അമേരിക്കയില്‍ ഉന്നതപഠനത്തിനു പോയ രണ്ട് ഇന്ത്യന്‍ വംശജരാണ് രഞ്ജിനി ശ്രീനിവാസനും ബദര്‍ ഖാന്‍ സൂരിയും. രഞ്ജിനി പാലസ്തീനു വേണ്ടി ശബ്ദമുയര്‍ത്തി. ‘ഹിംസയേയും ഭീകരവാദത്തേയും പ്രോത്സാഹിപ്പിച്ചു’ എന്ന് ആരോപണമുന്നയിച്ച് പോലീസ് രഞ്ജിനിക്ക് നാടുകടത്തല്‍ ഉത്തരവ് നല്‍കി. വിദ്യാര്‍ത്ഥിവിസയില്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്ന് നഗരാസൂത്രണത്തെക്കുറിച്ച് പഠിക്കാനെത്തിയ രഞ്ജിനിക്ക് നിയമസഹായത്തിന് സംഘടന ഉണ്ടായില്ല; വക്കീല്‍ ഉണ്ടായില്ല. അവസാനം ജയിലിലാകും എന്നു ബോധ്യപ്പെട്ടപ്പോള്‍ സി.ബി.പി. ഹോം ആപ്പു വഴി അവള്‍ സ്വയം നാടുവിട്ടു. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ഹമാസിന് വേണ്ടി വാദിക്കുകയും ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുകയും അമേരിക്കയുടെ നയത്തിനെതിരെ നില്‍ക്കുകയും ചെയ്തു എന്ന ആരോപണമുന്നയിച്ച് ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ ബദര്‍ ഖാന്‍ സൂരി അറസ്റ്റിലായി. വൈകിയില്ല, അയാള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ സംഘടന രംഗത്തുവന്നു. വക്കീല്‍ കോടതിയില്‍ ഹാജരായി. നാടുകടത്തല്‍ ഉത്തരവ് സ്റ്റേ ചെയ്യിച്ചു. സൂരിയുടെ ഭാര്യ മഫിസി സലേഹ് പലസ്തീന്‍കാരിയും ഹമാസിന്റെ ഒരു നേതാവിന്റെ മകളുമാണ്. ഇതേസമയം തന്നെയാണ് മുഹമ്മദ് ഖലീല്‍ എന്നയാളും പലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ അറസ്റ്റിലായതെങ്കിലും നാട്ടുകടത്തപ്പെട്ടിട്ടില്ല.
ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടിയ ശേഷമാണ് സൂരി വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയില്‍ എത്തിയത്. അഫ്ഘാനിസ്ഥാനിലെ സമാധാനനീക്കങ്ങളെക്കുറിച്ചും വ്യത്യസ്ത മതങ്ങള്‍ക്കിടയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചുമെല്ലാമാണ് സൂരി പഠനം നടത്തുന്നത്. തന്റെ പ്രവര്‍ത്തനത്തിനിടയ്ക്ക് ഗാസ സന്ദര്‍ശിച്ച സൂരി മഫിസി സഹേലുമായി പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. മഫിസി അല്‍ ജസീറ വാര്‍ത്താ ചാനലിലെ ജോലിക്കാരിയായിരുന്നു. നിത്യേന ഗാസയില്‍ നിന്നുള്ള ഫോട്ടോകളും വാര്‍ത്തകളും വഴി മാധ്യമ ജിഹാദിലൂടെ ഹമാസി നനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇസ്ലാമിക ചാനലാണ് അല്‍ജസീറ. ഇതൊക്കെ വസ്തുതകളായി മുമ്പില്‍ നില്ക്കുമ്പോഴും ഭീകര ബന്ധത്തിന് തെളിവില്ലാതെ നിയമപരിരക്ഷയില്‍ സൂരി ട്രമ്പിന്റെ അമേരിക്കയില്‍ പിടിച്ച നില്‍ക്കുന്നു. ഇതൊന്നും തിരിച്ചറിയാനാകാതെയാണ് വികാരം കൊണ്ട് ചാടി പ്രതികരിച്ച രഞ്ജിനി തടി രക്ഷിക്കാന്‍ സ്വയം നാടുവിട്ടത്. നമ്മുടെ നാട്ടിലുമുണ്ടല്ലോ പലസ്തീന്റെ പേരില്‍ ഹമാസിനെ വെള്ള പൂശുന്ന ഇത്തരം രഞ്ജിനിമാര്‍.