ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന് അത് ഉറപ്പു നല്‍കുന്ന തുല്യ നീതിയാണ്. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന തുല്യത ഉറപ്പു നല്‍കുന്നു. എന്നാല്‍ മതേതര ജനാധിപത്യ ഭാരതത്തില്‍ ചിലര്‍ മാത്രം പ്രിവിലേജ് ക്ലാസ് ആണെന്ന് ധരിക്കുന്നിടത്താണ് സാമൂഹികമായ വേറിടല്‍വാദത്തിന് തുടക്കമാകുന്നത്. മതന്യൂനപക്ഷങ്ങള്‍ എന്ന പദവി ഭരണഘടനാ തത്വങ്ങള്‍ക്ക് അതീതമായ പ്രത്യേക പ്രിവിലേജ് ആണെന്ന് ചിലര്‍ ധരിക്കുന്നു. രാജ്യത്തിന്റെ പൊതു പൗരസമൂഹത്തിന്റെ ഭാഗമാണെന്നും രാജ്യത്തെ നിയമങ്ങളും മതേതരത്വവും പാലിക്കേണ്ടവരാണെന്നുമുള്ള പ്രാഥമികമര്യാദ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ഭരണഘടന ഉറപ്പു നല്‍കുന്ന നിയമവാഴ്ചയാണ് പരമ പ്രധാനമെന്നും മത നിയമങ്ങളും അനുശാസനങ്ങളും ഭരണഘടനയ്ക്ക് എത്രയോ താഴെയാണെന്നും ഇനിയും മനസ്സിലാക്കാത്ത വലിയൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്.
മലപ്പുറത്ത് നിലനില്‍ക്കുന്ന സാമൂഹ്യ അസന്തുലിതാവസ്ഥയെക്കുറിച്ച് പറഞ്ഞതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വാളെടുത്തത് ഇത്തരം മനോഭാവം പുലര്‍ത്തുന്ന ചിലരും അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി പണിയെടുക്കുന്ന ചിലരുമാണ്. യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ചില സാഹചര്യങ്ങളേക്കുറിച്ചാണ്. മുമ്പ് മുഖ്യമന്ത്രിമാരായിരുന്ന എ.കെ.ആന്റണിയും വി.എസ്.അച്യുതാനന്ദനും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലയില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഒരു സ്വതന്ത്ര രാജ്യം പോലെയാണ് മലപ്പുറം എന്നും 27 ശതമാനം വരുന്ന ഹിന്ദു ജനസാമാന്യത്തിന് സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുകയായിരുന്നു.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്തിന്റെ പ്രത്യേകത അതിന്റെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതമാണ്. 70% ത്തോളം മുസ്ലിം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ലോകത്ത് മറ്റേതൊരു ഭൂവിഭാഗത്തിലും എന്നപോലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മത നിയമങ്ങള്‍ സാമൂഹ്യജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മലപ്പുറത്തും നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അക്കാര്യമാണ് വെള്ളാപ്പള്ളി പറയാതെ പറഞ്ഞത്. മുസ്ലിം മതാധിപത്യം നിലനില്‍ക്കുന്ന ലോകത്തെ ഏത് ഭൂവിഭാഗത്തിലും അവിടുത്തെ മതന്യൂനപക്ഷങ്ങള്‍ നേരിടേണ്ടി വരുന്ന വിവേചനം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ മലപ്പുറത്ത് ഈ വിവേചനം നിലനില്‍ക്കുന്നു എന്നാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചത്. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ളവര്‍ ചെയ്യേണ്ടത് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ്.
മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടണം. അതിനു വെള്ളാപ്പള്ളിയെ ആക്രമിക്കുകയല്ല, യാഥാര്‍ത്ഥ്യബോധത്തോടെ വിഷയത്തെ മനസ്സിലാക്കുകയാണ് വേണ്ടത്.
വെള്ളാപ്പള്ളിയെ ശക്തമായി വിമര്‍ശിച്ച് ആദ്യം രംഗത്ത് വന്നത് മുസ്ലിംലീഗാണ്. മലപ്പുറത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പോലും മുസ്ലിം അല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെയും മത്സരിപ്പിക്കാത്ത ഒരു പാര്‍ട്ടി മതേതരത്വം പറയുന്നത് പരിഹാസ്യമല്ലാതെ മറ്റെന്താണ്. രാഷ്ട്രീയമായി മുസ്ലിം ലീഗും ലീഗിനെ പിന്തുടര്‍ന്ന് കോണ്‍ഗ്രസും അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷവും നടത്തുന്ന മുസ്ലിം പ്രീണനം മലപ്പുറത്തെ ഹിന്ദു സമൂഹത്തെ പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.
മതേതരത്വത്തിന്റെ പേരില്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിച്ചു വരാനാകാത്ത വിധം മലപ്പുറത്ത് ഹിന്ദു സമൂഹം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഈ രാഷ്ട്രീയമായ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മതത്തിന്റെ പേരില്‍ നേരിടുന്ന അവഗണന അല്ലെങ്കില്‍ മറ്റെന്താണിത്.
രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങള്‍ മലപ്പുറത്ത് വലിയ അവഗണന നേരിടുന്നു. ജില്ലയിലെ 18 എയ്ഡഡ് കോളേജുകളില്‍ 17 എണ്ണവും നിയന്ത്രിക്കുന്നത് മുസ്ലിം മാനേജ്‌മെന്റുകളാണ്. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പകള്‍ വിതരണം ചെയ്യുന്നതില്‍ പോലും നഗ്‌നമായ വിവേചനം നിലനില്‍ക്കുന്നു. ഒരേ സമയം മതന്യൂനപക്ഷങ്ങളുടെയും ഒബിസിയുടെയും അവകാശങ്ങള്‍ കൈപ്പറ്റുന്ന മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത്തരം ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈക്കലാക്കുമ്പോള്‍ പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. വിദ്യാഭ്യാസ-തൊഴില്‍ സംവരണങ്ങളില്‍ ഈ വിവേചനം വളരെ പ്രകടമാണ്.
കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ ജീവിതത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുള്ള കെ.കേളപ്പന് ജന്മനാട്ടില്‍ ഉചിതമായ സ്മാരകമില്ല. സ്വാതന്ത്ര്യസമര സേനാനിയും മഹാത്മാഗാന്ധിയുടെ അനുയായിയുമായ കേരള ഗാന്ധിയെ മറന്ന മലപ്പുറത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ നേതൃത്വം വാരിയംകുന്നനെ പോലെയുള്ള മതതീവ്രവാദികള്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ മത്സരിക്കുകയാണ്.
ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമക്ക് തുഞ്ചന്‍ പറമ്പില്‍ അപ്രഖ്യാപിത വിലക്കാണ്. മലപ്പുറത്തെ സംഘടിത മതവിഭാഗത്തിന്റെ വിലക്കിനെതിരെ ശബ്ദിക്കാന്‍ പോലും രാഷ്ട്രീയക്കാര്‍ക്കാകുന്നില്ല. വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാണിച്ചത് ഈ നഗ്‌നമായ വിവേചനവും മലപ്പുറത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത മതാധിപത്യവുമാണ്.
1921 ലെ മാപ്പിള ലഹള എന്ന ഹിന്ദു വംശഹത്യയ്ക്ക് ശേഷം മലപ്പുറം ജില്ലയിലെ സാമൂഹ്യ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള വിടവ് വളരെ വലുതാണ്. മലപ്പുറം കേരളത്തിന്റെ സാംസ്‌കാരിക പൈതൃക ഭൂമിയായിരുന്നു. എന്നാല്‍ അതേ മലപ്പുറത്ത് 1921ല്‍ മതത്തിന്റെ പേരില്‍ ഒരുപറ്റം വര്‍ഗീയവാദികള്‍ ഒഴുക്കിയ ചോര ആ നാടിനെ കളങ്കപ്പെടുത്തിയിരിക്കുന്നു. ആ മുറിവ് ഉണങ്ങണമെങ്കില്‍ മലപ്പുറം ജില്ലയിലെ ഇരകളായ പിന്നാക്ക ഹിന്ദു സമൂഹത്തിന് തുല്യമായ പരിഗണന ലഭിക്കണം.
സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങള്‍ ലഭിക്കണം. രാഷ്ട്രീയമായ പരിഗണനകള്‍ ലഭിക്കണം. കാലത്തിന്റെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മുറിവുകള്‍ ഉണക്കാനുള്ള ശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. ലീഗ് നേതൃത്വത്തിന് ഈ തിരിച്ചറിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വെള്ളാപ്പള്ളി നടേശനെയും എ.കെ.ആന്റണിയേയും വി.എസ്. അച്യുതാനന്ദനേയും പോലെ സത്യം പറയുന്നവര്‍ക്കെതിരെ വാളെടുത്തിട്ട് കാര്യമില്ല.