ബംഗ്ലാദേശി-റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ ഭാരതത്തിലേക്കുള്ള കടന്നുകയറ്റം രാഷ്ട്രസുരക്ഷയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2012 ല്‍ മുംബൈയിലെ അമര്‍ ജവാന്‍ ജ്യോതി ആക്രമിച്ചുകൊണ്ട് അരങ്ങേറിയ ആസാദ് മൈദാന്‍ വര്‍ഗീയ കലാപം ആരും മറന്നിട്ടുണ്ടാവില്ല. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നു എന്നുപറഞ്ഞ് റാസ അക്കാദമി നടത്തിയ പ്രതിഷേധമാണ് വര്‍ഗീയ കലാപത്തില്‍ കലാശിച്ചത്. 2016 ല്‍ പശ്ചിമബംഗാളിലാണ് മറ്റൊരു സംഭവം നടന്നത്. ഉത്തര്‍പ്രദേശുകാരനായ കമലേഷ് തിവാരി ഇസ്ലാമിക വിരുദ്ധ പരാമര്‍ശം നടത്തിയെന്നു പറഞ്ഞ് ബംഗാളിന്റെ അതിര്‍ത്തി ജില്ലയായ മാല്‍ഡയില്‍ ‘അന്‍ജുമാന്‍ അഹ്ലെ സുന്നത്തുല്‍ ജമാഅത്ത്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കെട്ടഴിച്ചുവിട്ട ആക്രമണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 30 ലേറെ പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാളിചക്ക് പോലീസ് സ്റ്റേഷന്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് എന്നിവ തകര്‍ത്ത അക്രമികള്‍ നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി. അക്രമികളില്‍ നല്ലൊരു പങ്ക് ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായിരുന്നുവത്രേ.
ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ജനസംഖ്യ കുറയുകയും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുകയാണെന്ന ഇഎസി പഠനത്തിലെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന മറ്റ് പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്ലിങ്ങളുടേത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നതായി ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ എ.പി.ജോഷി, എം.ഡി.ശ്രീനിവാസ്, ജിതേന്ദ്ര ബജാജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സമഗ്ര പഠനത്തില്‍ നിന്ന് വ്യക്തമാവുകയുണ്ടായി. ‘റിലീജിയസ് ഡെമോഗ്രഫി’ എന്ന പേരില്‍ 2003 ല്‍ ഈ പഠനം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ മുസ്ലിം ജനസംഖ്യ 1901 ല്‍ അതായത് വിഭജനത്തിനു മുന്‍പ് 83.87 ശതമാനമായിരുന്നത് 1991 ല്‍ 96.79 ശതമാനം വര്‍ധിച്ചുവെന്നാണ് ഈ പഠനം വ്യക്തമാക്കിയത്. ഇതേ കാലയളവില്‍ ഭാരതീയ മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളുടെ പാകിസ്ഥാനിലെ ജനസംഖ്യ 15.93 ല്‍നിന്ന് 1.64 ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിലെ മുസ്ലിം ജനസംഖ്യ 1901-1991 കാലയളവില്‍ 66.07 ശതമാനത്തില്‍ നിന്ന് 88.30 ശതമാനമായും ഉയര്‍ന്നു. ഇവിടുത്തെ ഹിന്ദുക്കളുടെയും മറ്റും ജനസംഖ്യ 33.94 ശതമാനത്തില്‍ നിന്ന് 11.10 ശതമാനമായി കുറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭാരതത്തിലും ഇതുതന്നെ സംഭവിച്ചു. 2001-2011 കാലയളവില്‍ ഭാരതത്തില്‍ തദ്ദേശീയ മതവിഭാഗങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറയുകയാണുണ്ടായത്. ഹിന്ദുക്കള്‍ 16.8 ശതമാനവും സിഖുകാര്‍ 8.40 ശതമാനവും ബുദ്ധമതക്കാര്‍ 6.1 ശതമാനവും ജൈന മതക്കാര്‍ 5.4 ശതമാനവുമാണ് കുറഞ്ഞത്. ഇതേ കാലയളവില്‍ ഭാരതത്തിലെ മുസ്ലിം ജനസംഖ്യ 24.60 ശതമാനം വര്‍ധിച്ചു. ഭാരതത്തില്‍ ”മതന്യൂനപക്ഷങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷം നിലനില്‍ക്കുന്നു” എന്ന ഇഎസി പഠനത്തിലെ കണ്ടെത്തലും ഇത് ശരിവയ്ക്കുന്നുണ്ട്.
”മതന്യൂനപക്ഷ ജനസംഖ്യയുടെ ആപേക്ഷിക അനുപാതത്തിലുണ്ടാവുന്ന വന്‍തോതിലുള്ള കുറവ് തുടര്‍ച്ചയായ വിവേചനത്തെയാണ് കാണിക്കുന്നത്. എന്നാല്‍ ഒരു രാജ്യത്തെ ”മതന്യൂനപക്ഷ ജനസംഖ്യയുടെ ആപേക്ഷിക വിഹിതത്തില്‍ വരുന്ന വന്‍ വര്‍ധനവ് മൊത്തത്തില്‍ അവര്‍ക്ക് അനുകൂലമായ അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഇഎസി പഠനത്തില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് നിയമപരമായ നിര്‍വചനം നല്‍കുകയും, അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടു കയും ചെയ്യുന്ന വളരെ കുറച്ച് രാജ്യങ്ങളില്‍ ഒന്നാണ് ഭാരതമെന്നും ഇഎസി പഠനത്തില്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ പുരോഗമനപരമായ നയങ്ങളും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങളുമാണ് മതന്യൂനപക്ഷ ജനസംഖ്യയുടെ വര്‍ദ്ധനവില്‍ പ്രതിഫലിക്കുന്നതെന്നും പഠനം പറയുന്നു. നിരവധി കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന മുറവിളികള്‍ക്ക് വിരുദ്ധമായി, വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം അപഗ്രഥിക്കുമ്പോള്‍ ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല, അവര്‍ മുന്നേറുകയും ചെയ്യുന്നുവെന്നാണ് ഇഎസി പഠനസംഘത്തിന്റെ കണ്ടെത്തല്‍. ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണെന്നും പഠനം പറയുന്നു.
ജനസംഖ്യാ നയത്തില്‍ മാറ്റം വേണം
ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും, അവരെ അടിച്ചമര്‍ത്തുകയാണെന്നും, വംശീയ വിദ്വേഷമാണ് അരങ്ങേറുന്നതെന്നും രാജ്യത്തിനകത്തും പുറ ത്തും പ്രചരിപ്പിച്ചു നടക്കുന്ന വ്യക്തികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുഖത്തേറ്റ അടിയാണ് ഇഎസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 2014 ല്‍ രാജ്യത്തിന്റെ അധികാരം നഷ്ടമായതിനെ തുടര്‍ന്ന് ഭാരതത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും അപകടത്തിലാണെന്ന് കോണ്‍ഗ്രസും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇത് തെളിയിക്കുന്നു. ഒരു വിഭാഗം എന്‍ജിഒകളുടെയും അര്‍ബന്‍ നക്സലുകള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷക്കാരുടെയും മുഖംമൂടികള്‍ ഇതിലൂടെ അഴിഞ്ഞുവീഴുകയും ചെയ്യുന്നുണ്ട്.
ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ എല്ലാത്തരത്തിലും അടിച്ചമര്‍ത്തപ്പെടുകയാണെന്ന പ്രചാരണം രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. ന്യൂയോര്‍ക്ക് ടൈംസും അമേരിക്കന്‍ ചാനലായ സിഎന്‍എന്‍, ബ്രിട്ടീഷ് ചാനലായ ബിബിസി എന്നിവയും ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നതുപോലെ തോന്നും. ഈ കുപ്രചാരണത്തിലെ ഗൂഢലക്ഷ്യം തുറന്നുകാട്ടുന്നതാണ് ഇഎസി പഠന റിപ്പോര്‍ട്ട്. ഒരു മതവിഭാഗമെന്ന നിലയ്ക്ക് ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലും നേരിടുന്നില്ല എന്നതിന്റെ വാചാലമായ തെളിവാണ് രാജ്യവ്യാപകമായി ഈ വിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ വന്നിട്ടുള്ളവര്‍ധനവ്. 1947ല്‍ ഇവ എത്രയുണ്ടായിരുന്നു, 2024 ല്‍ എത്രയുണ്ട് എന്നു പരിശോധിച്ചാല്‍ വര്‍ധനവ് അമ്പരപ്പിക്കുന്നതായിരിക്കും. കേരളത്തിലും ഇത് പ്രകടമാണല്ലോ.
സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങള്‍ക്കും സാംസ്‌കാരികമായ വിടവുകള്‍ക്കും രാഷ്ട്രീയമായ കലഹങ്ങള്‍ക്കും കാരണമായേക്കാവുന്ന വിധത്തില്‍ മതജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നത് തടയാന്‍ എത്രയും വേഗം ശാസ്ത്രീയ ജനസംഖ്യാ നയത്തിന് രൂപം നല്‍കണം. ഇക്കാര്യത്തില്‍ വൈദേശിക അജണ്ടയുള്ള രാജ്യാന്തര സംഘടനകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാനോ, അവരൊരുക്കുന്ന ചതിക്കുഴികളില്‍ വീഴാനോ പാടില്ല. ആഭ്യന്തര തലത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തെയും നേരിടണം. രാജ്യത്തിന്റെ വിഭവ ലഭ്യത കണക്കിലെടുക്കുമ്പോഴും ഇങ്ങനെയൊരു നയം ആവശ്യമാണ്.
ഭാരതത്തിലെ ജനസംഖ്യയുടെ കാര്യത്തില്‍ അധീശ ശക്തികള്‍ എക്കാലവും സ്ഥാപിത താല്‍പ്പര്യം വച്ചുപുലര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന ഹെന്‍ട്രി കിസിഞ്ചറുടെ ഒരു റിപ്പോര്‍ട്ടുണ്ട്. ‘ലോക ജനസംഖ്യ അമേരിക്കന്‍ സുരക്ഷയ്ക്കും രാജ്യാന്തര താല്‍പ്പര്യങ്ങള്‍ക്കും വരുത്തിവയ്ക്കുന്ന കുഴപ്പങ്ങള്‍’ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ സാധ്യമായ രീതിയിലെല്ലാം ഭാരതം പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യയെ നിയന്ത്രിക്കണമെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് വന്ന് വളരെ കഴിഞ്ഞാണ് 1989 ല്‍ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലോക ജനസംഖ്യ അഞ്ച് ബില്യണ്‍ ആയപ്പോഴായിരുന്നു ഇത്. ലോക ജനസംഖ്യ കുതിച്ചുകയറുമ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനാണ് ഐക്യരാഷ്ട്ര സഭ ലോക ജനസംഖ്യാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഓരോ രാജ്യത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ജനസംഖ്യ കുറയുന്നതാണ് വര്‍ഷങ്ങളായി ജപ്പാന്‍ നേരിടുന്ന പ്രശ്‌നമെങ്കില്‍ പതിറ്റാണ്ടുകളായുള്ള കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം നീക്കുകയാണ് ചൈന. മതജനസംഖ്യകളുടെ ക്രമാതീതമായ ഏറ്റക്കുറച്ചിലുകളാണ് ഭാരതം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. ജനസംഖ്യയുടെ കാര്യത്തില്‍ ഓരോ രാജ്യത്തിനും ഓരോ നയമാണ് അഭികാമ്യം. ജനസംഖ്യ ഒരു ഭാരമാണോ നേട്ടമാണോ എന്നു നോക്കി വേണം നയം രൂപീകരിക്കാന്‍. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് വിധിനിര്‍ണായകമാണ്.
”ഭാരതത്തില്‍ മുസ്ലിം ജനസംഖ്യ ഉയരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്തെ ലെഫ്റ്റ് ലിബറലുകളും ഇസ്ലാമിക ശക്തികളും വെറുക്കുന്നു. ആരെങ്കിലും ഇതിനെക്കുറിച്ച് അബദ്ധവശാല്‍ പറഞ്ഞാല്‍ പോലും അതിനെതിരെ മുറവിളി കൂട്ടും. ഒടുവില്‍ അഭിപ്രായം പറഞ്ഞവര്‍ മാപ്പ് ചോദിക്കേണ്ടി വരും. മുസ്ലിം ജനസംഖ്യ അത്രയ്‌ക്കൊന്നും വളരുന്നില്ലെന്നും സമീപഭാവിയിലൊന്നും ഭാരതത്തിലെ ജനസംഖ്യയില്‍ വലിയ മാറ്റിമറിച്ചിലുകള്‍ സംഭവിക്കില്ലെന്നും പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. പ്രത്യുല്‍പ്പാദന നിരക്ക് ഒരു ടൈംബോംബൊന്നുമല്ലെന്നും, ഇപ്പോഴത്തെ (2011) നിരക്ക് 2050 വരെ തുടര്‍ന്നാലും മുസ്ലിങ്ങള്‍ക്ക് ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ കഴിയില്ലെന്നുമൊക്കെ ലിബറലുകള്‍ വാദിക്കും. മുസ്ലിം ജനസംഖ്യയെ ഇപ്രകാരം കുറച്ചു കാണിച്ച ശേഷം അടുത്ത വാദഗതി വരികയായി. ഭാരതം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നതോടെ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും നിരക്ക് സ്വാഭാവികമായി കുറയും.” ഇങ്ങനെയാണ് ‘ഭാരതത്തിലെ മുസ്ലിം ജനസംഖ്യയെ കുറിച്ചുള്ള സത്യം’truth About Muslim PopulationExplosion in India എന്ന പുസ്തകത്തില്‍ എസ്.ആര്‍. സ്വരൂപ് പറയുന്നത്. അടിസ്ഥാനരഹിതമാണ് ഈ വാദഗതിയെന്ന് എസ്.ആര്‍. സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. ഹിന്ദു- മുസ്ലിം ജനസംഖ്യയുടെ പ്രത്യുല്‍പ്പാദന നിരക്കിനെ അപ്രസക്തമാക്കുന്ന രീതിയിലായിരിക്കും മുസ്ലിം സ്ത്രീകള്‍ക്ക് കുട്ടികള്‍ ജനിക്കുക. ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് കുട്ടികള്‍ കൂടുതലായിരിക്കും.
മതന്യൂനപക്ഷ ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ഭയമായും പൊളിറ്റിക്കല്‍ കറക്ട്നസ് നോക്കാതെയും നടക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അനാവശ്യമായ ഭീതികളും തള്ളിക്കളയണം. ഇത്തരമൊരു ചര്‍ച്ചയ്ക്ക് ഇഎസി റിപ്പോര്‍ട്ട് അടിസ്ഥാന രേഖയായി എടുക്കാം. കാലഹരണപ്പെട്ട സ്ഥിതിവിവര കണക്കുകളും നിഗമനങ്ങളും കയ്യൊഴിഞ്ഞ് ആര്‍എസ്എസ് സര്‍സംഘചാലക് നിര്‍ദ്ദേശിച്ചതുപോലെ ശാസ്ത്രീയമായ ഒരു ജനസംഖ്യാ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയങ്ങളെയല്ല, രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിയെയാണ് നിര്‍ണയിക്കുക.
അടുത്തത്: യൂറേബ്യന്‍ ആഭ്യന്തര യുദ്ധത്തിന് തുടക്കം