രണ്ടുതവണത്തെ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ മൂന്നാമതും പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ തന്നെ അനുവദിക്കണമെന്ന നിലപാടോടെ സിപിഎം നേതൃത്വത്തില്‍ പൂര്‍ണമായും പിടിമുറുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിനിടയിലാണ് മകള്‍ വീണ വിജയന്റെ പേരിലുള്ള കേസ് വെല്ലുവിളി ഉയര്‍ത്തുന്നത്. രാജ്യം കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബദല്‍ അറിയുന്നില്ല എന്നും ഇടതുഭരണത്തിന്റെ നേട്ടങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് പിണറായിയെ പ്രകീര്‍ത്തിക്കുന്നവര്‍ പ്രശംസിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ ഈ സംഭവം എത്തുന്നത്.
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂടൈല്‍സില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റി എന്നാണ് കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. ഇത് സംബന്ധിച്ച കേസില്‍ വിചാരണ നടത്താന്‍ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അനുമതിയും നല്‍കി. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലും അതിനുശേഷം ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിലും 1.72 കോടി രൂപ വീണയും എക്‌സാലോജിക്കും സേവനം നല്‍കാതെ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. വീണക്കും കമ്പനിയായ എക്‌സാലോജിക്കിനും മറ്റു പല രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരത്തില്‍ സ്വകാര്യ കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂൈട്ടല്‍സ് പണം നല്‍കിയിട്ടുണ്ടെന്നാണ് എസ്എഫ്‌ഐഓയുടെ കണ്ടെത്തല്‍. മൊത്തം 197.7 കോടി രൂപയുടെ വെട്ടിപ്പ് സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എസ്എഫ്‌ഐഓ കണ്ടെത്തല്‍ അനുസരിച്ച് നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. സിഎംആര്‍എല്ലിന്റെ ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ കെ.സുരേഷ് കുമാര്‍, ഓഡിറ്റര്‍മാരായ കെ.എ.സഗേഷ് കുമാര്‍, എ.കെ.മുരളീകൃഷ്ണന്‍ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍. എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍. ചെളി കൊണ്ടുപോയെന്ന് വ്യാജ കണക്ക് തയ്യാറാക്കി 182 കോടി രൂപയടെ തട്ടിപ്പ് നടത്തി എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ 13 കോടി രൂപ നല്‍കിയതായി വ്യാജ കണക്കുണ്ടാക്കിയെന്നും ആരോപിക്കുന്നു. സിഎംആര്‍എല്‍ ഡയറക്ടര്‍ കൂടിയായ അനില്‍ ആനന്ദപ്പണിക്കര്‍ക്കാണ് ഈ പണം നല്‍കിയിരിക്കുന്നത്. സേവനമൊന്നും ലഭിക്കാതെ വീണക്കും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും 2.7 കോടി രൂപ നല്‍കിയെന്നും കണ്ടെത്തി.
കമ്പനി നിയമത്തിലെ 447-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റമാണ് വീണയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്താ, ജോയിന്റ് എംഡി സരണ്‍ എസ്.കര്‍ത്താ എന്നിവരുടെ പേരിലും വീണയുടെയും കര്‍ത്തായുടെയും കമ്പനികള്‍ക്കെതിരെയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിന്റെ മൂന്നിരട്ടി വരെ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തായുടെയും പേരിലുള്ളത്. കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയില്‍ ആയിരിക്കും കേസിന്റെ വിചാരണ. കേസില്‍ പൊതു താല്‍പര്യം തെളിയിക്കാനായാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാന്‍ നിയമവ്യവസ്ഥയുണ്ട്.
സേവനമൊന്നും നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സിഎംആര്‍ എല്‍ എന്ന സ്വകാര്യ കമ്പനി 1.72 കോടി രൂപ നല്‍കിയെന്നും അത് സേവനമൊന്നും നല്‍കാതെയാണെന്നും പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ച് ആണെന്നും ആദായനികുതി വകുപ്പിന്റെ ഇടക്കാല തീര്‍പ്പ് ബോര്‍ഡ് വ്യക്തമാക്കി. സിഎംആര്‍എലില്‍ നിന്ന് വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയെങ്കിലും പിന്നീട് തള്ളിപ്പോയി. പക്ഷേ സിഎംആര്‍എലും എക്‌സാലോജിക്കും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് 2024 ജനുവരി 31ന് എക്‌സാലോജിക് നടത്തിയ ദുരൂഹ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് കീഴിലുള്ള എസ്എഫ്‌ഐഓക്ക് കൈമാറിയത്. ഈ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിപ്പോയി. തുടര്‍ന്ന് എക്‌സാലോജിക്കുമായി സിഎംആര്‍എല്‍ അടക്കം 12 സ്ഥാപനങ്ങള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.
ഈ അന്വേഷണത്തിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നേരത്തെ വാദം കേട്ട ജഡ്ജി സ്ഥലം മാറിപ്പോയതിനെ തുടര്‍ന്നാണ് ഹര്‍ജി വീണ്ടും വാദം കേള്‍ക്കുന്നത്.
രാഷ്ട്രീയമായി മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ മാത്യു കുഴല്‍നാടന്റെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയപ്പോള്‍ ഉണ്ടയില്ലാ വെടി കോടതി തള്ളി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി കേസില്‍ ഉള്‍പ്പെട്ടത് ലാഘവ ബുദ്ധിയോടെ കാണാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. രണ്ട് വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാട് എന്ന രീതിയില്‍ ഇതിന്റെ പിന്നിലുള്ള അഴിമതി ആരോപണം നിരാകരിക്കാനും ചെറുതാക്കി കാട്ടാനുമാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിച്ചത്. എക്സാലോജിക്ക് നല്‍കിയിരുന്ന അതേ സേവനങ്ങള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും സേവനമൊന്നും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഈ തരത്തില്‍ മാസപ്പടി നല്‍കിയത് മുഖ്യമന്ത്രി പദവിയുടെയും ഭരണസംവിധാനത്തിന്റെയും നിഴലില്‍ അഴിമതിക്കോ ചട്ടങ്ങള്‍ വിരുദ്ധമായതോ ആയ കാര്യങ്ങള്‍ ചെയ്യാനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
സിഎംആര്‍എല്ലിന്റെ അനധികൃത പണമിടപാടിനെ കുറിച്ച് ആദായനികുതി വകുപ്പ് തയ്യാറാക്കിയ കണക്കുകള്‍ പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് എസ്എഫ്‌ഐഓയുടെകണ്ടെത്തലുകള്‍. ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ തുക മാത്രമേ പുറത്തുവന്നിരുന്നുള്ളൂ. എസ്എഫ്‌ഐഓയുടെ അന്വേഷണത്തില്‍ സിഎംആര്‍എല്ലിന്റെ ഉടമസ്ഥരായ ശശിധരന്‍ കര്‍ത്തായും മറ്റും ഉടമസ്ഥരായ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്ന് എക്‌സാലോജിക്കിന് ലഭിച്ച പണം കൂടി കണ്ടെത്തി. രണ്ടുംകൂടി ചേര്‍ത്താണ് 2.72 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. വീണയ്ക്ക് പുറമേ മറ്റുപല രാഷ്ട്രീയ നേതാക്കള്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും അടക്കം സിഎംആര്‍എല്‍ പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളില്‍ പലരും നേരത്തെയും സംഭാവന സ്വീകരിക്കുന്നത് ആയതുകൊണ്ട് ഇതില്‍ കാര്യമായ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. പക്ഷേ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മറ്റും വാങ്ങിയിട്ടുള്ള പണത്തിന്റെ കാര്യത്തില്‍ നടപടി ഉണ്ടാകുമോ എന്ന സംശയം ഉണ്ട്. കാരണം ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. രാഷ്ട്രീയക്കാരില്‍ അധികാരത്തില്‍ ഉള്ളവരും ഇല്ലാത്തവരും പണം പറ്റിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. സുതാര്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലൂടെ ഈ പണം വിനിയോഗിച്ചിട്ടുള്ള രാഷ്ട്രീയക്കാര്‍ക്ക് പ്രശ്‌നമുണ്ടാകില്ല എന്ന് തന്നെയാണ് സൂചന.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ കുടുംബാംഗം മാസപ്പടി വാങ്ങി അഴിമതി നടത്തി എന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിരോധം ഉയര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായി തുടരാന്‍ 75 വയസ്സ് എന്ന പ്രായപരിധി ഒഴിവാക്കി വീണ്ടും നേതൃത്വത്തില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഈ സംഭവം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേസ് കേസായിതന്നെ കൈകാര്യം ചെയ്യും ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് അകത്ത് ഒരു പ്രശ്‌നവുമില്ല. കേസ് പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ലക്ഷ്യമിട്ടിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് എം.എ.ബേബി പ്രതികരിച്ചത്. പിണറായിക്കും പാര്‍ട്ടിക്കും ഒരു ഭയവും ഇല്ലെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവന്‍ പ്രതികരിച്ചത്. വളരെ സുതാര്യമായ രീതിയില്‍ എല്ലാ നിയമങ്ങളും പാലിച്ച് കൃത്യമായി മാനദണ്ഡങ്ങളോടെ സര്‍ക്കാര്‍ ഇടപെടല്‍ ഒന്നുമില്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തെ രാഷ്ട്രീയപരമാണെന്ന് വ്യാഖ്യാനിച്ച് പ്രതിച്ഛായ നിലനിര്‍ത്താനും ആണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത് ഇതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുമുണ്ട്.
സ്വന്തം സ്വത്തും ജീവിതവും സംഘടനയ്ക്കും രാഷ്ട്രത്തിനും വേണ്ടി സമര്‍പ്പിക്കുന്ന ത്യാഗികളെയാണ് രാഷ്ട്രത്തിന് ആവശ്യം. രാഷ്ട്രീയത്തില്‍ നിന്ന് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിന് പകരം ജീവിത മാര്‍ഗ്ഗത്തില്‍ നിന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നവരാണ് വേ ണ്ടത്. വിവാദ ഇടപാടുകളും അഴിമതികളും ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെയും മക്കള്‍ മാസപ്പടി വാങ്ങിയെന്ന ആരോപണം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നുവരെ കേരളവും ഭാരതവും കണ്ടിട്ടില്ലാത്ത അഴിമതിക്കറയുടെ പ്രതീകമാണ് മാസപ്പടി വിവാദം. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന് പറഞ്ഞ് തലയൂരുന്ന സിപിഎം നടപടി പിണറായി വിജയന് പരിചയൊരുക്കാന്‍ വേണ്ടി മാത്രമാണ്. പണ്ട് ആരോപണം വന്നപ്പോള്‍ അന്വേഷിച്ച് സംശുദ്ധി തെളിയുന്നത് വരെ മാറിനിന്ന എല്‍.കെ.അദ്വാനിയെപ്പോലെയുള്ളവര്‍ ഇവിടെയുണ്ട്. തീര്‍ച്ചയായും മുഖ്യമന്ത്രി രാജിവച്ച് സത്യം തെളിയുന്നത് വരെ മാറിനില്‍ക്കുകയാണ് വേണ്ടത്.