‘ശൈലേന്ദ്രനാഥന് മേന എന്ന മോഹിനിയില്‍ ഉണ്ടായ രണ്ടു പുത്രിമാരാണ് ഗംഗയും ഉമയും. അഭീഷ്ട സിദ്ധിക്കായി ലോക പാവനിയായ ഗംഗയെ തങ്ങള്‍ക്ക് നല്‍കണമെന്ന് ദേവന്മാര്‍ ഹിമവാനോട് അപേക്ഷിച്ചു. ദേവന്മാരുടെ അപേക്ഷ ഹിമവാന് ഇഷ്ടമായില്ല. എന്നാല്‍ നിരസിക്കാനും കഴിഞ്ഞില്ല. ‘ആ സമയം ഗംഗ ലോകഹിതത്തിനാണ് ദേവന്മാര്‍ അപേക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ദേവന്മാരുടെ അപേക്ഷ മാനിക്കുന്നതാണ് ഉചിതമെന്ന് പിതാവിനോട് പറഞ്ഞു. അതുകേട്ട് മൂത്ത പുത്രിയായ ഗംഗയെ ഹിമവാന്‍ ദേവന്മാര്‍ക്കു നല്‍കി. സന്തുഷ്ടരായ ദേവന്മാര്‍ ഗംഗയെ സ്വര്‍ഗ്ഗത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. രണ്ടാമത്തെ മകള്‍ പാര്‍വ്വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ഉഗ്രതപസ്സനുഷ്ഠിച്ച് ശിവനെ പ്രീതിപ്പെടുത്തി ഭര്‍ത്താവായി വരിച്ചു. ഹിമവാന്റെ പുത്രിമാരായ ഗംഗയും ഉമയും അങ്ങനെ സര്‍വ്വലോകത്തിനും ദേവിമാരായിത്തീര്‍ന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
”ഹിമവത് പുത്രിയായ ഗംഗ പാവനിയാണെന്ന് പറഞ്ഞുവല്ലോ. എങ്ങനെയാണ് ഗംഗ, പാപനാശിനിയായി മൂന്നുലോകത്തും എത്തിയത്?” രാമന്‍ ചോദിച്ചു.
”കുമാരാ, ഗംഗയെക്കുറിച്ച് പറയുമ്പോള്‍ മറ്റു പല സംഭവങ്ങള്‍കൂടി പറയേണ്ടതുണ്ട്. താരകാസുരനെക്കുറിച്ചും കാര്‍ത്തികേയനെക്കുറിച്ചും മറ്റും” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മണനും അകലെ മാറിയിരുന്ന ശിഷ്യന്മാരും ആകാംക്ഷയോടെ ഗംഗയുടെ ഉത്പത്തിയുമായി ബന്ധപ്പെട്ട കഥ കേള്‍ക്കാന്‍ ആചാര്യന്റെ അടുത്തു വന്നിരുന്നു. ഓരോ കഥയിലൂടെയും പുതിയ വെളിച്ചം നല്‍കി രാമനില്‍ ആത്മവിശ്വാസവും കരുത്തും ഉണ്ടാക്കാനാണ് വിശ്വാമിത്രന്‍ ശ്രമിച്ചത്.
* * * * * *
‘ദൈത്യന്മാരും ദാനവന്മാരും ജന്മംകൊണ്ട് ഭേദമുള്ളവരെങ്കിലും അസുരത്വ ഭാവത്തില്‍ തെല്ലും വ്യത്യാസമില്ല. കശ്യപപ്രജാപതിക്ക് ദനുവില്‍ ജനിച്ച വജ്രാംഗദന്‍ എന്ന പുത്രന്‍ ദേവന്മാരെപ്പോലെ വീരനും സത്‌സ്വഭാവിയും ആയിരുന്നു. ഗുരുവായ ശുക്രാചാര്യരാണ് വജ്രാംഗദനെ കൂടുതല്‍ ശക്തനാക്കി മാറ്റിയത്. വജ്രാംഗദന്‍ വരാംഗി എന്നു പേരുള്ള സുന്ദരിയായ സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. അസുരഭാവം വെടിഞ്ഞ് കൂടുതല്‍ കരുത്താര്‍ജ്ജിക്കണം എന്ന് ചിന്തിച്ച വജ്രാംഗദന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ തീരുമാനിച്ച് കാനനത്തിലേയ്ക്കുപോയി. ഭര്‍ത്താവിനെ പരിചരിക്കാന്‍ ഭാര്യയായ വരാംഗി കാട്ടിലേയ്ക്കു പുറപ്പെട്ടു. ദീര്‍ഘകാലം തപസ്സുചെയ്ത് വജ്രാംഗദന്‍ കൂടുതല്‍ കരുത്തനായി.
തപസ്സില്‍നിന്നുണര്‍ന്ന വജ്രാംഗദന്‍ വരാംഗിയെ സമീപത്തെങ്ങും കണ്ടില്ല. വരാംഗിയെ അന്വേഷിച്ച് അയാള്‍ കാടുകളില്‍ അലഞ്ഞു തിരിഞ്ഞു. ഒടുവില്‍ ഒരു വൃക്ഷച്ചുവട്ടില്‍ വിലപിച്ചുകൊണ്ടിരിക്കുന്ന വരാംഗിയെ കണ്ടെത്തി. വജ്രാംഗദനെ കണ്ടതും അവള്‍ ഓടിച്ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് പൊട്ടിക്കരഞ്ഞു.
”വരാംഗി, നിന്റെ സങ്കടത്തിന് കാരണമെന്തെന്ന് പറയൂ” വജ്രാംഗദന്‍ ചോദിച്ചു.
”അങ്ങ് ദീര്‍ഘമായ തപസ്സില്‍ മുഴുകിയപ്പോള്‍ ഇന്ദ്രന്‍ പലതരത്തില്‍ എന്നെ ഉപദ്രവിച്ചു. ഒരിക്കല്‍ വാനര രൂപത്തില്‍വന്ന് കയ്യിലിരുന്ന പൂജാപാത്രം തട്ടിയെറിഞ്ഞു. മറ്റൊരിക്കല്‍ സിംഹരൂപത്തില്‍വന്ന് ഭയപ്പെടുത്തി. മറ്റൊരിക്കല്‍ പാമ്പായിവന്ന് എന്റെ കാലില്‍ കടിച്ചു” അവള്‍ സങ്കടത്തോടെ പറഞ്ഞു.
”നീ സങ്കടപ്പെടേണ്ട. ഇന്ദ്രന്‍ ചെയ്ത അനീതിക്ക് ഞാന്‍ പകരം ചോദിക്കുന്നതാണ്”
”വജ്രാംഗദന്‍ വരാംഗിയെ ആശ്വസിപ്പിച്ച് കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. ഭരണകാര്യങ്ങളില്‍ മുഴുകി കൊട്ടാരത്തില്‍ കഴിയുമ്പോഴും തന്റെ സഹധര്‍മ്മിണിയോടു ദേവേന്ദ്രന്‍ ചെയ്ത കാര്യങ്ങള്‍ വജ്രാംഗദനെ അസ്വസ്ഥനാക്കി. ഇന്ദ്രനോട് പകരം ചോദിക്കണം എന്ന ചിന്ത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. പക്ഷേ, നേരിട്ട് ഇന്ദ്രനോടു പകരം ചോദിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ഇന്ദ്രനെ പരാജയപ്പെടുത്താന്‍ കരുത്തുള്ള ഒരു പുത്രന്‍ ഉണ്ടാകണം എന്ന് മനസ്സിലുറച്ച് വീണ്ടും വജ്രാംഗദന്‍ ഘോരമായ തപസ്സാരംഭിച്ചു. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് കഠിനമായ തപസ്സിനുള്ള കാരണം അന്വേഷിച്ചു.”
”പ്രഭോ, എന്നിലെ അസുരഭാവത്തെ ഇല്ലാതാക്കാനാണ് ഞാന്‍ ദീര്‍ഘകാലം തപസ്സനുഷ്ഠിച്ചത്. ഞാന്‍ തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ യാതൊരു കാരണവുമില്ലാതെ എന്റെ ഭാര്യയെ പല പ്രകാരത്തില്‍ ഇന്ദ്രന്‍ ദ്രോഹിച്ചു. അങ്ങേയ്ക്ക് എന്നോട് കരുണ ഉണ്ടെങ്കില്‍ സകല ദേവന്മാരെയും തോല്പിക്കാന്‍ ശേഷിയുള്ള അതിശക്തനായ ഒരു പുത്രനുണ്ടാവാന്‍ എന്നെ അനുഗ്രഹിക്കണം” വജ്രാംഗദന്‍ ബ്രഹ്മാവിനോട് അപേക്ഷിച്ചു.
ഇന്ദ്രന്റെ പ്രവൃത്തിയോട് ബ്രഹ്മാവിന് യോജിക്കാന്‍ കഴിഞ്ഞില്ല. ദയതോന്നിയ ബ്രഹ്മാവ് വജ്രാംഗദനെ വരംനല്‍കി അനുഗ്രഹിച്ചു. അങ്ങനെ വജ്രാംഗദന് വരാംഗിയില്‍ ജനിച്ച പുത്രനാണ് താരകന്‍. യാതൊരു അസുരഭാവങ്ങളും ഇല്ലാതെയാണ് കുട്ടിക്കാലം മുതല്‍ താരകന്‍ വളര്‍ന്നത്. തപസ്സനുഷ്ഠിച്ച് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി കൂടുതല്‍ ശക്തി നേടാന്‍ താരകാസുരന്‍ തീരുമാനിച്ചു. പഞ്ചാഗ്നിമദ്ധ്യത്തില്‍ നിന്നുവരെ കഠിനമായ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ താരകന്‍ പ്രീതിപ്പെടുത്തി.
”താരകാ, നീ എന്തിനാണ് ഇത്ര കഠിനമായ തപസ്സനുഷ്ഠിക്കുന്നത്?”
”എനിക്ക് മരണമുണ്ടാകാന്‍ പാടില്ല” താരകന്‍ അപേക്ഷിച്ചു.
”ജനിച്ചാല്‍ മരണം അനിവാര്യമല്ലേ? നിന്റെ ഇംഗിതം എങ്ങനെ സാധ്യമാകും? നിനക്ക് മറ്റെന്തെങ്കിലും വരം ചോദിക്കാം” ബ്രഹ്മാവ് പറഞ്ഞു.
”മരണം ഉണ്ടെങ്കില്‍ ഏഴുനാള്‍മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈകൊണ്ടാകണം.”
”നിന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെതന്നെ ഭവിക്കുന്നതാണ്” ബ്രഹ്മാവ് താരകനെ അനുഗ്രഹിച്ചു.
‘ബ്രഹ്മാവില്‍നിന്ന് വരം ലഭിച്ച താരകന്‍ അതിശക്തനായി മാറി. ഇന്ദ്രനെ ഭയപ്പെടുത്തി ഭൂമിയും സ്വര്‍ഗ്ഗവും പാതാളവും കീഴ്‌പ്പെടുത്തി. താരകാസുരനെ ജയിക്കാന്‍ കഴിയാതെ ദേവന്മാര്‍ കുഴങ്ങി.’
‘ഏഴുദിവസത്തിലധികം പ്രായമാകാത്ത കുഞ്ഞിനു മാത്രമേ താരകാസുരനെ വധിക്കാന്‍ കഴിയു എന്നു മനസ്സിലാക്കിയ ദേവന്മാര്‍ ബ്രഹ്മദേവനെ സമീപിച്ച് താരകാസുരന്റെ ക്രൂരതകള്‍ക്ക് പരിഹാരം കാണണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ശിവനില്‍നിന്നു ജനിക്കുന്ന പുത്രനല്ലാതെ മറ്റൊരു കുഞ്ഞിനും അത് സാധ്യമാകില്ലെന്ന് ബ്രഹ്മദേവന്‍ ദേവന്മാരോടു പറഞ്ഞു.
ശൈലേന്ദ്രപുത്രിയെ വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പരമശിവന് പുത്രന്‍ ജനിക്കാത്ത സന്ദര്‍ഭമായിരുന്നു അത്. പരമശിവനെ കാര്യങ്ങള്‍ ധരിപ്പിക്കാനായി ദേവന്മാര്‍ ശിവസന്നിധിയിലെത്തി ശിവനെ സ്തുതിച്ച് പ്രീതിപ്പെടുത്തി.
ദേവന്മാരുടെ ആഗമനോദ്ദേശ്യം ശിവന് മനസ്സിലായി. വേണ്ടസമയത്ത് വേണ്ടതെല്ലാം നടക്കുമെന്ന് ആശ്വസിപ്പിച്ച് ശിവന്‍ അവരെ അനുഗ്രഹിച്ചു.
എന്നാല്‍ ശിവന് പുത്രനുണ്ടായാല്‍ അത് താങ്ങാനുള്ള ശേഷി ആര്‍ക്കും ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് അക്കാര്യം ദേവന്മാരെ അറിയിച്ചു. അതിനുള്ള പ്രതിവിധിക്കായി കൈലാസത്തിലെത്തി ശിവനെത്തന്നെ ശരണം പ്രാപിക്കണമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ദേവന്മാര്‍ വീണ്ടും ശിവസന്നിധിയിലേയ്ക്കു പുറപ്പെട്ടപ്പോള്‍ ബ്രഹ്മാവും അവരോടൊപ്പം കൂടി.
”മഹാദേവാ, അവിടുത്തെ തേജസ്സ് താങ്ങാന്‍ ആര്‍ക്കും സാധ്യമാകുമെന്ന് തോന്നുന്നില്ല. ത്രിലോക ഹിതത്തെ സ്വീകരിച്ച് അങ്ങയുടെ തേജസ്സിനെ അടക്കി ഈ ലോകത്തെ നിലനിര്‍ത്തിയാലും” അവര്‍ തൊഴുകയ്യോടെ മഹാദേവനെ പ്രാര്‍ത്ഥിച്ചു.
പരമശിവന്‍ അല്പസമയത്തെ ആലോചനയ്ക്കുശേഷം പാര്‍വ്വതിയെ നോക്കി. ദേവന്മാരുടെ അഭ്യര്‍ത്ഥന ശൈലേന്ദ്രപുത്രിക്ക് രുചിച്ചില്ല. എന്നാല്‍ മറ്റുള്ളവരുടെ സമക്ഷം പാര്‍വ്വതി മൗനം പാലിച്ചു.
”അല്ലയോ ബ്രഹ്മദേവാ, ലോകഹിതാര്‍ത്ഥം അങ്ങയുടെ വാക്കുകളെ നാം സ്വീകരിക്കുന്നു. ഞാന്‍ ഉമയോടൊപ്പം തേജസ്സിനെ തേജസ്സുകൊണ്ട് താങ്ങിനിര്‍ത്താം. അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ സ്ഥാനത്തുനിന്ന് എന്റെ തേജസ്സ് ഇളകിയതിനാല്‍ അതിനെ ആരെങ്കിലും ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. ചലിച്ച തേജസ്സിനെ ആരാണ് സ്വീകരിക്കുന്നതെന്ന് അറിയിച്ചാലും” ശിവന്‍ ബ്രഹ്മദേവനോട് ആരാഞ്ഞു.
”അങ്ങയുടെ തേജസ്സിനെ ധരിക്കാന്‍ ശേഷിയുള്ളത് ധരണിക്കു മാത്രമാണ്. ധരണി അത് സ്വീകരിക്കട്ടെ” ദേവന്മാര്‍ പറഞ്ഞു.
ദേവന്മാരുടെ അഭിപ്രായത്തെ പരമശിവന്‍ സ്വീകരിച്ചു. സന്തുഷ്ടരായ ദേവന്മാര്‍ ശിവനെ വണങ്ങി യാത്രയായി. ശിവന്‍ തന്റെ തേജസ്സിനെ മോചിപ്പിച്ചു. അത് ഭൂമിയില്‍ എല്ലായിടവും പരന്നു. ശിവരേതസ്സിനാല്‍ കാടുകളും പര്‍വ്വതങ്ങളും നിറഞ്ഞു. ഇനി എന്താണ് വഴി എന്ന് ദേവകള്‍ ആലോചിച്ചു. ഒടുവില്‍ അവര്‍ അഗ്നിയെ സമീപിച്ച് ഭൂമിയില്‍ പടര്‍ന്ന രേതസ്സിനെ ഭക്ഷിക്കുവാന്‍ അപേക്ഷിച്ചു’
‘ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച അഗ്നി എല്ലാം ഭക്ഷിച്ച് ചാരമാക്കിമാറ്റി. ശിവതേജസ്സ് ഭക്ഷിച്ചതിനുശേഷം അഗ്നിയുടെ തേജസ്സ് നാള്‍ക്കുനാള്‍ മങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ അഗ്നിയോട് ബ്രഹ്മദേവനെ സമീപിച്ച് പരിഹാരം തേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അഗ്നി ബ്രഹ്മലോകത്തേയ്ക്കു പുറപ്പെട്ടു. പോകുന്ന വഴി അഗ്നിദേവന്‍ ഗംഗാദേവിയെ കണ്ടു. ഗംഗാദേവിയോട് പറഞ്ഞാല്‍ തന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുതരുമെന്ന് ചിന്തിച്ച് ഗംഗയോട് തന്റെ പ്രയാസങ്ങള്‍ പങ്കുവച്ചു.’
”അല്ലയോ ഗംഗാദേവി, ഞാന്‍ മഹാദേവന്റെ തേജസ്സ് സ്വീകരിച്ചെങ്കിലും അതു താങ്ങാന്‍ എനിക്ക് കഴിയുന്നില്ല. അതു ഞാന്‍ ഉപേക്ഷിച്ചാല്‍ ലോകം വെന്തുപോകും. അതിനാല്‍ ഭവതി അത് സ്വീകരിച്ച് ഒരു പുത്രന് ജന്മം നല്‍കിയാലും” അഗ്നി ഗംഗയോട് വിനയത്തോടെ പറഞ്ഞു.
അഗ്നിയുടെ വാക്കുകള്‍ കേട്ട് ഗംഗ ആദ്യം ഒന്നു സംശയിച്ചു. ശിവാംശസംഭവനായ ഒരു പുത്രന് തനിക്ക് ജന്മംകൊടുക്കാന്‍ കഴിയുമെന്ന് ആലോചിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തീരുമാനിച്ചു.
”അല്ലയോ അഗ്നിദേവാ, നീ അത് എന്നിലേക്ക് നിക്ഷേപിച്ചാലും” ഗംഗാദേവി പറഞ്ഞു.
സന്തുഷ്ടനായ അഗ്നി, ശിവതേജസ്സിനെ ഗംഗയില്‍ നിക്ഷേപിച്ചു. തന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ട സന്തോഷത്താല്‍ ബ്രഹ്മലോകത്തേക്കുള്ള യാത്ര ഉപേക്ഷിച്ച് ഗംഗായോടു നന്ദി പറഞ്ഞ് മടങ്ങിപ്പോയി.
ദിവസങ്ങള്‍ കഴിയുംതോറും ശിവതേജസ്സ് ഗംഗയ്ക്ക് ഭാരമായിത്തീര്‍ന്നു. എന്നാല്‍ പുത്രന്‍ ജനിച്ചതുമില്ല. അതിനാല്‍ ഭയവിഹ്വലയായ ഗംഗ ബ്രഹ്മാവിനെ സമീപിച്ച് സങ്കടം അറിയിച്ചു.
”ദേവാ, ശിവതേജസ്സിനെ സ്വീകരിച്ച അഗ്നി, അതു താങ്ങാന്‍ കഴിയാതെ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചത് ശിവാംശസംഭവനായ ഒരു പുത്രന്‍ ഉണ്ടാകുമെന്ന് അഗ്നി പറഞ്ഞതുകൊണ്ടാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ പ്രസവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി എനിക്ക് ഇത് താങ്ങാന്‍ ശേഷിയില്ല” ഗംഗാദേവി പറഞ്ഞു.
”അല്ലയോ ഗംഗേ, നീ ഉദയപര്‍വ്വതത്തിലേയ്ക്കു പോകുക. അവിടെ നൂറുകോടി വിസ്താരമുള്ള ഞാങ്ങണപ്പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഇടമുണ്ട്. നീ സ്വീകരിച്ച രേതസ്സിനെ അവിടെ നിക്ഷേപിക്കുക. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു ആണ്‍കുട്ടി ഉണ്ടാവുന്നതാണ്” ബ്രഹ്മാവ് ഗംഗയോടു പറഞ്ഞു.
‘ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം സ്ത്രീരൂപം ധരിച്ച പര്‍വ്വതപുത്രി ഗംഗ, ഉദായാദ്രിയില്‍ച്ചെന്ന് താന്‍ സ്വീകരിച്ച തേജസ്സിനെ അവിടെ നിക്ഷേപിച്ചു. അതോടെ ശിവതേജസ്സുകൊണ്ട് ആ ശരവണക്കാട്ടിലുള്ള സര്‍വ്വ വൃക്ഷങ്ങളും പശുപക്ഷികളുമെല്ലാം സുവര്‍ണ്ണ നിറമായിത്തീര്‍ന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാലസൂര്യനു തുല്യമായ ശരീര ശോഭയോടെ ഒരു ആണ്‍കുട്ടി അവിടെ ഉണ്ടായി. ആ ശിശുവാണ് സുബ്രഹ്മണ്യന്‍. കുട്ടി ദിവ്യമായ ആ ശരവണത്തില്‍ മലര്‍ന്നുകിടന്ന് കാലിന്റെ പെരുവിരല്‍ വായില്‍വച്ച് മേഘം ഗര്‍ജ്ജിക്കുന്നത്ര ഉച്ചത്തില്‍ കരഞ്ഞു.
ശിവതേജസ്സില്‍നിന്നും പുത്രനുണ്ടായത് ദിവ്യജ്ഞാനത്താല്‍ പാര്‍വ്വതി അറിഞ്ഞു. കുഞ്ഞ് വിശന്ന് നിലവിളിക്കുന്നതറിഞ്ഞ ദേവന്മാര്‍ പരിഹാരം കാണാന്‍ പാര്‍വ്വതിയെ സമീപിച്ചു. കുഞ്ഞിന് പാലൂട്ടുന്നതിനുവേണ്ടി ആറു നക്ഷത്രങ്ങളെ പാര്‍വ്വതി ചുമതലപ്പെടുത്തി.
ദേവനിയോഗത്താല്‍ എത്തിച്ചേര്‍ന്ന, ദിവ്യകൃത്തികമാര്‍ കുഞ്ഞിനെക്കണ്ട് സന്തോഷത്തോടെ ഓടിച്ചെന്ന് തനിക്കുതന്നെ ആദ്യം മുലകൊടുക്കണം എന്ന ആഗ്രഹത്തോടെ കുഞ്ഞിനെ എടുക്കാനായി പരസ്പരം മത്സരിച്ചു. കൃത്തികമാര്‍ ഒരേസമയം കുഞ്ഞിന്റെ അടുത്തേയ്ക്കു ചെന്ന് കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആറുപേരേയും ഒരേസമയം കുഞ്ഞ് സ്‌നേഹപൂര്‍വ്വം നോക്കി. അങ്ങനെ കുട്ടിക്ക് ആറു മുഖം ഉണ്ടായി. ഒടുവില്‍ കൃത്തികമാര്‍ മാറിമാറി കുഞ്ഞിന് മുലകൊടുത്തു.’
‘സുബ്രഹ്മണ്യന്റെ വളര്‍ത്തമ്മമാരായ ആ ആറു നക്ഷത്രങ്ങളാണ് കൃത്തികകള്‍. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ കുഞ്ഞിന് കാര്‍ത്തികേയന്‍ എന്ന പേരും ലഭിച്ചു.
കുഞ്ഞു ജനിച്ച വിവരം അഗ്നിയും അറിഞ്ഞു. കുട്ടിയെ കാണാനായി തിടുക്കത്തില്‍ പുറപ്പെട്ട അഗ്നിയെ പോകുന്നവഴിക്ക് ഗംഗ കണ്ടു.
”എവിടേയ്ക്കാണ് തിരക്കിട്ടു അങ്ങ് പോകുന്നത്” ഗംഗ ചോദിച്ചു.
”ശരവണത്തില്‍ പുത്രനുണ്ടായിരിക്കുന്നു. അവനെ കാണുവാന്‍ പോവുകയാണ്”
”അങ്ങനെയെങ്കില്‍ ആ കുഞ്ഞ് എന്റേതാണ്. കുഞ്ഞ് എനിക്ക് അവകാശപ്പെട്ടതാണ്” ഗംഗ പറഞ്ഞു.
”നിന്റെ ന്യായവാദം ശരിയല്ല.” ഗംഗ പറഞ്ഞത് അംഗീകരിക്കാന്‍ അഗ്നി തയ്യാറായില്ല. രണ്ടാളും അവിടെനിന്ന് തര്‍ക്കിക്കാന്‍ തുടങ്ങി.
ആസമയം അതുവഴിവന്ന
മഹാവിഷ്ണു അവരുടെ തര്‍ക്കം കേട്ട് അതില്‍ ഇടപെടാതെ പുഞ്ചിരിച്ചുകൊണ്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അപ്പോള്‍ അവര്‍ ഉണ്ടായ സംഭവങ്ങള്‍ മഹാവിഷ്ണുവിന്റെ മുന്നില്‍ വച്ചു.
”നിങ്ങള്‍ തര്‍ക്കം പരിഹരിക്കാനായി ശിവന്റെ അടുത്തേയ്ക്കു പോകുക” തീര്‍പ്പു കല്‍പ്പിക്കാനാകാതെ മഹാവിഷ്ണു പറഞ്ഞു.
‘അഗ്നിയും ഗംഗയും ശിവസന്നിധിയില്‍ എത്തി കുഞ്ഞുണ്ടായ കാര്യം അവര്‍ അറിയിച്ചു. ഗംഗയും അഗ്നിയും ഒരുമിച്ച് തിടുക്കത്തില്‍ എത്തിയത് തര്‍ക്കപരിഹാരത്തിനാണെന്ന് മനസ്സിലാക്കിയിട്ടും അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെ ശിവന്‍ പാര്‍വ്വതിയെ വിളിച്ചു.
”പാര്‍വ്വതീ, ഭാഗ്യം ഭാഗ്യം… നമുക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നു. ഉടന്‍തന്നെ കുഞ്ഞിനെ കാണാന്‍ പുറപ്പെടുക” ശിവന്‍ സന്തോഷത്തോടെ പറഞ്ഞു. അഗ്നിയും ഗംഗയും പരസ്പരം നോക്കിയ തല്ലാതെ ഒന്നും പറഞ്ഞില്ല.
”കുഞ്ഞ് ആരുടേതാണെന്ന് കുഞ്ഞിനെ കണ്ടതിനുശേഷം നമുക്ക് തീരുമാനിക്കാം” ശിവന്‍ തന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്ന അഗ്നിയേയും ഗംഗയേയും നോക്കി പറഞ്ഞു.
അവര്‍ നാലാളും അപ്പോള്‍ത്തന്നെ ശരവണത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ അവിടെ കണ്ടത് കൃത്തികമാരുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിനെയാണ്.
”കുഞ്ഞ് ആരെയാണ് നോക്കുന്നത് എന്നറിയട്ടെ. അതിനുശേഷം കുഞ്ഞ് ആരുടേതാണെന്നു തീരുമാനിക്കാം” ശിവന്‍ എല്ലാവരോടുമായി പറഞ്ഞു.
ശിശു അവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കന്മാരുടെ ഇംഗിതം മനസ്സിലാക്കി യോഗബലംകൊണ്ട്, കുമാരന്‍, വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്നീ പേരുകളുള്ള നാലു ശരീരത്തെ ഒരേസമയം സ്വീകരിച്ചു. കുമാരന്‍ ശിവനേയും വിശാഖന്‍ പാര്‍വ്വതിയേയും ശാഖന്‍ ഗംഗയേയും നൈമേയന്‍ അഗ്നിയേയും നോക്കി. എല്ലാവര്‍ക്കും അപ്പോള്‍ സന്തോഷമായി.