ്പെടുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രീണനരാഷ്ട്രീയത്തിന് പരിധികള്‍ ഉണ്ട് എന്നകാര്യം കശ്മീരിനെ പഠിക്കുന്ന എല്ലാവര്‍ക്കും അറിയാം.
ഇസ്രായേലിനെ അറബ് രാജ്യങ്ങള്‍ അംഗീകരിച്ചതും അവരുമായി സമാധാനകരാര്‍ ഒപ്പിടാന്‍ ശ്രമിച്ചതുമാണ് ഹമാസ് ഇസ്രായേലില്‍ അക്രമം നടത്താന്‍ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയുമായി നടത്തിയ ചര്‍ച്ചയും ആഗോളതലത്തില്‍ നടത്തിയ ഇടപെടലുകളുമാണ് ഇപ്പോഴത്തെ പ്രകോപനപരമായ കൂട്ടക്കുരുതിക്ക് പിന്നില്‍ പാകിസ്ഥാനെ എത്തിച്ചതെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, പാകിസ്ഥാന്‍ അതിനു കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. സൈനിക നടപടികള്‍ക്ക് മുമ്പുതന്നെ നയതന്ത്രതലത്തില്‍ പാകിസ്ഥാനെ ഭാരതം അസ്തപ്രജ്ഞരാക്കി കഴിഞ്ഞു. 1960 ല്‍ നെഹ്റു അന്നത്തെ പ്രസിഡന്റ് അയൂബ്ഖാനുമായി ഒപ്പുവെച്ച കരാര്‍ ഭാരതം മരവിപ്പിച്ചു. പാകിസ്ഥാന് അനുകൂലമായ ആ കരാര്‍ അനുസരിച്ച് സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്ഥാന് ഉപാധികളില്ലാതെ അനുവദിക്കാന്‍ ഭാരതം കരാര്‍ ഒപ്പുവെക്കുകയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ നെഹ്റു ചെയ്ത ആ നെറികേട് ഭാരതം ഇന്ന് തിരുത്തിയിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഹിമാചല്‍പ്രദേശിലും പഞ്ചാബിലും കെട്ടിയുയര്‍ത്തിയ നിരവധി അണക്കെട്ടുകളും പുതിയതായി നിര്‍മ്മിച്ച കനാലുകളും വഴി സിന്ധുവിന്റെ മുഴുവന്‍ ജലവും ഉള്‍ക്കൊള്ളാനും ഉത്തരവാദിത്വത്തില്‍ വിന്യസിക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നേരത്തെതന്നെ നടത്തിയിരുന്നു. പാകിസ്ഥാനിലെ പഞ്ചാബിലും അതിന്റെ കാര്‍ഷികമേഖലയിലും ഗുരുതരമായ ജലക്ഷാമവും കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടാകും എന്ന കാര്യത്തില്‍ അന്താരാഷ്ട്ര വിദഗ്ധര്‍ക്ക് സംശയമില്ല. അഠാരി ചെക്ക്പോസ്റ്റ് വഴിയുള്ള സാധനങ്ങളുടെ കടത്തും ചികിത്സയ്ക്കായുള്ള ജനങ്ങളുടെ വരവും മറ്റു വാണിജ്യഇടപാടുകളും തടഞ്ഞതോടെ പാകിസ്ഥാന് ശ്വാസംമുട്ട് തുടങ്ങി കഴിഞ്ഞു. വെറും 48 മണിക്കൂറുകള്‍ കൊണ്ടാണ് പാകിസ്ഥാനെ ഭാരതം സാമ്പത്തികമായും ഭൗതികമായും മുട്ടുകുത്തിച്ചത്. കളി ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ നിന്ന് വ്യക്തവുമാണ്.
സേവ് ഗാസയുടെയും സേവ് ലക്ഷദ്വീപിന്റെയും പേരില്‍ പ്രതികരണങ്ങള്‍ നടത്തുകയും ഭാരതവിരുദ്ധ പ്രസ്താവനകളുമായി രംഗത്തിറങ്ങുകയും ചെയ്ത സിനിമാതാരങ്ങളും സാംസ്‌കാരികനായകരും പഹല്‍ഗാമിലെ കൂട്ടക്കൊല അറിഞ്ഞില്ല. ഹിന്ദുസംഘടനകള്‍ നടത്തിയ പ്രകടനങ്ങള്‍ ഒഴിച്ചാല്‍ ഒരു തിരിനാളം കത്തിക്കാനോ അനുശോചനം രേഖപ്പെടുത്താനോ ഇവരില്‍ പലരും എത്തിയില്ല. സേവ് ഗാസയുടെ പേരില്‍ രംഗത്ത് വന്ന ദുല്‍ഖര്‍ സല്‍മാനും ലക്ഷദ്വീപിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തിയ പൃഥ്വിരാജ് സുകുമാരനും എവിടെപ്പോയി എന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാധാരണക്കാരുടെ പ്രതികരണം എല്ലാ എമ്പുരാന്‍മാര്‍ക്കും തമ്പുരാന്‍മാര്‍ക്കും ഉള്ള താക്കീതാണെന്ന് തിരിച്ചറിയണം. പണ്ട് സിമി ഇറക്കിയ മുദ്രാവാക്യം ആയിരുന്നു ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നത്. അന്ന് മറുപടി കൊടുത്തത് ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ എന്നായിരുന്നു. എല്ലാവര്‍ക്കും ഏകോദര സഹോദരങ്ങളെപോലെ ഒന്നിച്ച് ജീവിക്കാനുള്ള സാഹചര്യം ഭാരതത്തില്‍ ഉണ്ട്. എല്ലാ വിശ്വാസങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഹിന്ദുക്കള്‍ ഇന്ന് സ്വന്തം ജീവനുവേണ്ടി ഉടുമുണ്ടഴിക്കേണ്ടി വരുന്ന സാഹചര്യം ഏതു മതത്തിന്റെ പേരിലായാലും അതിനെ നേരിടാന്‍ അവതാരപുരുഷന്മാര്‍ ഉണ്ടാകും, ഉണ്ടായിരിക്കും, ഉണ്ടായിക്കൊണ്ടേയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി ഭാരതത്തിലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഒന്നിച്ച് നിന്നാല്‍ തീരുന്നതേയുള്ളൂ ജിഹാദികളുടെ മുണ്ട് അഴിക്കല്‍ എന്ന കാര്യം അടിവരയിട്ട് പറയട്ടെ. ഏകം സദ് വിപ്രാ ബഹുധാ വദന്തി, എന്നും കൃണ്വന്തോ വിശ്വമാര്യം എന്നും പറഞ്ഞ ഹിന്ദുസമൂഹത്തെ സ്വാമി വിവേകാനന്ദന്‍ പരാമര്‍ശിച്ച ആക്രാമിക ഹിന്ദുത്വത്തിന്റെ വഴിയിലേക്ക്, ഭാരതത്തിന്റെ രക്ഷയ്ക്കായി ആയുധമേന്തിയ നാഗസന്യാസിമാരുടെ വഴിയിലേക്ക് തള്ളിവിടരുത്.