ഫാസിസത്തിന്റെ മറുപതിപ്പായി വിശേഷിപ്പിക്കാവുന്ന ആശയധാരയും പ്രയോഗപദ്ധതിയുമാണ് കമ്മ്യൂണിസം. ജനാധിപത്യ നിഷേധത്തിന്റെ അരിവാളുകൊണ്ട് ജനസമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ ലോകമെമ്പാടും കാഴ്ചവെച്ചിട്ടുള്ളത്. കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ച രാഷ്ട്രീയനയം ഇതുതന്നെയാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുകയും സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുകയും ചെയ്യുന്നതിലൂടെ അധീശത്വം ഉറപ്പിക്കാനാണ് കേരളത്തില്‍ വളരെക്കാലമായി സിപിഎം ശ്രമിച്ചുപോരുന്നത്.
ഭാരതത്തില്‍ കമ്മ്യൂണിസത്തിന്റെ ആശയപരമായ വ്യാപനത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഇവിടെ ആഴത്തില്‍ വേരുറപ്പിച്ച ഹൈന്ദവ വിശ്വാസങ്ങളാണെന്ന ധാരണയില്‍ ഹിന്ദുക്കളുടെ ആരാധനയ്ക്കും ആചാരത്തിനുമെതിരെ സിപിഎം നിരന്തരം അവഹേളനങ്ങള്‍ നടത്തുകയാണ്. അടുത്തിടെ കണ്ണൂര്‍ പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായി നടന്ന കലശ ഘോഷയാത്രയില്‍ മുഴപ്പിലങ്ങാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജിനെ വധിച്ച കേസില്‍ അടുത്തിടെ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രം ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചതിലൂടെ സിപിഎം ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും ഒരിക്കല്‍ കൂടി അധിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങള്‍ പൊതു ഇടമല്ല. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ ഘോഷയാത്രകള്‍ക്കും കാഴ്ചവരവിനുമൊക്കെ ക്ഷേത്രാചാര മര്യാദകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും സദ്ബുദ്ധിയും വിവേക വിദ്യാവിനയങ്ങളും പകര്‍ന്നുനല്‍കുവാന്‍ വേണ്ടിയുള്ളതാണ്. ക്ഷേത്രാചാരങ്ങളുടെ പരിപാവനതയെ വിലകുറച്ച് കണ്ട് അതിനെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാദിയാക്കി മാറ്റുന്നത് പ്രതിഷേധാര്‍ഹമാണ്.
ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ കപ്പ നടണം എന്നതാണ് കേരളത്തില്‍ പതിറ്റാണ്ടുകളായുള്ള കമ്മ്യൂണിസ്റ്റ് പരികല്പന. ക്ഷേത്രം സമൂഹത്തെ ധര്‍മ്മക്ഷയത്തില്‍ നിന്നും ശക്തിക്ഷയത്തില്‍ നിന്നും ത്രാണനം ചെയ്യുന്ന ഇടമാണ്. ഈ ക്ഷതങ്ങള്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും സംഭവിക്കാം. അത്തരം മൂല്യക്ഷതങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കാതിരിക്കാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്ക്കണം. മൂല്യബോധം പകര്‍ന്ന് നല്‍കുന്ന സങ്കല്പങ്ങളെ മാനിക്കാതെ അവയെ അവഹേളിച്ചും അവമതിച്ചും അവതരിക്കപ്പെട്ടതിന്റെ പരിണതഫലമാണ് ഇന്ന് കേരള സമൂഹം അനുഭവിക്കുന്ന അധഃപതനങ്ങള്‍ക്ക് കാരണം. താലിമാല പൊട്ടിച്ചെറിയുവാനുള്ള ആഹ്വാനങ്ങള്‍ക്കും ചുംബന സമരം പോലുളള ആഭാസത്തരങ്ങള്‍ സംഘടിപ്പിക്കാനും ഇടതുപക്ഷക്കാര്‍ നേതൃത്വം നല്‍കിയപ്പോള്‍ സമൂഹം വഴിപിഴച്ചു. സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് എന്ന തെറ്റായ വ്യാഖ്യാനം ഇടതുബുദ്ധിജീവികള്‍ സമൂഹത്തില്‍ പരത്തിയപ്പോള്‍ യുവത്വം അപചയത്തിലേക്ക് നീങ്ങി. ഇത്തരം ചെയ്തികളുടെ കെടുതികള്‍ നാമിന്ന് അനുഭവിക്കുകയാണ്. ഇതിനു സമാനമാണ് ക്ഷേത്രങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കവും. സമൂഹത്തെ വഴിപിഴപ്പിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ കമ്മ്യൂണിസ്റ്റുള്‍. സമൂഹത്തിന് ദിശാബോധവും മൂല്യബോധവും ധാര്‍മ്മിക ബോധവും പാരസ്പര്യബോധവും ശക്തിയും ഒക്കെ പ്രദാനം ചെയ്യുന്ന ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്തരം നീക്കത്തെ സമൂഹം തിരിച്ചറിയണം. ഇത്തരക്കാര്‍ക്കെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുകയും ശബ്ദമുയര്‍ത്തുകയും വേണം.
ക്ഷേത്രോത്സവങ്ങളെ പാര്‍ട്ടി സമ്മേളന വേദികളാക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഒരുകാലത്ത് ക്ഷേത്രങ്ങളില്‍ നിന്ന് അകലം പാലിച്ചിരുന്ന പാര്‍ട്ടി സമീപകാലത്തായിക്ഷേത്രഭരണം കയ്യടക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇത് ക്ഷേത്രങ്ങളെ അപ്രസക്തമാക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണ്. ക്ഷേത്രോത്സവങ്ങളെ രാഷ്ട്രീയ ശക്തിപ്രകടനത്തിനുള്ള വേദിയാക്കാനുള്ള സിപിഎം ശ്രമങ്ങള്‍ ആദ്യത്തേതല്ല. അടുത്തിടെ തലശ്ശേരി ഇല്ലത്തുതാഴെ ക്ഷേത്രത്തില്‍ മുദ്രാവാക്യം വിളിച്ചും, കതിരൂര്‍ പുല്യോട് ക്ഷേത്രത്തില്‍ പാര്‍ട്ടി പതാക പാറിച്ചുമൊക്കെ സിപിഎം അവരുടെ തീരുമാനം വ്യക്തമാക്കിയിരുന്നു. മുഴപ്പിലങ്ങാട് കൂറുമ്പക്കാവിലെ താലപ്പൊലി കലശം വരവിനിടെ വര്‍ഷങ്ങളായി അരിവാള്‍ ചുറ്റിക നക്ഷത്രം വച്ച രക്തസാക്ഷി സ്തൂപങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ഈ വര്‍ഷവും ഇത് ആവര്‍ത്തിച്ചു. മുന്‍പ് കതിരൂര്‍ കൂര്‍മ്പക്കാവിലെ താലപ്പൊലിക്ക് ചെഗുവേരയുടെയും പി.ജയരാജന്റെയും ചിത്രം വച്ച കലശങ്ങളും അവര്‍ അവതരിപ്പിച്ചിരുന്നു. ഒന്നിലധികം കൊലപാതക കേസുകളില്‍ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് പി. ജയരാജന്‍ എന്ന് കൂടി ഓര്‍ക്കണം. അടുത്തിടെ കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഉത്സവപ്പറമ്പില്‍ തയ്യാറാക്കിയ വേദിയില്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും കൊടിതോരണങ്ങള്‍ അലങ്കരിക്കുകയും ഭക്തിഗാനങ്ങള്‍ക്കു പകരം രാഷ്ട്രീയ ഗാനങ്ങളും പാര്‍ട്ടി മുദ്രാവാക്യങ്ങളും ഉയര്‍ത്തുകയും ചെയ്തു. ഒടുവില്‍ ഹൈക്കോടതി തന്നെ അതിനെ വിമര്‍ശിക്കുകയുണ്ടായി.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു അദ്ധ്യായമായിരുന്നു മുഴപ്പിലങ്ങാട്ടെ സൂരജ് വധം. സിപിഎം വിട്ട് ആര്‍.എസ്.എസ്സില്‍ ചേര്‍ന്നതിന്റെ പേരില്‍ 2005 ആഗസ്റ്റ് ഏഴിന് രാവിലെയാണ് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടിക്കൊന്നത്. അതിന് ആറുമാസം മുന്‍പ് സൂരജിനു നേരെ വധശ്രമമുണ്ടായിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ സഹോദരനായ പി.എം. മനോരാജ് തുടങ്ങിയവരും ഈ കേസില്‍ ശിക്ഷിക്കപ്പെട്ടു. അതോടൊപ്പം ഗൂഢാലോചന കുറ്റത്തിന് സിപിഎം പ്രാദേശിക നേതാക്കളും ശിക്ഷിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അക്രമികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. അതില്‍ നിന്ന് തന്നെ ഇതൊരു പ്രാദേശിക പ്രശ്‌നമല്ലെന്നും സിപിഎം നേതൃത്വം വലിയ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമാണെന്നും വ്യക്തമാണ്. അതിനാല്‍ തന്നെ നീതിന്യായ കോടതി തെളിവുകളും രേഖകളുമെല്ലാം പരിശോധിച്ച് ജീവപര്യന്തം ശിക്ഷ വിധിച്ച കുറ്റവാളികളെ വീരപുരുഷന്മാരാക്കി ചിത്രീകരിച്ച് ക്ഷേത്രോത്സവങ്ങളില്‍ അവതരിപ്പിക്കുന്നത് ആചാരവിരുദ്ധം പോലെ തന്നെ ജനാധിപത്യവിരുദ്ധവുമാണ്. ഇത് നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതകികളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് ക്ഷേത്രങ്ങളിലെ ചൈതന്യമൂര്‍ത്തികള്‍ക്ക് പകരം അക്രമകാരികളെ ആരാധനാവിഗ്രഹമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ക്ഷേത്രാരാധനയില്‍ രാഷ്ട്രീയം കലര്‍ത്തി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന സിപിഎമ്മിന്റെ നടപടികളെ ക്ഷേത്രവിശ്വാസികളും ജനാധിപത്യ വിശ്വാസികളും തിരിച്ചറിയുകയും അതിനെ എതിര്‍ത്തു തോല്‍പ്പിക്കുകയും വേണം.
(ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)