കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി തലവേദനയായത് ബി.ജെ.പിക്കല്ല; മുസ്ലീംലീഗിനാണ്. ഈ നിയമഭേദഗതി ലീഗിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ്. അത് എടുത്തു മാറ്റാന്‍ പാണക്കാട്ടുതങ്ങളും കുഞ്ഞാലിക്കുട്ടിയും കിണഞ്ഞു ശ്രമിക്കുന്തോറും മുള്ള് ആഴത്തിലേക്ക് പോകുകയാണ്. ഇതു കണ്ട് കൈ കൊട്ടിച്ചിരിക്കുകയാണ് മുഖ്യന്‍ വിജയന്‍ സഖാവും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവും. ലീഗിന്റെ തൊണ്ടയിലുള്ള മുള്ള് ഒന്നല്ല; രണ്ടാണ്. ഒന്ന് മുനമ്പം. രണ്ടാമത്തേത് തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജ്. മുനമ്പത്തേത് തങ്ങളുടെ ഭൂമിയാണെന്ന് വഖഫ് ബോര്‍ഡും അല്ല തങ്ങളുടെതാണെന്ന് ഫറൂഖ് കോളേജ് മാനേജ്‌മെന്റും കേസ് കൊടുത്തിരിക്കയാണ്. മുനമ്പത്ത് വഖഫ് ബോര്‍ഡ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയവരില്‍ ഭൂരിപക്ഷം ക്രിസ്ത്യാനികളാണെന്നതിനാല്‍ അവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ല എന്ന് അഭിപ്രായപ്പെടുമ്പോഴും കുടിയൊഴിപ്പിക്കലിന് നിദാനമായ പഴയ വഖഫ് ചട്ടങ്ങള്‍ക്ക് ഭേദഗതി പാടില്ലെന്ന് ലീഗിന് നിര്‍ബന്ധമുണ്ട്. വഖഫ് നിയമത്തെ എതിര്‍ക്കാന്‍ പറ്റില്ല; മുനമ്പത്തെ ക്രിസ്ത്യന്‍ വോട്ടു കൈവിടാനും പാടില്ല. ഇതാണ് തൊണ്ടയില്‍ കിടന്ന് വ്രണമാകുന്ന ഒരു മുള്ള്.
രണ്ടാമത്തേത് തളിപ്പറമ്പിലെ ലീഗിന്റെ നിയന്ത്രണത്തിലുള്ള സര്‍സയ്യിദ് കോളേജാണ്. പഴയ വഖഫ് നിയമം നിലനിന്നാല്‍ ലീഗിന് അത് എന്നെന്നേക്കുമായി നഷ്ടമാകും. അതുകൊണ്ടാണ് ആ സ്ഥാപനം നില്‍ക്കുന്ന സ്ഥലത്തിന്റെ തണ്ടപ്പേര് തങ്ങളുടെ പേരിലാക്കാന്‍ അവര്‍ ശ്രമിച്ചത്. സ്ഥലം നരിക്കാട്ടീരി ഇല്ലത്തിന്റേതാണ് എന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും അതിനാലാണ്. മാര്‍ക്‌സിസ്റ്റുകാര്‍ ഒച്ചപ്പാടാക്കിയതോടെ അത് പുലിവാലായി. വക്കീലിന്റെ പിഴവ് എന്നു പറഞ്ഞു തലയൂരിയിരിക്കയാണ് ലീഗുകാര്‍. പുറത്ത് പുതിയ വഖഫ് നിയമത്തിന് എതിരാണെങ്കിലും പാണക്കാട്ട് തങ്ങളും കുത്താലിക്കുട്ടിയുമെല്ലാം ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നത് ആ നിയമം നടപ്പാകണേ എന്നാണ്. എന്നാലേ തങ്ങളുടെ തൊണ്ടയിലേ മുള്ളില്‍ നിന്നു രക്ഷയുള്ളു എന്നതിനാലാണ് അള്ളാവിനോടുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന!