മലയാളികളുടെ കാവ്യഭാവനയെ സുന്ദരപദപ്രയോഗങ്ങളും അപൂര്‍വ്വ കല്‍പനകളും കൊണ്ട് കാല്‍ച്ചിലമ്പണിയിച്ച പ്രശസ്ത സിനിമാ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗം മലയാള ചലച്ചിത്രഗാനശാഖക്ക് തീരാനഷ്ടമാണ്. ഗാനസ്‌നേഹികളുടെ വിഹ്വലമായ ഏകാന്തതയെ ധന്യമാക്കുകയും ഏകാഗ്രമാക്കിക്കൊണ്ട് വിശുദ്ധസൗന്ദര്യത്തിലേക്ക് ആനയിക്കുകയും, ഭാവനക്ക് ആലോലരാഗവര്‍ണ്ണം പകരുകയും ചെയ്ത പാട്ടെഴുത്തുകാരനായിരുന്നു അദ്ദേഹം. ”സുജാത” എന്ന ചിത്രത്തില്‍ രവീന്ദ്ര ജയിന്‍ സംഗീതം നല്‍കി ഗാനഗന്ധര്‍വ്വന്‍ ആലപിച്ച ”കാളിദാസന്റെ കാവ്യ ഭാവനയെ” എന്ന ഗാനം കേള്‍ക്കുക. കാളിദാസ കഥാപാത്രങ്ങളായ മാളവികയും ഉര്‍വശിയും മാത്രമല്ല, അപൂര്‍വ്വസുന്ദരങ്ങളായ രൂപകങ്ങളും കടന്നു വരുന്നു ഗാനത്തില്‍. തന്റെ ഗാനങ്ങളില്‍ അപരിചിതവും എന്നാല്‍ നവീന ഭാവുകത്വം നല്‍കുന്നതുമായ കാല്‍പനിക വാക്കുകള്‍ ആവോളം ആലേഖനം ചെയ്യുന്നു അദ്ദേഹം. പൗര്‍ണ്ണമാസി, ഇന്ദ്രകാര്‍മുകം, രാമണീയകം, കമനീമണി, മംഗലാപാംഗി എന്നിങ്ങനെയുള്ള സവിശേഷപദപ്രയോഗങ്ങളൊക്കെ എടുത്തു പറയേണ്ടതാണ്. ഇവയൊക്കെ സംസ്‌കൃതപദങ്ങളാണെന്ന് വിമര്‍ശിക്കുന്നവര്‍ ”ബാബുമോന്‍” എന്ന ചിത്രത്തില്‍ എം.എസ്.വിശ്വനാഥന്‍ സംഗീതം പകര്‍ന്ന ”നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ” എന്ന ഗാനം ശ്രദ്ധിക്കുക. ഗ്രാമീണശാലീനതയുള്ള നാടന്‍പദപ്രയോഗമാണ് അതില്‍ നിരത്തിക്കാണുന്നത്. മടിശ്ശീല കിലുങ്ങുക, കാച്ചെണ്ണ, നാട്ടിന്‍പുറം, ഓട്ടുവള, തളിര്‍ വെറ്റില നൂറു തേച്ചു തരൂ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉദാഹരണം. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രാസഭംഗി എടുത്തു പറയേണ്ടതാണ്.
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എംഎ ബിരുദധാരിയായ ശേഷം ‘വിമോചനസമരം’ എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് തന്റെ മലയാളചലച്ചിത്രഗാനസപര്യ ആരംഭിക്കുന്നത്. ”അയലത്തെ സുന്ദരി” എന്ന ചിത്രത്തിലെ യേശുദാസ് ശബ്ദമധുരിമ പകര്‍ന്ന ‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍’, എന്ന ഗാനം കേള്‍ക്കുക. വരികളിലെ ആദ്യാക്ഷര, ദ്വിതീയാക്ഷര പ്രാസഭംഗി ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. ഈ ഗാനത്തിലെ ”മല്ലീശ്വരന്റെ” എന്ന പ്രയോഗം തെറ്റാണ് എന്ന് നിരൂപകര്‍ പലരും വാദിച്ചിട്ടുണ്ട്. മല്ലീശ്വരന്‍ (ശിവന്‍) അല്ല, മല്ലീശരന്‍ (പൂവമ്പന്‍-കാമദേവന്‍) എന്നാണ് പ്രയോഗിച്ചിട്ടുള്ളതെന്നാണ് മങ്കൊമ്പ് ആരോപണത്തിന് മറുപടി നല്‍കിയത്. ‘യുദ്ധഭൂമി’ എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖര്‍ സംഗീതം പകര്‍ന്ന ‘ആഷാഢമാസം ആത്മാവില്‌മോഹം’ എന്ന ഗാനത്തില്‍ വാക്കുകളിലെ പ്രാസഭംഗിയും ശ്രദ്ധേയമാണ്. ‘വിധുരയാം രാധ’, ‘മന്ദസ്മിതത്തിനുള്ളില്‍ നീയൊളിപ്പിച്ച മൗനനൊമ്പരം’, ‘പുതിയ വികാരത്തിന്‍ മദനപല്ലവികള്‍’ തുടങ്ങിയ നവ്യമനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഈ ഗാനം.
തൊണ്ണൂറോളം ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതിയ മങ്കൊമ്പ് പങ്കാളിയായി ‘പൂമഠത്തെ പെണ്ണ്’ എന്നൊരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്. മദ്രാസില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അന്വേഷണം’ മാസികയുടെയും ‘ഗ്രന്ഥാലോകം’ മാസികയുടേയും പത്രാധിപരായിരുന്നു അദ്ദേഹം.
സംവിധായകന്‍ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥന്‍ ആയിരുന്നു. ആദ്യഗാനം എം.എസ്. വിശ്വനാഥന്‍ സംഗീതം പകര്‍ന്ന സന്ദര്‍ഭം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഒരു പേപ്പറില്‍ ചെറിയ അക്ഷരത്തിലാണ് പാട്ട് എഴുതിക്കൊടുത്തത്. അതു നോക്കിയിട്ട് വലിയ അക്ഷരങ്ങളില്‍ എഴുതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് എം.എസ്. വിശ്വനാഥന് എഴുതി നല്‍കുന്ന പാട്ടുകള്‍ എല്ലാം ഒരു വലിയ പേപ്പറില്‍ നിറയുന്ന രീതിയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതാന്‍ ശ്രദ്ധിക്കുമായിരുന്നു മങ്കൊമ്പ്.
ആദ്യമായി ഗ്രന്ഥാലോകം മാസികയില്‍ ഒരു ലേഖനമെഴുതിയതിന് ആദ്യ പ്രതിഫലമായി ഏഴു രൂപ മണി ഓര്‍ഡര്‍ വന്നതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ദേവരാജന്‍ മാഷ് തന്റെ വരികള്‍ക്ക് സംഗീതം നല്‍കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. മങ്കൊമ്പിനോടുള്ള വാത്സല്യം നിമിത്തം സാമ്പത്തികമില്ലാത്ത നിര്‍മ്മാതാക്കള്‍ക്കു വേണ്ടി തുച്ഛമായ പ്രതിഫലത്തിന് മങ്കൊമ്പിന്റെ വരികള്‍ക്ക് സംഗീതം നല്‍കിക്കൊടുക്കുമായിരുന്നു ദേവരാജന്‍ മാഷെന്ന് അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മ എഴുതിയതോ എന്ന് അതിശയിപ്പിക്കും മട്ടിലാണ് മങ്കൊമ്പിന്റെ രചനകള്‍ ആവോളം വന്നിട്ടുള്ളത് എന്നാണ് സാക്ഷാല്‍ ദേവരാജന്‍ മാഷിന്റെ നിരീക്ഷണം.
”ബാബുമോന്‍” എന്ന ചിത്രത്തിലെ ‘ഇവിടമാണീശ്വര സന്നിധാനം’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഭക്തി ഗാനങ്ങളും തന്റെ തൂലികയ്ക്കു വഴങ്ങും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭഗവദ്ഗീതയിലെ ”മൂകം കരോതി വാചാലം…” എന്ന ശ്ലോകത്തെ ”ഊമകള്‍ക്കു നാവു നല്‍കും വൃന്ദാവനം, അവര്‍ നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം…” എന്ന് ഭാഷാന്തരീകരണം നല്‍കുന്നു മങ്കൊമ്പിന്റെ പ്രതിഭ. ‘സൗന്ദര്യപൂജ’ എന്ന ചിത്രത്തില്‍ എം.എസ്. ബാബുരാജ് സംഗീതമിട്ട ‘അമ്പലക്കുന്നിലെ പെണ്ണൊരുത്തി’ എന്നു തുടങ്ങുന്ന ഗാനത്തില്‍ കഥാനായികയേയും ഐതിഹ്യപരമായ ഒരു പഴംകഥയേയും ആകാശത്തിലെ മേഘത്തിന്റെ വര്‍ണ്ണനയിലൂടെ വിശദമാക്കുന്ന പ്രതിഭയുടെ മിന്നലൊളി അദ്ദേഹം കാട്ടിത്തരുന്നു. ‘അഴിമുഖം’ എന്ന ചിത്രത്തില്‍ എസ്. ജാനകി ‘പാടിയ ഓരില ഈരിലക്കാടുറങ്ങി’ എന്ന ഗാനം മാപ്പിളപ്പാട്ടുകള്‍ കൂടി തനിക്കു വഴങ്ങുമെന്ന് ബോധ്യപ്പെടുത്തുന്നതാണ്. മാപ്പിള ഇശലുകളില്‍ ഒരു താരാട്ടു പാട്ട്. അതാണ് ഈ ഗാനം.
‘മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്…’ യേശുദാസിന്റെ ശബ്ദത്തില്‍ ബാബുരാജ് സംഗീതം നല്‍കിയ ഈ തേനൂറും മാപ്പിളപ്പാട്ടിന്റെ ശില്പിയും മങ്കൊമ്പാണ്. ‘സ്വര്‍ണ്ണ മത്സ്യം’ എന്ന സിനിമയുടെ സംവിധായകന്‍ ബി.കെ. പൊറ്റെക്കാട് ഗാന സന്ദര്‍ഭം വിശദമാക്കുമ്പോള്‍ കെസ്സുപാട്ട് തനിക്കെഴുതാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു മങ്കൊമ്പ്. മോയിന്‍കുട്ടി വൈദ്യരുടേയും പുലിക്കോട്ടില്‍ ഹൈദരുടേയും മാപ്പിളപ്പാട്ട് സാഹിത്യം സമയമെടുത്ത് വായിച്ചു പഠിച്ച ശേഷം എഴുതിയ ഗാനമായിരുന്നു ഇതെന്ന് മങ്കൊമ്പ് ഓര്‍ത്തെടുക്കുന്നു. ചലച്ചിത്രത്തിന്റെ സംവിധായകനും സംഗീതസംവിധായകനായ ബാബുരാജും ഈ ഗാനത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദമാക്കുന്നു.
പത്രപ്രവര്‍ത്തന രംഗത്തു നിന്നാണ് അദ്ദേഹം ഗാനരംഗത്ത് എത്തുന്നത്. ”സാഹിത്യം പോയ വാരത്തില്‍” എന്ന സാഹിത്യസംബന്ധിയായ ഒരു നിരൂപണ പംക്തി അദ്ദേഹം പാട്ടെഴുത്തിലേക്ക് കടക്കും മുന്‍പ് കൈകാര്യം ചെയ്തിരുന്നു. പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും കൂടി രചിച്ചിട്ടുണ്ട് അദ്ദേഹം.
‘തെമ്മാടി വേലപ്പന്‍’ എന്ന ചിത്രത്തില്‍ എം.എസ്. വിശ്വനാഥന്‍ ഈണമിട്ട ‘തൃശങ്കു സ്വര്‍ഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി’ എന്ന പാട്ട് അടിയന്തരാവസ്ഥക്കാലത്ത് വിവാദമായി മാറി. ഇന്ദിരാഗാന്ധിയെ കളിയാക്കിക്കൊണ്ട് എഴുതിയതാണ് എന്നായിരുന്നു പ്രധാന ആരോപണം.. പ്രേംനസീര്‍ അഭിനയിച്ച ‘വേലപ്പന്‍’ എന്ന നിഷേധിയായ നായകകഥാപാത്രം സ്ഥലത്തെ പ്രമാണിയുടെ മകളും അഹങ്കാരിയുമായ ജയഭാരതിയെ പരിഹസിച്ച് അഭിനയിച്ചു പാടുന്ന പാട്ടായിരുന്നു അത്. സംവിധായകന്‍ വിവരിച്ചു തന്ന ഗാനസന്ദര്‍ഭത്തിന് അനുയോജ്യമായി എഴുതിയ പാട്ടായിരുന്നു അതെന്നും ഒരു വ്യക്തിയെ പരാമര്‍ശിച്ച് എഴുതിയ ഗാനമാണ് അതെന്നുള്ളത് കള്ളപ്രചാരണം മാത്രമാണെന്നായിരുന്നു കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘സൗന്ദര്യപൂജ’ എന്ന ചിത്രത്തില്‍ എം.എസ്. ബാബുരാജ് സംഗീതം പകര്‍ന്ന ‘ആപാദ ചൂഢം പനിനീര്, അണിമുത്തുക്കുടങ്ങളില്‍ ഇളനീര്” എന്ന ഗാനം സ്ത്രീവര്‍ണ്ണനയാണ്. വയലാറിന്റെ ചില ഗാനങ്ങളില്‍ നിറയുന്ന പോലെ അല്‍പം പരിധിവിട്ടുള്ള രതിയും ഈ ഗാനത്തില്‍ കടന്നുവരുന്നു.
എല്ലാത്തരം പാട്ടുകളും എഴുതാന്‍ കഴിവുള്ള പ്രതിഭാധനനായ കവിയായിരുന്നു അദ്ദേഹം എന്നതിന് അദ്ദേഹത്തിന്റെ വൈപുല്യമാര്‍ന്ന ഗാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ‘പോലീസ് അറിയരുത്’ എന്ന ചിത്രത്തിലെ വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ ”കാരിരുമ്പാണി പഴുതുള്ള കൈകളേ, നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു..” എന്ന ഗാനം ശ്രദ്ധിക്കുക. ഭക്തിസാന്ദ്രമായ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനമാണ് അത്.
‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്‍ സംഗീതം പകര്‍ന്ന ‘ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍’ എന്ന ഗാനം മനോഹരമായ മെലഡി സ്പര്‍ശമുള്ള ഭാവഗാനമാണ്. രഘുകുമാര്‍ സംഗീതം പകര്‍ന്ന, പ്രിയദര്‍ശന്‍ ചിത്രമായ ബോയിംഗ് ബോയിംഗിലെ ”ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍”, ”തൊഴു കൈ കൂപ്പി ഉണരും” എന്നിവ പുതു തലമുറ ഗാനമേളകളിലും മിനിസ്‌ക്രീന്‍ ഗാനമത്സരാധിഷ്ഠിത പരിപാടികളിലും ഏറ്റെടുത്ത് പാടാറുള്ള ഗാനങ്ങളാണ്.
ബാഹുബലി, മഗധീര, ആര്‍.ആര്‍.ആര്‍ തുടങ്ങിയ നിരവധി അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മലയാളത്തിന്റെ വാക്കുകളും വരികളും നല്‍കിക്കൊണ്ട് അര്‍ത്ഥാംശം ചോര്‍ന്നുപോകാതെയും മൊഴിമാറ്റത്തിലെ കല്ലുകടിയില്ലാതെയും മനോഹരമാക്കി. തന്റേതായ സവിശേഷ ശൈലിയിലൂടെ ശ്രോതാക്കളെ കാവ്യസൗകുമാര്യത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സുഗമമായി സാധിച്ചു എന്നതിന് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങള്‍ തന്നെ ഉദാഹരണം.