വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനുശേഷം രാഷ്ട്രീയവും വര്‍ഗീയവുമായ കാരണങ്ങള്‍ കൊണ്ട് വിവിധ വിഭാഗങ്ങള്‍ ആ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ഇതില്‍ ജമാഅത്തെ ഇസ്ലാമി അവരുടെ നിഴല്‍രൂപമായ സോളിഡാരിറ്റിയെ മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഏപ്രില്‍ ഒമ്പതാം തീയതി നടത്തിയ റോഡ് ഉപരോധ സമരം ആശങ്കയുളവാക്കുന്നതാണ്.
ഗാസയിലെ മതതീവ്രവാദ സംഘടനയായ ഹമാസിന്റെ സ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസീന്‍, ഇറാനില്‍ വച്ച് കൊലചെയ്യപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ നേതാവായിരുന്ന ഇസ്മായില്‍ ഹനിയ, അയാളുടെ മരണശേഷം ആ സ്ഥാനങ്ങളിലേക്ക് വരികയും പിന്നീട് ഇസ്രായേല്‍ സൈന്യത്തിന്റെ കൈകൊണ്ട് വധിക്കപ്പെടുകയും ചെയ്ത യാഹ്യ സിന്‍വര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉപരോധത്തി നിടെ സോളിഡാരിറ്റിക്കാര്‍ കൈകളിലേന്തിയിരുന്നു. ഇതുകൂടാതെ പാലസ്തീനില്‍ നടക്കുന്ന ഭീകരാക്രമണത്തിന് പാലസ്തീനികളും ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റുകളും നല്‍കിയിരിക്കുന്ന ഓമനപ്പേരായ ഇന്‍തിഫാദയെ പ്രതീകവല്‍ക്കരിക്കുന്ന ചിത്രങ്ങളും പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു.
ഇസ്ലാമിക വര്‍ഗീയതയുടെ ആഗോളതലത്തിലെ പ്രഭവകേന്ദ്രമായ ഇസ്ലാമിക് ബ്രദര്‍ഹുഡ് എന്ന ഈജിപ്തില്‍ രൂപം കൊണ്ട സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബെന്നയുടെയും, ലോകമെങ്ങും ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതിന് ഇന്ധനമായ ആശയങ്ങള്‍ രൂപപ്പെടുത്തിയ സയ്യിദ് ഇബ്രാഹിം ഹുസൈന്‍ ഷാദിലി ഖുതുബ് എന്ന സയ്യദ് ഖുത്തുബിന്റെയും ചിത്രമെടുത്ത് വെറുതെ കരിപ്പൂരിലെ സമരത്തിലുപയോഗിച്ചു എന്ന് കരുതാനാവില്ല. മതതീവ്രവാദത്തിന്റെ ചക്രവാളത്തില്‍ തീവ്രവാദികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നിലകൊള്ളുന്നവരാണിവര്‍ എന്നതുകൊണ്ട് തന്നെ ഇതിന്റെ അപകടം വലുതാണ്. ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രതിരൂപമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുള്‍ ആലാ മൗദൂദിയുടെ ജീവിത കാലഘട്ടത്തില്‍ (1903 -1979) തന്നെ ജീവിച്ചവരാണ് ഇവര്‍. 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ വെച്ചാണ് ജമാഅത്തെ ഇസ്ലാമിക്ക് മൗദൂദി രൂപം കൊടുത്തത്. ഇസ്ലാമിക തീവ്രവാദ രംഗത്ത് മൗദൂദിയെക്കാള്‍ തലപ്പൊക്കം ഉള്ളവരാണ് ഹസനുല്‍ ബെന്നയും സയ്യിദ് ഖുത്തുബും.
1928 ല്‍ ഈജിപ്തിലെ ഇസ്മായിലിയ എന്ന സ്ഥലത്ത് ഹസനുല്‍ ബെന്നയും അന്ന് സൂയസ് കനാല്‍ കമ്പനിയിലെ ആറ് തൊഴിലാളികളും ചേര്‍ന്ന് രൂപം കൊടുത്ത സംഘടനയാണ് അല്‍ ഇഖ്വാനുല്‍ മുസ്ലിമുന്‍. പക്ഷേ ലോകത്ത് അത് അറിയപ്പെടുന്നത് ‘മുസ്ലിം ബ്രദര്‍ഹുഡ്’ എന്നാണ്. ‘മതനിരപേക്ഷത’ പാശ്ചാത്യ ആശയമാണെന്നും അത് ഇസ്ലാമിന് തീര്‍ത്തും അസ്വീകാര്യമാണെന്നും പ്രഖ്യാപിച്ച മുസ്ലിം ബ്രദര്‍ഹുഡ് കടുത്ത വര്‍ഗീയ ആശയങ്ങളുമായിട്ടാണ് മുന്നോട്ട് വന്നത്. ‘അല്ലാഹുവാണ് ഞങ്ങളുടെ നാഥന്‍, പ്രവാചകനാണ് ഞങ്ങളുടെ നായകന്‍, ഖുര്‍ആനാണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് ഞങ്ങളുടെ മാര്‍ഗം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള മരണമാണ് ഞങ്ങളുടെ ഏറ്റവും വലിയ അഭിലാഷം’ ഇതായിരുന്നു അവരുടെ ആപ്തവാക്യം. ‘ആധിപത്യത്തിന് വിധേയമാകുകയല്ല ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഇസ്ലാമിന്റെ സ്വഭാവം. എല്ലാ രാജ്യങ്ങളിലും അതിന്റെ നിയമമടിച്ചേല്‍പ്പിക്കുകയും അതിന്റെ അധികാരം മുഴുവന്‍ ഗ്രഹത്തിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ സ്വഭാവം’ എന്ന ഹസനുല്‍ ബെന്നയുടെ പ്രശസ്തമായ വാചകം മുസ്ലിം തീവ്രവാദികള്‍ അവരുടെ ക്ലാസുകളില്‍ പേര്‍ത്തും പേര്‍ത്തും ഉപയോഗിക്കുന്ന ഒന്നാണ്.
ഷഹീദ് ആവുക അഥവാ ദൈവമാര്‍ഗത്തിലൂടെ രക്തസാക്ഷിയാവുക എന്ന ആശയത്തിന് അതീവമായ പ്രാധാന്യം നല്‍കി, ആ വിഷവിത്തിനെ ബ്രദര്‍ഹുഡ് അനുയായികളിലേക്ക് കുത്തിവെക്കുകയാണ് ഹസനുല്‍ ബെന്ന ചെയ്തത്. ‘എപ്പോഴും ജിഹാദിന്റെ പ്രതിജ്ഞയുമായി രക്തസാക്ഷിത്വത്തിന്റെ കൊതിയുമായി കഴിയുക’ എന്നാണ് ഹസനുല്‍ ബന്ന തന്റെ അനുയായികളെ ഉദ്‌ബോധിപ്പിച്ചത്. ‘ജിഹാദ് നടത്തുകയോ നടത്താന്‍ തീരുമാനിക്കുകയോ ചെയ്യാതെ മരിക്കുന്നവരുടെ മരണം ജാഹിലിയ്യ മൃതിയാണ്’ എന്ന് ഹസനുല്‍ ബന്ന പറഞ്ഞു. അങ്ങനെ തന്റെ ദൈവത്തിനും മതത്തിനും വേണ്ടി തന്റെ മതത്തിന് പുറത്തുള്ളവനെ കൊല്ലാനും സ്വയം കൊല്ലപ്പെടാനും തയ്യാറുള്ള തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതില്‍ ആദ്യമായി ലക്ഷ്യം കണ്ട ആളാണ് ഹസനുല്‍ ബന്ന.
ഇസ്ലാമിക മതസാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുല്‍ ബെന്നയുടെ പ്രവൃത്തിയും പ്രബോധനങ്ങളുമാണ് ഇന്ന് വളര്‍ന്നു വലുതായ ഇസ്ലാമിക ഭീകരതയുടെ ബൗദ്ധിക ആണിക്കല്ല്. പക്ഷേ മറ്റേതു ജനതയ്ക്കും എന്നതുപോലെ ഈജിപ്റ്റുകാര്‍ക്കും ഇയാളെ അധികനാള്‍ സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈജിപ്തിന്റെ പ്രധാനമന്ത്രിയായിരുന്ന നോക്രഷി പാഷയെ 1948 ല്‍ ഒരു ബ്രദര്‍ഹുഡ് അംഗം വെടിവച്ചുകൊന്നു. ഇതിനെ തുടര്‍ന്ന് ഹസനുല്‍ ബെന്നയെ ഈജിപ്തില്‍ വച്ച് അജ്ഞാതര്‍ കൊലപ്പെടുത്തി. ഇത് സര്‍ക്കാരിന്റെ ഒരു പ്രതികാരക്കൊല ആണെന്നാണ് ലോകമെങ്ങുമുള്ള ഇസ്ലാമിക തീവ്രവാദികള്‍ ഇന്നും ആരോപിച്ചുകൊണ്ടിരിക്കുന്നത്. അക്കാരണത്താല്‍ അവര്‍ ഹസനുല്‍ ബന്നയെ ഷഹീദ് ആയി കണക്കാക്കുന്നു.
ഈ ലിസ്റ്റിലുള്ള രണ്ടാമത്തെയാള്‍ സയ്യദ് ഖുതുബ് ആണ്. ബെന്നയുടെ സമകാലികനായ ഇയാള്‍ ബെന്ന ജനിച്ച 1906ല്‍ തന്നെയാണ് ജനിച്ചത്. ആദ്യകാലത്ത് പലവിധ ജോലികള്‍ ചെയ്ത് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരികെ ഈജിപ്തിലെത്തിയ സയ്യിദ് ഖുത്തുബ്, പില്‍ക്കാലത്ത് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആയിരുന്ന അബ്ദുള്‍ നാസറുമായി ആശയപരമായ ഐക്യം പുലര്‍ത്തിയിരുന്നു. 1953 ല്‍ സയ്യിദ് ഖുതുബ് മുസ്ലിം ബ്രദര്‍ ഹുഡില്‍ ചേര്‍ന്നു. അപ്പോഴേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മൗദൂദി ഇസ്ലാമിനെ തന്റെ വിഷലിപ്തമായ ചിന്തകള്‍ കൊണ്ട് വ്യാഖ്യാനം ചെയ്തു കഴിഞ്ഞിരുന്നു. സയ്യിദ് ഖുതുബ് മൗദൂദിയുടെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട ഒരാളായിരുന്നു. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പറയുന്നത് ഖുതുബ് മൗദൂദിയെ ഗുരുവായി വരിച്ചിരുന്നു എന്നാണ്.
പക്ഷേ ആക്രമണോത്സുകതയില്‍ ഖുത്തുബിന്റെ കൃതികള്‍ മൗദൂദിയുടെ കൃതികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കും. ഖുതുബ് എഴുതിയ മഹലീമു ഫിത്വരിഖ് എന്ന കൃതി ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ മാനിഫെസ്റ്റോ ആണ്. ഇത് മൈല്‍സ്റ്റോണ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലും ‘വഴിയടയാളങ്ങള്‍’ എന്ന പേരില്‍ മലയാളത്തിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെ എല്ലാവിധ സമരസപ്പെടലുകളെയും സയ്യിദ് കുത്തുബ് നിരാകരിക്കുന്നു. മനുഷ്യന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ മനുഷ്യര്‍ക്ക് ആധിപത്യമുള്ള ജാഹിലീയ എന്ന അനിസ്ലാമിക വ്യവസ്ഥ പിഴുതെറിയപ്പെടണം. അതിന്റെ സ്ഥാനത്ത് ഇസ്ലാമിക സംവിധാനം നിലവില്‍ വരണം. ‘മതത്തില്‍ നിര്‍ബന്ധമില്ല’ എന്ന് ഖുര്‍ആനില്‍ പറയുന്ന വാക്യത്തിന് ലോകത്തുടനീളം ഇസ്ലാമിക ഭരണസംവിധാനം നിലവില്‍ വന്നതിനുശേഷം മാത്രമേ പ്രസക്തിയുള്ളൂ എന്ന് സയ്യിദ് ഖുതുബ് പറയുന്നു. ‘ഇസ്ലാം അല്ലാതെ മറ്റൊരു ഭരണ വ്യവസ്ഥയും നിലവിലില്ലാത്ത ഘട്ടം വരുന്നത് വരെ ജിഹാദ് നടത്താന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണ്. ഭൂമിയിലുള്ള മുഴുവന്‍ ഇസ്ലാമിക ശക്തികളെയും തുടച്ചുമാറ്റി മനുഷ്യനെ അല്ലാഹുവിന്റെ മാത്രം അടിമകളാക്കലാണ് ഇസ്ലാമിന്റെ ലക്ഷ്യം. അതിനാല്‍ അന്യായമായി ഭരണം കയ്യടക്കി വെച്ചിരിക്കുന്നവരെ നശിപ്പിക്കുകയോ അവര്‍ ഇസ്ലാമിന് കീഴടങ്ങി ജസിയ നല്‍കുകയോ ചെയ്യുന്നത് വരെ അവരോട് ജിഹാദ് ചെയ്യണം.’ ഈ ആശയങ്ങള്‍ മഹലീമു ഫിത്വരിഖ് അഥവാ വഴിയടയാളങ്ങള്‍ എന്ന സയ്യിദ് ഖുതുബിന്റെ പുസ്തകത്തില്‍ പറയുന്നതാണ്.
ഇസ്ലാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടുമാത്രമല്ല നടത്തേണ്ടതെന്നും വാളും കുന്തവും അതിന്റെ ഘടകങ്ങളാണെന്നും, ‘ഇസ്ലാമിക രാഷ്ട്രം ആക്രമിക്കപ്പെടുകയാണെങ്കിലും ഇല്ലെങ്കിലും ശരി, കേവലം ആദര്‍ശ പ്രസംഗം കൊണ്ട് പ്രചാരണം അവസാനിപ്പിക്കാന്‍ ഇസ്ലാം ഉദ്ദേശിക്കുന്നില്ല. വിലകുറഞ്ഞ സമാധാനം അത് ആഗ്രഹിക്കുന്നില്ല എന്നത് തന്നെ കാരണം. ആധിപത്യം മുഴുവന്‍ അല്ലാഹുവിനാക്കി തീര്‍ക്കുന്ന സമാധാനം മാത്രമേ അത് കാംക്ഷിക്കുന്നുള്ളൂ’ എന്നും സയ്യിദ് ഖുതുബ് ശങ്കയില്ലാതെ വ്യക്തമാക്കുന്നു. നാമിന്ന് നമ്മുടെ സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ കാണുന്ന ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട ഭീകരമായ പദങ്ങളെല്ലാം തന്നെ സയ്യിദ് ഖുതുബ് വ്യാഖ്യാനിച്ച് നിര്‍വചിച്ച് പ്രചാരത്തില്‍ വരുത്തിയവയാണ്.
ലോകമെങ്ങുമുളള ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതില്‍ രാസത്വരകങ്ങളായത് സയ്യിദ് ഖുതുബിന്റെ രചനകളാണ്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിനെ വധിച്ച കുറ്റത്തിന് ഈജിപ്തില്‍ ഇയാളെ തൂക്കിലേറ്റുകയായിരുന്നു. ഇയാളുടെ ഇളയ സഹോദരന്‍ മുഹമ്മദ് ഖുതുബ് പിന്നീട് ഒസാമ ബിന്‍ ലാദന്റെ ഉപദേഷ്ടാവായി മാറി. ഇപ്പോള്‍ ഖുതുബിസം എന്നറിയപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വീക്ഷണങ്ങളാണ് ഒസാമ ബിന്‍ ലാദന്‍, റുഹുള്ള ഖൊമേനി തുടങ്ങിയ തീവ്രവാദികളുടെ വിശ്വാസങ്ങളെ സ്വാധീനിച്ചത്. ഇത് കൂടാതെ ഇസ്ലാമിക മതസാഹിത്യത്തിന് സയ്യിദ് ഖുതുബ് നല്‍കിയ വ്യാഖ്യാനങ്ങളാണ് ഐസിസ്, അല്‍-ഖ്വയ്ദ, താലിബാന്‍, ബോക്കോ ഹറാം, അല്‍-ഷബാബ്, അബു സയ്യാഫ് തുടങ്ങിയ ഗ്രൂപ്പുകളെയും അവരുടെ അനുബന്ധ സംഘടനകളെയും പോഷിപ്പിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ ജമാഅത്തെ ഇസ്ലാമി ഘടകങ്ങളും ഒളിഞ്ഞും തെളിഞ്ഞും സയ്യിദ് ഖുതുബിന്റെയും ഹസനുല്‍-ബന്നയുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്. എന്നാല്‍ പൊതുമണ്ഡലത്തില്‍ ഈ അതിതീവ്രവാദികളെ അവതരിപ്പിക്കുന്നതില്‍ നിന്നും ജമാഅത്തെ ഇസ്ലാമി എന്നും വിട്ടു നിന്നിരുന്നു. പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തില്‍ അവര്‍ ഇന്നോളം ഈ മുഖങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പ്രത്യേകിച്ച് കാരണമൊന്നുമില്ലതെ സോളിഡാരിറ്റി മാര്‍ച്ചില്‍ ഇവരുടെ പടങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരെയുളള പ്രതിഷേധത്തിന്റെ മറവില്‍ ഈ അതിതീവ്രവാദികളെ അവതരിപ്പിക്കുന്നതിലൂടെ ജമാഅത്തെ ഇസ്ലാമി അവരുടെ മൂടുപടം മാറ്റുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ രണ്ട് അതിതീവ്രവാദികളുടെയും ആശയങ്ങള്‍ കേരളത്തിലും ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാന്‍ സമയമായി എന്ന സന്ദേശമാണോ ജമാഅത്തെ ഇസ്ലാമി ഇതിലൂടെ നല്‍കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.