നാട്ടിലെ വായനശാലയില്‍ നിന്ന് പ്രശസ്തരുടെ കനത്ത ബുക്കുകള്‍ വിട്ട് തിരഞ്ഞപ്പോള്‍ ചെറിയതൊന്നു തടഞ്ഞു.
ആകെ ഓടിച്ചു നോക്കി. ഒന്നുകൂടി വായിക്കണം. അറുപതോളം പേജുകള്‍.
അകലെയല്ലാത്ത പരിചിതനാണല്ലോ ഓതറെന്ന് ഫോട്ടോ കണ്ടറിഞ്ഞു.
ഇയാള്‍ എഴുതുമോ?
ഇടവഴിയിലും ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും വായനശാലയിലുമെല്ലാം സഞ്ചിയുമായി ആളെ കാണാറുണ്ട്. അത്ര കണക്കാക്കാറില്ല. ഒരു നാട്ടുകാരന്‍ മാത്രം.
നേരെ പോയിക്കണ്ടു. പഞ്ചായത്തു നിരത്തിലൂടെ പോയി ഇടവഴിയിലേക്കു തിരിഞ്ഞ്, കണ്ടങ്ങള്‍ കടന്നങ്ങനെ….
സംഗതികള്‍ ഏതാണ്ട് അറിയാമെന്നല്ലാതെ വേള്‍ഡ് ക്ലാസിക്കുകളൊന്നും ആള്‍ വായിച്ചിട്ടില്ല. ജീവിതം സംഭവബഹുലമല്ല. പിറന്ന നാടു തന്നെ മുഴുവന്‍ കണ്ടിട്ടില്ല. വിദ്യാഭ്യാസം പോലും ഉചിതമായിട്ട് ഉണ്ടായോ എന്ന് സംശയമാണ്. ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ തികച്ചില്ലത്രേ! അങ്ങനെ ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നുമില്ല.
ചെന്നപ്പോള്‍ ആള് ഒറ്റ മുണ്ടുടുത്ത് തൊടിയില്‍ പശുവിനെ തീറ്റുകയായിരുന്നു. അതിനെ തണലത്തു കെട്ടി കയ്യുംമുഖവും കഴുകി ഉമ്മറത്തേക്കു കേറി.
~ഒരു കിണ്ണം ചെറുപഴവും ഒരു ലോട്ട സംഭാരവും സൊറയോടൊപ്പം എത്തി.
ചില്ലറ പണികളിലൂടെയാണ് ആളുടെ ജീവിതം. തെങ്ങ്, വാഴ, ചേന, ചേമ്പ്, ഓമ, കറിവേപ്പ്, കാന്താരി….
എഴുത്തുമുറിയോ ബുക്‌ഷെല്‍ഫുകളോ ഇല്ല. ഉള്ളത് കൈക്കോട്ട്, കത്തി, കയറ്, ചൂല്, മുറം, ചാണകക്കൂന, തൊഴുത്ത്….
മുറ്റത്ത് പൂച്ചയും കുഞ്ഞുങ്ങളും. വാലിലും മുഖത്തും സ്‌നേഹമുള്ള ഒരു നായും.
ഓടുവീടിന്റെ ഏതോ കോണില്‍ നിന്ന് കുട്ടികളുടേയും പെണ്ണുങ്ങളുടേയും ഒച്ച, വിളികള്‍.
ആള്‍ക്ക് ചങ്ങാതിമാരോ, പരിചയക്കാരോ കുറവ്. സഞ്ചാരിയോ, പ്രാസംഗികനോ ഒന്നുമല്ല. വേദിയിലൊന്നും കാണില്ല.
അടിയന്തരാവസ്ഥക്കാലത്താണത്രേ എഴുത്തു തുടങ്ങിയത്. എഴുതുക എന്നത് അടിയന്തരമായ അവസ്ഥയാണെന്നും….!
വന്നു കേറുന്ന ഓരോ പ്രശ്‌നങ്ങളും എങ്ങനെയോ തരണം ചെയ്യുകയാണ്. അതിനു വല്ലതും തരണമെന്നു പറഞ്ഞാലും കിട്ടില്ല. പത്തുകിലോ അരി ഒപ്പിക്കാനുള്ള പാട്!
കണ്ടതും കേട്ടതുമെല്ലാം ഭാവന ചേര്‍ത്ത് കുറിച്ചിടും. കഥ, കവിത, ലേഖനം എന്നൊക്കെ ആള്‍ മടിച്ചാണ് പറയുന്നത്. അനുഭവത്തിന്റെ ചൂടുള്ള സ്വതന്ത്ര രചനകളാണ് വേണ്ടത്. അങ്ങനെ ചിലത് മേപ്പടിയില്‍ നിന്ന് എടുത്ത് കാണിച്ചു.
പത്രവാരികകള്‍….
ചിലര്‍ ഇത് പ്രസിദ്ധപ്പെടുത്തുന്നു. പത്രക്കാര്‍ ഈ രചനകള്‍ ചില കള്ളിയില്‍ ഒതുക്കിയിട്ടുണ്ട്. അനുഭവം, ആഖ്യാനം, കാഴ്ചപ്പാട് എന്നിങ്ങനെ.
എങ്ങനെ ആവരുത് എന്ന സന്ദേശം വായിച്ചെടുക്കാമത്രേ! അയലത്തെ മാഷിന് ആളുടെ പച്ചക്കറിയും എഴുത്തും ഇഷ്ടമാണ്.
വിരലിലെണ്ണാവുന്ന പുസ്തകങ്ങള്‍ ആരൊക്കെയോ വായിക്കുന്നുണ്ട്. ചിലര്‍ കൊണ്ടുപോയി പ്രസിദ്ധീകരിക്കുകയാണ്.
”വല്ലതും എഴുതിയത് ഇരിപ്പുണ്ടോ?”
ചോദിച്ചു. നോക്കട്ടെ, എന്ന് പറഞ്ഞ് ആള്‍ തുന്നിക്കൂട്ടിയ ഏതാനും കാല്‍പായ കടലാസുകള്‍ ഒരു സഞ്ചിയില്‍ നിന്ന് തപ്പിയെടുത്തു. കടലാസിന്റെ ഒരു വശത്ത് ആനയുടേയും പക്ഷികളുടേയും വരച്ച പടങ്ങള്‍ ഉണ്ട്. കുട്ടികളുടെ നോട്ടുബുക്കില്‍ നിന്ന് കീറിയതാവാം.
ആളെ നോക്കാതെ ഒറിജിനാലിറ്റിയുള്ളത് മാത്രം പ്രസിദ്ധീകരിക്കാറുള്ള മാസികയിലേക്ക് പാകം.
ആള് തൃശ്ശൂര്‍ പൂരത്തിന് പോയ വിവരണമാണ്. ‘മഠത്തില്‍ വരവായെങ്കിലും ‘വട്ട’ച്ചെലവിന് തികയില്ല.’ എന്നൊരു പ്രയോഗമുണ്ട്.
വട്ട എന്നതിലാണ് ഗുട്ടന്‍സ്!
മഠത്തില്‍ വരവിന്റെ കാര്യം പറയണ്ട. വട്ടം റൗണ്ടാണല്ലോ. തൃശ്ശൂര്‍ റൗണ്ടിലല്ലേ പൂരം? ആളുടെ സ്ഥിതിയും പൂജ്യം തന്നെ! ഇങ്ങനെ ഒരു പൂജ്യന്‍ എന്നും….
പൂരം കഴിഞ്ഞ് മടങ്ങാന്‍ ചിലരോട് സേവ കൂടേണ്ടി വന്നത്രേ. അങ്ങനെ വരവ് കടം! എന്നാണ് രചനയില്‍. ‘കടം വരവ്’ എന്നു തലക്കെട്ട്. ഇങ്ങനെ പല രചനകള്‍. ചിലത് പൂരത്തേക്കാള്‍ കേമം!
ഇതെല്ലാം വായനക്കാരുടെ പള്‍സ് അറിഞ്ഞ് എഴുതുന്നതാണോ? അതോ വായനക്കാരുടെ പള്‍സ് ഇയാളുടെ പള്‍സിനൊപ്പം മിടിക്കുന്നതോ?
ഒരു നാള്‍ ഏതോ സഭയുടെ പിറകില്‍ ആള് ഇരിപ്പായിരുന്നു. അപ്പോഴേക്ക് ആദരണച്ചടങ്ങ്. ആളെ തിരിച്ചറിഞ്ഞ് ആരോ വേദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആള് ആദരം ഏറ്റുവാങ്ങി പുറത്തിറങ്ങി. നാലുപാടും നോക്കി. അവര്‍ക്ക് ആളെ മാറിയോ എന്നാണ് ആള്‍ക്ക് സംശയം!