ഭാരതത്തിലേക്കുള്ള വിദേശ പൗരന്മാരുടെ അനധികൃത കുടിയേറ്റം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നിയമനിര്‍മ്മാണത്തിലേയ്ക്കു കടക്കുകയാണ്. ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്‌സ് ബില്‍ 2025ലൂടെ ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും നിലനിര്‍ത്തുന്നതിനോടൊപ്പം ഭാരതത്തെ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഭീകരവാദ അജണ്ടകള്‍ക്ക് കടിഞ്ഞാണിടാനും സാധിക്കും. അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം കയ്യാമം വെച്ച് ചങ്ങലക്കിട്ട് നാടുകടത്തിക്കൊണ്ടിരിക്കുന്ന വിവാദം നിലനില്‍ക്കെ ഇന്ത്യയിലേയ്ക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് പുതിയ ബില്‍.
പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഫോറിനേഴ്‌സ് ആക്ട് 1946, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവ റദ്ദുചെയ്താണ് പുതിയ ബില്‍ ഒരുങ്ങുന്നത്. മേല്‍പ്പറഞ്ഞവയില്‍ മൂന്നെണ്ണവും ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ളവയാണ് എന്നതും ശ്രദ്ധേയം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലഘട്ടങ്ങളിലെ (1920-1946) കുടിയേറ്റ നിയമങ്ങള്‍ കാലഹരണപ്പെട്ടവയാണ്. ഈ നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുദ്ധകാലസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. നാല് നിയമങ്ങള്‍ക്കിടയിലും അടിസ്ഥാനപരമായ തുടര്‍ച്ചയും ലക്ഷ്യങ്ങളുടെ പൊതുവായ സ്വഭാവവും ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ ആവര്‍ത്തിക്കുന്ന വ്യവസ്ഥകളുണ്ട്. അതിനാല്‍തന്നെ ഇന്ത്യയുടെ ഇന്നത്തെ, കുടിയേറ്റ വെല്ലുവിളികളെ അതിജീവിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പോര എന്നാണ് സര്‍ക്കാരിന്റെ പ്രധാന വാദം.
ഇന്ത്യയുടെ കുടിയേറ്റ നിയമങ്ങള്‍ ആധുനിക കാലഘട്ടത്തിനും രാജ്യാന്തരതലത്തിലുള്ള മാറ്റങ്ങള്‍ക്കുമനുസരിച്ച് പുനഃക്രമീകരിക്കുക, വിദേശികളുടെ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ടുകള്‍, വിസകള്‍ എന്നീ രേഖകളില്‍ കൃത്രിമത്വം സൃഷ്ടിക്കുന്നത് തടഞ്ഞ് അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക എന്നിവയാണ് പുതിയ നിയമത്തിന്റെ മുഖ്യലക്ഷ്യം. കാലഹരണപ്പെട്ടതും ചിതറിക്കിടക്കുന്നതുമായ പഴയനിയമങ്ങള്‍ ഒരൊറ്റ സമഗ്ര നിയമത്തിലൂടെ പുനരാവിഷ്‌കരിക്കുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനാവും. ഫലപ്രദമായ ഒരു കുടിയേറ്റ ചട്ടക്കൂട് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഇന്ത്യയ്‌ക്കെതിരെ അക ത്തും പുറത്തും ഭീകരവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം വെയ്ക്കുന്ന അജണ്ടകളെ ഫലപ്രദമായി നേരിടുന്നതിനും അത്യാവശ്യമാണ്.
സര്‍ക്കാര്‍ കണക്കുപ്രകാരം 2023 ഏപ്രില്‍ 1നും 2024 മാര്‍ച്ച് 31നുമിടയില്‍ ആകെ 98,40,321 വിദേശികള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ടബില്ലിലെ 8 (3) വകുപ്പുപ്രകാരം ഇന്ത്യന്‍ പൗരത്വമുള്ള ഓരോ വ്യക്തികളും തങ്ങളുടെ താമസസ്ഥലത്തിന്റെ പരിസരത്തു താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതിന്റെ പങ്ക് വ്യക്തമാക്കുന്നു. നിര്‍ദ്ദിഷ്ടബില്ലില്‍ വിദേശികളെ പ്രവേശിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നേഴ്‌സിംഗ് ഹോമുകള്‍, വിവിധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉത്തരവാദിത്തവും കൃത്യമായി പ്രതിപാദിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ഏതുസാഹചര്യത്തിലും സമയത്തിലും കൃത്യമായ നേരിട്ടുള്ള പരിശോധനയുമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദേശവിദ്യാര്‍ത്ഥികളെ അഡ്മിഷനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അധികാരികളെ വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കേണ്ടതാണ്. പഠനവിസയുടെ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയെന്നും സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പഠനത്തിനായി എത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാവുമുണ്ടാകും. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരാണ് നിലവില്‍ ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികളും. പഠനം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കുണ്ടായിരിക്കും.
വകുപ്പ് 10 പ്രകാരം ഇന്ത്യയില്‍ താമസിച്ച് വൈദ്യസഹായം സ്വീകരിക്കുന്ന ഏതൊരു വിദേശിയെക്കുറിച്ചും അവരുടെ സഹായിയെക്കുറിച്ചും രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കേണ്ടതാണ്. വിദേശ പൗരന്മാരെ പ്രവേശിപ്പിക്കുന്ന ആശുപത്രികള്‍ക്കും, ഇതര മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും അവരുടെ രേഖകള്‍ സൂക്ഷിക്കാന്‍ നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഇങ്ങനെ ചികിത്സയ്ക്കായി എത്തുന്ന വിദേശികളെ ട്രാക്ക് ചെയ്യുവാനും വിസ ദുരുപയോഗം തടയുവാനും നിര്‍ദ്ദിഷ്ടബില്ലില്‍ വകുപ്പുകളുണ്ട്. ആശുപത്രികളില്‍ ചികിത്സകള്‍ക്കുവരുന്ന വിദേശപൗരന്മാരുമായി ബന്ധപ്പെടുന്നവരെയും സര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാക്കും.
വിസ, പാസ്‌പോര്‍ട്ട് നിയമങ്ങള്‍
വിസ, പാസ്‌പോര്‍ട്ട്, വിദേശികളുടെ രജിസ്‌ട്രേഷന്‍ എന്നിവയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കരടുബില്ലില്‍ നിര്‍ദ്ദേശിക്കുന്നതായി അറിയുന്നു. ഇന്ത്യന്‍ വിസ ലഭിക്കുന്നതിന് കര്‍ശനമായ നിയന്ത്രണ വ്യവസ്ഥകളുണ്ടാകും. ഹ്രസ്വകാലത്തേയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരും ദീര്‍ഘകാല താമസത്തിനെത്തുന്നവരും അവര്‍ ഇന്ത്യയിലായിരിക്കുന്ന കാലത്തോളം സര്‍ക്കാരിന്റെയും രാജ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിപൂര്‍ണ്ണ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും. ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരും സര്‍ക്കാരിന്റെ കണ്ണിലുണ്ടാകും. അതിര്‍ത്തിസുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും അവരെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമെങ്കില്‍ നാടുകടത്താനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് പരിപൂര്‍ണ്ണ അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ടാകും. ഇന്ത്യയിലേക്ക് കടന്നുവരുന്ന വിദേശികളുടെ നീക്കങ്ങള്‍ നിയന്ത്രിക്കുവാനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമം അധികാരം നല്‍കുന്നു. അതിര്‍ത്തി സുരക്ഷയും ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ട അവശ്യകതയിലേയ്ക്കും മൈഗ്രേഷന്‍ നിമയത്തിന്റെ കരട് ബില്‍ വിരല്‍ ചൂണ്ടുന്നു.
ഓപ്പറേറ്റര്‍മാരും ഉത്തരവാദികള്‍
ഇന്ത്യയിലേയ്ക്ക് അനധികൃതമായി വിദേശികളെത്തിയാല്‍ അവരെ കൊണ്ടുവരുന്ന ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാരായിരിക്കും പ്രധാന ഉത്തരവാദികളെന്നും പുതിയ ബില്ലില്‍ സൂചനയുണ്ട്. വിമാന കമ്പനികള്‍, ഷിപ്പിംഗ് കമ്പനികള്‍, വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഗതാഗത ഏജന്‍സികള്‍ എന്നിവര്‍ യാത്രക്കാരുടെ രേഖകള്‍ അവര്‍ ഇന്ത്യയിലേയ്ക്ക് യാത്രതിരിക്കുന്നതിനു മുമ്പേ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമലംഘനം കണ്ടെത്തിയാല്‍ ശിക്ഷാനടപടികളുണ്ടാകും. അന്താരാഷ്ട്ര യാത്രാമാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യയിലേയ്ക്കുള്ള നിയമവിരുദ്ധ പ്രവേശനം തടയുവാന്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നു.
കരട് വകുപ്പ് 17 പ്രകാരം ഇന്ത്യയില്‍ വിമാനമിറക്കുന്ന വിമാനക്കമ്പനിയും ഇന്ത്യന്‍ കടല്‍ത്തീരത്ത് (തുറമുഖം) എത്തിച്ചേരുന്ന കപ്പലുകളും മറ്റേതു ഗതാഗത മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും മറ്റൊരു രാജ്യത്തുനിന്ന് കടന്നുവരുന്നവരുണ്ടെങ്കില്‍ അവരുമായി എത്തുന്നവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പൂര്‍ണ്ണവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് സൂചിപ്പിക്കുന്നു.
അനധികൃത കുടിയേറ്റത്തിന് പൂട്ട്
1. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് 5 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും.
2. വ്യാജ പാസ്‌പോര്‍ട്ടിന് ശിക്ഷാവിധി രണ്ടുവര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി ഉയര്‍ത്തും. പത്തുലക്ഷം വരെ പിഴ വേറെയും.
3. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്‌സിന് 5 ലക്ഷം രൂപവരെ പിഴ. പിഴയടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിക്കുന്ന വാഹനം(കപ്പലായാലും വിമാനമായാലും) പിടിച്ചെടുക്കുകയോ തടങ്കലില്‍ വെയ്ക്കുകയോ ചെയ്യാം.
4. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ മൂന്നുവര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും.
നിയമവിരുദ്ധ കുടിയേറ്റം, കൃത്രിമ രേഖ നിര്‍മ്മിക്കല്‍, എന്‍ട്രി-എക്‌സിറ്റ് നിയമലംഘനങ്ങള്‍ എന്നിവ തടയുക എന്നതാണ് മേല്‍പറഞ്ഞ ശിക്ഷകളുടെയും പിഴകളുടെയും ലക്ഷ്യം.
കുടിയേറ്റ വിദേശി ബില്‍ 2025നെക്കുറിച്ചുള്ള ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയില്‍ കുടിയേറി ദീര്‍ഘകാലമായി താമസിക്കുകയും ഇന്ത്യയില്‍ അഭയം തേടുകയും ചെയ്തവര്‍ നാടുകടത്തലിന് വിധേയമാകുമ്പോള്‍ ഒരു ജന്മം മുഴുവന്‍ അവര്‍ നേടിയെടുത്ത അധ്വാനങ്ങള്‍ നഷ്ടപ്പെടുക മാത്രമല്ല ഒന്നുമില്ലാതെ പെരുവഴിയിലേയ്ക്കിറങ്ങേണ്ടിയും വരില്ലേ എന്ന ആശങ്ക സ്വാഭാവികമാണ്. ഇവര്‍ നാടുകടത്തപ്പെടുകയെന്നത് മനുഷ്യാവകാശധ്വംസനമല്ലേയെന്ന ചോദ്യവും ഉയര്‍ന്നേക്കാം.
പുതിയ കരട് നിര്‍ദ്ദേശം നിയമമാകുമ്പോള്‍ അതേരീതിയില്‍ അനുസരിക്കുവാന്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കടമയുണ്ട്. അതേസമയം പ്രാരംഭഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. കര്‍ക്കശനിയമങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഇന്ത്യയിലേക്കുള്ള വരവില്‍ കുറവ് സൃഷ്ടിച്ചേക്കാം. കര്‍ക്കശ നിയമത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന അനാവശ്യ തടസ്സവാദങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടസ്സപ്പെടുത്താം. മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവും ക്രമേണ കുറയാം. പക്ഷേ, രാജ്യത്തെ സംബന്ധിച്ചിടത്തോളം നിയമവും കൃത്യമായ നടപടികളും രാജ്യസുരക്ഷയ്ക്കും കെട്ടുറപ്പിനും നിലനില്‍പ്പിനും അടിയന്തര ആവശ്യമാണെന്നതില്‍ സംശയമില്ല. നിയമം അതിന്റേതായ രീതിയിലും പരിധിയിലും നിന്ന് വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നേയുള്ളൂ.
അനധികൃത കുടിയേറ്റത്തിനെതിരെ വിവിധ രാജ്യങ്ങള്‍
വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളികള്‍ ഉയരുന്ന സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നു. പലപ്പോഴും ഇതിനുപിന്നിലാരെന്ന ചോദ്യം എത്തിച്ചേരുന്നത് വിദേശ പൗരന്മാരിലായിരിക്കും.
ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് തുടങ്ങി അയല്‍രാജ്യങ്ങളില്‍ നിന്ന് യാതൊരു രേഖകളുമില്ലാതെ ഇന്ത്യയിലെത്തുന്നവരുടെ എണ്ണംഞെട്ടിക്കുന്നതാണ്.
അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുവാന്‍ ട്രംപ് തീരുമാനിച്ച് നടപടികളെടുത്തു. യു.കെ. ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ വിസ നിമയങ്ങള്‍ കടുപ്പിക്കുന്ന നടപടികളിലേയ്ക്ക് നീങ്ങുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി അനധികൃതമായി കടന്നുവന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങി വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഴിച്ചുവിട്ട അക്രമങ്ങളും ഭീകരതാണ്ഡവങ്ങളും അനധികൃത കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ഔദ്യോഗിക രേഖകളില്ലാത്ത അന്യരാജ്യ പൗരന്മാരെ ജയിലിലടച്ച് എംബസികള്‍ക്ക് കൈമാറി സ്വന്തം രാജ്യങ്ങളിലേയ്ക്ക് കയറ്റിവിടുന്നത് കാലങ്ങളായി തുടരുന്നു. സൗദിയിലേയ്ക്ക് ഹജ്ജ് വിസയില്‍ പോയശേഷം മടങ്ങിവരാതെ ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞവരെയും വര്‍ഷങ്ങളായി കയറ്റിവിട്ടുകൊണ്ടിരിക്കുന്ന ചരിത്രമുണ്ട്. അതുകൊണ്ട് വ്യക്തമായ രേഖകളില്ലാത്തവരെ നാടുകടത്തുന്നത് ഒരു പുതിയ ഏര്‍പ്പാടല്ല.
രാജ്യദ്രോഹികളും ഭീകരവാദികളും
അനധികൃത കുടിയേറ്റം പലപ്പോഴും ജോലിതേടിയുള്ളതായിരിക്കണമെന്നില്ല. രാജ്യദ്രോഹ സംഘടനകളുടെ പങ്കാളികളും ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. കടല്‍ത്തീരങ്ങളിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തുന്നവരുമുണ്ട്. ബംഗ്ലാദേശില്‍നിന്ന് നദികടന്നെത്തുന്നവരില്‍ ബംഗ്ലാദേശുകാര്‍ മാത്രമല്ല മ്യാന്‍മറിലെ തീവ്രവാദ സംഘടനയില്‍പ്പെട്ടവരുമുണ്ടെന്ന് കണ്ടെത്തിയതാണ്. ഇവരെല്ലാം ഇന്ത്യയിലറിയപ്പെടുന്നത് ബംഗാളികള്‍ എന്ന പേരിലും. ഇവര്‍ക്കൊക്കെ വ്യാജരേഖ ഉണ്ടാക്കിക്കൊടുക്കുന്ന വന്‍സംഘങ്ങളും രാജ്യവിരുദ്ധ കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ഭീകരവാദബന്ധമുള്ള ചില മതസംഘടനകളും ഇത്തരം ചെയ്തികളുടെ പിന്നിലുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ഇവര്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ ബലക്കുറവ് പലപ്പോഴും രക്ഷപ്പെടാനുള്ള കവചമാകുന്നു. ഇതിന് പൂട്ടിടുക എന്ന ലക്ഷ്യവും പുതിയ നിയമത്തിന്റെ പിന്നിലുണ്ടെന്ന് പ്രതീക്ഷിക്കാം.
അതിഥികള്‍ക്ക് മുന്നറിയിപ്പ്
കേരളത്തിലെത്തുന്ന അതിഥിത്തൊഴിലാളികളില്‍ നല്ലൊരു പങ്കും അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ നാളുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികള്‍ പലരും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരിക്കുന്ന കൊടുംക്രിമിനലുകളാണെന്നും തെളിയുന്നുണ്ട്. കേരളത്തില്‍തന്നെ അടുത്തനാളുകളില്‍ എറണാകുളം ജില്ലയില്‍ നിന്നുമാത്രം മുപ്പതോളം അനധികൃത ബംഗ്ലാദേശികളെയാണ് അറസ്റ്റ് ചെയ്തത്. കൃത്രിമ രേഖകളുണ്ടാക്കി കാലങ്ങളായി കുടുംബസമേതം കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികളെയും ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യരും ഇങ്ങനെ അനധികൃതരായി എത്തിച്ചേര്‍ന്നവരിലുണ്ട്. ശ്രീലങ്കക്കാരും പാകിസ്ഥാനികളും അനധികൃത കുടിയേറ്റക്കാരായി എത്തിയിട്ടുണ്ട്. ഇവര്‍ക്കായി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്ന രാജ്യാന്തര കണ്ണികളുമുണ്ട്. ഈ കണ്ണികള്‍ പലതും ആത്യന്തികമായി ഭീകരവാദപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തിനേറെ അതിഥികള്‍ക്ക് റേഷന്‍ കാര്‍ഡു മാത്രമല്ല അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിന്ന് മത്സരിക്കുകയാണ്. മധ്യകേരളത്തിലെ നിലവിലുള്ള സാമുദായിക സമവാക്യം പോലും ചരിത്രമാകുകയാണ്. അതിനാല്‍തന്നെ പുത്തന്‍ നിയമനിര്‍മ്മാണം കേരളത്തിന്റെ ആഭ്യന്തര സുരക്ഷ നിലനിര്‍ത്താനും ഭീകരവാദത്തെ അടിച്ചമര്‍ത്തുവാനും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.ന