ഏകദേശം 1382 കോടി വര്‍ഷം മുന്‍പ് സംഭവിച്ച മഹാവിസ്‌ഫോടനത്തെ തുടര്‍ന്നാണ് പ്രപഞ്ചം ഉടലെടുത്തതെന്ന് ശാസ്ത്രം പറയുന്നു. 1920കളില്‍ ബെല്‍ജിയന്‍ ശാസ്ത്രജ്ഞനായ ഷോര്‍ഷ് ലിമൈത്ര് ആണ് ഓരോ സമയം കഴിയുന്തോറും പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ആദ്യമായി പറഞ്ഞത്. ഇതിനു ബദലായി ഫ്രെഡ് ഹോയ്ല്‍ നല്‍കിയ പേരാണ് പില്‍ക്കാലത്ത് പ്രശസ്തമായിത്തീര്‍ന്ന ‘ബിഗ് ബാങ്ങ്’ അഥവാ മഹാവിസ്‌ഫോടനം എന്നത്. എന്നാല്‍ മനുഷ്യന്റെ ഉല്‍പ്പത്തി ഇതിനേക്കാള്‍ അനേകായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണ്ടായത്. അതായത് ഏകദേശം ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സഹെലാന്ത്രോപസ് ചാഡന്‍സിസ് (Sahelanthropus tchadensis) വര്‍ഗ്ഗത്തില്‍ നിന്നാണ് മനുഷ്യന്റെ ആദ്യകാല പൂര്‍വ്വികര്‍ ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. പക്ഷേ നമ്മുടെ വര്‍ഗ്ഗമായ ഹോമോസാപിയന്‍സ് ഭൂമിയില്‍ പ്രത്യക്ഷപ്പെടാന്‍ പിന്നെയും നാലഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നും ശാസ്ത്രം പറയുന്നു.
ലോകത്ത് പരിണാമങ്ങള്‍ സംഭവിക്കുന്നതിനനുസരിച്ച് മനുഷ്യരിലും ജനിതകവും ബൗദ്ധികവുമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ മാറ്റമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തിനില്‍ക്കുമ്പോള്‍ സംഭവിച്ചിരിക്കുന്നത്. മനുഷ്യകുലവും കാലാവസ്ഥയും പ്രപഞ്ച നിയമങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ മാറ്റം സംഭവിക്കാത്തതായി ഒന്നുമില്ല. കാലഘട്ടം മാറുന്നതിനനുസരിച്ച് നമ്മള്‍ മനുഷ്യരും മാറാന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ തന്തവൈബ് മാറി അപ്പൂപ്പന്‍ വൈബ് എന്ന വിളി കേള്‍ക്കേണ്ടിവരും. ഇത് ഏറ്റവുമധികം കേള്‍ക്കാന്‍ പോകുന്നത് നമ്മള്‍ തന്നെയാകും. 2014ന് ശേഷം യുപിഐ സമ്പ്രദായം നിലവില്‍ വന്നപ്പോള്‍ മലയാളികള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വാക്കും കേട്ട് അതിനെ കളിയാക്കി, കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തതു പോലെ മിന്നല്‍ പണിമുടക്കുകള്‍ നടത്തി തോമസ് ഐസക്കിനെ പോലുള്ള മന്ത്രിമാര്‍ ഒരു തലമുറയെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. ഈ സമയം റാഞ്ചിയിലെ ഒരു 10 സ്‌ക്വയര്‍ഫീറ്റ് പെട്ടിക്കടയില്‍ പേടിഎം വഴി ചായക്കച്ചവടം നടത്തി ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന നിരക്ഷരരായ ജനങ്ങളെ നേരിട്ട് കണ്ടവനാണ് ഈ ഞാന്‍. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഇനി പറയാന്‍ പോകുന്നത് അതിലും വലിയ സെറ്റപ്പുകളുടെ വരവിനെ കുറിച്ചാണ്.
ചാറ്റ്ജിപിടിയുടെ കാലം കഴിഞ്ഞ് എഐയുടെ ലോകത്താണ് നാം ജീവിക്കുന്നത്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മത്സരമാണ്. എല്ലാം അടിമുടി മാറുകയാണ്. ഇതുവരെ ടെക്‌നോളജിയെ ആരൊക്കെ ഉപയോഗിച്ചിട്ടുണ്ടോ അവരൊക്കെ വളര്‍ന്നിട്ടുണ്ട്. അല്ലാത്തവര്‍ വിപ്ലവ ക്യൂബയിലെ പുഴുവരിച്ച മ്യൂസിയം പോലെ യാതൊരു ഗതിയുമില്ലാതെ അലഞ്ഞു നടക്കും. ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കരയുദ്ധങ്ങളും തോക്കും പീരങ്കികളും ഉപേക്ഷിച്ച് ലോക രാജ്യങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ മത്സരിക്കുകയാണ്. കച്ചവടം, ടൂറിസം, വാണിജ്യം, വ്യവസായം, ഗതാഗതം, ടെക്‌നോളജി തുടങ്ങി സര്‍വ മേഖലകളിലും മത്സരമാണ്. ലോകത്ത് നടക്കുന്ന വിവിധങ്ങളായ മാറ്റങ്ങളില്‍ ഏറ്റവും പുതിയത് തലമുറ വ്യതിയാനമാണ്.
2025 ജനുവരി 1 മുതല്‍ ഒരു പുതിയ തലമുറ രൂപപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ നമ്മളില്‍ പലരും അതറിഞ്ഞു കാണും. ജനറേഷന്‍ ബീറ്റ എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്. 2025 ജനുവരി 1 മുതല്‍ 2039 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ ജനിക്കുന്നവരെയാണ് ജെന്‍ ബീറ്റ എന്ന പേരിട്ട് വിളിക്കുന്നത്. ഒട്ടനവധി സവിശേഷതകള്‍ ഉള്ളവരാണ് ഈ ഗ്രൂപ്പില്‍ പെട്ടവരെന്ന് പഠനങ്ങള്‍ പറയുന്നു. 2035 ആകുമ്പോഴേക്കും ഈ വിഭാഗത്തില്‍ പെടുന്നവര്‍ ആഗോള ജനസംഖ്യയുടെ 16% ആകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ തലമുറയില്‍ പെടുന്നവര്‍ക്ക് സാങ്കേതികവിദ്യകളോടുള്ള വൈദഗ്ദ്ധ്യം അവിശ്വസനീയമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയുടെ നൂതന സാങ്കേതികവിദ്യകള്‍ നിറഞ്ഞ ഒരു ലോകത്തിലായിരിക്കും ഈ കുട്ടികള്‍ വളരുക.
ഓരോ കാലഘട്ടങ്ങളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. അതിനെയെല്ലാം വിദഗ്ദ്ധര്‍ കൃത്യമായി തന്നെ ഓരോ പേരുകള്‍ നല്‍കി നിര്‍വ്വചിച്ചിട്ടുണ്ട്. 1928 മുതല്‍ 1945 വരെയുള്ള കാലത്ത് ജനിച്ചവരെ പരമ്പരാഗതവാദികള്‍ എന്നാണ് വിളിച്ചിരുന്നത്. 1946 മുതല്‍ 1964 വരെയുള്ള തലമുറയെ ബേബി ബൂമറുകള്‍ എന്നും, 1965 മുതല്‍ 1980 വരെയുള്ളവരെ ജനറേഷന്‍ X എന്നും, 1981 മുതല്‍ 1996 വരെയുള്ളവരെ മില്ലേനിയല്‍സ് എന്നും, 1997 മുതല്‍ 2012 വരെയുള്ളവരെ Z എന്നും, 2013 മുതല്‍ 2024 വരെയുള്ള ജനറേഷന്‍ ആല്‍ഫ എന്നുമാണ് വിളിച്ചിരുന്നത്. മറ്റുള്ളവയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയരാകുന്ന തലമുറക്കാരാണ്. ജെന്‍ബീറ്റ മൈക്രോ-കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന മനുഷ്യരുടെ ആദ്യത്തെ ഗ്രൂപ്പാണ്. ഇത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. എഐ, വെര്‍ച്വല്‍ റിയാലിറ്റി, സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ തുടങ്ങി വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്തുള്ള എല്ലാ വിഭാഗം മനുഷ്യരുമായി പരസ്പരം സംവദിക്കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. എന്നുവെച്ചാല്‍ ഭാഷ ഇവര്‍ക്കൊരു പ്രശ്‌നമേ അല്ല എന്ന് സാരം. വിദ്യാഭ്യാസ കാലഘട്ടങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിറഞ്ഞതായിരിക്കും. അതായത് AI ട്യൂട്ടര്‍മാര്‍, വി.ആര്‍.ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പഠനമായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് ഇവരുടെ കരിയര്‍ വളര്‍ച്ച. സ്വന്തമായി തൊഴില്‍ കണ്ടെത്താനും അതിലൂടെ ആ മേഖലയെ വളര്‍ത്തിയെടുക്കാനും ഇവര്‍ക്ക് സാധിക്കും. അതുകൊണ്ടു തന്നെ സാമൂഹിക കാഴ്ചപ്പാടുകളും ഉത്തരവാദിത്തങ്ങളും ഇന്നുള്ള തലമുറയെക്കാള്‍ കൂടുതലായിരിക്കും ജെന്‍ ബീറ്റക്കാര്‍ക്ക്.
നിലനില്‍ക്കണമെങ്കില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ട സാഹചര്യം ഇക്കൂട്ടര്‍ക്ക് വന്നുചേരും. അതുകൊണ്ടു തന്നെ ഇവര്‍ പ്രകൃതിയെ സംരക്ഷിക്കുകയും അതിനായി നിരവധി സാങ്കേതികത നിറഞ്ഞ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ച് നടപ്പിലാക്കുകയും ചെയ്യും. പുഴകളും തടാകങ്ങളും സംരക്ഷിച്ച്, മരങ്ങള്‍ നട്ടു വളര്‍ത്തി ജലം, മഴ, മണ്ണ് തുടങ്ങിയവയുടെ ലഭ്യത കൂടുതലാക്കാന്‍ ഇവര്‍ കൂടുതല്‍ പ്രയത്‌നിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അതുപോലെ തന്നെയാണ് ആരോഗ്യവും. അസുഖങ്ങളെ കണ്ടെത്താനും അതിനെ ചികിത്സിച്ച് ഭേദമാക്കുന്ന മാര്‍ഗങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുക്കാനും ഇവര്‍ക്ക് സാധിക്കും. ജെന്‍ബീറ്റ തലമുറക്കാര്‍ക്ക് ആയുസ്സ് കൂടുതലാണെന്നും ഇവര്‍ ഇരുപത്തിരണ്ടാം നൂറ്റാണ്ട് വരെ ജീവിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ആദ്യ തലമുറയില്‍ ജനിച്ചവര്‍ക്ക് ദേശസ്‌നേഹവും പൗരബോധവും സാമൂഹിക ബോധവും ഉണ്ടായിരുന്നെങ്കില്‍ പുതിയ തലമുറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള സാങ്കേതിക വിദ്യയെ വികസിപ്പിച്ചെടുക്കുന്നതിന്റെ ഓട്ടത്തിലായിരിക്കും. വരാന്‍ പോകുന്ന കാലഘട്ടങ്ങളില്‍ സാങ്കേതിക വിദ്യയുടെ വമ്പന്‍ കുതിച്ചു ചാട്ടത്തിന് ലോകത്ത് വേദി ഒരുങ്ങുമ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ ജെന്‍ബീറ്റക്കാര്‍ക്ക് സാധിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ സാധിക്കും.