അല്ലാഹു അല്ലാതെ ആരാധനയ്ക്കും വിധേയത്വത്തിനും അര്‍ഹനായി മറ്റൊരു ദിവ്യശക്തിയുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുന്ന കലിമ (ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് Laaa Ilaaha Illa-llaahu Muhammadur-Rasoolu-llaah) ചൊല്ലാനറിയാമോ എന്നതായിരുന്നു പഹല്‍ഗാമില്‍ തോക്കും ചൂണ്ടിക്കൊണ്ടുള്ള ഇസ്ലാമിക ഭീകരരുടെ ആദ്യ ചോദ്യം. ഉത്തരം നല്‍കാതെ തപ്പിത്തടഞ്ഞ പുരുഷന്മാരുടെ ഉടുവസ്ത്രവും അടിവസ്ത്രവും അഴിച്ചു നോക്കി! ചോദ്യം ചോദിച്ചും ശരീരം പരിശോധിച്ചും ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തിയതോടെ തോക്കിന്റെ കാഞ്ചിവലിച്ച് ആ ഇരകളെ കൊന്നുതള്ളി. മറ്റൊരാള്‍ കലിമ ചൊല്ലാനറിയില്ലായെന്നും താന്‍ ഒരു ഈസായി (ആണെന്നും) ഭയന്നു വിറച്ചു പറഞ്ഞപ്പോള്‍ ഹമാസിന്റെ പരിശീലനം തേടിയ ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഭീകരവാദികളായ മനുഷ്യ മൃഗങ്ങളുടെ ആവേശം കുടി. പലസ്തീന്‍, പലസ്തീന്‍ എന്ന് സൂചിപ്പിച്ച് എന്തൊക്കെയോ പറഞ്ഞിട്ട് ആ ക്രിസ്ത്യന്‍ സഹോദരന്റെയും നിറുകയില്‍ നിറയൊഴിച്ച് അദ്ദേഹത്തെയും നിശ്ചലനാക്കി (പാലസ്തീന്‍ പിന്തുണ എഴുതി പ്രദര്‍ശിപ്പിച്ച സഞ്ചിയുമായി പാര്‍ലമെന്റിലെത്തിയ പ്രിയങ്കാ വദ്രാ ഇതും അറിഞ്ഞിട്ടുണ്ടാകുമല്ലോ!). സ്വിറ്റ്‌സര്‍ലണ്ടു പോലെ സുന്ദരമായ പഹല്‍ഗാമില്‍, അത്തരത്തില്‍, നിഷ്‌കളങ്കരും നിരായുധരുമായ ഇരുപത്തിയാറിലധികം വിനോദ സഞ്ചരികളെ വെടിവെച്ചു വീഴ്ത്തിയത് പാകിസ്ഥാന്‍ പറഞ്ഞു വിട്ട ലഷ്‌കറെ തോയ്ബയുടെയും ജയ്‌ഷേ മുഹമ്മദിന്റെയും വേട്ടമൃഗങ്ങളാണ്. അവര്‍ക്ക് പരിശീലനം നല്‍കിയത് 2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നിരപരാധികളുടെ മേല്‍ ഭീകരാക്രമണം നടത്തിയ ഹമാസിന്റെ കൊലയാളികളാണെന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വ്യക്തമാകുന്നത് ജമ്മു കശ്മീരില്‍ ആഗോള ഇസ്ലാമികഭീകരത ലക്ഷ്യം വെച്ചത് മാനവികതയെ തന്നെയാണെന്നാണ്. അതുകൊണ്ടു തന്നെയാണ് വിശ്വബന്ധുവായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വളര്‍ന്നുയരുന്ന ഭാരതം മനുഷ്യത്വത്തെ വേട്ടയാടുന്ന മത ഭീകര ശക്തികളുടെ സ്വാഭാവിക ലക്ഷ്യമായി മാറിയതും. 2014ല്‍ ദേശീയതയെ മന്ത്രമായി സ്വീകരിച്ച രാഷ്ട്രീയ ശക്തികളുടെ കൈകളില്‍ സുരക്ഷിതമായി മാറിയ ഭാരതം പ്രതികരണവും പ്രത്യാക്രമണവും തുടങ്ങിയാല്‍ അതിന്റെ ആഘാതം താങ്ങുവാന്‍ ഭീകരതയുടെ ശക്തികള്‍ക്ക് ശേഷിയുണ്ടാകില്ലെന്നതില്‍ ഇന്ന് ലോകത്തിനുറപ്പുണ്ട്. ചരിത്രപരവും അനിവാര്യവുമായ ആ തിരിച്ചടിക്ക് കാലം കാത്തിരിക്കുമ്പോള്‍ ഒരോ ഭാരതീയനും ചരിത്രത്തെ ശരിക്കു പഠിക്കണം; ആഗോള ഇസ്ലാമിക ഭീകരവാദം എങ്ങനെയാണ് ഉരുത്തിരിഞ്ഞതെന്നറിയണം; അത് അവന്റെ മാതൃഭൂമിയുടെ മേല്‍ ഏല്‍പ്പിച്ച മുറിവുകളറിയണം; പ്രതിരോധത്തിന് ധാര്‍മ്മിക പക്ഷത്തിന് ബൗദ്ധികശക്തി നല്‍കിയ പൂര്‍വ്വസൂരികള്‍ പഠിപ്പിച്ച പാഠങ്ങളോര്‍ക്കണം; പോര്‍ക്കളങ്ങളില്‍ പൊലിഞ്ഞു പോയ വീരബലിദാനികളെ സ്മരിക്കണം; പഹല്‍ഗാമില്‍ ‘ക്രൂര മുഹമ്മദര്‍’ വെടിവെച്ചൊടുക്കിയ ഹിന്ദുക്കളുടെയും ക്രിസ്ത്യാനിയുടെയും വേട്ട മൃഗങ്ങളില്‍ നിന്ന് വേറിട്ടു നിന്ന് അവരെ തടയാന്‍ നോക്കി തകര്‍ന്നു വീണ കശ്മീരിലെ മുസ്ലിം യുവാവിന്റെയും രക്തം ഒഴുകി പടര്‍ന്ന മണ്ണില്‍ നിന്നുയരുന്നത് വെല്ലുവിളിയെ അവസരമാക്കാനുള്ള ചരിത്രപരമായ ഒരു സാദ്ധ്യതയാണ്.
പാകിസ്ഥാന്റേത് ആത്മഹത്യ നീക്കമോ?
കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ വികസനത്തിന് കുതന്ത്രങ്ങള്‍ മെനയുന്ന ഷീ ജിങ് പിങ്ങിന്റെ ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടവും ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാനും അന്താരാഷ്ട്ര രാഷ്ട്രീയ/സാമ്പത്തിക അട്ടിമറി സംഘമായ അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും അവരുടെ കൂട്ടായ നിലനില്‍പ്പിനും തനത് നിലനില്‍പ്പിനും ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ഒരു ചരിത്രപരമായ കാലഘട്ടമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം അവരെ പ്രതീക്ഷിച്ചതിലധികം പ്രതിരോധത്തിലാക്കുന്നു. താരിഫ് ആയുധമാക്കിക്കൊണ്ട് സാര്‍വ്വദേശീയ സാമ്പത്തിക രംഗത്ത് നടത്തുന്ന പൊളിച്ചടുക്കലുകളിലൂടെ ട്രംപ് മുഖ്യമായും ചൈനയെ ഉന്നം വെക്കുന്നുവെന്നത് വ്യക്തം; ചൈന കാലങ്ങളായി പനാമാ കനാലു പോലുള്ള മാര്‍ഗ്ഗങ്ങളെയും മെക്‌സിക്കോ പോലുള്ള രാജ്യങ്ങളെയും ഉപയോഗിച്ചു കൊണ്ട് സൃഷ്ടിച്ച മയക്കുമരുന്ന് വ്യാപാര ശൃംഖലയുടെ നേര്‍ക്ക് പുതിയ ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കുന്നു; അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കള്‍ച്ചറല്‍ മാര്‍ക്‌സിസവും വോക്കിസവും കാന്‍സല്‍ കള്‍ച്ചറും ജൂതവിരുദ്ധതയും വളര്‍ത്തിയെടുത്ത് അരാജകത്വത്തിന്റെ ആഗോളവത്കരണം ലക്ഷ്യം വെച്ചവരെ ശക്തമായ ഇടപെടലുകളിലൂടെ മുട്ടുകുത്തിക്കുന്നു. ഇസ്ലാമിക മതമൗലിക ഭീകരവാദികള്‍ക്കെതിരെ ഇസ്രായേലിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ സാര്‍വ്വദേശീയ ഊര്‍ജ്ജകേന്ദ്രമായ ഇറാനെ പിടിച്ചൊതുക്കാന്‍ വഴി തിരയുന്നു. കമ്യൂണിസ്റ്റ് ചൈനയും ഇസ്ലാമിക ഭീകരവാദികളും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും ഒന്നിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി വിടുപണിചെയ്യുന്ന ദരിദ്രരാഷ്ട്രമാണ് പാകിസ്ഥാന്‍. പണം ഒഴുക്കുന്ന യജമാനന്മാരുടെ പ്രതിസന്ധി പാകിസ്ഥാനും സ്വാഭാവികമായ വെല്ലുവിളി ഉയര്‍ത്തി. അത്തരം ഒരു സന്ദര്‍ഭത്തില്‍ പാകിസ്ഥാനെ അവര്‍ തുടലഴിച്ചു വിട്ടതാണോ; അതോ അഫ്ഗാനിസ്ഥാനും ഇറാനും ഭാരതവും അടക്കമുള്ള അതിര്‍ത്തി രാജ്യങ്ങളുമായി നിരന്തരം പ്രശ്‌നങ്ങളുള്ള പാകിസ്ഥാന്‍ സ്വയം നടത്തിയ എടുത്തു ചാട്ടമാണോ ഇപ്പോള്‍ സംഭവിച്ചതെന്നതാണ് ചോദ്യം.
തഹാവൂര്‍ റാണ വിഷയം ചൈന-പാക് ദല്ലാളന്മാരുടെയും ഉറക്കം കെടുത്തിയോ?
അമേരിക്കന്‍ പ്രസിഡന്റ് 2025 ഫെബ്രുവരി 13ന്, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനുമായ തഹാവൂര്‍ റാണയെ ഭാരതത്തിന് കൈമാറുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ പാകിസ്ഥാന്റെയും ഭാരത രാഷ്ട്രീയത്തിലെ ചൈന-പാക്ക് ദല്ലാളന്മാരുടെയും ഉറക്കം കെട്ടുവോയെന്നൊരു ചോദ്യമാണ് പഹല്‍ഗാം ഭീകരത കണ്ടു കഴിയുമ്പോള്‍ ആദ്യം ഉയരുന്നത്. റാണയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കും തോറും ആ ഭീകരസംഭവത്തിലെ പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാരതത്തിനുള്ളിലെ പാക് ബന്ധമുള്ള രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരുടെയും പങ്ക് തുറന്നു കാട്ടപ്പെടുമെന്ന ഭയമുണ്ടാകുക സ്വാഭാവികമാണ്. ആ ഭയത്തില്‍ നിന്ന് പാക് ഭരണകൂടത്തിന് സ്വയം രക്ഷപ്പെടണം. 26/11 ന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ടെററിസം എന്നൊരു കഥ മെനയുന്നതിന് ആവേശം കാട്ടിയ സോണിയാ കോണ്‍ഗ്രസ്സ് നേതാക്കളെയും രക്ഷപ്പെടുത്തണം. അത്തരം സമ്മര്‍ദ്ദങ്ങളുടെ സ്വാധീനത്തിലാണോ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഭാരതം സന്ദര്‍ശിച്ച സന്ദര്‍ഭം തന്നെ പഹല്‍ഗാം ഭീകര പ്രവര്‍ത്തനത്തിന് തിരഞ്ഞെടുത്തതെന്ന ചോദ്യം ഉയരുന്നത് തീര്‍ത്തും സ്വാഭാവികം. അതിന് മുമ്പ് നടന്ന കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. മൂന്നു വര്‍ഷങ്ങളായി പാലിച്ചു പോന്നിരുന്ന ഒരു വെടിനിര്‍ത്തല്‍ ധാരണ 2025 ഏപ്രില്‍1 ന് പൂഞ്ച് മേഖലയില്‍ വെടിയുതിര്‍ത്തുകൊണ്ട് പാകിസ്ഥാന്‍ ലംഘിച്ചതായിരുന്നു ആദ്യ നടപടി. 2021 ഫെബ്രുവരി 25ന് ആയിരുന്നു പാകിസ്ഥാന്‍ മുന്‍കൈ എടുത്ത് ഭാരതവുമായി ആ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നത്. ഇമ്രാന്‍ഖാനെ പുറത്താക്കിയതുള്‍പ്പെടെ ഉയര്‍ത്തിയ ആന്തരിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാന് ആ ധാരണ ആവശ്യമായിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമൊക്കെ ശാന്തത ഉറപ്പു വരുത്തുവാന്‍ അത് ഒരുപരിധിവരെ ഉപയുക്തമാകുകയും ചെയ്തു. അന്നും ഭീകരവാദികളെ ഭാരതത്തിനുള്ളിലേക്ക് കടത്തിവിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ നിയന്ത്രണം പാലിച്ചില്ലെന്നത് മറ്റൊരുകാര്യം. ഭാരതം അപ്പോഴും പ്രകോപിതരാകാതെ ശാന്തിയോടും സമാധാനത്തോടും പ്രതിബദ്ധത പുലര്‍ത്തി. മൂന്നു വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ ആ വെടിനിര്‍ ത്തല്‍ ധാരണ ലംഘിച്ചപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയ ശേഷം ജമ്മു കശ്മീരില്‍ സംഭവിച്ച സകാരാത്മകമായ മാറ്റം അട്ടിമറിക്കുന്നതിനുള്ള ബോധപൂര്‍വ്വമുള്ള തന്ത്രമാണ് പാക് പക്ഷം പുറത്തെടുത്തത്.
അതേതുടര്‍ന്നാണ് ഏപ്രില്‍ 17 ന് പ്രവാസി പാകിസ്ഥാനികളെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍മി ചീഫ് ജനറല്‍ ആസിം മുനീര്‍ ഹിന്ദു-മുസ്ലീം വൈരുദ്ധ്യങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വരുംതലമുറകളില്‍ പോലും ഹിന്ദുവിനോട് അവജ്ഞയും വെറുപ്പും വളര്‍ത്തിയെടുക്കുവാന്‍ ആഹ്വാനം ചെയ്തത്. ജനറല്‍ മുനീറിന് ജിഹാദി മതമൗലിക വാദത്തോടുള്ള പ്രതിബദ്ധത ഇതിനുമുമ്പും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2023 ആഗസ്റ്റില്‍ പെഷവാറില്‍ നടന്ന ഒരു മതനേതൃസംഗമത്തില്‍ ജനറല്‍ മുനീര്‍ ഒരു തനി ജിഹാദിയുടെ ഭാഷയിലായിരുന്നു സംസാരിച്ചതെന്ന് ഓര്‍ക്കുക. ‘ഇമാം, തഖ്വാ, ഔര്‍ ജിഹാദ് ഫി സബീലില്ല’ (അല്ലാഹുവിനെ സംതൃപ്തനാക്കുവാന്‍, വിശ്വാസവും ഭക്തിയും ജിഹാദും) എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന രക്തസാക്ഷികളുടെ സേനയാണ് പാകിസ്ഥാന്‍ പട്ടാളം’ എന്നതാണവിടെ അദ്ദേഹം പറഞ്ഞതെന്നാണ് വാര്‍ത്ത.
അത്തരത്തിലുള്ള ജിഹാദി മൗലികവാദിയായ ജനറല്‍ മുനീര്‍ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് വെടിയുതിര്‍ത്തുകൊല്ലുവാന്‍ ഇസ്ലാമിക ഭീകരരെ കശ്മീരിലേക്ക് പറഞ്ഞു വിട്ടത് വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണെന്നതും യാദൃച്ഛികമാകാനിടയില്ല. അതിന്റെ പേരില്‍, ഇസ്ലാമിക വര്‍ഗീയതയോടൊപ്പം നില്‍ക്കുന്ന ഭാരതത്തിനുള്ളിലുള്ള രാഷ്ട്രീയ പക്ഷം തെരുവു സംഘട്ടനങ്ങള്‍ക്ക് പോലും അവസരങ്ങള്‍ തേടുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഒരു കടന്നാക്രമണത്തിന് അനുയോജ്യ സമയമായെന്ന് കരുതിയിട്ടു തന്നെയാകണം ഇപ്പോള്‍ അങ്ങനെയൊരു നീക്കത്തിന് തയാറായത്. ഒപ്പം തന്നെ ബംഗ്ലാദേശിലെ ജനാധിപത്യ ഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെ പാകിസ്ഥാനും ബംഗ്ലാദേശും ചേര്‍ന്നുള്ള ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവുമായ ഒരു കൂട്ടുകെട്ടിന് സാദ്ധ്യത ഉരുത്തിരിഞ്ഞു വരുന്നുവെന്ന തോന്നലും ജിഹാദിയായ പാക് സൈനിക മേധാവിയുടെ ഉള്ളിലുയര്‍ന്നിട്ടുണ്ടാകാം. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍18ന് പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ ധാക്കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതിനു പിന്നാലെ, മന്ത്രി തല പരസ്പര സന്ദര്‍ശനങ്ങളിലൂടെ ഒരു ഭാരതവിരുദ്ധ അച്ചുതണ്ട് രൂപം പ്രാപിക്കുവാന്‍ പോകുന്നുവെന്നും പാക്-ചൈനാ സഖ്യ കക്ഷികളോടൊപ്പം ബംഗ്ലാദേശിനെയും കൂടെ കൂട്ടി ഭാരതത്തെ വരിഞ്ഞു മുറുക്കാന്‍ വഴിയൊരുങ്ങും എന്ന ഒരാവേശം ജിഹാദി ജനറലിനുണ്ടായെങ്കില്‍ അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.
അത്തരം സംഭവവികാസങ്ങള്‍ നല്‍കുന്ന പ്രതീക്ഷയ്ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്ലാമിക ലോകത്തുപോലും വളരുന്ന സ്വാധീനം പാക് ജനറലിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാകാം. അതുകൊണ്ടാകാം മോദിജി സൗദി അറേബിയയില്‍ ആദരപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന സന്ദര്‍ഭം തന്നെ ഭാരതത്തില്‍ ഒരു ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനത്തിന് വേദിയാക്കിയത്. ഇതിനോടൊക്കെ കൂട്ടിവായിക്കേണ്ടതായ പാകിസ്ഥാനെ ബാധിക്കുന്ന ഒരു ആഭ്യന്തര പ്രശ്‌നവുമുണ്ട്. ഭാരതത്തില്‍ നിന്ന് വ്യത്യസ്ഥമായി സൈനിക മേധാവികള്‍ക്ക് പദവിയില്‍ കാലാവധി കൂട്ടിക്കിട്ടുന്ന മുന്നനുഭവങ്ങള്‍ നിരവധിയാണ്. ജനറല്‍ അസിം മുനീറിന്റെ ഉള്ളിലും റിട്ടയര്‍മെന്റ് നീട്ടിക്കിട്ടുന്നതിനുതകുംവിധം ഭാരതവുമായി ഒരു സംഘര്‍ഷം തുടങ്ങി വെക്കുകയെന്ന ലക്ഷ്യമായിരിക്കാം. അതോ അതിലൊക്കെ ഉപരിയായി യാഹ്യാഖാനോ പര്‍വേശ് മുഷറഫോ ഒക്കെ ചെയ്തത് പോലെ പാകിസ്ഥാന്റെ ഏകാധിപതിയായ ഭരണത്തലവനായി മാറുന്നതിനുള്ള അജണ്ടയാണോ മുനീറിന്റെ മനസ്സിലുള്ളതെന്നും അന്വേഷിക്കേണ്ടതുണ്ട്. സൈന്യം ഇടപെട്ട് ഇമ്രാന്‍ഖാനെ പുറത്താക്കിയിട്ട് ഭരണ തലപ്പെത്തെത്തിച്ച ഷെബാസ് ഷെരീഫ് ഒരു പരാജയമാണെന്നതുകൊണ്ട് ജനപിന്തുണ തീര്‍ത്തും നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ട് ബലൂചിസ്ഥാനും മറ്റു ചില പ്രവിശ്യകളും സ്വതന്ത്രമാവുകയും പാകധിനിവേശ കശ്മീര്‍ ഭാരതത്തോട് ചേരുകയും അഫ്ഗാന്‍ ഭരണകൂടം തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് കരുതുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ഒക്കെ ചെയ്ത ശേഷം അവശിഷ്ട പാകിസ്ഥാന്റെയാണെങ്കിലും ഭരണത്തലവനാകുവാനുള്ള തന്ത്രങ്ങളാണോ ജനറല്‍ മുനീര്‍ പുറത്തെടുക്കുന്നതെന്ന് ഭാരതത്തെക്കാള്‍ കൂടുതല്‍ പാകിസ്ഥാനിലെ ജനങ്ങളാണ് വിലയിരുത്തേണ്ടത്. പാകിസ്ഥാനിലെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ അവരുടെയിടയില്‍ ഭാരത വിരുദ്ധ വികാരം ആളിക്കത്തിക്കുകയെന്നതാണ് പാക് ഭരണാധികാരികള്‍ സ്ഥിരം പരീക്ഷിക്കാറുള്ള കുതന്ത്രം.
ജനറല്‍ മുനീറാണെങ്കിലും മറ്റ് പാക് നേതൃത്വമാണെങ്കിലും ഭാരതത്തോട് പോരിനിറങ്ങുവാന്‍ പദ്ധതിയിടുമ്പോള്‍ കണക്കിലെടുക്കുന്ന കാര്യമാണ് ജനാധിപത്യം നിലനില്‍ക്കുന്ന ഭാരതത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ഭരണപക്ഷവിരോധം എങ്ങനെയാണ് മുതലെടുക്കാന്‍ കഴിയുകയെന്നത്. ദൗര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ നിലവിലെ പ്രതിപക്ഷം ഹിന്ദു വിരുദ്ധ വര്‍ഗീയതയോളമെത്തുന്ന ഇസ്ലാമിക പക്ഷ രാഷ്ട്രീയത്തോട് നിര്‍ലജ്ജം വിധേയത്വം പുലര്‍ത്തുന്നവരാണ്. 2023 ഒക്ടോബര്‍ 7 ന് ഹമാസ്, ഇസ്രായേലില്‍ നടത്തിയ ഭീകരവാദനടപടിക്കു ശേഷം പോലും അവര്‍ പാലസ്തിനൊപ്പമായിരുന്നു. ഉറി, ബാലാക്കോട്ട് നടപടികള്‍ക്കുശേഷവും അവര്‍ പാക് ഭീകരവാദികളോടൊപ്പമായിരുന്നു. ഏതു സാഹചര്യത്തിലും പാലസ്തീനോടും പാകിസ്ഥാനോടും ചേര്‍ന്നു നില്‍ക്കുന്നതാണ് ഭാരതത്തിലെ മുസ്ലീം വോട്ടുബാങ്കില്‍ അവരുടെ പിടി ഉറപ്പിക്കാന്‍ ഫലപ്രദമെന്നതാണ് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ കാതല്‍. അത്തരം ഒരു സാഹചര്യത്തില്‍ ഭാരതവുമായി ഒരു നേര്‍ക്കുനേര്‍ പോരാട്ടം വേണ്ടിവന്നാല്‍, പാകിസ്ഥാന്റെ സഖ്യകക്ഷിയായ ചൈനയുടെ ചാരന്മാരായ കമ്യൂണിസ്റ്റുപരിവാറും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റിന്റെ പേ റോളിലുള്ള രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ബോദ്ധ്യവും അവര്‍ക്കുണ്ട്. ഇതെല്ലാംകണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാകാം ജനറല്‍ മുനീര്‍ ഈ സമയം തിരഞ്ഞെടുത്തത്.
ഭാരതത്തിലെ ‘ഐഎന്‍ഡിഐഎ’ മുന്നണി പാക് പക്ഷത്തിനു വേണ്ടി നടത്തുന്ന ‘കവര്‍ ഫയര്‍’
ഭാരതം യുദ്ധ സമാനമായ ഒരു സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ശത്രുപക്ഷത്തിനുവേണ്ടി ‘കവര്‍ ഫയര്‍’ ഉയര്‍ത്താനുള്ള തിരക്കിലാണ് കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ഭാരതം തിരസ്‌കരിച്ച പ്രതിപക്ഷ കക്ഷികള്‍. രാഹുലിനും സോണിയക്കും പ്രിയങ്കയ്ക്കും വേണ്ടി റോബര്‍ട്ട് ‘ഗാന്ധി’ (ഇന്ദിരയെ വിവാഹം കഴിച്ചതോടെ ഫിറോസ് ‘ഗണ്ഡി’ ഫിറോസ് ‘ഗാന്ധി’ ആയതുപോലെ പ്രിയങ്കയെ വിവാഹം ചെയ്ത റോബര്‍ട്ട് ‘വദ്ര’ റോബര്‍ട്ട് ‘ഗാന്ധി’ ആകുന്നതില്‍ എന്താ തെറ്റ്?) ഭാരതത്തില്‍ ഹിന്ദുത്വം വളര്‍ന്നതിനോടുള്ള പ്രതികരണമായിട്ടാണ് കലിമ ചൊല്ലാന്‍ കഴിയുമോയെന്ന് നോക്കിയും അടിവസ്ത്രം അഴിച്ചു നോക്കിയും ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് തലയ്ക്ക് വെടിവെച്ച് കൊന്നവരുടെ പക്ഷം ചേര്‍ന്ന് നടത്തിയ ന്യായീകരണം. മറിയം അലക്‌സാണ്ടര്‍ ബേബി(എം.എ.ബേബി) എന്ന ഹിന്ദുവിരുദ്ധ വര്‍ഗീയവാദിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുള്‍പ്പടെയുള്ള ചില രാഷ്ട്രീയ നേതാക്കളും സുരക്ഷാ വിഭാഗത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വീഴ്ചകളാണ് ഈ സംഭവത്തിന് കാരണമെന്നും അതിനെയൊക്കെ നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ തലയുരുളണമെന്നുമാണ് ആവര്‍ത്തിച്ചു ബഹളം വെക്കുന്നത്. അവര്‍ പാക് ഇസ്ലാമിക ഭീകരവാദികളെ വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് ബോധപൂര്‍വ്വം ഒഴിവാക്കുകയും ചെയ്യുന്നു. ബേബിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിലപാടിന്റെ രഹസ്യം ഏപ്രില്‍ 28ന് ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതു പോലെ നിഷ്പക്ഷ അന്വേഷണത്തിന് തയാറാകണമെന്ന് ചൈനയും ആവശ്യം ഉയര്‍ത്തിയതോടെ പ്രകടമായി. അതെന്തായാലും അവരൊക്കെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കി ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങളുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോഴല്ലേ എബ്രഹാം ലിങ്കന്‍ വധിക്കപ്പെട്ടത്? അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോഴല്ലേ ജോണ്‍ എഫ്.കെന്നഡിയും വധിക്കപ്പെട്ടത്? ഭാരത പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ലേ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്? ആ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ രഹസ്യാന്വേഷണ/സുരക്ഷാ വിഭാഗങ്ങളുടെ മേല്‍ അധികാരം അവര്‍ക്കു തന്നെയായിരുന്നതുകൊണ്ട് കൊല്ലപ്പെട്ടവരെ തന്നെയാണോ കുറ്റക്കാരായി ഏതെങ്കിലും കോടതി വിധിയെഴുതിയത്. മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ വെടി ഉതിര്‍ത്ത ഗോഡ്‌സെയോടൊപ്പമെങ്കിലും സുരക്ഷയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ചുമതല വഹിച്ച ഭരണകൂടത്തിന്റെ തലവനായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ വിചാരണ ചെയ്യാതിരുന്നത് തെറ്റിപ്പോയോ? രാജീവിന്റെ കൊലപാതകക്കേസിലും സുരക്ഷാ/രഹസ്യാന്വേഷണ വിഭാഗങ്ങളെ നിയന്ത്രിച്ച ഭരണകൂടത്തിന്റെ തലവന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആയിരുന്നോ വിചാരണ നേരിടേണ്ടിയിരുന്നത്? 26/11 സംഭവത്തില്‍ അന്നത്തെ സൂപ്പര്‍ പ്രധാനമന്ത്രി സോണിയെയാണോ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെയാണോ സുരക്ഷാ വീഴ്ചയ്ക്ക് വിചാരണ ചെയ്യേണ്ടിയിരുന്നത്? ഇവിടെ ചൂണ്ടിക്കാട്ടിയതു പോലെയുള്ള ഏതു സംഭവങ്ങളിലും രഹസ്യാന്വേഷണ/സുരക്ഷാ വിഭാഗങ്ങളുടെ വീഴ്ചയുണ്ടാകും. അങ്ങനെ വീഴ്ചകളില്ലാതെ ഒരു വീഴ്ചയും പറ്റാത്ത മികച്ച സംവിധാനങ്ങളാണ് എല്ലായിടത്തും എപ്പോഴുമുള്ളതെങ്കില്‍ ഒരു ദുരന്തങ്ങളും സംഭവിക്കുകയേ ഇല്ലല്ലോ? അതുകൊണ്ട് ദുരന്തങ്ങളുണ്ടാകുമ്പോഴൊക്കെ സുരക്ഷാ/രഹസ്യാന്വേഷണ വീഴ്ചകളുണ്ടായിട്ടുണ്ടാകും. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. അതൊക്കെ പരിശോധിക്കുകയും വിശകലനം ചെയ്യുകയും പഴുതുകളടച്ച് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. അതുപോലെ ജമ്മുകശ്മീര്‍ നിയമസഭയിലേക്ക് 2024 സപ്തംബറിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തി ഭരണം കൈമാറാന്‍ വിധിച്ച സുപ്രീം കോടതിയും തെറ്റു ചെയ്‌തോയെന്ന് വേണമെങ്കില്‍ പരിശോധിക്കാം. അതിനൊക്കെ ഉചിതമായ സമയമുണ്ടെന്നു മാത്രം. ഒരു കാര്യം കൂടിയോര്‍ക്കുക 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമത്തിനുശേഷവും ഇവരൊക്കെ പരിഹസിച്ചതും കുറ്റപ്പെടുത്തിയതും മികച്ച പ്രവര്‍ത്തന മികവ് ആ സംഭവത്തിനു മുമ്പുവരെ പ്രകടിപ്പിച്ചിട്ടുള്ള ഇസ്രായേലിന്റെ രഹസ്യാന്വേഷണ/സുരക്ഷാ വിഭാഗങ്ങളെയായിരുന്നു. പക്ഷേ ഇസ്രായേല്‍ തിരിച്ചടിച്ചപ്പോള്‍ ഇവരൊന്നും കുറ്റം ചാരാന്‍ ഹമാസിന്റെ ചുമലന്വേഷിച്ചു പോകുന്നതാരും കണ്ടില്ല. പാക് ഇസ്ലാമിക ഭീകരവാദികളെ പേരു പറഞ്ഞ് അധിക്ഷേപിക്കുന്നതിന് മടിയോ ഭയമോ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക. അല്ലാതെ അനവസരത്തില്‍ ഭാരതത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും രഹസ്യാന്വേഷണ വിഭാഗങ്ങളെയും കടന്നാക്രമിച്ച് അവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യവും പ്രഹരശേഷിയും തകര്‍ത്ത് ശത്രുക്കളുടെ മുന്നേറ്റത്തിലെ തടസ്സങ്ങള്‍ നീക്കാനാണ് നിങ്ങളുടെ ഉത്സാഹമെങ്കില്‍ ഭാരതം നിങ്ങളോട് പൊറുക്കില്ല. ഭാരതസ്വാതന്ത്ര്യ സമരത്തിലെ വീരനായകന്‍ വിനായക ദാമോദര്‍ സാവര്‍ക്കര്‍ അക്കാലത്ത് പറഞ്ഞത് പോലെ ”നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ നിങ്ങളെയും കൂടെ കൂട്ടി, നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയാണെങ്കില്‍ നിങ്ങളെ ഒഴിച്ചു നിര്‍ത്തി; നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ നിങ്ങളെയും എതിര്‍ത്ത്” ഭാരതം അടിക്ക് തിരിച്ചടി കൊടുത്തിരിക്കും.
തിരിച്ചടിക്കണം; ആത്യന്തിക പരിഹാരം കാണണം
ഭാരതത്തിന്റെ പ്രധാനമന്ത്രിയോട് രാഷ്ട്രം ആവശ്യപ്പെടുന്നത് ഒരേ ഒരു കാര്യമാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു നിര്‍ത്തിയത് ഹിന്ദുക്കളെയാണ്; അതോടൊപ്പം ഹമാസിന്റെ ശത്രുവായ ഒരു ക്രിസ്ത്യന്‍ സഹോദരനെയും അവര്‍ ആവേശപൂര്‍വ്വം കൂടെ ചേര്‍ത്തു. പാകിസ്ഥാനയച്ച ആ വേട്ടമൃഗങ്ങള്‍ വെടിവെച്ചു വീഴ്ത്തിയ ആ ബലിദാനികളുടെ ചോരയ്ക്ക് പകരം ചോദിച്ചേ തീരൂ. ഉറിയിലും ബാലാക്കോട്ടിലും നരേന്ദ്രമോദി പ്രകടമാക്കിയ പ്രതികരണ വീര്യം അദ്ദേഹത്തില്‍ നിന്നുള്ള തിരിച്ചടിയെ കുറിച്ചുള്ള പ്രതീക്ഷകളുടെ അളവ് ഉയര്‍ത്തുന്നു. പാകിസ്ഥാനുമായുള്ള പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടണം; അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിക്കപ്പെട്ട് ബലപ്പെടുത്തണം. പ്രധാനമന്ത്രിയും ക്യാബിനറ്റും സൈനികമേധാവികളും ഉചിതമായ സമയവും ശൈലിയും തിരഞ്ഞെടുക്കട്ടെ. അതിശക്തമായ തിരിച്ചടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ശക്തികളുടെ ഭരണം നല്‍കുമെന്നാണ് ഭാരതം ആഗ്രഹിക്കുന്നതും ലോകം പ്രതീക്ഷിക്കുന്നതും പാകിസ്ഥാന്‍ ഭയപ്പെടുന്നതും.