സി.ഐ.ടി.യു നേതാവ് ഇളമരം കരീം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത് ‘കരിംകാ’ ആയിട്ടാണ്. പോസ്റ്ററുകളില്‍ കരീമിന്റെ ചിരിക്കുന്ന ചിത്രത്തോടൊപ്പം ‘പ്രിയങ്കരനായ കരിംകാ’ എന്നാണ് എഴുതിയിരുന്നത്. മാസം ചിലതു കഴിഞ്ഞ് ലോകസഭയില്‍ വഖഫ് ബില്‍ ചൂടേറിയ ചര്‍ച്ചയായപ്പോള്‍ കരിംകാ പത്രക്കാര്‍ക്കു മുമ്പില്‍ കരിം മൗലവിയാകുന്ന കാഴ്ചയാണ് കണ്ടത്. വഖഫ് ബില്‍ ആര്‍.എസ്.എസ്സിന്റെ സൃഷ്ടിയാണ്, കടുത്ത മതവിഭജനം ഉണ്ടാക്കുന്നതാണ് എന്നാണ് അദ്ദേഹം രോഷം കൊണ്ടത്. ഈ ബില്ലിനെതിരെ ഇത്രയേറെ രോഷംകൊണ്ട മറ്റൊരാള്‍ അസറുദ്ദീന്‍ ഒവൈസിയായിരുന്നു. സഭയില്‍ വെച്ച് ബില്ലിന്റെ കോപ്പി കീറിയാണ് ഒവൈസി പ്രതികരിച്ചത്. രാഹുല്‍ഗാന്ധി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വൈകി എത്തിയതും എന്നിട്ടും സംസാരിക്കാ തിരുന്നതും കരീമിനെ വല്ലാതെ വേദനിപ്പിച്ചു. രാഹുല്‍ പ്രതിപക്ഷനേതാവ് എന്ന നിലക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്നും എതിര്‍പ്പിന് നേതൃത്വം നല്‍കണമായിരുന്നു എന്നുമുള്ള സാരോപദേശം കൂടി കരീമിന്റെ വക ഉണ്ട്. ലീഗ് നേതാവ് പാണക്കാട് തങ്ങള്‍ക്കോ സമസ്ത നേതാക്കള്‍ക്കോ പോലും ഇത്ര രോഷം ഉണ്ടായിരുന്നില്ല. രാഹുലിനെ ഗുണദോഷിക്കാനും അവര്‍ക്ക് തോന്നിയിട്ടില്ല.
ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ക്ലാസെടുക്കുന്നയാളാണ് കരീം. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് എന്നിവയെക്കുറിച്ചൊക്കെ കരീമിന് നല്ല ബോധ്യമുണ്ട്. ഇതേ സഖാവാണ് വഖഫ് നിയമ ഭേദഗതിയുടെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ കടത്തിവെട്ടുന്ന തീവ്രവാദ നിലപാട് സ്വീകരിച്ചത്. രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലാത്ത വിധം വഖഫ് ബോര്‍ഡിനും വഖഫ് ട്രിബ്യൂണലിനും അമിതാധികാരം നല്‍കുന്ന നിലവിലെ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടപ്പോഴാണ് ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. മുത്തലാഖ് നിയമം മൂലം റദ്ദാക്കിയതും ഇത്തരം നടപടിയായിരുന്നു. എന്നാല്‍ ഇതിനെയൊക്കെ മുസ്ലിം വിരുദ്ധം എന്നാണ് കരീമും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിശേഷിപ്പിച്ചത്. ഇത്തരം നിലപാടിലൂടെ പാര്‍ട്ടി മുമ്പ് കണ്ണൂരിലെ ഒരു എസ്.എഫ്.ഐക്കാരനെ രാജ്യത്ത് ബോംബുസ്‌ഫോടനം നടത്തുന്ന ഭീകരനാക്കി മാറ്റിയിരുന്നു. തടിയന്റവിട നസീര്‍ എന്ന ആ ഭീകരന്‍ ഇന്ന് ജയിലിലാണ്. ഇത്തരം ഭീകരന്മാരെ പാര്‍ട്ടിയില്‍ നിന്നു ഇനിയും വളര്‍ത്തിയെടുക്കാനുള്ള ചുമതല കരീം മൗലവിക്കുണ്ടോ?