പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്ന നാടാണ് ഭാരതം. ഭാരത ഭരണഘടന അനുവദിക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെ തന്നെ ഈ സ്വാതന്ത്ര്യം അനിയന്ത്രിതമാകാനോ അതുപയോഗിച്ച് മറ്റുള്ളവരുടെ വികാരങ്ങളെേയാ സ്വാതന്ത്ര്യത്തെയോ ്രവണപ്പെടുത്തുവാനോ പാടില്ല. എന്നാല്‍ കലാ സ്വതന്ത്ര്യത്തിന്റെ പേരില്‍ രാഷ്ട്രത്തിന്റെയും അതിന്റെ ഭരണഘടനയുടെ തന്നെയും കഴുത്തില്‍ കത്തിവെയ്ക്കുന്ന സാഹചര്യമുണ്ടായാലോ? ഈ സംശയമല്ലേ എമ്പുരാനെന്ന വിവാദ ചിത്രം കാണുന്ന ഏതൊരു പൗരനുമുണ്ടാവുക.
വളച്ചൊടിച്ച ചരിത്രവും ഭീകരവാദത്തെ വെള്ളപൂശലും
ചിത്രത്തിന്റെ കഥാബിന്ദു മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഇത് ദേശ വിരുദ്ധ-ഹിന്ദു വിരുദ്ധ അജണ്ടയില്‍ നിര്‍മ്മിച്ചൊരു സിനിമയാണെന്ന് വ്യക്തവും സ്പഷ്ടവുമായി മനസിലാക്കാം. പ്രത്യേകിച്ച് സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ കേരളത്തിലിത് വര്‍ഷങ്ങളായി തുടരുന്നൊരു പ്രക്രിയയായത് കൊണ്ടു തന്നെ. അതിനാല്‍ തന്നെ ഹിന്ദു സമൂഹത്തെ തെറ്റിന്റെ ഭാഗത്തു നിര്‍ത്തിക്കൊണ്ട്, എല്ലാം പാപവും ഹൈന്ദവരുടെ തലയില്‍ കെട്ടിവെച്ച് ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുന്നൊരു ചിത്രമായി അത് മാറിയതില്‍ അത്ഭുതപ്പെടാനില്ല. സത്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച ഭാരത ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തെയും അതിലെ വസ്തുതകളെയും ചരിത്ര സത്യങ്ങളെയും വീണ്ടും വളച്ചൊടിച്ചു ഹിന്ദു-മുസ്ലിം വിഭജന രാഷ്ട്രീയം കടത്തിവിടുകയാണ് ചിത്രം ചെയ്യുന്നത്. അതിനേക്കാളുപരി ഗോധ്രയില്‍ കൊല്ലപ്പെട്ട 59 സാധുക്കളായ രാമഭക്തരെ അപമാനിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാരതത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലുമുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ദേശീയ ഐക്യത്തെ തകര്‍ക്കുകയെന്ന ലക്ഷ്യവും ഈ സിനിമയ്ക്ക് പിന്നിലുണ്ട്.
സിനിമയെ കേവലമൊരു രാജ്യ വിരുദ്ധ പ്രചാരണ വസ്തുവായി മാത്രമാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫര്‍ തന്നെ ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിദേശ അദൃശ്യ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളായി ചിത്രീകരിച്ചിരുന്നു. യഥാര്‍ത്ഥ അധികാരം ജനാധിപത്യ ചട്ടക്കൂടിന് പുറത്താണെന്ന ആശയത്തെ അത് ശക്തിപ്പെടുത്തുകയായിരുന്നു. അതേ ആശയത്തില്‍ ഭാരതത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചെടുത്തിരിക്കുകയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍. അതിനായി രാജ്യത്തെ അന്വേഷണ-ഇന്റലിജന്‍സ് ഏജന്‍സികളെയും നിയമപാലകരെയും ജുഡീഷ്യറിയെയും വിശ്വാസ്യതയില്ലാത്തതാക്കി മാറ്റുവാന്‍ വലിയ ശ്രമവും സംവിധായകന്‍ നടത്തുന്നുണ്ട്.
അരാജകത്വത്തിന്റെയും അരാഷ്ട്രീയവാദത്തിന്റെയും സന്ദേശം
രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവും സംശുദ്ധനല്ലെന്ന ആശയത്തെ പ്രചരിപ്പിക്കുകയും പൗരന്മാരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ നിന്ന് കൂടുതല്‍ അകറ്റുകയും ചെയ്യാന്‍ ഈ ചിത്രം പരമാവധി ശ്രമിക്കുന്നുണ്ട്. അധികാരം എപ്പോഴും നിഴലായി നില്‍ക്കുന്നൊരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈകളിലാണെന്ന് കാണിക്കുന്നതിലൂടെ രാജ്യത്തിന്റെ ജനാധിപത്യ പങ്കാളിത്തത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുകയും പൗരന്മാരെ അവിശ്വാസികളാക്കി മാറ്റുകയുമാണ് സംവിധായകന്‍ ചെയ്യുന്നത്. കാവിപ്പടയെ ഫണ്ട് ചെയ്യുന്നത് കൊലകൊമ്പന്മാരാണെന്ന് ആദ്യ ഭാഗമായ ലൂസിഫറില്‍ തന്നെ പറയുന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ദേശവിരുദ്ധ സിനിമകളുടെ സംവിധായകനെന്നും നായകനെന്നും സ്വയം ബ്രാന്‍ഡ് ചെയ്യുകയാണ് പൃഥ്വിരാജ്.
എല്ലാ സര്‍ക്കാരുകളും അഴിമതിക്കാരാണെന്ന വാദത്തെ ശക്തിപ്പെടുത്താനും സിനിമ ശ്രമിക്കുന്നു. ഇതുവഴി രാജ്യ ഭരണത്തില്‍ അവിശ്വാസം വ്യാപിപ്പിക്കുന്നതിനും ഒരു സര്‍ക്കാരും തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിനും സിനിമ ശ്രമിക്കുന്നു. സിനിമ സൂക്ഷ്മമായി പരിശോധിച്ചാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായകനെ നിയമ ചട്ടക്കൂടിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരാളായി ചിത്രീകരിക്കുന്നു. നീതിയുടെ യഥാര്‍ത്ഥ സംരക്ഷകനാകുവാന്‍ ഭരണഘടനാ വിരുദ്ധ ശക്തികള്‍ക്ക് മാത്രമേ കഴിയൂ എന്ന സന്ദേശം ഇത് നല്‍കുന്നു. ചുരുക്കത്തില്‍ രാജ്യത്തെ നിയമ സ്ഥാപനങ്ങള്‍, ജനാധിപത്യപരമായ നിരീക്ഷണം, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത്.
സമാന്തര അധികാര ഘടനയെന്ന ആശയത്തെ സിനിമയില്‍ സംവിധായകന്‍ സാധാരണവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാം അദൃശ്യ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് സിനിമയിലൂടെ ജനങ്ങളെ വിശ്വസിപ്പിക്കുമ്പോള്‍ അവര്‍ രാഷ്ട്രീയമായി നിസ്സംഗരാകുന്നു. തിരഞ്ഞെടുപ്പുകളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു. പൗരധര്‍മ്മത്തില്‍ നിന്നും ജനാധിപത്യ പങ്കാളിത്തത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു. രാജ്യത്തോടുള്ള കൂറില്ലാതാവുന്നു. അതുമൂലം ആര്‍ക്കാണ് ഗുണമുണ്ടാവുക?
ഭാരതത്തിന്റെ ദേശീയ ഐക്യം ദുര്‍ബലപ്പെടുമ്പോഴും ജനങ്ങള്‍ വിഭജിക്കപ്പെടുകയും, യുവജനങ്ങള്‍ നിന്ദ്യരും, സ്വന്തം സ്ഥാപനങ്ങളില്‍ അവിശ്വാസികളുമായിത്തീരുകയും ചെയ്യുമ്പോള്‍ അതിന്റെ അത്യന്തിക ഗുണം ലഭിക്കുക ഭാരതത്തെ തകര്‍ക്കുവാന്‍ കാത്തിരിക്കുന്ന ബാഹ്യശക്തികള്‍ക്കാണ്. അതിനുള്ള വിടവാണ് ഈ സിനിമ ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെയാണ് ഈ സിനിമ എതിര്‍ക്കപ്പെടുന്നതും.
പൃഥ്വിരാജ് സിനിമകളില്‍ ആവര്‍ത്തിക്കുന്ന ദേശവിരുദ്ധത
എമ്പുരാന്‍ സിനിമയില്‍ ദേശവിരുദ്ധത കടന്നു കൂടിയത് യാദൃച്ഛികമാണെന്ന് കരുതാനാവില്ല. കാരണം സിനിമയുടെ സംവിധായകന്റെ പല മുന്‍കാല ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളും സമാനമാണ്. എന്നാല്‍ മലയാളത്തിന്റെ മഹാനടന്‍ അഭിനയിക്കുന്നുണ്ടെന്നുള്ളത് കൊണ്ടുതന്നെ ചിത്രത്തില്‍ ഇത്തരമൊരു അജണ്ട ഒളിച്ചു കടത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ എല്ലാ ധാരണകളെയും പൊളിക്കുന്നതായിരുന്നു ചിത്രത്തില്‍ ഒളിച്ചു കടത്തിയ ദേശവിരുദ്ധ-ഹിന്ദു വിരുദ്ധ അജണ്ട. സംവിധായകന്‍ തന്നെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര് ലഷ്‌കര്‍ -ഇ -തോയിബ ഭീകരവാദി ഹഫീസ് സയിദ്, ജയ്‌ഷെ മുഹമ്മദ് ഭീകരവാദി മസൂദ് അസറിന്റെ പേരില്‍ നിന്നുത്ഭവിച്ച മസൂദ് സയിദ് എന്നായത് യാദൃച്ഛികമാണോ? അവിടെയാണ് ഈ സിനിമയുടെ ഉദ്ദേശ്യശുദ്ധി സംശയത്തിന്റെ നിഴലിലാവുന്നതും. അതുകൊണ്ടു തന്നെ ഈ സിനിമ നിര്‍മ്മാണത്തിനായി എവിടുന്നൊക്കെ പണം സ്വീകരിച്ചു, സിനിമയുടെ പിന്നണിയില്‍ ആരൊക്കെ ഇടപെട്ടു, നിര്‍മ്മാതാക്കളില്‍ ഒരാള്‍ പിന്മാറിയതെന്തുകൊണ്ട് തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത സംവിധായകനടക്കമുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.
ആര്‍എസ്എസ്സിനെയും സംഘപരിവാറിനെയും മുഴുനീളെ വിമര്‍ശിക്കുന്ന സിനിമകള്‍ ചിത്രീകരിച്ചോളൂ, പ്രശ്‌നമില്ല. സിനിമയുടെ ഓരോ മിനിറ്റിലും അതിലെ നേതാക്കന്മാരെ അധിക്ഷേപിച്ചോളൂ, പ്രശ്‌നമില്ല. രാജ്യത്തെ സര്‍ക്കാരിനെയും നേതൃത്വത്തെയും വിമര്‍ശിച്ചോളൂ, പ്രശ്‌നമില്ല. സംഘടനകളും സര്‍ക്കാരുകളും നേതാക്കന്മാരും വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ ഭാരത രാഷ്ട്രത്തിന്റെ അഖണ്ഡതയേയും ഐക്യത്തെയും തകര്‍ക്കുന്നതിനായി ഇറങ്ങിത്തിരിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഏതൊരു ദേശസ്‌നേഹിയായ പൗരനും ഈ രാജ്യത്ത് അവകാശമുണ്ട്. അവരാരും സ്വധര്‍മ്മത്തെ മറന്നു കൈയ്യുംകെട്ടി നോക്കുകയില്ല.